Wednesday 25 April 2012

ഷോട്ട് കൊമേഷ്യല്‍ ബ്രേക്‍

ടി വി കാണാനിരുന്നാ പൊതുവേ മുഷിപ്പാണ്. പുതിയ ചാനല്‍ വന്നു, സംഭവം ആണ്, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് അവസാനം കാണാന്‍ ചെന്നപ്പൊ ശര്‍ദിക്കാന്‍ (sic) വന്നു. എന്താണാ സീരിയലുകളുടെയും പരിപാടികളുടെയുമൊക്കെ ഒരു ഇത്. ചെല പേരുകളന്നെ കേട്ടാല്‍ ചിരിക്കാന്‍ വരും. ഏതോ ഒന്നില് ഷമ്മി തിലകന്റെ വൃത്തികെട്ട വിഗ് കണ്ടാത്തന്നെ ഓഫ് ചെയ്ത് പോകാന്‍ തോന്നും. ആണുങ്ങള്‍ പെണ്ണുങ്ങള്‍ടെ മുഖത്തടിക്കണ സീനും പെണ്ണുങ്ങള്‍ അടിക്കാനോങ്ങുമ്പൊ തടയണ ആണിന്റെ കയ്യും അങ്ങനെ സ്ഥിരം കാഴ്ചകള്‍ തന്നെ; ചാനല്‍ പുതിയതായാലും പഴയതായാലും. സീരിയലുകളൊക്കെപ്പിന്നെ കാലാകാലമായി ഇങ്ങനെത്തന്നെയാണല്ലോ, വല്യ മാറ്റൊന്നും ഇനി ണ്ടാവാന്‍ പോണില്ലല്ലോ എന്നൊക്കെ വിചാരിക്കാം. ചാനലുകളെത്ര പുതീത്ണ്ടായി വന്നാലും അങ്ങനെത്തന്നെ. പക്ഷെ റിമോട്ടെടുത്ത് വലിച്ചെറിയാനും ടി വി തന്നെ തല്ലിപ്പൊട്ടിക്കാനും എനിക്ക് തോന്നാറ് സീരിയലും സിനിമേം കാണുമ്പഴല്ല.
പരസ്യം.
ഹെന്റമ്മ! അത് ശെരിക്കും എന്താ സാധനം? പരസ്യം ശെരിക്കും സാധനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ മാത്രൊന്നല്ല ഉപയോഗിക്കണേന്ന് പണ്ടേ മനസ്സിലായതാണ്. ഉണ്ടാക്കണവര്‍ടെ ഉള്ളില്ള്ള മുഴുവന്‍ വെഷോം പരസ്യം നോക്കിയാ കാണാം. ഈയടുത്ത് ഏറ്റവും തമാശ തോന്നിയത് പുട്ടുപൊടി, സാമ്പാര്‍ പൊടി അങ്ങനെയുള്ള പൊടിക്കൈകള്‍ക്കൊക്കെക്കൂടെ 'ബ്രാമിണ്‍സ്' എന്ന് പേരിട്ടതാണ്.
അതിന്റെ ജി വേണുഗോപാല്‍ അഭിനയിക്കണ പരസ്യത്തില് നടക്കണ കാര്യങ്ങളേകദേശം ഇങ്ങനെയാണ്.
ഒരു ഭാര്യ കഥാപാത്രമുണ്ട്. പക്ഷെ അവരുടെ മുഖം കാണാന്‍ പറ്റില്ല. അല്ലെങ്കിലും അവര്‍ടെ മുഖം കാണണ്ട കാര്യമില്ലല്ലോ. വേണുഗോപാലിന്റെ സര്‍ഗാത്മകതയ്ക്ക് വെച്ചുവിളമ്പണ അവര്‍ടെ കൈകളിലാണ് കാര്യം മുവുവന്‍. അങ്ങനെ ഈ ഭാര്യക്കൈകകള്‍ ഇഡ്ഡലി ഒരു പാത്രത്തിലേയ്ക്ക് ഡും ഡും ന്ന് ഇട്ടോണ്ട് പറയും (മുഖമില്ല, വോയ്സ് ഓവര്‍ മാത്രട്ടാ. സംഗതി ഭയങ്കര ഡീസന്റാണ്) “അതേ, സാമ്പാറ് തീര്‍ക്കല്ലേ, ഇഡ്ഡലി വരുന്നുണ്ട്" എന്ന്. (ഭാര്യയ്ക്ക് അത് പറയുമ്പൊ ശബ്ദത്തില് അമിതാവേശവും സന്തോഷൊക്ക്യാണ്. ഇഡ്ഡലീം സാമ്പാറും ണ്ടാക്കീട്ടും ണ്ടാക്കീട്ടും മതി വരാഞ്ഞിട്ടാവും)
അപ്പൊ സാമ്പാറ് കൈയ്യോണ്ട് വാരിക്കുടിച്ച് തീര്‍ക്കാന്‍ പോവായിരുന്ന വേണുഗോപാല് സാമ്പാര്‍ കുടി നിര്‍ത്തി നമ്മടട്ത്ത് പറയും,
"സാമ്പാറിനാ ട്രെഡീഈഈഈഷണല്‍ (ഇത്രേം നീട്ടണ്ട് ട്രെഡിഷനും ട്രെഡിഷണലിനും ബോറത്തരത്തിനും) രുചി എനിക്ക് നിര്‍ബന്ധാ. അതുകൊണ്ടന്നെ ബ്രാമിണ്‍സും.”
പിന്നെ ആണ്‍ ശബ്ദം: ബ്രാമിണ്‍സ്: ട്രെഡിഷനല്‍ വെജിറ്റേറിയന്‍ സ്വാദിന്.
പിന്നെ തിരിച്ച് വേണുഗോപാല്‍ പറയും "ഒന്ന് രുചിച്ച് നോക്കൂ. നിങ്ങളും ബ്രാമിണ്‍സ് രുചിയുടെ ഫാനാകും. എന്നെപ്പോലെ"
എപ്പ ആയീന്ന് ചോദിച്ചാ മതി. എന്റെ പൊന്നെ! എന്നാപ്പിന്നെ അവര്‍ക്ക് ട്രെഡിഷനല്‍, വെജിറ്റേറിയന്‍ എന്നൊക്കെ പറയാണ്ട് ഞങ്ങള്‍ ബ്രാമണന്‍മാര്‍ടെ രുചീടെ ഫാനാകും എന്ന് പറഞ്ഞാപ്പോരേ! അല്ല പിന്നെ.
ജാതി, മതം, എന്നിവയൊക്കെ എല്ലാടത്തും കാണാം. ഇത്ര തെളിഞ്ഞല്ലെങ്കില്‍ കുറെക്കൂടെ ഒളിഞ്ഞ്. അതിന്റെയൊക്കെ തമാശ എന്താണ്ന്ന് വെച്ചാ, ജാതിപ്രശ്നോ മതപ്രശ്നോ ഒന്നുമില്ലാത്തവരാണെങ്കിത്തന്നെ അവര്‍ക്കെല്ലാവര്‍ക്കും പെണ്ണ്ങ്ങള് നന്നായിക്കണ്ടാല്‍ അപ്പൊ കണ്ണ്കടിയാണ്. അങ്ങനെ വരുമ്പൊ എല്ലാ പരസ്യത്തിലും ജാതി- സ്ത്രീവിരുദ്ധത, ജാതി- മതം- സ്ത്രീവിരുദ്ധത, മതം- സ്ത്രീവിരുദ്ധത, സ്ത്രീവിരുദ്ധത എന്നിങ്ങനെയാണ് പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍ കണക്കെന്നര്‍ത്ഥം.
പെണ്ണായാല്‍ പൊന്നുവേണം...
പെണ്ണുങ്ങളെ മുഴുവന്‍ പണം, ആഭരണം, ധന പ്രേമികളായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ജ്വെല്ലറി പരസ്യങ്ങള്‍. എന്താണ് അവര്‍ ഉദ്ദേശിക്കുന്നത്? ആഭരണമിട്ടാലേ ആണുങ്ങള്‍പ്രേമിക്കൂ, കല്യാണം കഴിക്കൂ എന്നോ?
അതിലും വൃത്തികെട്ട മാനങ്ങളുമുണ്ട് ഈ പരസ്യങ്ങള്‍ക്ക്. ജോസ്കോയുടെ വിക്രമിനെ കാസ്റ്റ് ചെയ്തട്ട്ള്ള ഈ പരസ്യം നോക്കിയാല്‍ കാണാം എല്ലാ വൃത്തികേടും. വേശ്യാവൃത്തിയില്‍ കുറഞ്ഞ ഒന്നുമല്ല ആ പരസ്യത്തിലെ നായിക ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. ചിരിച്ചും ഉല്ലസിച്ചും നടക്കുന്ന പെണ്ണിനെ ആര്‍ക്കും യഥേഷ്ടം ഫോട്ടോ എടുക്കാം. അവള്‍ക്കതിനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതൊക്കെ ഡയമണ്ടോ സ്വര്‍ണമോ കൊടുത്താല്‍ തീരും. പെണ്ണ് അതില്‍ വീഴും. എന്തൊക്കെയായാലും പുരുഷന്റെ സ്നേഹത്തിനേക്കാളും അവള്‍ക്ക് വലുത് ഡയമണ്ടന്നെയാണ്. (അവസാനം സ്ത്രീയുടെ കൈകള്‍ മാലയിലേയ്ക്ക് നീങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നത് നോക്കുക) ജിംഗിളിലെ ഒരു വരി, she is missing something deep inside എന്നാണ്. അവള്‍ മിസ് ചെയ്യുന്ന ആ സാധനമാണ് ജോസ്കോ ഡയമണ്ട്സ്. അത് അവള്‍ക്ക് കൊടുക്കാന്‍ കഴിവുള്ള ഒരേയൊരാള്‍ അവളുടെ അനുവാദമില്ലാതെ അവളുടെ ഫോട്ടോ എടുത്തു നടക്കുന്ന പുരുഷനും.
ജോസ്കോയുടെ ഏറ്റവും പുതിയ വിക്രം പരസ്യത്തിലും ഭയങ്കര തമാശയാണ്. അതിലേതായാലും ഫോട്ടോ എടുപ്പ് സ്റ്റേജൊക്കെക്കഴിഞ്ഞ് ആണും പെണ്ണും ഒരു ഡേറ്റ്/കാപ്പികുടി ചടങ്ങിലെത്തിയിട്ടുണ്ട്. അവിടെ സ്വന്തം ഇഷ്ടങ്ങള്‍ പങ്ക് വെയ്ക്കുകയാണ് ഇരുവരും.
അതില്‍ ആണിനും പെണ്ണിനും എല്ലാം ഒരേ ഇഷ്ടങ്ങള്‍. ഒരേ വാക്കുകള്‍. Stylish, classy, sophisticated. വിക്രമിന്റെ കാര്യത്തില്‍ ഇതൊക്കെ ഗോള്‍ഫ് കളിക്കുന്നതും, ബ്രാന്റട് വോച്ച്, പറഞ്ഞ് തയ്പിച്ച് വസ്ത്രങ്ങള്‍ ധരിക്കുന്നതിലും മറ്റുമാണ്. എന്നാല്‍ സ്ത്രീയിലേയ്ക്ക് വരുമ്പോള്‍ ഈ വാക്കുകള്‍ക്കെല്ലാംതന്നെ അവള്‍ക്ക് ഒരു മാനമേയുള്ളു. സ്വര്‍ണം. അവിടെയെത്തിയപ്പോള്‍ സ്റ്റൈലിഷ്, ക്ലാസി എന്ന വാക്കുകള്‍ അതുപോലെത്തന്നെയുണ്ടെങ്കിലും സോഫിസ്റ്റികേറ്റട് എന്നതില്ല എന്നും കാണാം. അതായത് പെണ്‍ജീവിതം മുഴുവനായും സ്വര്‍ണത്തിന്റെ ഭാഷയില്‍ എഴുതാം. അതിലും കൂടുതലൊന്നുമില്ല. സങ്കീര്‍ണതകളേതുമില്ലാത്ത സ്വത്വം മാത്രമാണ് അവള്‍ക്കുള്ളത്.
ഭീമയുടെ പരസ്യത്തില്‍ കാതുകുത്താതെ ബബിള്‍ഗം ചവച്ച് ബൈക്കോടിച്ചോണ്ട് നടന്നിരുന്ന പെണ്ണിനെ കാതുക്കുത്തിപ്പിച്ച് ചുരിദാറും സാരിയും ഇടീപ്പിച്ച് കല്യാണം കഴിപ്പിച്ച് മെരുക്കിയെടുക്കുന്നത് കാണാം. ആണ് വരച്ച വരയില്‍ പെണ്ണിനെ നിര്‍ത്തുക എന്നതാണ് കല്യാണമെന്നും അതിന് സ്വര്‍ണം മാത്രം മതി എന്നുമാണ് പറയുന്നത്. മോള്‍ക്ക് അമ്മൂമ്മ സമ്മാനിക്കണ പതിനായിരം വര്‍ഷെങ്ങാണ്ട് പഴക്കള്ള മാല കാലാകാലമായി പെണ്ണുങ്ങളുടെ മോളില്‍ കെട്ടിവെയ്ക്കപ്പെടുന്ന ആണ്‍വിഴുപ്പുകള്‍ മാത്രമാണ്.
അല്ല അറിയാഞ്ഞിട്ട് ചോദിക്ക്യാ. ഈ പുരുഷന്മാര്‍ക്കെന്താ സ്വര്‍ണമൊന്നും വേണ്ടേ? എല്ലാരും നന്നായിപ്പോയോ. അല്ലെങ്കില്‍ പവന്റെ കണക്കും തൂക്കവും എല്ലാം പറഞ്ഞ് മുറവിളി കൂട്ടാറുള്ള കല്യാണബിസിനസ്സുകാരൊക്കെ സംന്യാസത്തിനുപോയോ? അല്ല പരസ്യം കണ്ടട്ടായാലും അല്ലെങ്കിലും സ്വര്‍ണം വാങ്ങാന്‍ പോകുന്ന പെണ്‍വീട്ടുകാരില്‍ ഭൂരിഭാഗവും സ്ത്രീധനക്കണക്കൊപ്പിക്കാന്‍ വേണ്ടിത്തന്നെയാണല്ലോ പോവാറ്. എന്നിട്ടെന്തേ പരസ്യങ്ങള്‍ക്ക് അത് പറയാനൊരു മടി?
പ്രിപേര്‍ ടു ഗെറ്റ് എസോള്‍ട്ടട്
ഹിന്ദിയിലും ഇംഗ്ലിഷിലുമൊക്കെത്തന്നെയും പരസ്യങ്ങളുടെ സ്ഥിതി ഏകദേശം ഇങ്ങനെത്തന്നെയാണ്. പുരുഷന്മാരുടെ ബോഡി സ്പ്രേകളുടെയെല്ലാം ഏക ഉദ്ദേശം സ്ത്രീകളെ ആകര്‍ഷിക്കുക എന്നതാണ്. ലൈംഗികമായിത്തന്നെ. അത് പറയുന്നതില്‍ മാത്രം ഒരു സെന്‍സറിങ്ങും ഇല്ല. ഡിയോഡറന്റോ പെര്‍ഫ്യൂമോ അടിച്ചുകഴിഞ്ഞാലുടന്‍ സ്ത്രീകളായ സ്ത്രീകള്‍ മുഴുവന്‍ (അവര്‍ മിക്കവാറും സെക്സിയായിരിക്കും, അല്പവസ്ത്രധാരികളായിരിക്കും) ആണിന്റെ പുറകെ പോകും എന്നാണ് ആ പരസ്യങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് തിരിച്ച് പറയുന്ന പരസ്യങ്ങള്‍ വളരെ കുറവാണ്. ആണിന്റെ സെക്സിനെസ് മാത്രമാണ് യഥാര്‍ത്ഥ സെക്സിനെസ് എന്നൊക്കെ തോന്നും ആ പരസ്യങ്ങള്‍ കണ്ടാല്‍.
ഈ പരസ്യത്തില്‍ ബ്രായും ഷഡ്ഡിയും മാത്രമിട്ട പെണ്ണുങ്ങള്‍ മുഴുവന്‍ മത്സരിച്ചോടുന്നത് ഒരൊറ്റ ആണിനുവേണ്ടിയാണ്. അതായത്, ഒരു പെര്‍ഫ്യൂം മാത്രം മതി, പെണ്ണിനെ ആകര്‍ഷിക്കാന്‍. അവളുടെ ലൈംഗികത എന്നൊക്കെപ്പറഞ്ഞാല്‍ അത്രയേ ഉള്ളൂ. ആണിനുവേണ്ടി പോരടിക്കുന്ന തരത്തിലാണ് അവളുടെ കാര്യം.
പെര്‍ഫ്യൂം അടിച്ചുകഴിഞ്ഞ ആണിനെത്തേടി സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ വരെ വരുന്നു. അവര്‍ എല്ലാവരും ഒരുമിച്ച് പ്രകാശവലയം പൊട്ടിച്ചെറിഞ്ഞ് അവനെ ഭോഗിക്കാന്‍ പോകുന്നു, ഭോഗിക്കുന്നു? (പക്ഷെ പറയാതിരിക്കാന്‍ വയ്യ. ഈ മാലാഖപ്പരസ്യത്തിന്റെ ചിത്രീകരണം അതിമനോഹരമായി ചെയ്തിരിക്കുന്നു എന്നെനിക്ക് തോന്നി. ചിത്രീകരണം. ചിത്രീകരണം.)
സ്ലോ മോഷനില്‍ എല്ലാവരും നടന്നടുക്കുന്നതുവരെയേ എല്ലാ പരസ്യത്തിലും കാണിക്കുന്നുള്ളൂ എങ്കിലും എല്ലാത്തിന്റെയും അര്‍ത്ഥം ഏകദേശം ഒന്നു തന്നെ. ആണിന് രതി സുഖത്തിന് എത്ര സ്ത്രീകള്‍ വേണമെങ്കിലും ആവാം എന്നും അതൊന്നും അവന്‍ ആവശ്യപ്പെട്ട് നടക്കുന്നതല്ല, മറിച്ച് അവനെ സമീപിക്കുന്നതോ, പ്രലോഭിപ്പിക്കുന്നതുപോലുമോ ആണ് എന്നാണ് അവയെല്ലാം പറയുന്നത്. സ്ത്രീകളുടെ വസ്ത്രധാരണം മൂലമാണ് അവള്‍ ആക്രമിക്കപ്പെടുന്നത് എന്ന് പറയുന്നതും, ഇതും ഏകദേശം ഒരുപോലെയാണ്. (പുരുഷന്റെ സ്പ്രേ അടിപ്പീര് കാരണം അവന്‍ പീഡിപ്പിക്കപ്പെടുന്നു എന്നല്ല.) സ്ത്രീകള്‍ അവരെത്തന്നെ പുരുഷനുമുന്നില്‍ കാഴ്ചവെയ്ക്കുന്നതുമൂലമാണ് ഇവ ഉണ്ടാകുന്നത് എന്ന്. മാലാഖമാര്‍ അവരിരിക്കണ്ട സ്വര്‍ഗത്തില്‍ത്തന്നെയിരുന്നാല്‍ ഈ പ്രശ്നമില്ല (പെണ്ണുങ്ങള്‍ അവര്‍ യാത്ര ചെയ്യണ്ട പകല്‍ സമയത്ത് മാത്രം യാത്ര ചെയ്താല്‍ പ്രശ്നമില്ല) പ്രകാശവലയം മാലഖമാര്‍ പൊട്ടിച്ചെറിഞ്ഞു. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ... (അവര് ഷോളും ഇടാണ്ട് ജീന്‍സുമിട്ട് മുന്നില് വന്നിരുന്നു. അല്ലെങ്കി ഞാനുണ്ടോ വല്ലതും...)
ഫൊര്‍ മെന്‍ ഓഫ് ആക്ഷന്‍ സാറ്റിസ്‌ഫാക്ഷന്‍
പല കള്‍ട്ടുകളും ഉണ്ടാക്കപ്പെടുന്നത് പരസ്യങ്ങളിലൂടെയാണ്. സിഗരെറ്റ് വലി ആണത്തത്തിന്റെ പര്യായമാവുന്നതെങ്ങനെയാണ്? പെണ്ണുങ്ങളെ ഇംപ്രെസ് ചെയ്യിക്കാന്‍ കോളെജ് കുമാരന്മാര്‍ സിഗരെറ്റ് കൊളുത്തി പുകയൂതി വിടുന്നതെന്തിന്? സിസേഴ്സിന്റെയോ മറ്റോ പരസ്യവാചകം 'for men of action, satisfaction' എന്നാണ്. ഇതില്‍ നിന്നും പല പല കാര്യങ്ങളും ആദ്യമേ പറഞ്ഞുവെയ്ക്കുകയാണ്. ഒന്നാമതായി, ഇത് പെണ്ണുങ്ങള്‍ക്കുള്ളതല്ല. (ഈ വാചകം ഇപ്പോഴുമുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും ഉണ്ടായിരുന്ന കാലത്തും പുരുഷന്മാര്‍ മാത്രമൊന്നുമല്ല വലിച്ചിരുന്നത് എന്നും നമുക്കറിയാം. കാഞ്ച ഇലൈയ്യ പറയുന്നത് പുതു ബ്രാമണിക്കല്‍ ലിബറല്‍ സ്ത്രീകളുടെ വലി തുടങ്ങുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പ് അദ്ദേഹത്തിന്റെ ഗ്രാമത്തിലെ തലമൂത്ത സ്ത്രീകള്‍ വലിച്ചിരുന്നു എന്നാണ്).
അപ്പോള്‍ അത് ആണുങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ അത് കേവലം ആണുങ്ങള്‍ക്കുള്ളതല്ല. അത് men of action ന് ഉള്ളതാണ്. എന്താണ് മെന്‍ ഓഫ് ആക്ഷന്‍? പണ്ടത്തെ പരസ്യം എനിക്കോര്‍മയുള്ളത്, ആ ചിത്രത്തില്‍ ഒരു ജീപ്പിന്റെയോ മറ്റോ മുന്നില്‍ നില്‍ക്കുന്ന പുരുഷനും അയാളുടെ പെണ്‍സുഹൃത്തുമാണ്. ആ നിപ്പ് കാണുന്നത്ര നിഷ്കളങ്കമല്ല. ആക്ഷന്‍ വാചകത്തില്‍ ക്രിയയല്ല. Noun തന്നെ. പക്ഷെ അത് ക്രിയ തന്നെയും ക്രിയ മാത്രവുമാണ് എന്ന് വളരെ വ്യക്തമാണ്. കാരണം മെന്‍ ഓഫ് ആക്ഷന്റെ കാര്യം പറയുമ്പൊ അവിടെ പെണ്ണ് വരണ്ട കാര്യമില്ല. അപ്പൊ പറഞ്ഞുവരുന്നത് പെണ്ണുംകൂടെ ഉള്‍പ്പെട്ടിട്ടുള്ള ആക്ഷന്‍ തന്നെയാണ്. അതായത്, ഒരു സിഗരെറ്റ് കമ്പനി ഒരുളുപ്പുമില്ലാതെ ഒരല്പം മാത്രം വളച്ചുകെട്ടി പറയുകയാണ്, <quote> അനങ്ങേണ്ടതൊക്കെ അനങ്ങുന്നവന് </unquote> (ബ്യൂട്ടിഫുള്‍ എന്ന പടത്തില്‍ നിന്ന് കിട്ടിയ വെളിപാടാണ്) മാത്രമേ ഇതുപയോഗിക്കാന്‍ പറ്റൂ എന്ന്. സിഗരെറ്റ് വലിക്കാത്ത പുരുഷന്മാരെല്ലാവരും ഷണ്ഡന്മാരെന്ന്.
മറ്റൊരു സിഗരെറ്റ് പരസ്യവാചകം made for each other ആണ്. അതിലും കാണാം ആണിനെയും പെണ്ണിനെയും. അതില്‍ സന്തുഷ്ടരായിരുന്ന് പച്ചക്കറിയരിയുകയും മറ്റും ചെയ്യുന്ന ഇണക്കിളികളാണെങ്കില്‍ത്തന്നെയും അര്‍ത്ഥതലങ്ങളൊക്കെ ഒന്നുതന്നെ.
ഡെഫിനിറ്റ്‌ലി മേല്‍
ആണ്‍, പെണ്‍ എന്ന ഇടങ്ങള്‍ കൃത്യമായി വേര്‍തിരിക്കാന്‍ പരസ്യങ്ങള്‍ മനപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്ന് വ്യക്തം. പള്‍സറിന്റെ പരസ്യവാചകം definitely male എന്നാണ്. ബൈക്കിന്റെ ലിംഗം നിര്‍വചിക്കുകയാണ് ഈ പരസ്യം ചെയ്യുന്നത്. അതായത്, പുരുഷന്മാരല്ലാത്ത ബൈക്കുകളൊന്നും ബൈക്കുകളല്ല, അതുകൊണ്ട് ഈ ബൈക് വാങ്ങണം. അതാണീ പരസ്യത്തിന്റെ കാച്ച്. ഇനി ബൈക്ക് പുരുഷനാണോ അല്യോന്നെങ്ങനെ മനസ്സിലാക്കും? ഷഡ്ഡിയൂരിച്ചുനോക്കാന്‍ പറ്റില്ലല്ലോ. ബൈക്കായതോണ്ടേ. ഈ ബൈക്കുകള്‍ പുരുഷന്മാരാകുന്നത് വഴിയെ നടക്കുന്ന പെണ്ണുങ്ങളെ വായിന്നോക്കിയും അവരുടെ ഷോള്‍ സ്വന്തം ശരീരത്തില്‍ ഉടക്കിയുമൊക്കെയാണ്. അതായത് ബൈക്ക് ആണാണ്. ആണാണ് എന്നതിന്റെ തെളിവ് അതിന് സ്ത്രീകളെ ആകര്‍ഷിക്കാനും സ്ത്രീകളാല്‍ ആകൃഷ്ടനാകാനും സാധിക്കുന്നതുകൊണ്ടാണ്. സ്ത്രീകളെ ആകര്‍ഷിക്കുന്നത് അവളുടെ ഷോള്‍ കടന്നുപിടിച്ചാണെന്നു മാത്രം. ഇതിന് പരസ്യത്തില്‍ കാണുന്നതുപോലെ പൈങ്കിളി തലം മാത്രമാണോ?
സ്ത്രീയുടെ ശരീരത്തില്‍ അവളുടെ ഇഷ്ടത്തിന് അവള്‍ ധരിച്ചിരിക്കുന്ന ഒരു വസ്ത്രം പുരുഷനായ ബൈക്ക് കൈക്കലാക്കുകയാണ്. സ്തരീശരീരത്തിന്മേലും വസ്ത്രത്തിന്മേലും പുരുഷന് ആധിപത്യമുണ്ട് എന്ന് വരച്ചുകാട്ടുകയാണ് പരസ്യം.
ബൈക്കുകള്‍ ആണുങ്ങളുടെ മാത്രം കുത്തകയാണ് എന്നുള്ള കോണ്‍സെപ്റ്റ് നമ്മുടെ സിനിമകളും മറ്റും പണ്ടേ പ്രചരിപ്പിച്ചുകഴിഞ്ഞതാണ്. (പ്രേമം തുടങ്ങിയാലപ്പൊത്തൊടങ്ങില്ലേ ബൈക്കിന്റെ പൊറകിലിരുന്ന് പെണ്ണിന്റെയും പാമ്പ് ഇഴയണ പോലെ ഓടിച്ചോണ്ട് ആണിന്റെയും ആര്‍മാദം. യുവത്വത്തിന്റെ മാത്രമല്ല, എല്ലാ പ്രായത്തിലെയും പ്രണയത്തിന്റെ ഏറ്റവും റൊമാന്റിക് ആയ സങ്കല്പം ബൈക്കിലെ ഈ കറക്കമാണ്, സിനിമകളെ വെച്ച് നോക്കിയാല്‍. 'പ്രണയ'ത്തില്‍ ഫ്ലാഷ്ബാക്കില് മോഹന്‍ലാല് ബൈക്കിന്റെ പൊറകില്‍ ജയപ്രദേനേമിരുത്തി കടാപ്പറത്ത് പാടിപ്പാടി നടക്കണ സീനെത്തിയപ്പൊ തീയെറ്ററിലെമ്മാരി കയ്യടീം ആര്‍പ്പുവിളിയുമായിരുന്നു!)
പെണ്ണുങ്ങള്‍ക്കോടിക്കാന്‍ പറ്റുന്ന വാഹനങ്ങള്‍ എന്ന പേരില്‍ ഇറക്കുന്ന വണ്ടികളാകട്ടെ വളരെ കനം കുറഞ്ഞ ബില്‍ഡുകളില്‍ പിങ്ക് പച്ച മഞ്ഞ തുടങ്ങി ഗേളിഷ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിറങ്ങളിലിറങ്ങി.
ഇനി കാറുകളുടെ പരസ്യമായാലും അതിലെല്ലാം വ്യക്തമായ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടുണ്ടാകും. ഒന്നാമതായി കാര്‍ ഓടിക്കുന്നത് മിക്കവാറും പുരുഷനായിരിക്കും. കാര്‍ വാങ്ങാന്‍ പോകുന്നത് പുരുഷനായിരിക്കും. തന്റെ കുട്ടികള്‍ക്ക് സന്തോഷത്തിന്റെ താക്കോലും മറ്റും കൊടുക്കുന്നത് ഗൃഹനാഥനായ അച്ഛന്‍ തന്നെ. പെണ്ണിന് വരുമാനമാര്‍ഗമില്ലാതിരിക്കുക എന്ന അവസ്ഥയാണ് ഇവിടെ സാധാരണ സംഭവമായി അവതരിപ്പിക്കപ്പെടുന്നത്. അവള്‍ക്ക് വരുമാനമില്ലാത്തതുകൊണ്ടുതന്നെ ഒരിക്കലും വാഹനം വാങ്ങുന്നതോ സമ്മാനിക്കുന്നതോ ഒന്നും അവളായിരിക്കില്ല. ഓടിക്കുന്ന കാര്യവും അങ്ങനെതന്നെ. പെണ്ണുങ്ങള്‍ വണ്ടി ഓടിക്കാന്‍ അറിയാത്തവരാണ് എന്നും ധ്വനി. ഈ പരസ്യം ശ്രദ്ധിക്കുക.
ഇതില്‍ പുരുഷന്‍ മെത്തപ്പായയില്‍ നിന്നെഴുന്നേല്‍ക്കുന്നതുതന്നെ ചായ എന്നു പറഞ്ഞുകൊണ്ടാണ്. എന്നാല്‍ സ്ത്രീ അവന് ചായ കൊടുക്കുന്നില്ല. പരസ്യത്തില്‍ നിന്ന് വ്യക്തമാകുന്ന രണ്ടു കാര്യങ്ങളുണ്ട്. പതിവായി അയാള്‍ ചായ എന്നു പറഞ്ഞാണ് എണീക്കുന്നത്. പതിവായി അവള്‍ അയാള്‍ക്ക് ചൂട് ചായ കൊടുക്കാറുണ്ട്. പതിവില്ലാത്തവിധം ചായ കൊടുക്കാതിരിക്കുന്നത് അയാള്‍ക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. സോറി. മൂന്ന് കാര്യങ്ങളുണ്ടായിരുന്നു. :D പിന്നീടങ്ങോട്ട് ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു ചെറിയ യാത്രയ്ക്ക് പോകുന്നതിനെ എതിര്‍ക്കുന്ന ഭര്‍ത്താവിനെ അനുനയിപ്പിക്കാനുള്ള ശ്രമവും അതിന്റെ വിജയവുമാണ്. അതായത് ഭാര്യാഭര്‍തൃബന്ധത്തില്‍ ഭര്‍ത്താവിന്റെ സന്തോഷം അതിപ്രധാനമാണ്. അതിനെന്തെങ്കിലും തരത്തിലുള്ള തടസ്സം ഭാര്യ മുഖാന്തരം ഉണ്ടായാല്‍, ചായ കിട്ടാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍, അത് തീരും വരെ സിനിമ ശുഭപര്യവസാനിയാകുകയില്ല. ഭര്‍ത്താവ് സന്തുഷ്ടനാവുമോ ഇല്യോ എന്ന്ള്ളതാണ് ഈ സിനിമയുടെ ക്ലൈമാക്സ് എന്നര്‍ത്ഥം.
ഹാപ്പി വെഡ്ഡിംഗ് വിത് കല്യാണ്‍ സില്‍ക്ക്സ്
ദാമ്പത്യത്തില്‍ സ്ത്രീകളുടെ സ്ഥാനം എന്താണെന്ന് ഒരു വാശിയോടെ സ്ഥാപിച്ചെടുക്കാന്‍, അല്ലെങ്കില്‍ ഇങ്ങനെയൊക്കെയായിരുന്നു ഇതുവരെ, ഇനിയും അങ്ങനെത്തന്നെയായിരിക്കണം എന്ന് ശാസനയുടെയോ അധികാരത്തിന്റെയൊ സ്വരത്തില്‍ പറയാന്‍ പരസ്യങ്ങള്‍ ധൈര്യം കാണിക്കുന്നു. വളരെ സട്ടിലായി നടക്കുന്ന ഒരു മോറല്‍ പൊലീസിങ്.
[blurb:1:right] കല്യാണവുമായി ബന്ധപ്പെട്ട പരസ്യങ്ങളെടുക്കുകയാണെങ്കില്‍, കല്യാണവസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ചിലപ്പോള്‍ ഇന്‍ഷ്വറന്‍സ്, ഇതിന്റെയൊക്കെ പരസ്യത്തില്‍ സ്വന്തം വീട് വിട്ട് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്ന ഭാര്യയെ കാണാം. പണ്ടുതൊട്ട് തുടര്‍ന്നുവരുന്ന ഈ സമ്പ്രദായത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ പരസ്യങ്ങള്‍ ചെയ്യുന്നത്. കല്യാണവുമായി ബന്ധമുള്ള എല്ലാ പരസ്യങ്ങളിലും ഈ രംഗം മിക്കവാറും എപ്പോഴും എല്ലാ പ്രോഡക്റ്റുകളും ഉള്‍പ്പെടുത്തുന്നതില്‍ ചില താല്‍പര്യങ്ങളില്ലേ. പെണ്ണ് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നത് കാണിച്ചില്ലെങ്കില്‍ എന്താണ്?
ഇതിന്റെ പിന്നില്‍ ഭയം മാത്രമാണ്. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്, അത് സ്നേഹമോ, ശാരിരികമോ ആകട്ടെ, കല്യാണമെന്നോ കുടുംബമെന്നോ ഉള്ള ചട്ടക്കൂടുകള്‍ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണ് ഇന്ന് പലരും. പലരും ഒരുമിച്ച് ഒരു വീട്ടില്‍ വെഡ്‌ലോക്കിനു പുറമേ ജീവിക്കുന്നു. ഇത് ഒരു ന്യൂനപക്ഷം തന്നെയാണ്. ഇത്തരത്തിലുള്ള ഒരു അഴിച്ചുപണി നടക്കുക നമ്മുടെ സദാചാരത്തിന് ചേര്‍ന്നതല്ല എന്ന ആശയം ഉള്ളില്‍ വെയ്ക്കുന്ന ഭൂരിപക്ഷത്തിന്റെ പേടിയാണ് ഈ പരസ്യങ്ങളിലൂടെ പുറത്തുവരുന്നത്.
പെണ്ണിന്റെ ആണ്‍വീട്ടില്‍പ്പോക്കിന്റെ ആവര്‍ത്തനം മാത്രമല്ല, കല്യാണം എന്നാല്‍ ഇങ്ങനെ മതാചാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാകണമെന്നും (അങ്ങനെയാവണമെങ്കില്‍ അത് തീര്‍ച്ചയായും രണ്ട് മതങ്ങളോ ജാതികളോ തമ്മിലുള്ളതല്ല) കല്യാണം തന്നെ വേണമെന്നും നിഷ്കര്‍ഷിക്കുന്നവയാണ് പരസ്യങ്ങള്‍. നമ്മുടെ സീരിയലുകളിലൊന്നില്‍ പോലും കല്യാണം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്ന സ്ത്രീയെയോ പുരുഷനെയോ, സ്വവര്‍ഗാനുരാഗികളെയോ കാണാത്തതുപോലെ, പരസ്യങ്ങളിലും അതുണ്ടാവില്ല, ഒരിക്കലും.
ഇതൊക്കെ കാണുമ്പോള്‍ വേറെതന്നെ ഒരു പരസ്യം ഓര്‍മ വരുന്നു. സൈക്കിള്‍ ശുദ്ധ അഗര്‍ബത്തികള്‍ എന്നു കേള്‍ക്കുമ്പോഴേ നമ്മള്‍ ' പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ' എന്ന് പറയും. അത്രയ്ക്ക് പ്രചാരം ലഭിച്ച പരസ്യവാചകമാണത്. അതിപ്പോള്‍ മാറിവന്നിരിക്കുന്ന കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. ഇപ്പോള്‍ അത് 'ദൈവം ഉണ്ട് ' എന്നാണ്. പണ്ടത്തേതും പുതിയതും തമ്മിലുള്ള വ്യത്യാസം വലുത് മാത്രമല്ല, പേടിപ്പെടുത്തുന്നതുംകൂടിയാണ്.
ആദ്യത്തേതില്‍ പ്രാര്‍ത്ഥന എന്ന വാക്ക് എന്തിനെ വേണമെങ്കിലും സൂചിപ്പിക്കാവുന്ന ഒന്നാണ്. ചന്ദനത്തിരി പ്രാര്‍ത്ഥനയ്ക്ക് മാത്രമല്ല, എന്റെ വീട്ടില്‍ എലി ചത്താലും ഉപയോഗിക്കാറുണ്ട് എന്നിവടെ പറയേണ്ടി വരും. എന്നാലും പ്രാര്‍ത്ഥന എന്നത് ഏറെക്കുറെ നിരുപദ്രവകാരിയായ ഒരു പദമാണ്. പരസ്യത്തില്‍ എല്ലാവരും ഈശ്വരാ എന്ന് വിളിച്ചോ ചിത്രങ്ങള്‍ക്കുമുമ്പില്‍ നിന്നോ ആണ് പ്രാര്‍ത്ഥിക്കുന്നത് എങ്കില്‍പോലും, പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് എന്ന് പറയുന്നതിലൂടെ അതിന് കുറെക്കൂടെ വിശാലമായ ഒരര്‍ത്ഥം വന്നുചേരുന്നുണ്ട്.
തന്റെ നമ്പര്‍ വണ്‍ ശത്രു വണ്ടിയിടിച്ച് കാലൊടിഞ്ഞ് കെടക്കണേയെന്ന് വേണമെങ്കില്‍ പ്രാര്‍ത്ഥിക്കാം. ഇതിലും വൃത്തികെട്ടതോ, നികൃഷ്ടമോ ആയ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അങ്ങിനെയങ്ങനെ. എന്നാല്‍ ദൈവം ഉണ്ട് എന്ന് പറയുന്നതിലൂടെ പല വസ്തുതകളും സൌകര്യപൂര്‍വം ഒളിച്ചുവെയ്ക്കുന്നു എന്നു മാത്രമല്ല (ശാസ്ത്രത്തിന്റെ എക്സിസ്റ്റെന്‍സ് തന്നെ) ഥീയിസം എന്ന മതം തന്നെ നമ്മുടെ മോളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. നേരത്തേയുണ്ടായിരുന്ന അവ്യക്തത എന്തുകൊണ്ടും അരാജകത്വമാണ് എന്ന് കണ്ട് അത് പുതുക്കി, തേങ്ങയില്‍ വെള്ളം നിറയ്ക്കാനും മറ്റും സാധ്യമാവുന്നത് ദൈവമുള്ളതുകൊണ്ടാണ് എന്നും, അങ്ങനെ ഇല്ല എന്നോ മറ്റോ ആരെങ്കിലും പറഞ്ഞാല്‍ പരസ്യം നോക്കുക, ദൈവം ഉണ്ട് എന്ന് ബോധ്യപ്പെടും എന്നുമാണ് പരസ്യം പറയുന്നത്. എന്ത് ഫാസിസമാണത്!
പറഞ്ഞുവരുന്നത്, കല്യാണങ്ങള്‍ തുടരെത്തുടരെ കാണിക്കുന്നതിലൂടെയും, കല്യാണമില്ലായ്മ കാണിക്കാതിരിക്കുന്നതിലൂടെയും നേരത്തെ പറഞ്ഞ പരസ്യങ്ങളും ചെയ്യുന്നത് ഇതുതന്നെ. ഹാവ് എ ഹാപ്പി വെഡിങ്ങ് വിത് കല്യാണ്‍ സില്‍ക്ക്സ് എന്ന് പൃഥ്വിരാജ് പറയുമ്പോള്‍ ശെരിക്കും നമ്മുടെ തലച്ചോറുകള്‍ കാണുക 'ദൈവം ഉണ്ട് ' എന്ന് പറയുന്നതുപോലെത്തന്നെ 'കല്യാണം ആവശ്യമാണ്' എന്നാണ്.
കൊള്ളാം കൊള്ളാം. ഒരു രണ്ട് കിലോ പോരട്ടെ...
എന്റെ സുഹൃത്ത് ചൂണ്ടിക്കാണിച്ചപ്പോളാണ് പുതീതായി വന്ന വേറൊരു പരസ്യത്തിന്റെ വൈകൃതം ഞാന്‍ ശ്രദ്ധിക്കുന്നത്. ഇന്‍ഡിഗോ പെയിന്റ്സിന്റെ പരസ്യമാണത്. നഗരത്തില്‍ ഇതിന്റെ ഹോര്‍ഡിങ്ങ് കാണാം. പല മാസികകളിലും. കേരള സാരിയുടുത്ത് നില്‍ക്കുന്ന ഒരു സ്ത്രീ. അവരുടെ മുടി ഇലെക്ട്രിക് ഷോക് അടിച്ച പോലെയാണ്. പരസ്യവാചകം ഇങ്ങനെയാണ്. 'എല്ലാം നല്ലത്, പക്ഷെ മുടി കണ്ടില്ലേ'.
വീടൊക്കെ കൊള്ളാം, പക്ഷേ, പെയിന്റ് നല്ലതല്ലാത്തോണ്ട് ഒക്കെ പോയി. എല്ലാം തിരിച്ച് കിട്ടണെങ്കി ഈ പെയിന്റ് തന്നെ ഉപയോഗിക്കണം എന്നാണുദ്ദേശിക്കുന്നത്. പക്ഷെ പെണ്ണിന്റെ മുടിയും പെയിന്റും തമ്മിലെന്ത്? ഒരു സ്ത്രീയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളും ശൈലിയുമെന്താണങ്ങനെ? എല്ലാം കൊള്ളാമെന്നു പറയുമ്പൊ എന്തൊക്കെ കൊള്ളാം?
ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തി ഒരു മുഴുവന്‍ ശരീര സ്കാന്‍ അങ്ങ് നടത്തുകയാണ്. കാല്‍വിരലുകള്‍ തൊട്ടായിരിക്കാം തുടങ്ങിയിരിക്കുക. അപ്പൊ അവിടം തൊട്ട് തുടങ്ങി അവളുടെ സ്വകാര്യതകളോരോന്നും സ്കാന്‍ ചെയ്ത് മാര്‍ക്കിടുന്നു. ആര്? അവരെ അവടെ അങ്ങനെ നിര്‍ത്തിയവരാരോ അവര്‍. (ബഹുവ്രീഹി സമാസം. ആഹ. ആ വാക്ക് ഹൈസ്കൂള്‍ കഴിഞ്ഞിപ്പഴാണുപയോഗിക്കണത്. :D )
[blurb:2:left] അപ്പോള്‍ ഇതൊരുതരം കച്ചവടസ്വഭാവമുള്ള ചിത്രമാണ്. പെണ്ണാണ് കച്ചവടസാമഗ്രി. ചരക്ക് എന്നും പറയാം. ആണുങ്ങള്‍ പെണ്ണുങ്ങളെ ചരക്ക് എന്ന് സ്നേഹപൂര്‍വം വിളിക്കുന്നതെപ്പോഴാണെന്ന് സസ്നേഹം ഓര്‍ക്കുന്നു. സുപ്രണാമം. ഇതും ആ അര്‍ത്ഥത്തിലേയ്ക്ക് തന്ന്യാണ് വരണത്. പെണ്ണ് എന്ന ചരക്കിനെ കച്ചവടത്തിന് കൊണ്ടുവന്നു വെച്ചിരിക്കുകയാണ്. പക്ഷെ കച്ചവടം നടക്കണെങ്കില്‍ ചരക്കിന് കേടുപാടുകളൊന്നും പാടില്ലല്ലോ. ഏത്. വല്ല തട്ടലോ മുട്ടലോ പറ്റി ഇടിവോ ചതവോ അങ്ങനെ വല്ലതും. (കല്യാണത്തിന് മുമ്പ് പെണ്ണിന് പണ്ട് പ്രേമബന്ധങ്ങളെന്തെങ്കിലുമുണ്ടായിരുന്നോ എന്നന്വേഷിക്കുക എന്ന തൊഴിലുകൊണ്ട് അന്നത്തിനുള്ള വക കണ്ടുപിടിക്കുന്ന ഡിറ്റെക്റ്റിവുകളെ ഓര്‍ത്തുപോകുന്നു). അപ്പോള്‍ നമ്മുടെ മുമ്പില്‍ ചരക്കായി കൊണ്ടുവെച്ചിരിക്കുന്ന പെണ്ണിനെ സൌന്ദര്യത്തിന്റെ അളവുകോല്‍ കൊണ്ട് അളക്കുകയാണ്.
ഇവിടെ വാചകം വെച്ച് നോക്കുമ്പോള്‍ സൌന്ദര്യം മാത്രമല്ല അളക്കുന്നത് എന്ന പ്രതീതി ഉണ്ടാകുന്നുണ്ട്. (എല്ലാം കൊള്ളാം) ഇനി അളക്കുന്നതെന്തായാലും ഷോക്കടിച്ചപോലെയുള്ള മുടി, അത് നന്നല്ല. അതുകൊണ്ട് ആ ചരക്ക് എടുക്കാന്‍ സാദ്ധ്യമല്ല. കേടുപാടുകളുള്ള പെണ്ണിനെ - കല്യാണവ്യവസായത്തില്‍ ഇത് കന്യകാത്വം എന്ന കോണ്‍സെപ്റ്റിലാണ് -  വാങ്ങുക സാദ്ധ്യമല്ല. അതുപോലെ പെയിന്റ് നല്ലതല്ലാത്ത വീടും കൊള്ളില്ല.
പെണ്ണുങ്ങളുടെ തടിയും തൂക്കവും വര്‍ദ്ധിപ്പിക്കാനുള്ള ലേഹ്യോ അങ്ങനെന്തോ സാധനോ പ്രചരിപ്പിക്കാനുള്ള പരസ്യത്തില്‍ അമ്മ പറയുന്നത് അത് കഴിച്ച് മോള്‍ക്ക് തടീം തൂക്കോം വര്‍ദ്ധിച്ചു. അതുകൊണ്ടിപ്പൊ കല്യാണാലോചനകള്‍ടെ തെരക്കാണ് എന്നാണ്. അവിടെയും കാണാം ഒരു ചരക്ക്‌വത്കരണം. ഇത്രം നാളും ചെലവില്ലാണ്ടിരുന്ന എന്തോ സംഗതി കൊറച്ച് പുഷ്ടിപ്പെടുത്തിയെടുത്തപ്പോള്‍ വാങ്ങാന്‍ ആള്‍ക്കാരുണ്ടേ എന്ന് പറയുന്ന രീതിയില്‍.
ഇതുപോലെത്തന്നെ സ്ത്രീകളുടെ സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെ പരസ്യവും ഈ നിലയില്‍ത്തന്നെയാണ് പ്രമോട്ട് ചെയ്യപ്പെടുന്നത്. അവിടെ വിവാഹം മാത്രമല്ല, സിനിമാതാരമാവാനും, ഇന്റര്‍വ്യൂവില്‍ തിളങ്ങാനും, എല്ലാം എല്ലാം വെളുത്ത നിറവും ക്രീമും മാത്രം മതി.
ചുരുക്കിപ്പറഞ്ഞാല്‍ പരസ്യങ്ങളിലൂടെ നമ്മുടെ തലച്ചോറിലേയ്ക്ക് പ്രവഹിക്കുന്ന കാര്യങ്ങള്‍ വളരെ വൃത്തികെട്ട ഐഡിയോളജികളാണ്. പരസ്യങ്ങളിലെല്ലാവരും ഒരേ തരത്തിലുള്ള അച്ചടി മലയാളം പറയുകയും, എന്നാല്‍ അത് മുസ്ലീങ്ങളാവുമ്പൊ നിര്‍ബന്ധമായും മലപ്പുറം ഭാഷ പറയുകയും ചെയ്യുന്നതും (ആ ധാത്രി കള്ളപ്പരസ്യങ്ങളില്‍ മുസ്ലീം കുടുംബത്തില്‍ ചെല്ലുമ്പൊ സ്ത്രീ 'മുടി തൊയിച്ചില്‍' എന്നു പറഞ്ഞ് തുടങ്ങുന്നത് നോക്കിയാ മതി. ബാക്കി സ്ത്രീകളൊക്കെ ഒരേതരത്തില്‍ സംസാരിക്കും. ഇവടെയെത്തുമ്പൊ മാത്രം ഭാഷ മാറും) തൊഴിലാളികള്‍ എപ്പോഴും അബദ്ധങ്ങള്‍ പറ്റുന്ന വിഡ്ഢികളാകുന്നതും, എല്ലാം ഇതിന്റെ ഭാഗമാണ്.
അതുകൊണ്ട് തന്നെ, ടെലിവിഷന്‍, മീഡിയയുടെ മുമ്പിലിരുന്നാല്‍ നമ്മള്‍ കണ്ണും കാതും എല്ലാം കൂര്‍പ്പിച്ച് വെയ്ക്കണം. അപ്പൊ എനിക്ക് തോന്നിയപോലെള്ള അരിശം എല്ലാര്‍ക്കും തോന്നും. അപ്പഴാണ് റിമോട്ട് തല്ലിപ്പൊട്ടിക്കാന്‍ തോന്ന. റിമോട്ടും ഫോണും അരിശമുള്ള കൈകളില്‍ വാഴാത്തതുപോലെ, പരസ്യങ്ങളുടെ വൃത്തികെട്ട വിഷം നമ്മുടെ ഉള്ളിലും കടന്നുകൂടാതിരിക്കും. ഏതായാലും ഒരു പരസ്യത്തിനെക്കൂടെ കോഞ്ഞാട്ടയാക്കീട്ടവസാനിപ്പിക്കാം. എന്നാലേ എന്റെ റിമോട്ടിന്റെ പണി തീരാണ്ടിരിക്കൂ. കീ ബോര്‍ഡ് ഏകദേശം ഒരു വഴിയായി. :D
ഈയടുത്ത് എനിക്ക് കണ്ടട്ടേറ്റവും ദേഷ്യം വന്ന പരസ്യം ഈസ്റ്റേണ്‍ കറി പൌഡറിന്റെ പുതിയ ജിംഗിളും അതിന്റെ വീഡിയോയുമാണ്. അവസാനം റെയ്ഡും നടത്തി ആപ്പീസ് പൂട്ടാറായീന്ന് മനസ്സിലായപ്പൊ എനിക്ക് കൊറച്ചധികം സന്തോഷണ്ടാവാന്‍ കാരണോം ഈ പരസ്യത്തിന്റെ വൃത്തികേടുംകൂടെയാണ്. ഹൊ!
ഇതിനെ ഷോട്ട് ഷോട്ടായി നോക്കിയാല്‍ നല്ല തമാശയാണ്. ജിംഗിളിന്റെ വരികള്‍ അതിലപ്പറം.
ഡിസ്‌ക്ലേമര്‍: എനിക്ക് തിരക്കഥ എഴുതലിന്റെ അടിസ്ഥാനപാഠങ്ങളൊന്നും അറിയില്ല. കട്ട് ചെയ്യുമ്പൊ ഉപയോഗിക്കണ വാക്കുകളും വല്യ വശമില്ല. ഒരു ആന്തോളനത്തില്‍ എഴുതും. കാര്യം മനസ്സിലായാല്‍ മതിയല്ലോ.
ഈസ്റ്റേണ്‍ തോട്ടങ്ങളിലെ സ്ത്രീകളുടെ ഒഴുകിയാടുന്ന കൈകള്‍. അവര്‍ക്കെതിരെ ഓടിച്ചോണ്ട് വരുന്ന ഒരു മഞ്ഞക്കളറ് വാന്‍. വീട്ടില്‍ കടേന്ന് പച്ചക്കറീം സാധനങ്ങളും വാങ്ങി അടുക്കളേല് കൊണ്ട് വെയ്ക്കണ നായിക. അടുത്തെത്തിയ ഈസ്റ്റേണ്‍ മഞ്ഞ വാനിനെ കൈ ആട്ടിയാട്ടി വിടുന്ന ജോലിക്കാര്‍ സ്ത്രീകള്‍.
(ആ നാട്ടില്‍ തോട്ടം ജോലിക്കാര്‍ കള്ളിമുണ്ടും ഡിസൈനര്‍ ചുരിദാറിന്റെ ഷോളുമാണ് ജോലിക്ക് പോകുമ്പൊ ഇടാറ്)
തനന്ന നാനാ നന തനന്ന നാനാ നന.
(ജിംഗിള്‍ നേര്‍ത്തേ എല്ലാ വീട്ടമ്മമാര്‍ക്കും അറിയാവുന്നതോണ്ട്) ഈസ്റ്റേണ്‍ ജിംഗിളിന്റെ താളത്തില്‍ ഡാന്‍സ് കളിച്ച് പാചകം ചെയ്യുന്ന നായിക. അവരുടെ മുടി കാറ്റത്തിങ്ങനെ ആടും.
വരു വരു എല്ലാവരും വരു, തരു തരും ഞങ്ങളാനന്ദം
വീണ്ടും ഇതേ താളത്തില്‍ കൈകളാട്ടി തോട്ടം പണിക്കാരായ സ്ത്രീകള്‍
തുരുതുരെ ഞങ്ങള്‍ നുള്ളിവിതറുമ്പോള്‍
വാന്‍ തിരിച്ചുപോകുന്നു. നായിക ഉണ്ടാക്കിയ സാമ്പാര്‍(?) ഒരു മൈലകലെ പിടിച്ച് മണപ്പിച്ച് നോക്കുന്നു. മുടിയിപ്പോളും കാറ്റത്താടുന്നുണ്ട്. അവര്‍ അത് രുചിച്ച് നോക്കില്ല. ഭര്‍ത്താവിന് കൊടുക്കുന്നത് എച്ചിലാണെന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക്ണ്ടാവാന്‍ പാടില്ലല്ലോ.
കുടു കുടെ വീഴുമാനന്ദം.
(ഏതോ ഹൈയര്‍ സെക്കന്ററി സ്കൂളിന്റെ) ലാബില്‍ ബ്യൂറെറ്റും പിപ്പെറ്റും വെച്ച് അഭ്യാസം കാണിക്കുന്ന യുവ ശാസ്ത്രജ്ഞന്‍ . അടുത്ത നിമിഷം ഇയാളും കൂട്ടുകാരും വെള്ളേം ചുകപ്പും യൂണിഫോമില്‍ നിരന്നു നിന്ന് വന്‍ ഐറ്റം നമ്പറ് ഡാന്‍സ്. ലാബില്‍ നിന്നും മഞ്ഞ വാന്‍ തിരിച്ചുപോകുന്നു. ഇപ്പോള്‍ പെട്ടന്ന് അവ വാനുകള്‍ ആയിട്ടുണ്ട്.
പല തലങ്ങളില്‍ മാറ്റുനോക്കുമ്പോള്‍ കിലുകിലാ പോലെ ആനന്ദം.
നായിക സാമ്പാര്‍ പാത്രം അവസാനം സ്റ്റവിന്റെ മോളീന്നെറക്കി വെയ്ക്കുന്നു. സ്റ്റിയറിങ്ങ് തിരിക്കുന്ന വാന്‍ ഡ്രൈവന്റെ രോമാവൃതമായ ബലിഷ്ഠമായ കൈകള്‍ . പിന്നെ ഡ്രൈവന്റെ പാട്ടു പാടുന്ന തല, വരി വരിയായി പോകുന്ന കുറച്ചുമുമ്പ് ഉണ്ടായ മറ്റു മഞ്ഞ വാനുകള്‍, പാട്ടുപാടി ആസ്വദിച്ചോടിക്കുന്ന ഡ്രൈവനും കിളിയും. വാന്‍ അവസാനം എവടെയോ ചവിട്ടി നിര്‍ത്തുന്നു. ഡ്രൈവന്‍ വന്ന് വാനിന്റെ പുറകിലത്തെ വാതില്‍ തുറക്കുന്നു.
പട പടാ ഞങ്ങള്‍ ഈസ്റ്റേണ്‍ ഏറ്റുമ്പൊള്‍
ഇടവിടാന്‍ തൊടും ആനന്ദം??!
വീട്ടില്‍ കുറെ പാചകപ്പൊടിക്കുപ്പികളില്‍ നിന്ന് ഒരെണ്ണമെടുക്കുന്ന നായിക. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഈസ്റ്റേണ്‍ പൊടി വാങ്ങുന്ന നായികയേക്കാള്‍ പ്രായമുള്ള വേറൊരു സ്ത്രീ. കാഷ് കൌണ്ടറിനുമേല്‍ ഈസ്റ്റേണ്‍ പൊടി. (എല്ലാവരും കടേല്‍ ചെന്നാല്‍ ഇതു മാത്രമേ വാങ്ങാറുള്ളു എന്നര്‍ത്ഥം)
ഈസ്റ്റേണ്‍ ആനന്ദം കൂടിലാകുമ്പോള്‍ വാങ്ങും നിങ്ങളുമാനന്ദം
വീട്ടില്‍ ഈസ്റ്റേണ്‍ പൌഡര്‍ കവര്‍ എടുക്കുന്ന നായിക. ആടിപ്പാടി അത് കറിയിലിടുന്നു. വീണ്ടും മണപ്പിച്ചുനോക്കുന്നു. എന്നിട്ട് ചിരി തൂകി ചിന്താമഗ്നയാകുന്നു. ഫേഡ് എവേ.
വരു വരു ഞാന്‍ പാകം ചെയ്യുമീവീട്ടിലെ സര്‍വാനന്ദം
തീന്‍മേശയ്ക്കുമുകളില്‍ വേറെ കൊറെ കറികളുടെ കൂട്ടത്തില്‍ അവസാനത്തെ കറിയും കൊണ്ടുവെയ്ക്കുന്ന നായികാകൈകള്‍ . ഗൌരവത്തില്‍ ഭാര്യയെ നോക്കുന്ന ഭര്‍ത്താവായ നായകന്‍ . പേടിച്ചുവിറച്ചപ്പറത്തിരിക്കുന്ന നായിക. (എന്തേ ഇരുന്നേ? ഭവ്യതയില്‍ നിക്കുകയല്ലേ വേണ്ടിയിരുന്നത്?!) ഭര്‍ത്താവ് കഴിക്കാന്‍ തുടങ്ങുമ്പോള്‍ പേടി കൂടുന്നു (ഏത്, കറി നന്നായില്ലെങ്കിലോ എന്നേ)
ക്ലൈമാക്സ് : ഭര്‍ത്താവ് ബോധിച്ച മട്ടില്‍ തലകുലുക്കി വക്രിച്ച ചിരി ചിരിക്കുന്നു. വ്രീളാവിവശയായി തലകുനിച്ച് പുഞ്ചിരി തൂകുന്ന നായിക. ജിംഗിളിന്റെ അവസാന തനന്ന നാനാ നന പാടിക്കൊണ്ട് മേശപ്പുറത്തിരുന്ന ഏതോ ഒരു പാത്രം ഒരാവശ്യവുമില്ലാതെ അവിടെ നിന്നെടുത്ത് വേറെവിടേയ്ക്കോ വെയ്ക്കുന്ന നായിക.
ആണ്‍ശബ്ദം: ചേരൂ, ഈസ്റ്റേണ്‍ ആനന്ദശ്രേണിയില്‍.
പിന്നെ സ്ക്രീനില്‍ ഒരെഴുത്തും.
"കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി കേരളത്തിലെ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ ഈസ്റ്റേണ്‍ ആനന്ദത്തില്‍ വളരുന്നു.”
ഒക്കെ സമ്മതിച്ചു. വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് സ്ത്രീകള്‍ മാത്രമാണ്, ഭര്‍ത്താവിന് രുചി പിടിച്ചോ ഇല്യോ എന്നതാണ് എല്ലാ സ്ത്രീകളുടെയും ജീവിതപ്രശ്നം, അവരാകട്ടെ അവരന്നെ ണ്ടാക്കണ ഭക്ഷണത്തീന്ന് ഇച്ചിരീംകൂടെ കഴിക്കില്ല.
ആനന്ദം ഉണ്ടാക്കി വിറ്റ് വിറ്റ് കുടു കുടാന്നും പട പടാന്നും കാശ്ണ്ടാക്കണ ഈസ്റ്റേണിന്, അധികൊന്നും വേണ്ട, പക്ഷെ കൊറച്ച്, ഒരു ടീസ്പൂണ്‍, നാണം വേണ്ടേ?
ഏതായാലും എന്റെ കണ്ടെത്തല്‍ ഇതിന്റെ ജിംഗിളും വീഡിയോയും ഭയങ്കരമായ ഒരമളി പിണഞ്ഞതാണെന്നാണ്. ആനന്ദം പട പടാ, ചട ചടാന്നൊക്കെ പറയണ ജിംഗിളും കാറ്റത്ത് മുടി പറത്തി പാചകം ചെയ്യണ നായികേം തമ്മില്‍ വല്യ ബന്ധമൊന്നുമില്ല. ശെരിക്കും ഇത് മുസ്ലി പവര്‍ എക്സ്ട്രായ്ക്ക് വേണ്ടി എഴുതപ്പെട്ട ജിംഗിളാണ്. അങ്ങനെയാവുകയേ തരമുള്ളു. അതിന്റെ സ്ക്രിപ്റ്റ് ഇങ്ങനെയായിരുന്നിരിക്കണം.
ലബോറട്ടറിയില്‍നിന്ന് കുട്ടികളുണ്ടാവാത്തതിന്റെ കാരണം കയ്യില്‍ക്കിട്ടി റിസള്‍ട്ടുമായി പുറത്തേയ്ക്ക് വിഷണ്ണരായി വരുന്ന ദമ്പതികള്‍ . ഭാര്യ ഭര്‍ത്താവിനെ ഒരു വല്ലാത്ത നോട്ടം നോക്കുന്നു. ഭര്‍ത്താവ് അനന്തതയിലേയ്ക്ക് നോക്കുന്നു. അനന്തതയില്‍ മുസ്ലി പവര്‍ എക്സ്ട്രായുടെ ഹോര്‍ഡിങ്ങ്
തനന്ന നാ നാ നന. തനന്ന നാ നാ നന.
മനസ്സില്‍ ലഡ്ഡു പൊട്ടിയ ഭാവവുമായി ഭര്‍ത്താവ്. (ആ പരസ്യങ്ങളിലും ഫുള്‍ കൊഴപ്പമാണ്- cadbury dairy milk shots. പക്ഷെ വാചകം ഏതായാലും നിത്യജീവിത സംഭാഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു :) )
ഇരുവരും ആടിപ്പാടി വീട്ടിലേയ്ക്ക് പോകുന്നു.
കട്ട് ടു
(വീട്ടിനുള്ളില്‍ നടന്നതെന്താണെന്ന് ടി വീല് കാണിക്കാന്‍ പാടില്ലാത്തതാകുന്നു. അല്ലെങ്കിപ്പിന്നെ തെയ്യത്തിന്റെ ക്ലിപ്പുകളിലേയ്ക്ക് കട്ട് എവേ ചെയ്യണം)
മുസ്ലി പവര്‍ എക്സ്ട്രായുടെ മുതലാളി തന്നെ വന്ന് ഡാന്‍സ് കളിക്കുന്നു. പിന്നാലെ മുതലാളിയുടെ മക്കളും ഭാര്യമാരും അവരുടെ കുട്ടികളും, അവരുടെയും കുട്ടികളും ഒക്കെ വന്ന ഡാന്‍സ് കളിക്കുന്നു. അവര്‍ പാടുന്നു,
വരു വരു എല്ലാവരും വരു, തരു തരും ഞങ്ങളാനന്ദം
തുരുതുരെ ഞങ്ങള്‍ നുള്ളിവിതറുമ്പോള്‍ കുടു കുടെ വീഴുമാനന്ദം
പല തലങ്ങളില്‍ മാറ്റുനോക്കുമ്പോള്‍ കിലുകിലാ പോലെ ആനന്ദം.
പട പടാ ഞങ്ങള്‍ മുസ്ലി ഏറ്റുമ്പൊള്‍ ഇടവിടാതെ വന്‍ ആനന്ദം
മദ്ധ്യവയസ്കനായ വേറെ തന്നെ ഒരു കാമുകന്‍/ഭര്‍ത്താവ് മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് മുസ്ലി പവറും കൊറെ ഗുളികകളും വാങ്ങുന്നു. അതൊക്കെക്കൂടെ ഒരു കവറിലാക്കി കാഷ് കൌണ്ടറില്‍ വെയ്ക്കുന്നു (ക്ലോസ് അപ്. കൈകള്‍ മാത്രേ ഉള്ളൂ)
മുസ്ലി ആനന്ദം കൂടിലാകുമ്പോള്‍ വാങ്ങും നിങ്ങളുമാനന്ദം
വരു വരു ഞാന്‍ വാങ്ങിക്കൂട്ടുമീവീട്ടിലെ സര്‍വാനന്ദം
ഫേഡ് എവേ.
ഇനി ക്ലൈമാക്സ്.
ടെന്‍ഷന്‍ അടിച്ച് ലബോറട്ടറി റിസള്‍ട്ട് കാത്ത് നിന്ന് ഉലാത്തുന്ന ഭര്‍ത്താവ്. ഭീഷണി നോട്ടം നോക്കുന്ന ഭാര്യ. റിസള്‍ട്ടിന്റെ കവറ് കൌണ്ടറില്‍ (ഇതും ക്ലോസ് അപ്). പേടിച്ചുവിറച്ച് അത് തുറക്കുന്ന ഭര്‍ത്താവ്. ശുഭവാര്‍ത്ത (അതെന്തായാലും) തരുന്ന റിസള്‍ട്ടാണെന്ന് കണ്ട് സന്തോഷാധിക്യത്താല്‍ തുള്ളിച്ചാടുന്ന ഭര്‍ത്താവ്. വൈകാതെ തുള്ളിച്ചാടലില്‍ പങ്ക് ചേരുന്ന ഭാര്യ.
തനന്ന നാ നാ നന
വോയ്സ് ഓവര്‍
ചേരൂ മുസ്ലി ആനന്ദശ്രേണിയില്‍
സ്ക്രീനില്‍ എഴുത്ത്
ആദം ഹവ്വാ മുതല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മുസ്ലി ആനന്ദശ്രേണിയെ ആശ്രയിക്കുന്നു.
നന്ദി നമസ്കാരം.
ഇത് വലിയ ടൊയിങ്ങ് ആണല്ലോ! :D :D

first published in malayal.am








5 comments:

  1. ഞാന്‍ വായിച്ച് വായിച്ച് ചിന്തിച്ച് ചിരിച്ച് വീണ്ടും ചിന്തിച്ച് ചിരിച്ച് ചാവാറായി....:)

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. ഇന്റര്‍നെറ്റിലെ നിങ്ങളുള്‍പ്പെടുന്ന സ്ത്രീകളുടെ ചില വൈകാരിക നിലപാടുകള്‍ക്കെതിരെ പുരുഷന്മാര്‍ അതിലേറെ വൈകാരികമായി ഒറ്റക്കെട്ടായി നില്‍ക്കുന്നത്‌ കണ്ടിട്ടാണ് അവര്‍ പറയുന്നതും നിങ്ങള്‍ പറയുന്നതും ചിലപ്പോഴൊക്കെ വായിച്ചു നോക്കാന്‍ തുടങ്ങിയത്. വിഷയത്തിന്റെ "വൈകാരിക" വശത്തില്‍ അന്ധമായ പക്ഷം ചേരാനോ അതെല്ലെങ്കില്‍ പ്രായോഗിക നിവാരണ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനോ ഞാന്‍ ആള്‍ അല്ല. അത് കൊണ്ട് പ്രത്യേകിച്ച് ഉദ്ദേശ്യം ഒന്നുമില്ലാതെ കാര്യങ്ങള്‍ ചുമ്മാ വീക്ഷിക്കുക മാത്രം ചെയ്യുന്നു. നിങ്ങളുടെ പല പോസ്റ്റിലും "വിയോജിക്കാന്‍" തോന്നുന്ന പോയിന്റ്സും അതുപോലെ "യോജിക്കാന്‍" തോന്നുന്ന പോയിന്റ്സും കാണാന്‍ സാധിച്ചു. ഒരു കമന്ടിലൂടെ മാത്രം അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയാത്ത ആഴത്തില്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍. അതിനാല്‍ അങ്ങനെ കമന്റ്‌ ചെയ്തിട്ടില്ല.

    പക്ഷെ ഇന്നലെ വായിച്ച ഈ പോസ്റ്റില്‍ യോജിക്കാന്‍ തോന്നുന്ന പോയിന്റ്സ് കൂടുതല്‍ ആയത് കൊണ്ടും പിന്നെ അതിന്റെ അവതരണ രീതി ഏറെ ചിരിപ്പിച്ചത് കൊണ്ടും ഇങ്ങനെ ഒരു കമന്റ്‌ ഇട്ടു. സക്കറിയയുടെ ചില satire കഥകളും അപൂര്‍വമായുള്ള ഗ്രേസിയുടെ ചില satire കഥകളും വായിച്ചപ്പോള്‍ കിട്ടിയ ഒരു ചിരി ഇവിടെ നിന്നും കിട്ടി എന്നൊക്കെ പറഞ്ഞാല്‍ അത് അധികമാകുമോ എന്ന് അറിയില്ല കേട്ടോ.

    ReplyDelete
  4. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുനുണ്ട്. വളരെ നല്ല ലേഖനം.

    ReplyDelete