Sunday 11 November 2018

malayal.am Sexual Harassment - മലയാള്‍.അം ലൈംഗിക അതിക്രമം തിരുത്തുമോ?

#metoo
Vishak Sankar ഇടതുപക്ഷ സഹയാത്രികരില്‍നിന്നുള്ള ലൈംഗിക അതിക്രമ കേസുകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും മനസ്സിലായത്. മലയാള്‍.അം എഡിറ്റര്‍ സെബിന്‍ അബ്രഹാം ജേക്കബ് എന്നോട് കാണിച്ച വയലന്‍സ് തെളിവ് സഹിതം കാണിച്ച് തന്നിട്ടും മൗനമാണ് മറുപടി എന്ന് കാണുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മൗനം വെച്ച് ഒരു സമരം ഇല്ലാതാക്കാം എന്ന് കരുതരുത്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. ജോലിസ്ഥലത്ത് എഴുത്തുകാരികള്‍ ആക്രമിക്കപ്പെടുന്നു - ഇടതുപക്ഷ ജോലിയിടങ്ങളില്‍ പ്രത്യേകിച്ചും - എന്ന് വരുന്നത് നിങ്ങള്‍ക്ക് ഒരു പ്രശ്നമായിത്തോന്നുന്നില്ലെങ്കില്‍ സൈറ്റെന്നല്ല എഴുതുന്ന ഒരു വാക്കിന് പോലും നിലനില്‍പിന് പോലുമുള്ള യോഗ്യതയില്ല എന്ന് തന്നെ പറയേണ്ടി വരും. നിങ്ങളെ ഓര്‍മ്മിപ്പിക്കുകയല്ലാതെ എനിക്ക് വേറെ സമരമാര്‍ഗ്ഗങ്ങളൊന്നുമില്ല. https://www.facebook.com/photo.php?fbid=1901092856678198&set=a.100616923392476&type=3 ഇംഗ്ലിഷില്‍ പോസ്റ്റിട്ടതിനശേഷം സെബിന്‍ ജേക്കബ് ഇന്‍ബോക്സില്‍ വന്ന് കാണിച്ച വയലന്‍സ് ഇവിടെ. നിങ്ങള്‍ക്ക് ഇതിനെ സംബന്ധിച്ച് ഞാനെഴുതിയ ആദ്യത്തെ കുറിപ്പ് ഇവിടെ https://www.facebook.com/kunjilaamani/posts/1899367593517391 ഇംഗ്ലിഷില്‍ കഴഇഞ്ഞ വര്‍ഷം എഴുതിയ പോസ്റ്റ് ഇവിടെ. https://www.facebook.com/kunjilaamani/posts/1467143136739841
ഉറക്കം നടിക്കുന്നത് നിര്‍ത്തുമെന്നും ഇത്തരം വയലേറ്റേഴ്സിനെതിരെ കര്‍ശനമായ നടപടിയെടുക്കും എന്നും കരുതട്ടെ.
കുഞ്ഞില

Wednesday 7 November 2018

malayal.am Sexual Harassment - മലയാള്‍.അം ലൈംഗിക അതിക്രമം തിരുത്തുമോ?

#metoo
Vishak Sankar
സെബിന്‍ അബ്രഹാം ജേക്കബില്‍ നിന്നു നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നിങ്ങള്‍ക്കെഴുതിയ കുറിപ്പ് അവഗണിച്ചിരിക്കുന്നു എന്ന് കാണുന്നു. ഇതോടെ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന സ്ത്രീ സമത്വത്തിന്റെ കാര്യം ഏതാണ്ട് മനസ്സിലായി. ഒന്ന് പറയട്ടെ നിങ്ങള്‍ എത്ര അവഗണിച്ചാലും കണ്ണടച്ച് ഇരുട്ടാക്കിയാലും ഞാന്‍ നിങ്ങളെയും പൊതുജനത്തെയും ഓര്‍മപ്പെടുത്തുന്നത് നിര്‍ത്തുകയില്ല. മലയാള്‍.അം വീണ്ടും തുടങ്ങുന്നു എന്ന് പറയുമ്പോള്‍ ആദ്യം ഞാന്‍ ആലോചിക്കുന്നത് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടേക്കാവുന്ന യുവ എഴുത്തുകാരികളെക്കുറിച്ചാണ്. സെബിന്‍ അബ്രഹാം ജേക്കബ് മാപ്പ് പറയുകയും - അത് ഈ സ്ക്രീന്‍ഷോട്ടില്‍ കാണുന്നപോലെ പക്ഷെ എനിക്ക് പ്രേമമയിരുന്നു എന്ന വയലന്‍സും കൊണ്ടല്ല - തെറ്റ് സമ്മതിച്ച് മാപ്പ് പറയുകയും മലയാള്‍.അം പരസ്യ പ്രസ്താവന ഇറക്കുകയും ചെയ്യാതെ ഞാന്‍ നിര്‍ത്താനുദ്ദേശിച്ചിട്ടില്ല. ഒരാള്‍ മാത്രമേ സമരം ചെയ്യുന്നുള്ളു എന്ന് വെച്ച് സമരമല്ലാതാകുന്നില്ലല്ലോ. നിങ്ങളോട് നടപടി എടുക്കാന്‍ പറഞ്ഞ് ഞാന്‍ ആദ്യം എഴുതിയ പോസ്റ്റ് ഇവിടെ https://www.facebook.com/kunjilaamani/posts/1899367593517391ഇയാളില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് ആദ്യമായി സംസാരിച്ച ഇംഗ്ലിഷിലുള്ള പോസ്റ്റ് ഇവിടെ https://www.facebook.com/kunjilaamani/posts/1467143136739841
സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് ഇംഗ്ലിഷിലുള്ള പോസ്റ്റ് ഇട്ട് കഴിഞ്ഞയുടന്‍ ഇന്‍ബോക്സില്‍ വന്ന സെബിന്‍ ജേക്കബിന്റെ മറുപടിയാണ്. അതിനു മുകളില്‍ പകുതി കാണുന്നത് ഞാന്‍ ഏതോ പോസ്റ്റ് ഇട്ടപ്പോള്‍ രതിമൂര്‍ച്ഛയെ ബാധിക്കുന്ന മരുന്നുകളപ്പറ്റി ആവശ്യപ്പെടാതെ ക്സാസ്സെടുക്കാന്‍ വന്ന ജേക്കബാണ്. ഒരു സ്ത്രീയെക്കൊണ്ട് ദിവസവും ഇത്തരം അനുഭവത്തെക്കുറിച്ച് സംസാരിപ്പിക്കുക എന്ന ഹരാസ്മെന്റ് കൂടിയാണ് നിങ്ങള്‍ പരസ്യമായി ചെയ്തുകൊണ്ടിരിക്കുന്നത്.
കുഞ്ഞില

Tuesday 6 November 2018

മലയാള്‍.അം ലൈംഗിക അതിക്രമം തിരുത്തുമോ?

ഡിയര്‍ Vishak Sankar

ഇപ്പോഴാണ് മലയാള്‍.അം തിരിച്ചുവരുന്നു എന്ന് നിങ്ങളെഴുതിയ കുറിപ്പ് കാണുന്നത്. 'മലയാളം നിലനിന്നിരുന്ന നാലുകൊല്ലം കൊണ്ട് നേടിയ ഒരു ലെഗസിയുണ്ട്. അത് ഇപ്പോഴും മങ്ങിയിട്ടില്ല എന്നാണ് ഈ വാർത്ത അറിയിച്ചുകൊണ്ട് ഫൗണ്ടർ എഡിറ്റർ ആയ സെബിൻ എഴുതിയ ആമുഖത്തിനുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.' എന്ന് എഴുതിക്കണ്ടു. ഇതില്‍ നിന്നും സെബിന്‍ അബ്രഹാം ജേക്കബ് എന്ന വ്യക്തി സൈറ്റിന്റെ ഫൗണ്ടര്‍ എഡിറ്ററാണെന്ന് മനസ്സിലാക്കുന്നു. ഇയാള്‍ എഴുതിയ ഒരു കുറിപ്പും അതിലെ 'സൗഹൃദങ്ങളുടെയും പരിചയങ്ങളുടെയും പുറത്താണ് പ്രസിദ്ധീകരണാവശ്യത്തിനുള്ള ലേഖനങ്ങളത്രയും ലഭിച്ചത്.' എന്ന വാചകവും കണ്ട് സത്യം പറഞ്ഞാല്‍ പേടിയാണ് തോന്നിയത്. 'ഇത്തവണ എഡിറ്റോറിയൽ ടീം മാറുകയാണ്. ഫൗണ്ടർ എഡിറ്റർ എന്ന് ആലങ്കാരികമായി പറയാമെങ്കിലും ഞാനിക്കുറി എഡിറ്റോറിയൽ മേശയ്ക്കു പിന്നിലില്ല. വിശാഖ് ശങ്കർ ആണ് പുതിയ എഡിറ്റർ.' എന്ന് ഇയാള്‍ പറയുന്നു. ആലങ്കാരിക ഫൗണ്ടര്‍ എഡിറ്റര്‍ എന്നൊന്നില്ലെന്നാണ് എന്റെ അറിവ്. ഇനി ആലങ്കാരികമായാണെങ്കിലും ഇയാള്‍ ആ പദവി അലങ്കരിക്കുന്നതിന് നിങ്ങളുടെ വിശദീകരണം തേടുകയാണ് ഞാന്‍. നടപടിയും.

കഴിഞ്ഞ വര്‍ഷം മി ടൂ കാലഘട്ടത്തില്‍ ഇയാളെ സംബന്ധിച്ച് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. ഇംഗ്ലിഷിലുള്ള പോസ്റ്റ് ഇവിടെ https://www.facebook.com/kunjilaamani/posts/1467143136739841 മലയാള്‍.അം ഇല്‍ എഴുതിയിരുന്ന സമയത്ത് സെബിന്‍ ആ സൈറ്റിന്റെ എഡിറ്ററായിരുന്നുകൊണ്ടുതന്നെ എന്നെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയിരുന്നു എന്നാണ് ഞാന്‍ അന്ന് തുറന്നു പറഞ്ഞത്. പോസ്റ്റിട്ടതിനുശേഷം സെബിന്‍ നേരെ എന്റെ ഇന്‍ബോക്സില്‍ വന്ന് 'അത് പക്ഷെ പ്രണയമായിരുന്നു' എന്ന ഒരു വയലന്‍സ് കൂടി എന്നോട് ചെയ്തിരുന്നു.

ക്രിസ്പിന്‍ ജോസഫ് എന്നയാള്‍ മുഖാന്തരമാണ് ഞാന്‍ നിങ്ങളുടെ സൈറ്റിന് വേണ്ടി എഴുതിത്തുടങ്ങുന്നത്. ക്രിസ്പിനും എന്നോടും മറ്റ് സ്ത്രീകളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ട്. കവിയരങ്ങ് പോലുള്ള എന്തോ പരിപാടിയില്‍ ഇയാളുടെ പേര് കണ്ടപ്പോള്‍ ഞാന്‍ അധിക്കൃതരെ ഈ വിവരം അറിയിക്കുകയും അവര്‍ ഉടനെ ഇയാളെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുള്ളതാണ്. ക്രിസ്പിനും ഇപ്പോഴും സൈറ്റിന്റെ ഭാഗമാണെന്ന് സെബിന്‍ ജേക്കബ് പറയുന്നു. സെബിനെ നിങ്ങള്‍ പേരെടുത്ത് പറഞ്ഞത് കണ്ടു. അതുകൊണ്ട് ഇത് മലയാളത്തില്‍ത്തന്നെ എഴുതുന്നു.

ഞാന്‍ ചെറുപ്പമായിരുന്നു പതിനെട്ട് പത്തൊമ്പത് വയസ്സോ മറ്റോ. ഇന്റര്‍നെറ്റ് ലോകത്ത് ആരെയും അറിയില്ല. പക്ഷെ എനിക്ക് എഴുതണം എന്ന് മാത്രമറിയാം. ക്രിസ്പിന്‍ ജോസഫിനുശേഷം സെബിന്‍ അബ്രഹാം ജേക്കബ് എന്നോട് സൈറ്റിന് വേണ്ടി സംസാരിച്ചു. എന്റെ എഴുത്ത് ഇഷ്ടമാണെന്നും പബ്ലിഷ് ചെയ്യാം എന്നും പറഞ്ഞു. അതിനുശേഷം ഞാന്‍ ആദ്യം എഴുതിയ ആര്‍ട്ടിക്കിള്‍ ഭയങ്കര ഹിറ്റായിരുന്നു. എനിക്ക് പക്ഷെ ഹിറ്റെന്താ ഏതാ എന്നൊന്നും അറിയുക കൂടിയില്ല. ഒരിക്കലും അതിനെപ്പറ്റി ആലോചിച്ചിട്ടും ഇല്ല. സെബിന്‍ ജേക്കബ് പറഞ്ഞാണ് ഹിറ്റാണ് എന്ന് മനസ്സിലാവുന്നത് തന്നെ. എനിക്ക് എഴുതായില്‍ മാത്രം മതി എന്നായിരുന്നു. ഇപ്പോഴും ആണ്.

ഞാന്‍ വേറെ സൈറ്റുകള്‍ക്ക് എഴുതാന്‍ തുടങ്ങിയപ്പോള്‍ സെബിന്‍ ജേക്കബ് തന്റെ എതിര്‍പ്പ് വളരെ വ്യക്തമാക്കിയിരുന്നു എന്നോട്. ആ സൈറ്റുകളെയും അത്രയും നാള്‍ വളരെ നല്ലതെന്ന് പറഞ്ഞുകൊണ്ടിരുന്ന എന്റെ എഴുത്തിനെയും പറ്റി മോശം പറയുമായിരുന്നു. ആ സമയത്ത് പേര്‍സണല്‍ ചാറ്റില്‍ ഇയാളോട് മാത്രമാണ് ഞാന്‍ ഇത്രയും സംസാരിച്ചിരുന്നത്. അങ്ങനെ ഒരു ദിവസമാണ് ഇയാള്‍ എന്നോട് പ്രേമമാണെന്ന് പറയുന്നത്. സെക്ഷ്വല്‍ ഹരാസ്മെന്റിന്റെ സുപരിചിതമായ ആദ്യ സ്റ്റെപ്. ഞാനൊരു ടീനേജറായിരുന്നു പക്ഷെ എന്റെ ഫേസ്ബുക്ക് പോസ്റ്റികളില്‍ രതിയെക്കുറിച്ച് എഴുതാറുണ്ടായിരുന്നു. ഞാന്‍ സെക്ഷ്വലി ആക്റ്റിവ് ആണെന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പല ഹരാസേര്‍സിനെപ്പോലെ ഇയാള്‍ എന്നോട് സെക്സ് സംസാരിക്കുന്നതിന് ഒരു കുഴപ്പവുമില്ല എന്നങ്ങ് തീരുമാനിച്ചത്. തുടങ്ങിയത് തന്നെ കഴിഞ്ഞ ദിവസം അയാക്ക് രതിമൂര്‍ഛയുണ്ടായപ്പോള്‍ ഭാര്യയുടെ പേരിന് പകരം എന്റെ പേര് പറയുന്നതിന്റെ വക്കത്തെത്തി എന്ന് പറഞ്ഞാണ്. ഞാനിത് നോര്‍മലൈസ് ചെയ്തു. പാവം! ഭാര്യയോടും എന്നോടുമുള്ള പ്രണയത്തില്‍ വലയുന്ന മനുഷ്യന്‍ എന്ന് എന്നോട് തന്നെ പറഞ്ഞു. വലഞ്ഞ് വലഞ്ഞ് അടുത്ത നടപടി ഞാനുമായി ഓറല്‍ സെക്സ് ചെയ്യുന്നത് വര്‍ണിക്കുക എന്നായിരുന്നു. 'പൂച്ച പാല്‍ക്കിണ്ണം നക്കിത്തുടയ്ക്കുന്നത് പോലെ' എന്ന് അയാള്‍ പറഞ്ഞത് ഇക്കാലമത്രയും കഴിഞ്ഞും ഓര്‍മയില്‍നില്‍ക്കുന്നത് അതൊക്കെ സഹിക്കേണ്ടി വന്ന എന്നോട് എനിക്ക് തന്നെ സഹതാപം തോന്നിയിട്ടാണ്. ക്രിസ്പിന് എന്റെ മുലകളായിരുന്നു ഇഷ്ടം എന്നാണോര്‍മ്മ. ക്രിസ്പിനുമായി ഒരു ലേഖനത്തില്‍ക്കൂടുതല്‍ സംസാരിക്കേണ്ടി വന്നിട്ടില്ല എന്നതുകൊണ്ടായിരിക്കാം വയലന്‍സ് പെട്ടന്ന് അവസാനിച്ചു.

എഴുതുന്ന ലേഖനങ്ങള്‍ക്ക് പ്രതിഫലം ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് സെബിന്റെ പീഡനം അവസാനിച്ചത് എന്ന് വേണം കരുതാന്‍. അര്‍ദ്ധനഗ്നരായ സ്ത്രീകളുടെ ഫോട്ടോ മലയാള്‍.അം ഇല്‍ ഇട്ടിരിക്കുന്നത് പൈസയ്ക്ക് വേണ്ടിയാണെന്നും എന്നിട്ടും ഒരു പൈസയും കിട്ടുന്നില്ലെന്നും ഇയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ പ്രതിഫലം വേണം എന്നതില്‍ ഉറച്ചുനിന്നു. ഒരിക്കല്‍ കോഴിക്കോട് (അന്ന് ഞാന്‍ ജീവിച്ചിരുന്ന സ്ഥലം) വന്ന് ഇയാള്‍ എനിക്ക് മുന്നൂറ് രൂപ തന്നു. അപ്പോഴേയ്ക്കും സൈറ്റിലേയ്ക്ക് വേണ്ടി എറ്റ് ലീസ്റ്റ് അ‍ഞ്ചാറ് ലേഖനം ‍ഞാന്‍ എഴുതിക്കാണും. പൈസ കിട്ടിയത് തന്നെ വലിയ കാര്യം എന്ന് വിചാരിച്ചതുകൊണ്ട് ഈ തുച്ഛമായ തുക ഏത് ലേഖനത്തിനാണ് അതോ ഇനി എല്ലാറ്റിനും കൂടെയുള്ളതാണോ എന്നൊന്നും ചോദിച്ചില്ല. ഇയാളെ റഹ്മത്ത് ഹോട്ടലില്‍ കൊണ്ട് പോയി ഞാന്‍ ബീഫ് ബിരിയാണി വാങ്ങിക്കൊടുത്തു. (ഞാന്‍ ഇങ്ങനെയാണ് ആളുകളെ ഗ്രീറ്റ് ചെയ്യാറ്. സെക്സ് സംസാരിച്ചല്ല)

സെബിന്‍ അബ്രഹാം ജേക്കബ് ഫൗണ്ടര്‍ എഡിറ്ററായുള്ള സൈറ്റ് നിങ്ങള്‍ പറയുന്നതുപോലെ സാംസ്കാരിക ഇടതുപക്ഷത്തിന്റെ വക്താവും 'സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ യാഥാസ്ഥിതിക നിലപാടുകളെ ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ത്തി പിടിക്കുന്ന, സ്ത്രീ വിരുദ്ധവും ദളിത്‌വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ അധികാരസ്ഥാപനങ്ങള്‍ക്ക് എതിരെ ഉയരുന്ന ചെറുത്തുനില്‍പ്പുകളുടെ ആകെത്തുകയും' ആവുക സാധ്യമല്ല. 'ഇതില്‍ ഏതെങ്കിലും ഒന്നിനെ ഉപേക്ഷിച്ചുകൊണ്ട് ഒരു സാംസ്കാരിക ഇടതുപക്ഷമില്ല' എന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍ ജേക്കബ് ഫൗണ്ടര്‍ എഡിറ്ററാകുന്ന സാഹചര്യത്തില്‍ നിങ്ങള്‍ സാംസ്കാരിക ഇടതുപക്ഷമല്ല എന്നും സ്ത്രീവിരുദ്ധമായ അധികാരസ്ഥാപനങ്ങള്‍ക്ക് എതിരല്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്.
എഡിറ്റര്‍ എന്ന നിലയില്‍ ഇത് നിങ്ങള്‍ ഉത്തരാവാദിത്തത്തോടെ ചെയ്യും എന്ന് കരുതട്ടെ.
നന്ദി,
കുഞ്ഞില
#metoo

Sunday 7 October 2018

അമല്‍ നീരദിന്റെ വരത്തന്‍, മലയാളിയുടെ തിരുത്തല്‍

വരത്തന്‍ പോസ്റ്റര്‍ (അമല്‍ നീരദ്, ഫേസ്ബുക്)


അതെല്ലാവ‍ര്‍ക്കും അറിയാവുന്ന കാര്യമാണ്. ഫെമിനിസം ആണുങ്ങള്‍ പറഞ്ഞാല്‍ ആരെങ്കിലും കേട്ടെന്നിരിക്കും. ശരിവച്ചേക്കും. സ്ത്രീകള്‍ പറഞ്ഞാല്‍ 'ഫെമിനിച്ചി' എന്ന തെറിപ്പദം ഉടലെടുക്കും. കനിവുണ്ടായി ആണുങ്ങള്‍ സംസാരിക്കാന്‍ പെണ്ണുങ്ങള്‍ കാത്തിരിക്കാറില്ല. അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെടാത്ത പെണ്‍ രക്തസാക്ഷികളാല്‍ സമ്പന്നമാണ് എവിടത്തെയും പോലെ കേരള ചരിത്രവും.

ആണുങ്ങള്‍ക്ക് സ്ത്രീപക്ഷചിന്ത എന്താണെന്ന് മനസ്സിലായി വരാനും ആ രാഷ്ട്രീയം പറയുന്ന സിനിമകള്‍ എടുക്കാനും നല്ലവണ്ണം സമയമെടുത്തിട്ടുണ്ട്. ആ സമയം ഇതുപോലെ പല രക്തസാക്ഷികളുടെയും ചോരക്കറ പുരണ്ടതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നിരുന്നാലും ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍, വൈകിവന്നതെങ്കിലും, ഈ മാറ്റങ്ങള്‍ സ്വാഗതം ചെയ്യുക ഫെമിനിസത്തിന്റെ തന്നെ ഭാഗമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ അര്‍ത്ഥത്തിലാണ് 'സോള്‍ട്ട് ആന്റ് പെപ്പറി'ല്‍ നിന്ന് മായാനദിയില്‍ എത്തി നില്‍ക്കുന്ന ആഷിഖ് അബുവിനെ ചേര്‍ത്തുപിടിക്കുന്ന സ്ത്രീവാദം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. 'വരത്തന്‍' കണ്ടതിനുശേഷം അമല്‍ നീരദിനെക്കുറിച്ചും അതു തന്നെ തോന്നുന്നു. കേരളത്തില്‍ 'ബാച്ച്ലര്‍ പാര്‍ട്ടി' എന്ന സിനിമ ഇഷ്ടപ്പെട്ട ഒരേയൊരാള്‍ എന്ന നിലയില്‍ ഇന്ന് ആ ഇഷ്ടത്തെച്ചൊല്ലി അഭിമാനം തോന്നുന്നു. പിഴച്ചില്ലല്ലോ പെണ്ണേ എന്ന്.

ഫെമിനിസത്തിന്റെ നാഴികക്കല്ലാകാന്‍ പോകുന്ന സിനിമയൊന്നുമല്ല വരത്തന്‍. എങ്കിലും അതിന്റെ ചരിത്രത്തില്‍ കിട്ടേണ്ടതായ ഒരു ഇടം - അത് എങ്ങനെയായിരിക്കണം, എന്തുകൊണ്ട് അങ്ങനെയാകണം എന്ന് നോക്കേണ്ടതുണ്ട്. കലയുടെ രാഷ്ട്രീയമാണല്ലോ അതിനാകെയുള്ള സ്വഭാവവും സ്വത്തും.

സ്ത്രീയുടെ സംരക്ഷകനാകേണ്ട പുരുഷന്‍, ആണത്തം എന്ന് വിളിക്കുന്ന ലൈംഗികച്ചുവയുള്ള ഒരു സംസ്കാരത്തിന്റെ വക്താവാകേണ്ട പുരുഷന്‍ - എന്നിവയുടെ കഥയാണ് വരത്തന്‍ എന്ന തോന്നല്‍ സിനിമയിലുടനീളം കാഴ്ചക്കാരിയായ എന്നെ പിന്തുട‍ര്‍ന്നിരുന്നു. പക്ഷെ കാര്യങ്ങള്‍ അത്ര ലളിതമോ വികൃതമോ അല്ല എന്നാണ് ആലോചിക്കുന്തോറും തെളിയുന്നത്.

തുടക്കം മുതല്‍ എബി എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം വളരെ 'മാന്യനാ'ണ് എന്ന് നമ്മളെ സംവിധായകന്‍ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. ഇതിനുവേണ്ടിയുള്ള പല സീനുകളും സിനിമയില്‍ കാണാം. ജോലി പോകുമ്പോള്‍ ഞെട്ടുകയോ വഴക്കിടുകയോ ചെയ്യുന്ന ആണല്ല നായകന്‍. കോക്ക്രോച്ചിനെ കൊല്ലാന്‍ മടിക്കുന്നയാണാണ്, പട്ടി കുരച്ചാല്‍ പേടിക്കുന്ന ആണാണ് എന്നതെല്ലാം ചില ഉദാഹരണങ്ങളാണ്.

'മാന്യത' എന്നത് എല്ലാം തികഞ്ഞ സമൂഹത്തില്‍ ഒരു സാധാരണ സ്വഭാവവും പുരുഷാധിപത്യത്തില്‍ ശേഷിക്കുറവും ആണ്. അതായത് ഭാര്യയെ 'നിലയ്ക്ക് നിര്‍ത്തുന്ന' പുരുഷന്‍ ശരിയും, അവളും മനുഷ്യനാണ് എന്ന് ചിന്തിക്കുന്നവന്‍ 'പെണ്‍കോന്തനു'മാകുന്ന അവസ്ഥ. കോക്ക്രോച്ചിനെ കൊല്ലാത്ത, വഴക്കിന് നില്‍ക്കാത്ത, കുടുംബത്തിന്റെ ആകെ വരുമാനം സ്ത്രീയുടേത് മാത്രമാകുന്നതില്‍ അസ്വാഭാവികമായൊന്നും തോന്നാത്ത, കാപ്പിയുണ്ടാക്കുന്ന, തുണി ആറാന്‍ വിരിച്ചിടുന്ന ഒരു പുരുഷന്‍ യഥാ‍ര്‍ത്ഥത്തില്‍ ഒരു സാധാരണ സ്വഭാവം മാത്രമാണെങ്കിലും പുരുഷാധിപത്യത്തില്‍ അത് അസ്വാഭാവികമാണ്.

ഫഹദ് ഫാസിലിന്റെ കഥാപാത്രം ഇത്തരത്തില്‍ ഒരു പെണ്‍കോന്തനാണ്. ദുബായില്‍ ജീവിക്കുമ്പോള്‍ അതൊരു പ്രശ്നമല്ല. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ ഇത് നേരത്തെ പറഞ്ഞതുപോലെ 'ലൈംഗികശേഷിക്കുറവ്' തുടങ്ങി 'പോങ്ങന്‍', 'ജോലിയില്ലാത്തവന്‍' എന്നീ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ഇതിനുപുറമെയാണ് 'വരത്തന്‍' എന്ന സങ്കല്‍പം.

ചൂഷണത്തിന്റെ ആദ്യ പാഠമാണ് 'നാട്ടുനടപ്പും രീതികളും'. എവിടെയൊക്കെ ചൂഷണം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ 'ഇത് നാട്ടുനടപ്പാണ്, പുറത്തുനിന്ന് വന്ന, വരത്തനായ, പുറംനാട്ടുകാരിയായ, അമേരിക്കന്‍ അമ്മായിയായ, ഇംഗ്ലിഷ് മീഡിയംകാരായ...  നിങ്ങള്‍ക്കത് മനസ്സിലാവില്ല' എന്ന ന്യായവും ചോദ്യം ചെയ്തവര്‍ കേട്ടിട്ടുണ്ട്. ഇതിന്റെ തലങ്ങള്‍ മാറി വരുമെന്ന് മാത്രം. ചിലയിടങ്ങളില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നത് നാട്ടുനടപ്പാകുമ്പോള്‍ ചിലയിടങ്ങളില്‍ ബലാല്‍സംഗം ആണ്. റാഗിംഗ്, തൊഴിലാളികളുടെ ചൂഷണം, ലൈംഗിക അതിക്രമം ഇവയെല്ലാം മിക്ക സമൂഹങ്ങളിലും വേട്ടക്കാരുടെ സൗകര്യത്തിനുവേണ്ടി 'നാട്ടുനടപ്പാ'യി പ്രഖ്യാപിക്കപ്പെടുന്നു.

മലയാളി ആണത്തത്തിനെ കരണത്തടിക്കുന്ന സംവിധായകന്റെ മിടുക്ക് ഇവിടെ തുടങ്ങുന്നു. വരത്തന്‍ എന്നത് മലയാളി ആണുങ്ങളും ദുബായില്‍ നിന്ന് വന്ന പോങ്ങനും തമ്മിലുള്ള ഒരു വഴക്കല്ല. അത്, ജനാധിപത്യം, സമത്വം എന്നിവ മുന്നോട്ട് വയ്ക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പ് അധികാരം കൈവശപ്പെടുത്തി വച്ചിരിക്കുന്ന ഭൂരിപക്ഷത്തിന് ക്ഷതമേല്‍പ്പിക്കുന്നതിന്റെ കഥയാണ്. അതിനുപുറമെ പുരുഷാധിപത്യത്തിന്റെ ഹിംസ സ്ത്രീകള്‍ക്ക് നേരെ മാത്രമല്ലെന്നും അത് പുരുഷന്മാര്‍ക്കെതിരെയുമാണെന്നും പുരുഷന്‍ എന്ന നിലയില്‍ അതിനെ പ്രതിരോധിക്കേണ്ടത് ഒരു ഉത്തരവാദിത്തം തന്നെയാണെന്നും സിനിമ പറയുന്നുണ്ട്. സ്ത്രീവിരുദ്ധതയ്ക്കെതിരെ വായിട്ടലയ്ക്കുന്നത് 'ഫെമിനിച്ചിക'ളുടെ തൊഴിലാണെന്ന് മലയാള സിനിമ വ്യവസായത്തിലെ പല പ്രമുഖരും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് അതേ മാധ്യമം ഉപയോഗിച്ച് അമല്‍ നീരദ് ഇത് പറയുന്നത് എന്നോര്‍ക്കണം.

മലയാളി ദമ്പതികളായ എബിയും (ഫഹദ് ഫാസില്‍) പ്രിയയും (ഐശ്വര്യ ലക്ഷ്മി) ദുബായിലെ ജീവിതം തല്‍ക്കാലത്തേയ്ക്ക് അവസാനിപ്പിച്ച് കേരളത്തില്‍ വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാട്ടില്‍ ഇരുവരെയും നാട്ടുകാര്‍ പല രീതിയില്‍ അക്രമിക്കുന്നു. നാട്ടുപ്രമാണിമാരും സവ‍ര്‍ണ്ണ മുതലാളികളും പുരുഷന്മാരും ചേര്‍ന്നുള്ള ഈ ആക്രമണത്തെ നേരിടാന്‍ ആദ്യമൊന്നും എബിക്ക് കഴിയുന്നില്ലെങ്കിലും അവസാനം എല്ലാവരെയും ഇടിച്ച് പപ്പടമാക്കുന്നു. ഇത്രയുമാണ് വരത്തന്‍.

ഈ സര്‍വ്വസാധാരണമായ പ്ലോട്ടിനെ എടുത്തിട്ട് കുടഞ്ഞ്, കശക്കി അതിപ്രധാനമായ പല രാഷ്ട്രീയ ഹിംസകളും സംവിധായകന്‍ കാണിക്കുന്നു. നാട്ട് നടപ്പുകള്‍ എന്ന വകുപ്പില്‍ മലയാളി ആണത്തത്തിന്റെ വിശ്വാസപ്രമാണം തുറന്നുകാണിക്കുന്നുണ്ട് സിനിമ. ഇവയില്‍ ചിലത് ഇങ്ങനെയാണ്.

* എല്ലാ സ്ത്രീകളും നമ്മുടെ (ആണുങ്ങളുടെ) ലൈംഗികസ്വത്താണ്.
* എല്ലാ സ്ത്രീകളെയും ഭോഗിക്കുക (ബലാല്‍സംഗം ചെയ്യുക) നമ്മുടെ അവകാശമാണ്.
* സ്ത്രീയ്ക്ക് ഭര്‍ത്താവുണ്ടെങ്കില്‍ അവള്‍ ഭര്‍ത്താവിന്റെ മുതലാണ് (പ്രോപ്പര്‍ട്ടി)
* ഭര്‍ത്താവിന് ഒരിക്കലും നമ്മള്‍ അവളെ 'വേണ്ടുന്ന' വിധത്തില്‍ ലൈംഗികമായി സംതൃപ്തിപ്പെടുത്താന്‍ കഴിയില്ല.
* ഈ അര്‍ത്ഥത്തില്‍ ലൈംഗിക സംതൃപ്തി കിട്ടാതെ വിഷമിക്കുന്ന ഈ സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുമ്പോള്‍ നമ്മള്‍ അവരെ സഹായിക്കുകയാണ്.
* ഇത് ചോദ്യം ചെയ്യുന്നവര്‍ ലൈംഗികശേഷിയില്ലാത്തവരും നാട്ടുനടപ്പറിയാത്തവരും പൊതുവെ പോങ്ങന്മാരുമാണ്.
* ജാതിവിവേചനവും പീഡനവും ചോദ്യം ചെയ്യാന്‍ പോലും ആരും മിനക്കെടാത്തതുകൊണ്ട് അത് ഇന്നാട്ടിലില്ല. 

ഇത്തരത്തില്‍ ഓരോ നടപ്പിലും, ഇടത്തിലും ചലനത്തിലും ലൈംഗിക അതിക്രമം നേരിട്ടുകൊണ്ട്, എതിര്‍ത്ത് കൊണ്ട്, അവഗണിച്ചുകൊണ്ട്, അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും തന്റെ ജീവിതം ജീവിക്കുന്നത്. സിനിമ ഇത് ഊന്നിപ്പറയുന്നുണ്ട്. കടത്തിണ്ണയിലിരുന്ന് സ്ത്രീകളെ അളക്കുന്ന 'ഓന്ത്' എന്ന പീഡകന്‍ മൂന്ന് തലമുറയിലെ സ്ത്രീകളെ ഇങ്ങനെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. തന്നെ ആക്രമിക്കുന്ന പുരുഷന്മാരെ സ്കൂള് തൊട്ടറിയാം എന്ന് പ്രിയ പറയുന്നുണ്ട്.

ചോദ്യം ഇതാണ്. ഹിംസാത്മകമായ ഈ 'നാട്ടുനടപ്പുകള്‍' ചോദ്യം ചെയ്യേണ്ടത് ഹിംസ കൂടുതല്‍ അനുഭവിക്കുന്ന സ്ത്രീയുടെ മാത്രം ചുമതലയാണോ? 'സ്വന്തം' സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ചോദ്യം ചെയ്യേണ്ട ഒന്നാണോ അത്? പുരുഷാധിപത്യ പീഡനം കണ്ടില്ലെന്ന് നടിക്കുകയോ പീഡനമല്ല എന്ന് ഭാവിക്കുകയോ ചെയ്താല്‍ ശരിയാവുമോ?

ഇല്ല എന്നാണ് വരത്തന്‍ പറയുന്നത്. സത്യത്തില്‍ തങ്ങളുടെ ഗണത്തില്‍ പെടുന്നവര്‍ മറ്റൊരാളെ ആക്രമിക്കുമ്പോള്‍ അത് തടുക്കേണ്ടത് ആക്രമിക്കപ്പെടുന്നവരേക്കാള്‍ തന്റെ ചുമതലയാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഇത് പുരുഷാധിപത്യത്തില്‍ മാത്രമല്ല. ഏതൊരു രാഷ്ട്രീയ പരിസരത്തിലും ശരിയാണ്. ഉദാഹരണത്തിന് സി പി ഐ എമ്മിന്റെ ദലിത് വിരുദ്ധത ചെറുക്കേണ്ടത് സി പി എം സവര്‍ണ്ണതയുടെ ചുമതലയാണ്. അച്ചന്മാരും മെത്രാന്മാരും പീഡനം നടത്തുമ്പോള്‍ നിരത്തിലിറങ്ങി സമരം ചെയ്യേണ്ടത് കന്യാസ്ത്രീകളുടെ ഉത്തരവാദിത്തമല്ല. അത് വിശ്വാസികളുടെയും അച്ചന്മാരുടെയും മെത്രാന്മാരുടെയും പോപ്പിന്റെയും ഉത്തരവാദിത്തമാണ്. കന്യാസ്തരീകള്‍ നിരത്തിലിറങ്ങുന്നത് ഇതിന്റെ അഭാവത്തിലാണ്.

ഈ അര്‍ത്ഥത്തില്‍ 'വരത്തന്‍' ഒരു കമിംഗ് ഓഫ് ഏജ് സിനിമയാണ്. തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക എന്ന ബാലിശമായ രാഷ്ട്രീയത്തില്‍ നിന്ന് ശക്തമായി, അവസാന ശ്വാസം വരെയും അവയെ എതിര്‍ക്കുക എന്ന രാഷ്ട്രീയത്തിലേയ്ക്ക് ഒരു മലയാളി പുരുഷന്‍ എത്തിച്ചേരുന്നതിന്റെ ബില്‍ഡംഗ്സ്റൊമാന്‍. മലയാളി പുരുഷന്‍ തിരുത്തലുകള്‍ നടത്തുകയാണ്. അതിനാണ് തിയറ്ററുകളില്‍ കൈയ്യടി കിട്ടുന്നത്. അവിടെയാണ് സിനിമയുടെ മിടുക്ക്.

ഫഹദ് ഫാസില്‍ എന്ന നടന്‍ പല രീതിയിലും ഒരു പുരുഷത്തം തുടിക്കുന്ന നായകന്‍ എന്ന സങ്കല്‍പത്തെ ഉടച്ച ആളാണ്. സ്ത്രൈണതയുള്ള ചലനങ്ങള്‍, സ്ത്രൈണതയുള്ള ശരീരഘടന, ചെയ്തിരിക്കുന്ന റോളുകള്‍ എന്നിവയെല്ലാം വെച്ച് ഇത് എളുപ്പം കാണാവുന്നതാണ്. അതുകൊണ്ടുതന്നെ, ഈ നായകന് ആ 'ആണത്ത' സ്വഭാവം കൊടുക്കുമ്പോള്‍ അതിന് ശരിയായ കാരണങ്ങളാല്‍ ആയിരിക്കണം കൈയ്യടി കിട്ടേണ്ടത് എന്ന വിവേകം സംവിധായകന്‍ കാണിച്ചിരിക്കുന്നു.

അമല്‍ നീരദിന്റെ തന്നെ 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ ഇതിന്റെ മറ്റൊരു പതിപ്പ് കാണാം. എന്നാല്‍ തോക്കെടുത്ത് അനായാസം അത് കഷണങ്ങളാക്കിക്കൊടുക്കുന്ന അലോഷി എന്ന ഉത്തരവാദിത്തമുള്ള 'ആണത്തം' വരത്തിനിലെത്തുമ്പോള്‍ ഒരുപാട് വളര്‍ന്നിട്ടുണ്ട്, രാഷ്ട്രീയപരമായി.

ഇയ്യോബില്‍ മംഗലശ്ശേരി നീലകണ്ഠന്റെ കുറച്ച് ശേഷിപ്പുകളുണ്ട്. അബലയായ, ആരോരുമില്ലാത്ത (മഞ്ജു വാര്യരുടെ ഉണ്ണിമായയ്ക്ക് സമം) സ്ത്രീയുടെ മുമ്പില്‍ രക്ഷകനെപ്പോലെ അവതരിക്കുന്നതിനാണ് അവിടെ മലയാളി പ്രേക്ഷകര്‍ കൈയ്യടിച്ചതെങ്കില്‍ വരത്തനിലെത്തുമ്പോള്‍ അതില്‍ രക്ഷക‍തൃത്വം കുറവാണ്. മറിച്ച് അത് സ്ത്രീയ്ക്കു വേണ്ടിയല്ല, തനിക്കുവേണ്ടിത്തന്നെയാണ് ചെയ്യുന്നത് എന്ന പ്രതീതിയും സംവിധായകന് കൊണ്ടുവരാന്‍ കഴിയുന്നുണ്ട്.

ലൈംഗിക പീഡനം, പ്രത്യേകിച്ചും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം സംബന്ധിയായ വെളിപ്പെടുത്തലുകളും ച‍ര്‍ച്ചകളും വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ മറ്റൊരു പ്രധാന സന്ദേശവും സിനിമ നല്‍കുന്നു. പെണ്ണിനെ വിശ്വസിക്കാതിരിക്കുക എന്നതല്ല, വിശ്വസിക്കുക എന്നുള്ളതാണ് ലൈംഗിക പീഡനം സംഭവിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് എന്നതാണ് അത്.

മലയാള സിനിമാവ്യവസായത്തില്‍ത്തന്നെ ഒരു നടിയെ ബലാല്‍സംഗം ചെയ്തപ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവള്‍ എങ്ങനെ അടുത്ത ദിവസം ജോലിക്ക് പോയി എന്ന് ചോദിച്ചവരാണ് മലയാളി. കുറ്റാരോപിതനായ നടനെ താരസംഘടനയില്‍ തിരിച്ചെടുത്തവരാണ് സിനിമാപ്രമാണിമാര്‍. ഈ പരിസരത്തില്‍ വരത്തന്‍ കാണുമ്പോള്‍, തന്റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീ
ആദ്യം വന്ന് താന്‍ നേരിടുന്ന പ്രശ്നം പറയുമ്പോള്‍ 'അത് തോന്നിയതായിരിക്കും' എന്ന് പറയുന്നത് ശരിയല്ല എന്ന് പ്രേക്ഷകന് തോന്നുന്നു. അത്തരം 'തോന്നലുകള്‍' കുമിഞ്ഞ്കൂടിയാണ് ആ സ്ത്രീ വീണ്ടും വീണ്ടും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് എന്നും അതിനാല്‍ത്തന്നെ നേരത്തേ പ്രതികരിക്കാതിരുന്നത് സ്ത്രീയുടെ അല്ല, പുരുഷന്റെ തെറ്റോ അറിവില്ലായ്മയോ ആണ് എന്ന് സിനിമ വ്യക്തമായി പറയുന്നു.

വരത്തന്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നതായി കാണിച്ചിരിക്കുന്ന ഭാഗം ഒരു അമല്‍ നീരദന്‍ ശൈലിയില്‍ അതിശയോക്തി ഉള്ളതാണ്. സംഘട്ടനരംഗങ്ങള്‍ മനഃപ്പൂര്‍വ്വം അത്തരത്തില്‍ ചിത്രീകരിക്കുന്നത് സംവിധായകന്റെ പതിവാണ്. എന്നാല്‍ വെടി കൊണ്ടാലും അവസാനം ഒരു ഖണ്ഡിക ഡയലോഗ് പറഞ്ഞ് കൊ​ണ്ട് മരിക്കുന്ന കഥാപാത്രങ്ങളുടെ രീതിയിലുള്ളതല്ല ഇത്. ഒരുപക്ഷേ അത്തരം സംഘട്ടനം നടന്നിട്ടേയുണ്ടാകില്ല എന്നും, ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സാധ്യമല്ലെന്നും സംവിധായകന്‍ എപ്പോഴും സൂചിപ്പിക്കാറുണ്ട്.  പക്ഷെ അത് തനിക്ക് പറയാനുള്ള കഥ പറയുന്നതില്‍ നിന്ന് സംവിധായകനെ നിരുത്സാഹപ്പെടുത്തുന്നില്ല. ബാച്ച്ലര്‍ പാര്‍ട്ടിയിലും അവസാനം പണമെല്ലാം കൊണ്ടുപോകുന്ന ലൈംഗികത്തൊഴിലാളികള്‍ ഇതിനൊരുദാഹരണമാണ്.അതുകൊണ്ട് തന്നെ അവസാനം പോലീസിനെ വിളിക്കുന്ന രംഗങ്ങള്‍ വരത്തനില്‍ പാടെ ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക്.

ഇതിലെല്ലാമുപരി ആണത്തത്തിനെ തകര്‍ക്കുന്ന അമല്‍ നീരദിന് ഒരു ഇസ്പേഡേസും കൂടിയുണ്ട്. ലജ്ജയില്ലാതെ സ്ത്രീയെ സ്നേഹിക്കുന്ന പുരുഷന്‍ എന്നതാണത്. ഇപ്പോഴത്തെ മുന്‍നിര സംവിധായകരില്‍ പലരിലും ഇത് കാണാം എന്നത് പ്രത്യാശയ്ക്ക് വക തരുന്നതാണ്. നായന്റെ ഉന്നതമായ ജോലിയും, അതിന്റെ സങ്കീര്‍ണ്ണതകളുമൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത പ്രണയിനി, ഭാര്യ എന്നതും, പ്രണയത്തിന് അമിതപ്രാധാന്യം കൊടുക്കുന്നവള്‍ എന്നതുമെല്ലാം പ്രേമബന്ധങ്ങളിലെ സ്ത്രീകളുടെ സ്ഥായീഭാവമാണ്. പുരുഷാധിപത്യം പുരുഷനെയും ബാധിക്കുന്ന സമയങ്ങളില്‍ ഒന്നാണത്. ഇന്ന് പരസ്പരം ഒരേ രീതിയില്‍ സ്നേഹിക്കുന്ന, ആ സ്നേഹത്തെ വിലമതിക്കുന്ന ആണിനെയും പെണ്ണിനെയും കാണാം. വിപ്ലവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന നായകന്റെ വിപ്ലവം മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവളോ രാഷ്ട്രീയബോധമില്ലാത്തവളോ അല്ല വരത്തനിലെ നായിക. മറിച്ച് പുരുഷനെ രാഷ്ട്രീയ അവബോധമുള്ളവനാക്കി മാറ്റി വിപ്ലവത്തിലേയ്ക്ക് ഉന്തിവിട്ട് അവസാനത്തെ വെടുയുതിര്‍ക്കുന്നവളാണ്. ആ പുകമണം സിനിമയ്ക്ക് ശേഷവും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് ആശാവഹമാണ്.

Tuesday 31 July 2018

സമരമുഖത്തിലെ സ്ത്രീവേഷങ്ങൾ | കുഞ്ഞില



പലപ്പോഴും ഞാൻ ആലോചിച്ചിട്ടുള്ള കാര്യമാണ് താലപ്പൊലിക്ക് സ്ത്രീകളെ അണിനിരത്തുന്ന വിചിത്രമായ ആചാരം എന്തിനുള്ളതാണെന്ന്.ഒരുങ്ങുകഎന്ന വാക്കുക തന്നെ പരിഹസിക്കാനോ ദേഷ്യം പിടിക്കാനോ ആണ് ആണത്തം ഉപയോഗിക്കുന്നത്. മീറ്റിങ്ങുകൾക്ക് പോകാൻ നിൽക്കുന്ന ഭർത്താവും അതിനു വേണ്ടി ഒരിക്കലും ഒരുങ്ങിത്തീരാത്ത സ്ത്രീയും സിനിമകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു വാർപ്പുമാതൃകയാണല്ലോ. അങ്ങനെയായിരിക്കുമ്പോൾത്തന്നെ ആൺകാഴ്ചയ്ക്കുവേണ്ടി, അതിന്റെ സുഖം, സംതൃപ്തി എന്നിവയ്ക്കുവേണ്ടി സ്ത്രീകൾഒരുങ്ങുകഎന്നത് സ്വീകാര്യമാണ് താനും. ഭർത്താവിന്റെ മേലുദ്യോഗസ്ഥനുവേണ്ടി അല്ലെങ്കിൽ ഓഫീസ് പാർട്ടിക്ക് വേണ്ടിയൊക്കെ ഒരുങ്ങുന്ന സ്ത്രീകൾ ഭർത്താക്കന്മാരുടെ അഭിമാനമാണ് സിനിമകളിൽ. ഓർമ്മയില്ലേ ഒരുക്കം കഴിഞ്ഞ സ്ത്രീകളെ ഭർത്താവിനോ കാമുകനോ മുന്നിൽ അവതരിപ്പിക്കാനായി മാത്രമുള്ള, മിക്കവാറും പടിയിറങ്ങിവരുന്നതായുള്ള, ഷോട്ടുകൾ?

ഈ സാഹചര്യത്തിലാണ് വസ്ത്രധാരണത്തിലെ രാഷ്ട്രീയം അല്ലെങ്കിൽ ആരുടെ കാഴ്ചയ്ക്ക് വേണ്ടിയുള്ളതാണ് സ്ത്രീയുടെ വസ്ത്രധാരണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്ന് കരുതുന്നു.

നമുക്ക് ചർച്ച ആണുങ്ങളിലേയ്ക്ക് തിരിച്ചാലോ?

സ്ത്രീകളുടെ വസ്ത്രധാരണം, അതിലെ അവരുടെ സ്വാതന്ത്ര്യം, അതിന്റെ ഇല്ലായ്മ എന്നിവയെക്കുറിച്ച് പറയുമ്പോൾ ആദ്യം ആൺനോട്ടങ്ങളിലേയ്ക്ക് പോകാം. കാരണം പൊതു ഇടം എന്നാൽ പ്രധാനമായും ആണിടവും ആൺകാഴ്ചയുമാണ്. സ്ത്രീയുടെ എല്ലാ തീരുമാനങ്ങളിലും തനിക്ക് അവകാശമുണ്ട് എന്ന് വിചാരിക്കുന്ന ആണത്തം അത് വസ്ത്രധാരണത്തിന്റെ കാര്യത്തിലും പിന്തുടരുന്നുണ്ട്. പൊതു ഇടങ്ങളിൽ മൂന്ന് തരം ആൺകാഴ്ചകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒന്ന്, സ്വന്തം അഭിരുചിക്ക് രസിക്കാത്ത, എന്നുവെച്ചാൽ സ്ത്രീയുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ കാണിക്കാം, പാടില്ല എന്ന സ്വന്തം ധാരണയ്ക്ക് ചേരാത്ത വിധത്തിൽ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന പുരുഷൻ. ഉദാഹരണത്തിന് ക്ലീവേജ് അഥവാ മുലയിടുക്ക് കാണുന്നു എന്നത് സ്ത്രീയ്ക്ക് യോജിച്ചതല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന പുരുഷൻ അത്തരത്തിൽ വസ്ത്രം ധരിച്ച സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്നു, കമന്റ് പാസ്സാക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു. ഇവയെല്ലാം അധിക്ഷേപിക്കാനുള്ള പലതരം മാർഗ്ഗങ്ങളാണ്. ലക്ഷ്യം ഒന്നു തന്നെ. നിയമം ലംഘിച്ച ഒരുമ്പെട്ടവൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്ന ആണത്തം. ഈ ആണത്തത്തിൽ പലപ്പോഴും സ്ത്രീകളും പങ്ക് ചേരാറുണ്ട്.

രണ്ടാമതായി കാണാൻ കഴിയുക ഒന്നാമത്തെ കൂട്ടം ആണുങ്ങൾ മേൽപറഞ്ഞ രീതിയിൽ പെരുമാറുമല്ലോ എന്ന സ്വന്തം ആവലാതി പരിഹരിക്കാൻ കഴിയാത്തതിനാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ അസന്തുഷ്ടനായ ആണത്തം. ഉദാഹരണത്തിന് കുട്ടിപ്പാവടയിട്ട സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്ന ആണുങ്ങളെ കണ്ട്, ഇത്തരത്തിൽ ആണുങ്ങൾ പെരുമാറും എന്നറിഞ്ഞിട്ടും ഇങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് എന്തിനാണ് സ്ത്രീകൾ ഇറങ്ങിനടക്കുന്നത് എന്ന് ദേഷ്യപ്പെടുന്ന ആളുകൾ.

ഇതേ ആവലാതി മൂലം സ്വന്തം മക്കളുടെ വസ്ത്രധാരണത്തിന് നിബന്ധനകൾ വയ്ക്കുന്ന മാതാപിതാക്കളുമുണ്ട്. പുരുഷാധിപത്യസമൂഹത്തിൽ സ്നേഹിക്കുന്നവരെ സംരക്ഷിക്കാൻ നടത്തുന്ന ചെറിയ അരാഷ്ട്രീയമായ യുദ്ധങ്ങളായാണ് ഞാൻ അവയെ കാണുന്നത്.  

പിന്നെയുള്ളത് ആണത്തം സ്ത്രീകൾക്കായി കൽപിച്ചു നൽകിയിട്ടുള്ള വസ്ത്രധാരണനിയമങ്ങളെ ലംഘിക്കുന്ന സ്ത്രീകളെ ആഘോഷിക്കുന്ന ആണത്തമാണ്. ഇക്കൂട്ടർക്ക് സ്ത്രീകൾ നിയമങ്ങളെ ലംഘിക്കുമ്പോൾ അതീവ സന്തോഷമാണ്. അത്തരം സ്ത്രീകളോട് ആദരവാണ്. ഇതിൽ ചിലർക്ക് സ്വന്തം ഭാര്യയോ കാമുകിയോ ഇത്തരത്തിൽ തന്റേടത്തോടെ തീരുമാനങ്ങളെടുക്കുന്നതും അവ പ്രദർശിപ്പിക്കുന്നതും വളരെ ഇഷ്ടമാണ്. അതിൽ അഹങ്കരിക്കാറുമുണ്ട്. സോഷ്യൽ മീഡിയ കാലത്ത് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ കുറെ ആൺ പ്രൊഫൈലുകൾ കാണാൻ കഴിയും. പരിചയത്തിലുള്ള സ്ത്രീകൾ കുട്ടിക്കുപ്പായമിട്ട ഫോട്ടോകൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ആണത്തം.

ഒന്നും രണ്ടും വിഭാഗത്തിൽപ്പെട്ടവർ എത്രത്തോളം അപകടകാരികളാണോ. അത്രത്തോളം അപകടകാരികളാണ് ലിബറൽ, പുരോഗമനവാദക്കാർ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മൂന്നാത്തെ കൂട്ടം എന്ന് ഞാൻ കരുതുന്നു.

ഈ മനോഭാവത്തെ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണവും തുറന്നു കാണിക്കുകയും ചെയ്യേണ്ടത് ഒരു സ്ത്രീപക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് പല തരം പ്രതിഷേധപരിപാടികളും നടക്കുന്ന, വളരെ ചെറിയ പ്രായത്തിൽത്തന്നെ ആക്ടിവിസത്തിലേയ്ക്ക് കടക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്.

ചുംബനസമരം

ചരിത്രപ്രാധാന്യമർഹിക്കുന്ന ഈ സമരം വിജയിച്ചത് ഇതിലെ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആണുങ്ങൾ പ്രതിഷേധകസൂചകമായി പരസ്പരം ഉമ്മവെച്ചാൽ വരാതിരിക്കുന്ന എന്ത് വിപ്ലവമാണ് സ്ത്രീകൾ ഉമ്മവയ്ക്കാൻ വന്നതോടെ ഉണ്ടായത് എന്ന് അതുകൊണ്ടാണ് ആലോചിക്കേണ്ടതായി വരുന്നത്.

കോഴിക്കോട്ടെ ചുംബനസമരത്തിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ഇവിടെ വെളിപ്പെടുത്തണം എന്ന് കരുതുന്നു. ഞാൻ ഒരു സ്ത്രീയെയാണ് ചുംബിച്ചത്. കോഴിക്കോട് പുതിയബസ്റ്റാന്റ് വെച്ച് നടന്ന ഈ ചുംബനം ചുറ്റും കൂടിയ ആണുങ്ങൾ ആർപ്പ് വിളിയോടെയാണ് സ്വീകരിച്ചത്. സ്ത്രീകൾ തമ്മിലുള്ള ചുംബനവും ലൈംഗികക്രീഡകളും ആണുങ്ങൾക്ക് ഇപ്പോഴും ഫാന്റസിയാണ് എന്നുള്ള പ്രധാനപ്പെട്ട വ്യത്യാസം ഇവിടെ കാണാതെപോകരുത്. ചുംബനത്തെ ലൈംഗികതയുമായി കൂട്ടിക്കെട്ടിയവർ തന്നെയാണ് അന്നും ഇന്നും കേരളത്തിലെ ചുംബനസമര കാഴ്ചക്കാർ എന്നും ഓർക്കണം.

തീർച്ചയായും സ്ത്രീകൾ സ്വകാര്യതയിൽ ചെയ്തിരുന്ന, അവരുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു കാര്യം പരസ്യമായും ചെയ്യുന്നു എന്ന വിശ്വാസമാണ് ആ സമരത്തിന്റെ വിജയത്തിനും അതുയർത്തിയ പ്രതിഷേധങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത്. ഭാര്യയും ഭർത്താവും അടച്ചമുറിക്കുള്ളിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുനിരത്തിൽ ചെയ്യരുത് എന്നാണല്ലോ സമരത്തെക്കുറിച്ച് വിപ്ലവപ്പാർട്ടിയുടെ പിണറായി വിജയനും പറഞ്ഞത്. പറഞ്ഞു വന്നത് ചുംബനസമരത്തിൽ നിന്ന് ഈയിടെ ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയയിൽ ചെയ്തുകണ്ട മാറ് തുറക്കൽ സമരം വരെ സ്ത്രീകളുടെ പങ്കാളിത്തം മാത്രം ആശ്രയിച്ച് നിലകൊണ്ടവയാണ്.

സത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തമുള്ളതുകൊണ്ട് മാത്രമാണ് ഈ സമരങ്ങളിലെല്ലാം തന്നെ ലൈംഗികത കടന്നുവരുന്നത്. കാരണം സ്ത്രീശരീരത്തെ ലൈംഗികമായല്ലാതെ സമീപിക്കാൻ സമൂഹം നാളിത്രയായിട്ടും പഠിച്ചിട്ടല്ല എന്നതുതന്നെ.

നഗ്നമുലകൾ ആരുടേത്

ഇവിടെയാണ്  നേരത്തെ പറഞ്ഞ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന ആണത്തം കടന്നുവരുന്നത്. ഈ ആണത്തത്തിന്റെ സംതൃപ്തിക്ക് (അതിന് ആഗ്രഹിച്ചില്ലെങ്കിൽപ്പോലും) കാരണമാകുന്നുവെന്നതുകൊണ്ടാണ് മാറ് തുറക്കൽ എന്ന സമരമുറയാകട്ടെ, സോഷ്യൽ മീഡിയയിൽ വളരെ ചെറിയ പ്രായത്തിൽത്തന്നെ (പ്രത്യേകിച്ച് 18-25 വയസ്സ് ) ലൈംഗികതയെക്കുറിച്ചെഴുതുന്നവരാകട്ടെ, ലൈംഗികതയുമായി ബന്ധപ്പെട്ട സ്വന്തം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നവരാകട്ടെ, ഇവരെ അഭിനന്ദിക്കാനും ആഘോഷിക്കാനും ഒരു കൂട്ടം ആണുങ്ങൾ ഏത് സമയത്തും തയ്യാറായി നിൽക്കുന്നത്.

ശ്രദ്ധിക്കണം പെണ്ണുങ്ങൾ ഇവയെല്ലാം ചെയ്യുന്നത് എന്ത് ലക്ഷ്യം വെച്ചാണെന്നുള്ളതുമായി ഇക്കൂട്ടരുടെ ഐക്യദാർഢ്യവുമായി യാതൊരു ബന്ധവുമില്ല. ഉദാഹരണത്തിന് പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടി കുട്ടിപ്പാവാടയിട്ട് ഫോട്ടോ പരസ്യപ്പെടുത്തി എന്ന് വയ്ക്കുക. സ്വന്തം ക്ലാസ്സിൽ കുട്ടിപ്പാവാടകളിടുന്ന സ്ത്രീകൾ ആരുടെകൂടെയും കിടക്കുന്നവരാണെന്ന് ഒരു അധ്യാപകൻ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് അത് ചെയ്തതെന്ന് വയ്ക്കുക. ഈ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് പ്രസംഗം നടത്തുന്ന ആണത്തത്തിൽ ഭൂരിഭാഗം പേരും സ്ത്രീശരീരത്തിന്റെ വസ്തുവത്കരണത്തെ അനുകൂലിച്ച് കൊണ്ടാണ് അത് ചെയ്യുന്നത് എന്നുള്ളതാണ് സത്യം. അത് പ്രത്യയശാസ്ത്രമല്ല, ഇനി ആണെങ്കിൽത്തന്നെ അത് പുരുഷമേധാവിത്വം എന്ന പ്രത്യയശാസ്ത്രം മാത്രംമാണ് മുന്നോട്ട് വയ്ക്കുന്നത്. എങ്ങനെയന്നല്ലേ.

വസ്ത്രം ഉപേക്ഷിച്ച് മാറിടം തുറന്നുകാണിച്ച് സ്ത്രീകളായാലും, കാമുകനോടൊപ്പമുള്ളതോ അല്ലാത്തതോ ആയ അർദ്ധനഗ്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുന്നവരായാലും ആണത്തം എപ്പോഴും പിന്താങ്ങുന്നത് യുവതികളെയാണ്. സുന്ദരികളെയാണ്. സ്വന്തം ഭാര്യമാരെയോ കാമുകിമാരെയോ ഇത്തരത്തിൽ പിന്താങ്ങുന്ന ആണത്തവും വ്യത്യസ്തമല്ല. ഭാര്യമാരും യുവതികളാണ്. ചിലപ്പോൾ മോഡലുകളാണ്. സത്യത്തിൽ ഈ സമരമുറകൾ രൂപകൽപന ചെയ്തിരിക്കുന്നതുതന്നെ ഇതേ ആണത്തത്തിലൂന്നിയാണ്.

ചുക്കിച്ചുളിഞ്ഞ ശരീരമുള്ള സ്വന്തം അമ്മമാരുടെ അർദ്ധനഗ്നമോ നഗ്നമോ ആയ ഫോട്ടോകൾ ആണുങ്ങൾ പ്രോൽസാഹിപ്പിച്ച് ഞാനിതുവരെ കണ്ടിട്ടില്ല. അമ്മ ബിക്കിനിയിട്ടു. ഞാൻ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ ഫോട്ടോകൾ ആൺമക്കളുടെ ടൈംലൈനുകളിൽ തെളിയാറില്ല. എന്തിന് പല രാജ്യങ്ങളിലും നടന്നിട്ടുള്ളതായ, സ്ട്രെച്ച് മാർക്കുകളുള്ള നഗ്ന സ്ത്രീശരീരങ്ങൾ അല്ലെങ്കിൽ തീയേറ്റ് പൊള്ളിയതിനാൽ വിരൂപംഎന്ന് ഇതേ ആണത്തം കരുതുന്ന ശരീരങ്ങൾ, വാർദ്ധക്യത്തിലെ നഗ്നത എന്നിവയൊന്നും മലയാളി ആണത്തം സ്വന്തം വീടുകളിലോ ആക്ടിവിസത്തിലോ എഴുന്നള്ളിച്ച് കണ്ടിട്ടില്ല. നേരത്തെ പറഞ്ഞ ഉമ്മസമരത്തിൽത്തന്നെ യുവതികളുള്ള ചുംബന ഫോട്ടോകളാണ് മാധ്യമങ്ങളും സോഷ്യൽ മാധ്യമങ്ങളും ആഘോഷിച്ചത്. മധ്യവയസ്കരായുള്ളവരും പങ്കെടുത്തിരുന്നുവെങ്കിലും അവരുടേത് ആഘോഷിക്കപ്പെട്ട ചുംബനങ്ങളായിരുന്നില്ല. വൃദ്ധർ പങ്കെടുത്തതായി അറിവുമില്ല.

സോഷ്യൽ മീഡിയയിൽത്തന്നെ കുട്ടിക്കുപ്പായമിടുമ്പോൾ തെറി വിളി കേൾക്കേണ്ടതായി വരുന്ന സ്ത്രീകളുമുണ്ട്. തടിച്ച ശരീരമുള്ളവർ, കറുത്തവർ എന്നിവർ ദിവസേന അവഹേളിക്കപ്പെടുന്നു. നമ്മുടെ സിനിമകളിലെ ഇത്തരം പ്രവണതകൾ മീമുകളായി വരുന്നത് സോഷ്യൽ മീഡിയയിൽത്തന്നെയാണല്ലോ. (ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.)

ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.


നഗ്നത എന്നത് ആൺ നോട്ടത്തെ അലോസരപ്പെടുത്താത്തതായിരിക്കുമ്പോൾ മാത്രമേ പിന്തുണയ്ക്കപ്പെടുന്നുള്ളു എന്നർത്ഥം. അലോസരപ്പെടുത്താതിരുന്നാൽ മാത്രം പോര, സുഖിപ്പിക്കുകയും വേണം എന്നിടത്താണ് അതിലെ ഹിംസ സുവ്യക്തമാകുന്നത്.

ആഘോഷിക്കപ്പെടുന്ന വസ്ത്രങ്ങൾ

എപ്പോഴും കൂടുതൽ നഗ്നത കാണിക്കുന്ന വസ്ത്രങ്ങൾ ആണത്തം ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീകളുടെ നോട്ടവും ആൺ നോട്ടവും വേർതിരിച്ച് തന്നെ കാണേണ്ടതായി വരും. ചെറിയ നിക്കറി (ഷോർട്ട്സ്) ട്ടു എന്ന കാരണത്താൽ ഒരു സ്ത്രീ അധിക്ഷേപിക്കപ്പെട്ടു എന്ന സാഹചര്യത്തിൽ മറ്റൊരു സ്ത്രീ പ്രതിഷേധസൂചകമായി ചെറിയ നിക്കറിട്ട് നിരത്തിലിറങ്ങാം എന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുന്നു എന്ന് കരുതുക. ഇതിനെ സ്ത്രീകൾ പിന്തുണയ്ക്കുന്നതും ആണത്തം പിന്തുണയ്ക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

ഒരു സ്ത്രീ ഈ പ്രതിഷേധ പരിപാടിയെ പിന്തുണയ്ക്കുന്നു. എന്നാൽ അവർ സ്വയം ഷോർട്ട്സ് ധരിച്ച് നിരത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനുംകൂടിയുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് ആൺകൂട്ടങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ ഫെമിനിസം പലപ്പോഴും എത്രത്തോളം ചെറിയ നിക്കറിട്ട സ്ത്രീശരീരങ്ങളെ നിരത്തിലിറക്കാം എന്നതുമാത്രമാണ്. കാരണം വീട്ടിലിരുന്നോ ജോലിക്കിടയിലോ സ്ത്രീശരീരത്തിന്റെ മുകളിൽ ആണധികാരം കാണിക്കുന്ന ഹിംസയെക്കുറിച്ച് ലേഖനം എഴുതുന്ന സ്ത്രീയേക്കാൾ, ഹിജാബ് ധരിച്ച് സ്ത്രീകളുടെ അവകാശത്തെപ്പറ്റി സംസാരിക്കുന്ന സ്ത്രീയേക്കാൾ, ഓട്ടോറിക്ഷയോടിക്കാനുള്ള തന്റെ അവകാശത്തിനുവേണ്ടി പൊരുതുന്ന സ്ത്രീയേക്കാൾ എന്തുകൊണ്ടും അവർക്ക്  പ്രിയം, കാണാവുന്ന, തൊട്ടടുത്ത വീട്ടിലെയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കുന്നതാണ്. ആ ബിക്കിനികളും നിക്കറുകളും തുറന്ന മുലകളുമാണ് വിറ്റ് പോകുന്നത്’.

ശരീരം പ്രദർശിപ്പിക്കാതെയുള്ള ഫെമിനിസം ഫെമിനിസമല്ല എന്ന അപകടകരവും അത്യന്തം സ്ത്രീവിരുദ്ധവുമായ ആശയം പോലും ഈ ആൺപിന്തുണ മുന്നോട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത, ശരീരം മുഴുവൻ പാടുകളുള്ള, പൊള്ളിയ ഒരു സ്ത്രീയ്ക്ക് പിന്തുണ ലഭിക്കാത്ത, എന്തിന് നിക്കറോ ബിക്കിനിയോ ഇടാൻ താത്പര്യപ്പെടാത്ത സ്ത്രീകൾക്ക് പിന്തുണ ലഭിക്കാത്ത സമരങ്ങൾ സ്ത്രീപക്ഷമാകുന്നതെങ്ങനെ?

അപ്പോൾ സമരമുഖത്തിലെ സ്ത്രീകൾ പിരിഞ്ഞ് പോകണമെന്നാണോ? ഇഷ്ടമുള്ള രീതിയിൽ പ്രതിഷേധിക്കാൻ പാടില്ലെന്നാണോ? ഇപ്പറഞ്ഞതനുസരിച്ച് ഒരു സ്ത്രീ ഇഷ്ടമുള്ള വസ്ത്രമിട്ട് നടക്കാനിറങ്ങിയാലും അത് ശരീരം പ്രദർശിപ്പിക്കുന്നതാണെങ്കിൽ അത് ആൺ നോട്ടങ്ങൾക്കുവേണ്ടി മാത്രമുള്ളതായിത്തീരുകയാണ് എന്നാണോ?

അല്ല. മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ച് വസ്ത്രധാരണത്തിന്റെ രാഷ്ട്രീയവും മാറുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി അവർ തീരുമാനിക്കുന്നതെന്തായാലും, അതിന് അതിന്റേതായ നിലനിൽപാണുള്ളത്. അവിടെ അതിനുള്ള രാഷ്ട്രീയവും സ്വന്തമായാണ് നിലനിൽക്കുന്നത്. എന്നാൽ ഈ വസ്ത്രധാരണരീതികൾ ആൺനോട്ടങ്ങളിലൂടെ സ്ത്രീവാദവുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നം.

സെറ്റ് സാരിയുടുത്താൽ തിരുവാതിരക്കളിയും താലപ്പൊലിയുമാണ് ചേരുക എന്നത് ആൺവായനയാണ്. അതുടുത്തുകൊണ്ട് തെങ്ങ് കയറുകയാണ് പെണ്ണുങ്ങൾക്കിഷ്ടമെങ്കിൽ അങ്ങനെയായിരിക്കണം. സെറ്റ് സാരിയുടുക്കേണ്ട ദിവസം പർദ്ദയിട്ടുകൊണ്ട് വരരുത് എന്ന് ഉത്തരവിറങ്ങിയാൽ ബിക്കിനിയിട്ടുകൊണ്ടല്ല, പർദ്ദയിട്ടുകൊണ്ടാണ് നിരത്തിലിറങ്ങേണ്ടത്. അതേസമയം പർദ്ദയിടാൻ മനസ്സില്ല എന്ന് പറയുന്ന പെണ്ണിനോട് എന്നാൽ ബിക്കിനിയിട്ട് സമരം ചെയ്യൂ എന്ന് പറയുന്ന ആണത്തത്തെ ചെറുക്കേണ്ടതുണ്ട്.

ബിക്കിനിയിട്ട സ്ത്രീയെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിരത്തിലിറങ്ങുമ്പോൾ ബിക്കിനി ഇട്ടുകൊണ്ടാകണം എന്നത് സ്ത്രീവാദമല്ല, അത് പുരുഷാധിപത്യമാണ്. വിനായകൻ എന്ന ദളിത് യുവാവിനെ മുടി നീട്ടി വളർത്തി എന്ന് പറഞ്ഞ പോലീസിനെതിരെ ശബ്ദമുയർത്താൻ ആണുങ്ങളെല്ലാം മുടിനീട്ടണം എന്നല്ല സമരങ്ങൾ പറഞ്ഞത്. ദളിത് വിരുദ്ധതയാണ് വിനായകനെ കൊന്നത് എന്നും അതിനെതിരെയാണ് സമരം എന്നും നമുക്കറിയാം. സ്ത്രീയുടെ ശരീരത്തിനുനേരെയുണ്ടാകുന്ന ആക്രമണം സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും മൂലമാണ്. ഒരു സ്ത്രീയുടെ വസ്ത്രം പോലും അതിനോടാണ് മല്ലിടുന്നത് എന്നതാണ് സത്യം.

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് സംഘടിത മാസികയിലാണ്.