Wednesday 25 April 2012

വണ്ടീ വണ്ടീ നിന്നെപ്പോലെ...

ടൌണ്‍ഹാളില്‍ നാടകത്തിന് ശേഷം നടക്കാറുള്ള പതിവ് കള്ളുകുടി വാക്കേറ്റങ്ങളിലൊന്നില്‍ എന്റെയൊരു പൂര്‍വകാമുകന് ദേഷ്യം വന്നത് തന്നോടൊരാള്‍ “വണ്ടി വിട്” എന്ന് പറഞ്ഞതിനാണ്. ഉന്തും തള്ളും കഴിഞ്ഞ് കീറിയ ഷര്‍ട്ടിനെപ്പറ്റി ദുഃഖിച്ചിരുന്ന അയാളോട് സ്വാഭാവിക ജിജ്ഞാസയ്ക്കു പുറത്ത് വഴക്കിനുള്ള കാരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി “എന്റട്ത്ത് വണ്ടി വിടാന്‍ പറയാന്‍ ആ ----- ആരാ”ണെന്നാണ്.
എനിക്കിന്നും ആ വണ്ടി വിടലിന്റെ implications എന്താണെന്ന് മനസ്സിലായിട്ടില്ല. ലഹരിയില്‍ കുറച്ചു പെരുപ്പിച്ചുകണ്ടതാകാം. എന്നാല്‍ പിന്നീടൊരവസരത്തില്‍ “അവള് കൊറെ ഓടിയ വണ്ടിയാ”ണെന്നുള്ള ഒരു പരാമര്‍ശത്തിന്റേത് എനിക്കറിയാം. അതിന് കാരണം ആ സ്ത്രീയുടെ മുഖത്ത് വടുക്കള്‍ ഉണ്ടായിരുന്നെന്നതാണ്. അത് “ഓടിയതിന്റെ” തെളിവാണെന്നായിരുന്നു ആ വിദഗ്ദ്ധന്റെ അഭിപ്രായം. (ഫെമിനിസം പറയില്ല എന്ന് വിചാരിച്ചെഴുതിത്തുടങ്ങിയതാണ്. നടക്കുമോ?)
ഇതൊന്നുമല്ലാതെയും വണ്ടി എന്ന വാക്കിന് പല നാട്ടില്‍ പല അര്‍ത്ഥങ്ങള്‍ തന്നെയാണ്. പലര്‍ക്കും, കാറ് മാത്രമാണ് വണ്ടി. ചെലര്‍ക്ക് തീവണ്ടിയാണ് വണ്ടി. എനിക്ക് വണ്ടി ഒരു ഹോണ്ട ആക്റ്റിവയാണ്. സത്യമായിട്ടും അതിനെപ്പറ്റിത്തന്നെയാണ് എഴുതാനും പോകുന്നത്.
അമ്മയെ മമ്മി എന്നു വിളിക്കുന്നതിനോട് വല്ലാതങ്ങെതിര്‍പ്പുള്ളവര്‍ ക്ഷമിക്കണ്ട, സഹിക്കുക. എന്റെ മമ്മി ഒരു വണ്ടി വാങ്ങുന്നത് 2000 ലാണ്. ഒരു കൈനറ്റിക് ഹോണ്ട. അപ്പൊ ഞാന്‍ നാലിലാണ്. അതിനെക്കുറിച്ചുള്ള ഓര്‍മകളിലൊന്ന്, വണ്ടി ഓടിക്കാന്‍ പഠിക്കുമ്പൊ മമ്മി വീണട്ട് കാല്‍വണ്ണേല് വയലറ്റ് നെറമായതും ഒന്ന് രണ്ടാഴ്ച മര്യാദയ്ക്ക് നടക്കാന്‍ പറ്റാഞ്ഞതുമാണ്.
ഓടിക്കാന്‍ തൊടങ്ങിയതിന് ശേഷം എന്നെ അതില് കൊണ്ടുവിടാന്‍ തൊടങ്ങിയിട്ടും ഞാന്‍ പക്ഷെ സ്ഥിരമായി സ്കൂളില്‍ വൈകിത്തന്നെയാണ് എത്തിയിരുന്നത്. കാരണം എന്നും രാവിലെ എന്തെങ്കിലും കാരണം കൊണ്ട് ഞങ്ങള്‍ അടിയായിരിക്കും. മിക്കവാറും എന്റെ യൂണിഫോമോ, മമ്മിയുടെ മുടിപ്പിന്നോ എന്തെങ്കിലുമൊന്ന് വെച്ചടത്ത് കാണാത്തതിന്റെ പേരിലാണ്. “ഒരു സാധനം ഈ വീട്ടില് വെച്ചാ വെച്ചെടത്ത് കാണില്ലാ”ന്നുള്ള എല്ലാ വീടുകളിലെയും സ്ഥിരം ഡയലോഗ് ഓര്‍ക്കുന്നു. അങ്ങനെ അടിയ്ക്ക് ശേഷം വണ്ടി ഓടിക്കുമ്പൊ ഭയങ്കര പതുക്കെയാണ് മമ്മി ഓടിക്കുക. ടീച്ചര്‍ടട്ത്ത്ന്ന് വഴക്ക് കിട്ടുമ്പൊ പഠിക്കും എന്നു പറഞ്ഞ്. അപ്പൊ ഭയങ്കര ദേഷ്യവും അമര്‍ഷവുമായിരുന്നെങ്കിലും ഇപ്പഴാലോചിക്കുമ്പൊ അതെന്തൊരു ബുദ്ധിപരമായ പ്രതികാരമാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
കൈനറ്റിക്കിന്റെ കഥ കഴിഞ്ഞപ്പൊ 2009ല്‍ ഹോണ്ട ആക്റ്റിവ വാങ്ങി. ഡിഗ്രിയ്ക്ക് എഡ്മിഷനും വാങ്ങിയിരിക്കണ സമയത്ത്. ആ സമയത്ത് ചേച്ചിയുടെ ഒരു സുഹൃത്ത് വളരെ ദയാപൂര്‍വം എന്നെ വണ്ടിയോടിക്കാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞു. മമ്മിക്ക് ഏതായാലും അതിന് പേടിയാണ്. ആരും റോട്ടില് മര്യാദയ്ക്ക് ഓടിക്കിണില്യ, ഓരോരുത്തര്ടെ വരവ് കാണുമ്പൊ പേടിയാകും, ആര്‍ക്കും നെയമങ്ങളൊന്നുമറിയില്ല etc. (എല്ലാം ശെരി തന്നെ. പക്ഷെ എനിക്ക് പഠിക്കണം).
അങ്ങനെ ഈ സഹൃദയന്‍ ആക്റ്റിവേല് എന്നെ മുന്നിലിരുത്തി ഓടിക്കാന്‍ പഠിപ്പിക്കാന്‍ തൊടങ്ങി. സൈക്കിളറിയാവുന്നത് കൊണ്ട് എളുപ്പമായിരിക്കും എന്നൊക്കെ പറഞ്ഞു. പക്ഷെ സത്യമായിട്ടും അതിന്റെ മുകളിലിരുന്ന് ഞാന്‍ എന്ത് പഠിപ്പാണ് പഠിച്ചതെന്ന് എനിക്കറിയില്ല. ഒന്ന് രണ്ട് പ്രാവശ്യം വീടിനും മെയിന്‍ റോഡിനും എടേല്ള്ള വഴീക്കൂടെ എന്നെ മുന്നിലിരുത്തി ഓടിച്ചു. കോളെജ് തൊറക്കുന്നതിന്റെ മുമ്പ് മമ്മിയാണെങ്കി ഹൈദരബാദിലേയ്ക്ക് ട്രാന്‍സ്ഫറും വാങ്ങി. പോയപ്പൊ വണ്ടീടെ താക്കോലും കൊണ്ടുപോയി. വീട്ടില് ഒരു പേയിംഗ് ഗെസ്റ്റ് വന്നു.
കോളേജില് ആഴ്ചേലൊരിക്കലൊക്കെയാണ് ഞാന്‍ പോയിരുന്നത്. പുലര്‍ച്ചയാകുമ്പൊ കെടക്കും. ഉച്ചയാവുമ്പൊ എണീക്കും. മൂഡുണ്ടെങ്കി അവസാനത്തെ അവറ് ക്ലാസ്സീ പോകും. വൈകുന്നേരം ടൌണില്‍ കറക്കം. രാത്രി വൈകി വീട്ടില്‍ തിരിച്ചെത്തും. ഇതിനൊക്കെയെടേല് ഒരു ദിവസം പേയിംഗ് ഗെസ്റ്റിന്റെ മുറീല് എന്തോ പുസ്തകം നോക്കാന്‍ (ഒന്നും വെച്ചാ വെച്ചടത്ത് കാണാത്ത വീട്ടില്‍) പോയപ്പോ ഒരു ഫ്രേം ചെയ്ത ഫോട്ടോയ്ക്ക് പൊറകില് സ്കൂട്ടറിന്റെ താക്കോല്!!!
അവരോട് ചോദിച്ചപ്പഴാണ് ആ ഞെട്ടിപ്പിക്കുന്ന രഹസ്യം മനസ്സിലായത്. ഞാന്‍ എടുത്തോടിക്കാതിരിക്കാന്‍ ഭദ്രമായി ഒളിപ്പിക്കാന്‍ മമ്മി കൊടുത്തതാണത്! ഞെട്ടല് മാറിയപ്പൊ ഞാനാലോചിച്ചു. ഇങ്ങനെ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കോടിക്കാനറിയും എന്നല്ലേ. അതെപ്പൊ സംഭവിച്ചു? മമ്മി അങ്ങനെ ഒറച്ച് വിശ്വസിക്കണെങ്കി...
എന്ത് കണ്ടട്ടാന്നറീല്ല, ഞാന്‍ അതില്‍ കേറിയിരുന്ന് സ്റ്റാര്‍ട്ട് ചെയ്ത് ഒറ്റപ്പോക്കുപോയി. ഓടിക്കാന്‍ തൊടങ്ങിയപ്പൊ മനസ്സിലായി ഓടിക്കാനറിയാംന്ന്. ഇന്റിക്കേറ്ററൊക്കെ ഇടാനും ഹോണടിക്കാനും അറിയാം. ചേവായൂര്‍ ജംക്ഷനെത്തിയിട്ടാണ് നിര്‍ത്തിയത്.
തിരിച്ച് വരുമ്പത്തന്നെ ആദ്യത്തെ ആക്സിഡന്റുമുണ്ടായി. റോഡും ചരലും തമ്മിലുള്ള ആന്തോളനത്തില്‍ എന്റെ കണ്‍ട്രോള് പോയി സൈഡ് ചെരിഞ്ഞ് വീണു. ഞാന്‍ ശെരിക്കും വിചാരിച്ചത് വല്യേട്ടന്‍ കളിക്കാന്‍ ആഗ്രഹള്ള ആള്‍ക്കാരൊക്കെക്കൂടി ഓടി വരുംന്നാ. ആരും വന്നില്ല. ഒരു പാവം പയ്യന്‍സ് എന്റെ ചമ്മല് കണ്ടട്ട് ചമ്മീട്ട് വന്ന് സ്കൂട്ടറെട്ത്ത് നേരെ വെച്ചു തന്നു. ആ ചമ്മലില്‍ നിന്ന് ധൈര്യം സംഭരിച്ച് എന്റെ സ്കൂട്ടര്‍ ജീവിതം ഞാന്‍ തന്നെ ഉത്ഘാടിച്ചു.
സാധാരണ ഗതിയില്‍ വാഹനം കിട്ടിയാ കോളേജീപ്പോക്ക് ഒന്ന് നേരെയാവണ്ടതാണ്. പക്ഷെ അതൊന്നുമുണ്ടായില്ല. എന്റെ വഷളത്തരത്തിനൊക്കെക്കൂട്ടു നിക്കാന്‍ ഒരു കൂട്ടുകാരിയുമുണ്ടായിരുന്നു അപ്പൊ. വണ്ടീം കൊണ്ട് വൈകിട്ട് ടൌണീപ്പോക്ക് തകൃതിയായി നടന്നു. വണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് മമ്മിയെ അറിയിക്കരുതെന്ന് പേയിംഗ് ഗെസ്റ്റിനെ ചട്ടം കെട്ടി.
ഓടിക്കാന്‍ തൊടങ്ങിക്കഴിഞ്ഞപ്പൊപ്പിന്നെ ഡബിള്‍സെടുക്കുന്നതായി ചാലെഞ്ച്. പൊറകില് വേറൊരാളിരിക്കുമ്പൊ എന്താ ഫീലിംഗെന്ന് നമുക്കറിയില്ലല്ലോ. പക്ഷെ മമ്മിയാണെങ്കി പഴയ കൈനെറ്റിക്കല് എന്നേം ചേച്ചീനേം വെച്ച് സുഖായിട്ടോടീക്കാറുണ്ട്. ആ സമയത്ത് അടുത്തൊരു വീട്ടില് കെമിസ്ട്രീത്തെ (BSc. Chemistry) ഒരു കൂട്ടീം ഞാനും ട്യൂഷനെട്ക്കാന്‍ പോകാറ്ണ്ട്. അപ്പൊ അവളേം പൊറകിലിരുത്തിപ്പോകാംന്ന് വിചാരിച്ചു. വല്യ കൊഴപ്പൊന്നൂണ്ടായില്യ. വണ്ടീല് കേറണ സമയത്തുണ്ടാവണ ആട്ടമാണെനിക്ക് പ്രശ്നമായിത്തോന്നിയിരുന്നത്.
അന്ന് ഞാനും അവളും കൂടി ബീച്ച് വരെപ്പോയി. പക്ഷെ അതോടെ എനിക്ക് മനസ്സിലായി, ഓടിക്കുന്നതില്‍ നിന്ന് മുഴുവന്‍ സുഖോം കിട്ടണെങ്കി ഞാന്‍ ഒറ്റയ്ക്കന്നെ ഓടിക്കണം. അല്ലാത്തപ്പൊ എനിക്ക് ആവശ്യല്യാത്ത പേടിയും വെപ്രാളവുമാണ്.
അത് കഴിഞ്ഞാണ് നേരത്തെ പറഞ്ഞ പിശാചും കുട്ടി വരണത്. അവള്‍ക്ക് നൂറ്റഞ്ച് കിലോ ഭാരമുണ്ട്. അവളെ വെച്ചോണ്ടോടിക്കുകയാണ് എനിക്കിപ്പഴും ഏറ്റവും വലിയ സാഹസം. പണ്ടൊക്കെ അതൊരു ചാലഞ്ചൊക്കെപ്പോലെയാക്കിയെടുത്ത് രണ്ടും കല്പിച്ച് വിടുമായിരുന്നു. പക്ഷെ ഇപ്പൊ പ്രായം കൂടിയതിന്റെയാണോന്നറിയില്ല, ;) , ജീവനോടൊരു കൊതി. മാത്രല്ല, വണ്ടിയുടെ ആരോഗ്യവും പ്രശ്നമാണ്.
ജീവനെപ്പറ്റിപ്പറയുമ്പഴാ. ഇതെല്ലാര്‍ക്കൂള്ളതാണോന്നറിയില്ല, പക്ഷെ ഞാനെപ്പൊ വണ്ടിയെടുത്താലും ഒരു പ്രാവശ്യെങ്കിലും മരണം മുന്നീക്കാണും. അതെനിക്കേതായാലും ഇഷ്ടമാണ്. മുട്ടീ ഇപ്പൊ മുട്ടീ, പോയീ, തീര്‍ന്നൂന്ന് വിചാരിക്കമ്പൊ തീര്‍ന്നില്ലാന്ന് മനസ്സിലാവണ ആ ഫീലീംഗ്. യൂണിവേഴ്സിറ്റി വെബ്സൈറ്റില് റിസള്‍ട്ടിട്ടു എന്ന് പറഞ്ഞു കഴിഞ്ഞ് ആ പേജ് ഓപ്പണായി വന്ന്, റെജിസ്റ്റര്‍ നമ്പറടിച്ചു കഴിഞ്ഞ് തോറ്റട്ടില്ലാന്ന് മനസ്സിലാവണ പോലെയാണത്.
പിന്നെ ലൈസന്‍സ്. അതെനിക്കില്ല. കാരണം കേട്ടാ ആരും വിശ്വസിക്കില്ല. പക്ഷെ രാവിലെ എണീക്കാന്‍ പറ്റാത്തോണ്ടാണ് എനിക്ക് ലൈസന്‍സില്ലാത്തത്.
ഓടിക്കാന്‍ തൊടങ്ങിയപ്പൊ ഭയങ്കര ആവേശത്തില് ഞാന്‍ പോയി നസീറ ഡ്രൈവിംഗ് സ്കൂളില് പൈസയടച്ചു. ആറ് ഫോട്ടോയും അറുന്നൂറ്റമ്പത് രൂപേം കൊടുത്തു. പക്ഷെ ലേണേസിന് സമയത്തിനെഴുന്നേറ്റ് കലക്റ്റ്റേറ്റിലെത്താന്‍ ഒരു പ്രാവശ്യം പോലും പറ്റിയില്ല. ആ ശ്രമം ഉപേക്ഷിച്ചു. പക്ഷെ എന്നെത്തന്നെ സമാധാനിപ്പിക്കാന്‍ ലെപ്രസി ഹോസ്പിറ്റല്‍ ഗ്രൌണ്ടില് ലൈസന്‍സുകാര് എട്ടെട്ക്കണ സ്ഥലത്ത് പോയി ഞാനും ഒരൊന്നൊന്നര എട്ടെടുത്തു. ഇതാണോ ഈ ലൈസന്‍സ് ലൈസന്‍സ് എന്ന് പറയണ സംഭവം എന്ന് തോന്നി.
പോലീസ് മാമന്‍മാരെപ്പറ്റി പറയുമ്പഴേ എനിക്ക് ചുണ്ടിലൊരു ചിരി വരും. അതൊക്കെ ഒരു ബേസിക് സൈക്കോളജിയുടെ പ്രശ്നം മാത്രമാണെന്നാണ് എനിക്ക് തോന്നണത്.
എനിക്ക് ഹെല്മെറ്റ് വെച്ചട്ടോടിക്കാന്‍ ശെരിക്കും പറ്റില്ല. ഒന്നാമത് ഭയങ്കര ശ്വാസം മുട്ടല്. പിന്നെ സൈഡില്ള്ള ഒന്നും കാണൂല്യ. പുതിയ ഹെല്മറ്റ് വാങ്ങി ആദ്യ ഓടിക്കലില് തന്നെ കണ്ണാടി പോയി ഒരു ചേച്ചീടെ കയ്യില് തട്ടി. അതോടെ അതുപേക്ഷിച്ചു. അപ്പൊ പോലീസുകാര്‍ക്ക് എന്നെ കയ്യീക്കിട്ടിയാ കാര്യം കുശാലാണ്.
പക്ഷെ ഞാന്‍ തളരില്ല. ഭയങ്കര ആത്മവിശ്വാസം തോന്നണ ഒരു മുഖം വെച്ചട്ട് വണ്ടിയോടിച്ചാ ആരും സംശയിക്കില്ല.
എന്നാലും എന്നെ കൊറച്ച് തവണ പിടിച്ചട്ട്ണ്ട്. മലാപ്പറമ്പ് ജംങ്ക്ഷനീന്ന് പിടിച്ചപ്പൊ അവടത്തെ ഓട്ടോക്കാരനും നാടകക്കാരനുമായ പ്രേമേട്ടന്‍ ഓടി വന്ന് എന്റെ പെങ്ങളാന്ന്ള്ള മട്ടിലൊക്കെ സംസാരിച്ച് സംഭവാക്കി. അവരിങ്ങനെ ഒരു വ്യവസ്ഥേമില്ലാണ്ട് അവടന്ന് കോളേജിലിക്ക്ള്ള ചാര്‍ജ് കൂട്ടണതും ഈ പോലീസുകാരന്‍ ആ ഓട്ടോക്കാരനോട് കാണിച്ച ഒരു പന്തികേട് വിനയോം അന്ന് മുതലാണ് ഞാന്‍ കൂട്ടിവായിക്കാന്‍ തൊടങ്ങിയത്.
പിന്നെ രാമനാട്ടുകര ബൈപ്പാസീന്ന് ഒരു പ്രാവശ്യം പിടിച്ചു. ഞാന്‍ പല്ലും കൂടെ തേയ്ക്കാണ്ട് കണ്ണില് പീളേം വച്ചോണ്ടായിരുന്നു. എന്നെ കണ്ടപ്പൊത്തന്നെ കയ്യില് അഞ്ചിന്റെ പൈസേല്യാന്ന് മനസ്സിലായോണ്ടാണോന്നറിയില്ല, അപ്പൊത്തന്നെ വെറ്തെ വെരട്ടി വിട്ടു.
പുതിയസ്റ്റാന്റിന്റവട്ന്ന് വണ്ടി ഓഫായിപ്പോയപ്പൊ പോലീസ് മാമന്‍ വന്നട്ട് പെണ്ണ്ങ്ങളായാ പോലീസ് പിടിക്കില്യാന്ന് വിചോരണ്ടോന്ന് ചോദിച്ചു. ആ ചോദ്യത്തിന്റെ തമാശയോര്‍ത്ത് ഞാനവടന്നേ ചിരിച്ചു. വട്ടാണെന്ന് വിചാരിച്ച് കാണും അപ്പഴും താക്കീതൊക്കെത്തന്ന് വിട്ടു.
പിന്നെ ഞാന്‍ ശ്രദ്ധിച്ചട്ട്ള്ള വേറൊരു കാര്യം വണ്ടിയോടിക്കാനറിയണവര് പൊറകിലിരുന്നാ അവര്‍ക്ക് ഭയങ്കര ടെന്‍ഷനാന്നാ. അതീന്നെറങ്ങണ വരെ ലെഫ്റ്റ് നോക്ക്, റൈറ്റ് നോക്ക്, സൂക്ഷിക്ക്, മെല്ലെ, ന്നൊക്കെപ്പറഞ്ഞ്, അവസാനം എനിക്കന്നെ സംശയാവാന്‍ തൊടങ്ങും ഞാനോടിക്കണതൊന്നും ഓടിക്കലല്ലാന്ന്. അതിന്റെ ഉസ്താദ് മമ്മി തന്നെ. ചേച്ചി പൊറകിലിര്ന്നാ ഒരു മൈലകലന്ന് വരണ ബസ്സിന് വരെ പേടിച്ച് കൂവും. കേക്കണ ഞാന്‍ വിചാരിക്കും, കഥ കഴിഞ്ഞൂന്ന്.
പിന്നെ റോട്ടിലെനിക്ക് ഏറ്റോം ദേഷ്യം ബസ് / ലോറിക്കാരെയാ. അവര്ടെ വിചാരെന്താ? അവര്‍ക്ക് സൈഡ് തന്നെലെന്താ? ഒരു കാര്യോല്യാണ്ട് അവരെന്തിനാ ചെവി പൊട്ടണപോലെ ഹോണടിക്കണെ? പിന്നെ കൊറെ ബൈക്ക്കാര്. പോലീസ്‌കാരന്‍ ചോദിച്ച പോലെ അവരെന്തിനാ പെണ്ണാണ്ന്ന് കണ്ടാ വല്ലാണ്ടങ്ങ്ടാര്‍മാദിക്കണെ. മെഡിക്കല്‍ കോളെജ് ദേവ്ഗിരി കോംപ്ലക്സില്‍ വച്ച് ഒരാള് എന്റട്ത്ത് പാര്‍ക്ക് ചെയ്തിരിക്കണോടത്ത്ന്ന് വണ്ടിയെട്ത്ത് മാറ്റാന്‍ പറഞ്ഞു. അയാള് പാര്‍ക്ക് ചെയ്ത് ബാക്കിയ്ള്ള സ്ഥലത്തൊക്കെ വെച്ചാ മതീത്രെ. :D.
പിന്നെ നമ്മളിങ്ങനെ സമാധാനപരമായി ഓടിച്ചോണ്ടിരിക്കുമ്പൊ സൈഡീക്കൂടെ കൂവി ശ്ശുറ്‌റ്‌റേന്നോടിച്ചു പോകണ ചെലര്ണ്ട്. അത് (എന്നെപ്പോലെ കാണാന്‍ കൊള്ളാവുന്ന) പെണ്‍കുട്ടികള്ടെ അട്ത്ത് മാത്രേ ചെയ്യാറുള്ളൂ. ഏതായാലും, അതുകൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു തരത്തിലുള്ള കൌതുകവും തോന്നാറില്ലാന്ന് ഇപ്പൊ പറയാം.
എനിക്കാണെങ്കി കൊറച്ചുകൂടി ഭ്രാന്തന്‍ താല്‍പര്യങ്ങളാണ്. സുന്ദരന്മാരായ ആണ്‍കുട്ടികളെ വെറുതെ വായ്ന്നോക്കാന്‍ ഞാനും കൂട്ടുകാരീം മെഡിക്കല്‍ കോളെജ്, ദേവ്ഗിരി കോളേജ് മെന്‍സ് ഹോസ്റ്റലിന്റവിടേയ്ക്ക് പോയിട്ടുണ്ട്. ദേവഗിരീടവിടെവെച്ച് സ്കൂട്ടര്‍ ഓഫായിപ്പോയി. അവടത്തെ വാച്ച്മാന്‍ ഞങ്ങടടുത്തേയ്ക്ക് വന്നു. അയാളിങ്ങനെ അട്ത്തേയ്ക്ക് വന്നപ്പോ ശെരിക്കും ഒരു ഇംഗ്ലീഷ് പ്രേതസിനിമേല്‌ത്തെ പോലെ തോന്നി. തൊട്ടടുത്തെത്തിയപ്പോ വണ്ടി സ്റ്റാര്‍ട്ടായി. എന്നട്ട് തിരിച്ച് ഓടിച്ചോണ്ടിരിക്കുമ്പൊ അവടത്തെ രണ്ട് ചേട്ടന്മാര് അവര്ടെ ബൈക്കില് ഞങ്ങടെ പൊറകെ വന്നു. ഞങ്ങള് ഒന്നുമറിയത്തപോലെ മെഡിക്കല്‍ കോളെജ് ജംക്ഷനീന്ന് ഒരു കുഞ്ഞി മുറുക്കാന്‍ കടേന്ന് മുറുക്കി. അവര്‍ക്കാകെ കണ്‍ഫ്യൂഷനായി. :D മുറുക്കീട്ട് ഓടിച്ചപ്പൊ എനിക്ക് തലേം കറങ്ങി.
പിന്നെ ഓരോര്‍ത്തര്‍ക്ക് ഓരോ ഫാന്റസികള്‍. ഞാന്‍ കൊറെ നാളായി വണ്ടിയോടിക്കണ സ്ത്രീകളെ നിരീക്ഷിക്ക്ണ്‌ണ്ട്. പല പല കാര്യങ്ങളും മനസ്സിലാവും. ഇപ്പൊ പെണ്ണെഴുത്ത് എന്നൊക്കെ പറയണ പോലേയാണിത്. എക്രിറ്റ്യൂര്‍ ഫെമിനിന്‍ പോലെ റൈഡോ ഫെമിനിന്‍. ഓവര്‍ട്ടേക്ക് ചെയ്യാന്ള്ള മടി ഭയങ്കരമാണ്. അവടെ വരെ കണ്ടീഷനിങ്ങ് ഉണ്ടെന്ന് വേണം മനസ്സിലാക്കാന്‍. പൊതുവെ പതുക്കെയോടിക്കുകയും, ഒരു ഹോണടി കേട്ടാല്‍ പേടിക്കുകയും ബാലന്‍സ് തെറ്റുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. പക്ഷെ ഇതൊക്കെ പാടേ തകര്‍ത്തുകൊണ്ടാണ് ഇപ്പഴത്തെ ഓട്ടം എന്നാണ് ഞാന്‍ കാണണത്.
എന്റെ കോളേജില്‍ത്തന്നെ ഒരു സ്കൂട്ടറിന്റെ മോളില് നാലാള്‍ക്കാരേം വെച്ച്ള്ള കസറത്താണ് വൈകുന്നേരം. പിന്നെ ഹെല്‍മെറ്റ്, സ്കൂട്ടറിന്റെ മോളിലെ ചിത്രപ്പണി, അതിലൊക്കെ പുതിയ പുതിയ പരീക്ഷണങ്ങള് നടക്കുണു. വണ്ടി കൊണ്ടുവരണ കുട്ടികളില്‍ മിക്കവാറും എല്ലാവരും അതുമായി കറങ്ങാന്‍ പോകുന്നു. അതായത് കോളേജ്-വീട് എന്നിങ്ങനെ പോയിവരാന്‍ മാത്രമൊന്നുമല്ല വണ്ടി എന്ന ബോധം എല്ലാവര്‍ക്കുമുണ്ട്.
കോളെജില്‍ എന്റെ ശത്രുക്കളാണെങ്കിലും ബി ബി എ, ട്രാവല്‍ ആന്റ് ടൂറിസം ഡിപ്പര്‍ട്ട്മെന്റീന്ന് കൊറേപേര് ചേര്‍ന്ന് സ്കൂട്ടര്‍ ജാഥയായി നഗരം ചുറ്റിയതിന്റെ ഫോട്ടോസൊക്കെ ഞാന്‍ ഫേസ്ബുക്കില് കണ്ടട്ട് സന്തോഷിച്ചട്ട്ണ്ട്. കഴിഞ്ഞ ആഴ്ച ഞാനും എന്റെ സുഹൃത്തും പന്തയം വെച്ചു (അവള്‍ കള്ളക്കളിയിലൂടെ ജയിച്ചു :p). പക്ഷെ ആദ്യമായി അത്രയും സ്പീഡിലോടിച്ചട്ട് ഭയങ്കര ഇഷ്ടമായി എന്നാണവള്‍ പറഞ്ഞത്.
എന്തൊക്കെയായാലും സ്പീഡില് ഓടിക്കുന്നതിലാണ് കാര്യമെന്നൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. അതിനീപ്പറയുന്നതുപോലെ എന്തെങ്കിലും കരിസ്മയുള്ളതായും തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച് നമുക്കേറ്റവും കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ വണ്ടി ഓടിക്കണമെന്നാണ്. അതാണ് ഏറ്റവും ആസ്വദിക്കാനും കഴിയുക.
ഓടിക്കാനുള്ള രസത്തിന് ഞാന്‍ ചെലപ്പൊ വളഞ്ഞ വഴികളില്‍ക്കൂടെ പോകാറുണ്ട്. രാമനാട്ടുകര ബൈപ്പാസാണ് എനിക്കേറ്റവുമിഷ്ടമുള്ള വഴി. അതിനുമുണ്ടൊരു കഥ. ഞാന്‍ ആദ്യമായി യൂണിവേഴ്സിറ്റിയില്‍ പോയപ്പൊ ടോള്‍ പിരിക്കുന്ന സ്ഥലമെത്തി. വണ്ടി നിര്‍ത്തി കാശു കൊടുക്കുമെന്നല്ലാതെ അവടെ എന്താണ് സംഭവിക്കുന്നതെന്ന് അതുവരെ എനിക്കറിയില്ലായിരുന്നു. അവടെയെത്തിയപ്പൊ ഞാന്‍ വണ്ടി സൈഡാക്കി നിര്‍ത്തി പഴ്സീന്ന് പൈസയെടുക്കാന്‍ തുടങ്ങി. എന്റെ സൈഡീക്കൂടെ പോകണവരെല്ലാം എന്നെ ഒരു ജാതി നോട്ടം നോക്ക്ണ്‌ണ്ടായിരുന്നു. എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക് എനിക്കപ്പഴേ തോന്നിയതാണ്. എന്നാലും കൊറച്ചുംകൂടി നേരം കഴിഞ്ഞാണ് ഇരുചക്രവാഹനങ്ങള്‍ക്ക് ടോള്‍ കൊടുക്കണ്ട എന്ന സത്യം എനിക്ക് മനസ്സിലായത്. ചമ്മല്‍ ഓഫ് ദി യീറായിരുന്നു. പിന്നെ ആ വഴിയോടുള്ള സ്നേഹത്തിന് ഞാന്‍ ചെലപ്പൊ രാത്രി ടോള്‍ കൊടുക്കണ സ്ഥലം വരെ ഓടിക്കാറുണ്ട്.
ചെലപ്പൊ എനിക്ക് ഓടിച്ചോണ്ടിരിക്കുമ്പൊ ചമ്രം പണിഞ്ഞിരിക്കാനും നിക്കാനുമൊക്കെത്തോന്നും. ആ സാധ്യത ഞാനിതുവരെ പരീക്ഷിച്ചിട്ടില്ല.
ആക്റ്റിവ ഓടിച്ച്  ശീലിച്ചതോണ്ടാണോന്നറിയില്ല, വേറൊരു വണ്ടിയും എനിക്ക് പിടിക്കിണില്യ. കനം കൊറഞ്ഞ വണ്ടികള് കാണുമ്പഴേ ഒരിഷ്ടക്കേട്. പിന്നെ ഏവിയേറ്റര്‍ എന്നു പറഞ്ഞ ഒരു വണ്ടി ഓടിച്ചു. അതിന് വല്ലാത്ത പിടുത്തമുള്ളതായിത്തോന്നി. ബാറ്ററീലോടണ ഒരു വണ്ടീം ഓടിച്ചു. അത് ശെരിക്കുള്ള വണ്ടിയാണെന്ന് തോന്നിയില്ല. ഒരു പാവവണ്ടി പോലെത്തോന്നി.
പിന്നെ ഒരാവശ്യം വന്നപ്പൊ ഞാന്‍ ബൈക്കോടിക്കാന്‍ പഠിച്ചു. ഓടിക്കലൊക്കെ സുഖായിട്ടോടിച്ചു. പക്ഷെ സ്റ്റാര്‍ട്ട് ആക്കണോടത്ത് ഗുരുതര പ്രശ്നമാണ്. ഗുരു അട്ത്ത് നിന്ന് പറയും, ക്ലച്ച് പതുക്കെ വിട്, പതുക്കെ പതുക്കെ... അപ്പഴേയ്ക്കും വണ്ടീം ഞാനും കൂടെ ചാടി കൊറച്ച് ദൂരെയെത്തിയിട്ടുണ്ടാകും.
ബൈക്ക് എനിക്കിഷ്ടായി. പക്ഷെ ഉരുപ്പടി കൈയ്യിലില്ലാത്തോണ്ട് പരീക്ഷണത്തിനൊന്നും വകയില്ല. ഒരു ദിവസം ബൈക്കെടുത്ത് കോളെജില്‍ക്ക് പോയി മുഷ്കനായ പ്യൂണ്‍ ഗിരീഷിന്റട്ത്ത് ഒന്നാളാവണമെന്നുണ്ട്.
കാറോടിക്കാന്‍ എനിക്കറിയില്ല. കാറീ പോകുന്നതിനേക്കാള്‍ സ്കൂട്ടറില്‍ പോകുന്നതു തന്നെയാണെനിക്കിഷ്ടം. പിന്നെ കാറ് പഠിക്കാന്‍ എനിക്ക് കഴിവുണ്ടോ എന്ന കാര്യത്തിലും എനിക്ക് വലിയ സംശയമുണ്ട്.
എന്റെ സ്കൂട്ടറോട്ടും വലിയ നിലവാരമുള്ളതൊന്നുമായിരിക്കില്ല. പക്ഷെ അതു തന്നെയല്ലേ വേണ്ടത്? നിലവാരം എന്നൊക്കെപ്പറഞ്ഞാലെന്താണ്? ആണുങ്ങളോടിക്കുന്നതുപോലെ ഓടിക്കുന്നതാണോ നിലവാരം? ഞാനിത് പറയാന്‍ കാരണം കൊറേ സ്ഥലങ്ങളില്‍ ഒരു തരം പുച്ഛം ഞാന്‍ കണ്ടിട്ടുണ്ട് അവരുടെ അടുത്തു നിന്ന്. സിഗ്നലില്‍ വണ്ടി നിര്‍ത്തി രണ്ട് വശത്തേയ്ക്കും നോക്കിയാല്‍ ഫുള്‍ പുച്ഛമാണ്. അതെന്തിനാ? ഞാന്‍ കണ്ടട്ടുള്ള ഒരാണും എന്നെപ്പോലെയല്ല ഓടിക്കുന്നത്. അതിനെന്താ? അവര്‍ക്ക് സുഖം കിട്ടുന്നത് അവര്‍ ചെയ്യുന്നു!
സ്കൂട്ടര്‍ കിക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഞാന്‍ പലപ്പഴും വഴീക്കൂടെ നടക്കണ സുന്ദരന്മാരായ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാറുണ്ട്. എനിക്കത് ഭയങ്കര പാടാണ്. അങ്ങനെയാണെങ്കില്‍ അത് പറയുന്നതില്‍ പ്രത്യേകിച്ച് നാണിക്കണ്ട കാര്യമൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഞാനിപ്പറഞ്ഞതു പോലെയുള്ള ഓര്‍മകളും അനുഭവങ്ങളുമെല്ലാം വണ്ടിയോടിക്കുന്ന ഏതൊരാള്‍ക്കുമുണ്ടാകും. ആണായാലും പെണ്ണായാലും. അതു തന്നെ സുന്ദരമായ ഒരു സ്ഥിതിവിശേഷമല്ലേ. റോട്ടില്‍ നമ്മള്‍ കാണുന്ന വാഹനക്കാരൊക്കെത്തന്നെ അവരവരുടേതായ ലോകങ്ങളില്‍ അവരവരുടേതായ സന്തോഷങ്ങളില്‍ അഭിരമിക്കുകയാണ് എന്നുള്ളത്!
ഏതായാലും എന്റെ, സോറി, മമ്മിയുടെ ആക്റ്റിവ ഒരു സത്യം തന്നെയാണ്. അത് തരുന്ന സ്വാതന്ത്ര്യം എത്ര വലുത്. അത് പോയിട്ടുള്ള വഴികള്‍ എത്ര വിചിത്രം! അത് കൂടാതെയുള്ള ജീവിതമോ, ഹാ വിരസം.

first published in malayal.am



2 comments:

  1. ചുമ്മാ വായിച്ചോ... :D

    http://www.jubinedathua.blogspot.in/2009/09/blog-post_14.html

    ReplyDelete