Tuesday 15 November 2016

പള്ളിവികാരിയുടെ ലൈംഗിക അതിക്രമത്തിനെതിരെ സ്ത്രീയുടെ പരാതി

കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് പള്ളി വികാരിക്കെതിരെ സഭാംഗമായ സ്ത്രീയുടെ ലൈംഗിക അതിക്രമ പരാതി. 2016 ആഗസ്റ്റ് മാസം മുതൽ അശ്ലീലം കലർന്ന മെസേജുകളിലൂടെ തന്നെ ശല്യം ചെയ്യുകയായിരുന്ന അച്ചനെതിരെ നിരവധി തവണ മെത്രാനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടാവാഞ്ഞതിനെ തുടർന്നാണ് പോലീസ് പരാതി. എഫ് ഐ ആർ റെജിസ്റ്റർ ചെയ്തിരിക്കുന്നു.

മകളുടെ പിറന്നാളിന് പ്രാർത്ഥിക്കാനായി എല്ലാ കൊല്ലത്തെയും പോലെ വികാരിയെ സമീപിച്ചതിനുശേഷമാണ് ഇയാൾ ഫോണിലേയ്ക്ക് മെസേജുകൾ അയയ്ക്കാൻ തുടങ്ങിയത്. സ്ത്രീ കോൽക്കത്തയിലായിരുന്ന സമയത്ത് നിയമിതനായ ഈ വികാരിയുമായി ആദ്യമായി ഈ ആവശ്യത്തിനുവേണ്ടിയാണ് ഇവർ ബന്ധപ്പെട്ടത്. തുടർന്ന് ഫോണിലേയ്ക്ക് നിരന്തരമായി മെസേജുകളയയ്ക്കുകയായിരുന്നു വികാരി. പള്ളി എന്ന സ്ഥാപനത്തിലെ ഉന്നത അധികാരത്തിലിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായപ്പോൾ ആദ്യം ഞെട്ടിപ്പോയെങ്കിലും ഈ തെളിവു കാണിച്ചാൽ ഇയാൾക്കെതിരെ നടപടി ഉണ്ടാവുമല്ലോ എന്നാലോചിച്ച് ഇവർ സഭയെ സമീപിച്ചു. വർഷങ്ങളായി സഭാംഗമായ തനിക്കെതിെരെ ഈ അളവിൽ അനീതി നടക്കുന്നത് തീർച്ചയായും ശിക്ഷ അർഹിക്കുന്ന പ്രവൃത്തിയാണെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടായിരുന്നു ഇത്. മലബാര്‍ ഇടവക മെത്രാൻ റോയ്‌സ് മനോജ് വിക്ടറിനെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞും നടപടിയൊന്നും കാണാഞ്ഞതിനാൽ വീണ്ടും ബിഷപ്പിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടി എ  ജെയിൻ എന്ന കുറ്റാരോപിതനായ വികാരി ആരോപണങ്ങളെല്ലാം നിരസിച്ചിരുന്നു എന്നാണ് ബിഷപ് മറുപടി നൽകിയത്.

ലൈംഗിക അതിക്രമ പരാതികളുടെ കാര്യത്തിൽ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് സഭ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതായി കാണാൻ കഴിയുന്നത്. പരാതി ലഭിച്ചതിനുശേഷം അന്വേഷണമൊന്നും നടത്തിയതായി കാണാൻ കഴിയുന്നില്ല. പരാതിക്കാരിയുടെ വിശദാംശങ്ങൾ പള്ളിയിൽ പ്രചരിക്കുകയും അതിനെത്തുടർന്ന് ഒറ്റപ്പെടുത്തൽ നേരിടേണ്ടി വന്നതായും സ്ത്രീ പറയുന്നു.

സി എസ് ഐ സിഡ് ഡെപ്യൂട്ടി മോഡറേറ്ററായ തോമസ് കെ ഉമ്മനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 'എപ്പോഴും എന്നെ വിളിച്ചുകൊണ്ടിരുന്നാൽ എനിക്ക് സമയമില്ല' എന്ന് പറയുകയും മറ്റ് പള്ളിപ്പരിപാടികളുമായി താൻ തിരക്കിലാണെന്ന് പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു. താനാണ് പള്ളിവികാരിയെ പ്രകോപിപിച്ചത് എന്നർത്ഥം വരുന്ന രീതിയിലുള്ള സംസാരങ്ങൾ തന്നോട് പല സഭാംഗങ്ങളും പറഞ്ഞതായി സ്ത്രീ പറയുന്നു. മൂന്ന് വർഷത്തേയ്ക്ക് തന്നെ സഭയിൽ നിന്ന് ബഹിഷ്കരിച്ചതായി വിവരം കിട്ടിയെന്നറിഞ്ഞു എന്നാണ് മറ്റൊരംഗം പറഞ്ഞത്. [ഇത്തരത്തിലൊന്നും നടന്നതായി വിവരം ലഭിച്ചിട്ടില്ല]. പരാതിയിന്മേൽ സഭ നടപടിയൊന്നും എടുക്കാഞ്ഞതുകൊണ്ടുകൂടിയാണ് പള്ളിയിലെ മറ്റംഗളിൽപ്പലരും തന്നെ ഒറ്റപ്പെടുത്തിയതെന്നും ഇവർ പറയുന്നു.

പള്ളിവികാരിയെ ഇതിനിടയിൽ ഒരിക്കൽ നിലമ്പൂരിലേയ്ക്ക് സ്ഥലം മാറ്റിയെങ്കിലും അവിടുത്തെ സഭാംഗങ്ങളുടെ എതിർപ്പു കാരണം പിന്നെയും കോഴിക്കോട് പള്ളിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഒരിക്കൽ കാര്യം പുറത്തറിയും എന്ന് തോന്നിയപ്പോൾ മാത്രമാണ് മെത്രാൻ തനിക്ക് മെയിലിൽ നടപടി ഉറപ്പ് നൽകിയത് എന്ന് സ്ത്രീ പറയുന്നു. ഒരുപാട് വേദനിച്ചെങ്കിലും തനിക്കെതിരെ മാത്രമല്ല, കൊച്ചു കുട്ടികളുൾപ്പെടെ പള്ളിയിൽ പോകുന്നവർക്കുംകൂടിയാണ് ഇത് ചെയ്യുന്നത് എന്ന ബോധ്യമാണ് തനിക്ക് ധൈര്യം നൽകിയതെന്ന് ഇവർ കൂട്ടിച്ചേർത്തു.

നവംബറിൽ ജോലിസ്ഥലമായ കോൽക്കത്തയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഈ പരാതിയിന്മേൽ നടപടി പ്രതീക്ഷിച്ചാണ് പോയത്. എന്നാൽ തന്നെ ശല്യം ചെയ്ത വികാരി തന്നെയാണ് ഇപ്പോഴും ശുശ്രൂഷ നടത്തുന്നതെന്ന് മനസ്സിലായപ്പോൾ ഇവർ 'അന്വേഷി' എന്ന സംഘടനയെ സമീപിക്കുകയും അവർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. സഭാംഗങ്ങളിൽ പലരും ഒത്തുതീർപ്പ് ചർച്ചയ്ക്ക് സ്ത്രീയെ ക്ഷണിച്ചെങ്കിലും വികാരിക്ക് മാപ്പ് കൊടുക്കാനായിരുന്നു ഇതെന്ന് മനസ്സിലായപ്പോൾ തന്നെ ദ്രോഹിച്ച വ്യക്തിയുമായി ഒരുതരത്തിലുമുള്ള സമ്പർക്കം വേണ്ടെന്ന തീരുമാനത്തിൽ ഇവർ ഉറച്ച് നിൽക്കുകയും പോലീസിൽ പരാതികൊടുക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന് പള്ളിയുടെ ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തലും പീഡനവും കൂടുകയായിരുന്നു. ട്രഷറർ സ്റ്റാൻലി ജോൺസ് തന്നെ മാനസികമായി പീഡിപ്പിച്ചതായി സ്ത്രീ പറയുന്നു. പള്ളിക്കുടിശ്ശിക അടച്ചതിന്റെ രസീറ്റ് നൽകാൻ ഇയാൾ വിസ്സമ്മതിച്ചു. 'ഇവർ പരാതി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് രസീറ്റ് കൊടുക്കരുതെന്ന് ഉത്തരവുണ്ടെ'ന്നാണ് ഇയാൾ പറഞ്ഞത്. ഉടനെ സ്ത്രീ മെത്രാനെ വിളിച്ച് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ 'രസീറ്റ് കൊടുത്താലെന്താ?' എന്ന് മെത്രാൻ ചോദിച്ചു. ഇതിനെത്തുടർന്ന് സ്റ്റാൻലി ജോൺസ് മെത്രാനോട് സ്ത്രീയുടെ മുമ്പിൽ വെച്ച് വസ്തുതാവിരുദ്ധമായി സംസാരിക്കുകയും ഇവരെ അവഹേളിക്കുകയും ചെയ്തു. ഇവരുടെ ഫോണിലെ മെസേജുകൾ നോക്കിയ ശേഷം എസ് ഐ അതിൽ യാതൊരു 'വൾഗറുമി'ല്ലെന്ന് പറഞ്ഞിരിക്കുന്നതായും അത് കൂടാതെ സ്ത്രീയെ വൈകാതെ 'പൊക്കും' എന്നുമാണ് ഇയാൾ മെത്രാനെ ധരിപ്പിച്ചത്.

പള്ളി വികാരി സ്ത്രീയ്ക്കയച്ച മെസേജുകളിൽ ചിലത്

പരാതിക്കാരിയെ പിന്തുണച്ച സഭാംഗങ്ങളെയും ഒറ്റപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞു. രസീത് കൊടുക്കണമെന്ന് ട്രെഷററോട് ആവശ്യപ്പെട്ട സെക്രട്ടറി സുമേഷ് ജോണിനോട് കഴുത്ത് പോയാലും കൊടുക്കില്ലെന്നും ഇത് തന്റെ നിയമമാണെന്നും പറഞ്ഞതിനുശേഷം സ്വന്തം പള്ളിവികാരിയെ 'കുടുക്കി' എന്നും ട്രഷറർ ആരോപിച്ചു. വികാരിയെ സ്ഥലം മാറ്റിയപ്പോൾ തിരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞ് ഒരു സ്ത്രീ അടക്കം ചിലർ ഒപ്പിട്ടുകൊടുത്തപ്പോൾ സെക്രട്ടറി ഒപ്പ് വയ്ക്കാഞ്ഞത് കാര്യങ്ങൾ വഷളാക്കി.

മൂന്ന് ദിവസം മുമ്പ് ഈ ബ്ലോഗർ അന്വേഷണോദ്യോഗസ്ഥനായ എസ് ഐ പ്രകാശനെ ബന്ധപ്പെട്ടപ്പോൾ സ്ത്രീയുടെ കൈവശമുള്ള തെളിവുകൾ സൈബർ സെല്ലിന് കൈമാറുന്ന തിരക്കിലായിരുന്നു. അറസ്റ്റ് വൈകുന്നതെന്താണെന്ന് ചോദിച്ചപ്പോൾ തെളിവുകളെല്ലാം വെരിഫൈ ചെയ്തതതിനുശേഷം മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ എന്നാണ് എസ്. ഐ പറഞ്ഞത്. മാത്രമല്ല, പരാതിയുടെ സ്വഭാവം ശാരീരികമല്ലെന്നും വാക്കാൽ മാത്രമുള്ള ലൈംഗിക അതിക്രമമാണെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ആൾ സാധാരണക്കാരനല്ലെന്നും സമൂഹത്തിൽ സ്ഥാനമുള്ള ഒരു പള്ളിവികാരിയാണെന്നും അറസ്റ്റിനെത്തുടർന്ന് ആരുടെയും വികാരം വ്രണപ്പെടാതിരിക്കണമെന്ന് ആശിക്കുന്നുവെന്നും എസ് ഐ കൂട്ടിച്ചേർത്തു. നവംബർ പതിന്നാലിന് പരാതിക്കാരി പത്രസമ്മേളനം നടത്തി വിവരം പൊതുലോകത്തെ അറിയിച്ചു.

നടപടി എടുക്കാൻ വിസ്സമ്മതിച്ച മെത്രാൻ റോയ്‌സ് മനോജ് വിക്ടറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. കുറ്റാരോപിതനായ വികാരിയെ ഫോണിൽ നവംബർ പതിനഞ്ചാം തിയ്യതി ബന്ധപ്പെട്ടപ്പോൾ 
ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞു. പോലീസിനും ഇക്കാര്യം അറിയാമെന്നും അതുകൊണ്ടാണ് തനിക്കെതിരെ നടപടിയൊന്നും ഇതുവരെ ഉണ്ടാവാത്തതെന്നും വികാരി പറഞ്ഞു. കഴിഞ്ഞ ആഴ്ച പോലീസ് തന്റെ മൊഴി എടുത്തിരുന്നുവെന്ന് പറഞ്ഞതിനുശേഷം കഴിഞ്ഞ ഒന്നര മാസമായി ഈ സ്ത്രീയുടെ ആരോപണം കാരണം താൻ വലിയ മാനസികവിഷമത്തിലാണെന്നും ഈ സ്ത്രീയും ഇവരുടെ കൂടെ നിൽക്കുന്ന ചിലരും തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും കൊന്നിട്ട് പിന്നെയും കൊല്ലുന്നതിന് തുല്യമാണ് ഇതെന്നും വികാരി ജെയിൻ പറഞ്ഞു.

എന്നാൽ ഇതേ ദിവസം എസ് ഐ പ്രകാശൻ വികാരിയുടെ അവകാശവാദം നിരസിച്ചു. ഇതുവരെ ആരോപിതനായ വികാരിയെ കണ്ടിട്ടുകൂടിയില്ലെന്നും മെത്രാനെ തലേദിവസം മുമ്പ് കണ്ട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും മൊഴി എടുത്തുവെന്നും പറഞ്ഞു. 'സഭേന്റെ അധികാരിയാണല്ലോ വികാരി. അയാളെ അറസ്റ്റ് ചെയ്യുന്നേരം ആവശ്യമായ തെളിവുകൾ എനിക്ക് കയ്യീക്കിട്ടണം. അതെല്ലാം കിട്ടിക്കഴിഞ്ഞിരിക്കുന്നു. അയാളുടെ ഫോണിന്റെ ഡാറ്റ റെക്കാഡ് എടുത്തിട്ടുണ്ട്. ഇയാള് എത്ര മണിക്ക് ഏത് സമയത്ത് എത്ര സെക്കന്റിൽ ഇവരെ വിളിച്ചു എന്നുള്ളത് ഇപ്പെനിക്കറിയാം.' എസ് ഐ പറഞ്ഞു. ഇനി വികാരിയുടെ ഫോൺ സീസ് ചെയ്തതിന് ശേഷം അത് തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കുകയും ഡിലീറ്റ് ചെയ്തതോ അല്ലാത്തവയോ ആയ വിവരങ്ങൾ വീണ്ടെടുക്കുകയുമാണ് വേണ്ടത്.  ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഇപ്പോൾ ഇത് തന്റെ കർത്തവ്യമായി തോന്നുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

No comments:

Post a Comment