Wednesday 25 April 2012

ഞാൻ ആരുടെയും പെങ്ങളല്ല



നാലാമിടത്തില്‍ ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ച് കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് കാര്യമായ രോഷമൊന്നും തോന്നിയില്ല. അല്ലെങ്കില്‍ ഫെമിനിസ്റ് തത്വങ്ങളെ അപഹസിക്കുന്ന എഴുത്തുകള്‍ കാണുമ്പോള്‍ സാധാരണയായി തിളയ്ക്കാറുള്ള ചോര തിളച്ചില്ല. പക്ഷെ വല്ലാതെ വിഷമം വന്നു. കാരണം ഇതൊരു പെണ്ണെഴുത്താണ്. ആണുങ്ങള്‍ ആന്റി ഫെമിനിസ്റ് എഴുത്തുകള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ പ്രയാസമാണ് പെണ്ണുങ്ങള്‍ തന്നെ അങ്ങനെ ചെയ്യുമ്പോഴുണ്ടാകുക.
ഇതിനോട് ചേര്‍ന്ന് ഈയടുത്തുണ്ടായ ഒരു സംഭവം പറയട്ടെ. കഴിഞ്ഞ ആഴ്ചയാണ് അടുപ്പിച്ച് രണ്ട് ദിവസങ്ങളില്‍ വളരെ സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമായി രണ്ട് മെസേജുകള്‍ എന്റെ ഫേസ്ബുക് ഇന്‍ബോക്സില്‍ വന്നത്. അത് കിട്ടിയ മുറയ്ക്ക് സ്ക്രീന്‍ ഷോട്ടാക്കി എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സിനിമാ പാരഡിസോ ക്ലബ് എന്നു പറഞ്ഞ അയ്യായിരത്തില്‍പരം അംഗങ്ങളുള്ള ഒരു ഗ്രൂപ്പില്‍ എന്റെ ആ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യപ്പെടുകയും അതിനടിയില്‍ എന്നെ (എന്നെയും എന്റെ അമ്മയെയും സുഹൃത്തുക്കളെയും കാമുകനെയും ജീവിച്ചിരിപ്പില്ലാത്ത തന്തയെയും ജനിച്ചിട്ടേ ഇല്ലാത്ത ആങ്ങളയെയും) കൂട്ടമായി തെറിവിളിക്കുകയും തുരുതുരെ ഹേറ്റ് സ്പീച്ചുകള്‍ പടച്ചുവിടുകയും ചെയ്തു, പലരും. അടുത്തതായി ഇവളിതിനെപ്പറ്റി വല്ലോടത്തും കേറി എഴുതും എന്നും ആരോ പരിഹസിച്ചിരുന്നു. ഏതായാലും അവരുടെ തെറി വിളിയെപ്പറ്റി എനിക്ക് കാര്യമായൊന്നും പറയാനില്ല. അതൊക്കെ നിയമത്തിന്റെ വഴികളില്‍ നടത്തേണ്ട സമരങ്ങള്‍. പക്ഷെ അവരുടെ പ്രധാന പ്രശ്നം ഫെമിനിസ്റ് എന്ന വാക്കിനോടും ഫെമിനിസം എന്ന പ്രത്യയശാസ്ത്രത്തോടുമാണ്. അതിനെപ്പറ്റിയും അതിന് അനുബന്ധമെന്ന രീതിയില്‍ മാത്രം ഞാന്‍ കാണുന്ന നേരത്തെ പറഞ്ഞ ലേഖനത്തെക്കുറിച്ചും ഞാന്‍ പറയും. കമന്റെന്നോ മറുകുറിപ്പെന്നോ വിളിച്ചോളൂ. ഇത് ഒരു വലിയ പ്രശ്നം തന്നെയാണ്.
ഫെമിനിസം എന്നു പറയുമ്പോള്‍ മിക്കവര്‍ക്കും ഒരു ഇന്‍സ്റന്റ് കലിപ്പ് വരാനുണ്ട്. എന്താണത്. മെയ്ല്‍ ഷോവനിസം എന്നു പറയുമ്പോഴതില്ല. (ഫെമിനിസത്തിന്റെ ഓപ്പസിറ്റ് മെയ്ല്‍ ഷോവനിസം ആണെന്നല്ല. ഫെമിനിസം എതിര്‍ക്കുന്ന ഒരു സംഗതി എന്ന നിലയ്ക്ക്). ഇപ്പൊ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവര്‍ക്കുപോലും മറ്റേ പാര്‍ട്ടിയുടെ പേര് പറഞ്ഞാല്‍ ഈ വിദ്വേഷമില്ല. എഥീസ്റാണെന്ന് പറഞ്ഞാല്‍ ഏറ്റവും വലിയ വിശ്വാസിക്കും ഇത്തരത്തില്‍ ഹാലിളകില്ല. ഫെമിനിസത്തിന്റെ ‘ഫ’ പക്ഷെ വല്ലാത്തൊരു ‘ഫ’ ആണ്. അതിന്റെ ഭാവി ‘ഫാവി’യാണ്. അതിന്റെ വക്താക്കള്‍ കാമവെറിയത്തികളും പ്രണയബന്ധം തകര്‍ന്ന് ആണ്‍ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുമാണ്. അവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ സദാ ശ്രമിക്കും. എല്ലാം കണ്ടില്ലെന്ന് നടിക്കണം. അല്ലെങ്കില്‍ തെറി പറഞ്ഞോടിക്കണം. അങ്ങനെയൊക്കെയാണ് കാഴ്ചപ്പാടുകളുടെ കാടുകയറ്റം. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സിജി സുരേന്ദ്രന്റെ കുറിപ്പ് വായിക്കുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ വളരെ അര്‍ഥവത്താണ്. ഫെമിനിസ്റ് എന്നു പറഞ്ഞാല്‍ സ്ലീവ്ലെസ് ബ്ലൌസിട്ട സുകുമാരിയെത്തന്നെയാണ് ഇന്നും മിക്കവര്‍ക്കും മനസ്സില്‍ വരിക.
അപ്പോള്‍ ആരാണ് ശരിക്കും ഫെമിനിസ്റ്. ആദ്യം തന്നെ ഇത് പറയാം. ഫെമിനിസം ഇന്റര്‍നെറ്റിനോ ഫേസ്ബുക്കിനോ 22 fk യ്ക്കോ മുമ്പും പിമ്പുമല്ല. അത് നമ്മുടെയൊക്കെ ജനനത്തിനും എത്രയോ മുമ്പാണ്. എലെയ്ന്‍ ഷുവോള്‍ട്ടര്‍ തന്റെ Towards Feminist Poetics എന്ന ലേഖനത്തില്‍ ഫെമിനിസത്തിന്റെ പരിണാമത്തെ മൂന്ന് ഘട്ടമായി തിരിക്കുന്നുണ്ട്.
ഇതില്‍ ആദ്യത്തേത് ഫസ്റ് വേവ് അഥവാ ഫെമിനിന്‍ ഫേസ് ആണ്. 1840-1880 ആണിത്. സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടവും അതിന്റെ വിജയവുമൊക്കെ അടങ്ങുന്ന ഘട്ടം. ഈ ഘട്ടത്തില്‍ പെണ്ണെഴുത്തുകള്‍ ആണെഴുത്തിനെ അനുകരിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ ആണ്‍ പേരില്‍ എഴുതുന്നതൊക്കെ (ജോര്‍ജ് എലിയറ്റ് പോലെ) ഈ ഘട്ടത്തിലാണ്.
അടുത്തത് സെക്കന്റ് വേവ് അഥവാ ഫെമിനിസ്റ് ഫേസ്. ഇത് 1880-1920. ഈ കാലത്തില്‍ സ്ത്രീകള്‍ ആണ്‍നിര്‍മിതികള്‍ക്കെല്ലാമെതിരെ പോരടിച്ചു. ഈ കാലത്താണ് വിദ്യാഭ്യാസം, തൊഴില്‍, കുടുംബം എന്നിടങ്ങളിലെല്ലാമുള്ള സമത്വത്തിനുവേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങുന്നത്.
അടുത്ത ഘട്ടമാണ് ഏറ്റവും പ്രധാനം. 1920 മുതലാണ് ഈ തേഡ് വേവ് ഫെമിനിസം. ഇതിനെ ഫീമെയ്ല്‍ ഫേസ് എന്ന് ഷുവോള്‍ട്ടര്‍ വിളിക്കുന്നു. ഇത് പക്ഷെ അനുകരണത്തിലോ എതിര്‍പ്പിലോ അധിഷ്ഠിതമല്ല. കാരണം ഇതിലേത് ചെയ്യുമ്പോഴും അത് ആണ്‍ കേന്ദ്രീകൃതം തന്നെയാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു. അനുകരിക്കുമ്പോള്‍ ആണുങ്ങളെ അനുകരിക്കുന്നു. എതിര്‍ക്കുമ്പോള്‍ ആണ്‍സൃഷ്ടികളെ എതിര്‍ക്കുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ സ്വയം കണ്ടെത്തലാണ്. ഇതിന്റെ ഒരു പ്രധാന ഭാഗമാണ് എഴുത്തുകാരിയായ സ്ത്രീയെ കണ്ടെത്തുക എന്നുള്ളത്. ആണ്‍രചിത സാഹിത്യ ചരിത്രത്തിലെ വിടവുകള്‍ കണ്ടുപിടിച്ച് അവിടെ ഉണ്ടാവേണ്ടിയിരുന്ന സ്ത്രീകളെ കണ്ടുപിടിക്കുകയും അവരെ വായിക്കുകയും ചെയ്യുന്നത് ഇതില്‍ പ്രധാനമാണ്.
ഇനി നമ്മളിപ്പോള്‍ ഇപ്പറഞ്ഞവയില്‍ ഏത് ഘട്ടത്തിലാണെന്ന ചോദ്യം. പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ കുറച്ചും കൂടെ വ്യക്തമായ ഒരുത്തരം നല്‍കാന്‍ കഴിയുമായിരുന്നു. അത് അവിടെ വന്നിട്ടുള്ള മാറ്റങ്ങള്‍ കാരണമാണ്. തെരേസയുടെ എഴുത്തിലും പറയുന്നുണ്ടല്ലോ അതിനെപ്പറ്റി. അവിടെ എന്ത് വസ്ത്രം ധരിച്ച് നടന്നാലും ആരും തുറിച്ചുനോക്കാന്‍ പോകുന്നില്ല. ഇവിടെ പക്ഷെ എന്തിട്ടാലും കേലയൊലിപ്പിച്ച് നോക്കും. എന്തിട്ടാലും പീഡിപ്പിക്കപ്പെടും. ഈ നോട്ടത്തിന്റെ കാര്യത്തില്‍ത്തുടങ്ങി പലയിടങ്ങളിലും അവിടെ പുരുഷന്മാര്‍ മാറിയിട്ടുണ്ട്. അങ്ങിനെയല്ല, മാറിയവരുടെ എണ്ണം വളരെ കൂടുതലാണ് എന്നതാണ് ശരി. അതുകൊണ്ടുതന്നെ അവിടെ പെണ്‍പ്രശ്നങ്ങള്‍ വേറെയാണ്. അപ്പോള്‍ ഫെമിനിന്‍ ഫേസിന് സാധ്യതയേറുന്നു. സ്വന്തം വ്യക്തിത്വം കണ്ടുപിടിക്കാനും അതിനെ വളര്‍ത്താവുന്ന രീതികളിലെല്ലാം വളര്‍ത്താനും അവിടെ സാഹചര്യമുണ്ട്. അതിനുള്ള സമയമുണ്ട്.
പക്ഷെ ഇവിടെ സ്ഥിതി അതല്ല. ഇവിടെ ബസ്സില്‍ ശരീരം പകുതിയും നഷ്ടപ്പെട്ടാണ് സ്ത്രീകള്‍ ജോലി സ്ഥലങ്ങളിലേയ്ക്കെത്തുന്നതും അവിടെ ഇതിലും വലിയ മാനസിക പീഡയേല്‍ക്കുന്നതും പിന്നെ തിരിച്ച് അതേ പോലെ വീട്ടിലേയ്ക്ക് പോകുന്നതും. വീട്ടില്‍ വേറെയും ഭാരിച്ച ജോലികള്‍ (ഇത് ശമ്പളമില്ലാത്ത ഇനം). കിടപ്പറയില്‍ അവളുടെ ലൈംഗികാവയവം എന്താണെന്നറിയാത്ത പുരുഷന്‍. ഇതെല്ലാം അതിജീവിച്ചാലേ അവള്‍ക്ക് സ്വയം മനസ്സിലാക്കാനും പിന്നെ അവളെപ്പോലുള്ള മറ്റുള്ളവരെ മനസ്സിലാക്കാനും സമയമുള്ളു. എന്നിരുന്നാലും അത് നടത്തുന്നവരുമുണ്ട്. അതുകൊണ്ടാണ് ഇന്ന് പെണ്ണെഴുത്തുകള്‍ പലതും എവിടെ എങ്ങനെയൊക്കെ വിവേചനം നടക്കുന്നു എന്നും അതിന് പോംവഴിയായി എങ്ങനെ തന്റെതായ ഒരിടം ഉണ്ടാക്കിയെടുക്കാം എന്നതും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോളിവിടെ പല ആണ്‍ രചിത ടെക്സ്റുകള്‍ക്കും ഫെമിനിസ്റ് വായന ഉണ്ടാവുന്നു. ചുറ്റുമുള്ള പല ആണ്‍ വ്യവസ്ഥകള്‍ക്കെതിരെയുള്ള പ്രതികരണമുണ്ടാകുന്നു.
എന്നാലതിനോടൊപ്പം തന്നെ തന്റെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. തന്റെ ഇഷ്ടവിനോദത്തെക്കുറിച്ച് വാചാലയാകുന്നു. എനിക്ക് ഭംഗിയായിത്തോന്നുന്ന വസ്ത്രങ്ങളിതാ, ആഭരണങ്ങളിതാ, അല്ലെങ്കില്‍ എനിക്ക് ആഭരണങ്ങളിഷ്ടമേയല്ല, ഞാന്‍ വായിക്കുന്ന പുസ്തകമിതാ എന്നൊക്കെ വിളിച്ചുപറയുന്നു. പഴയ പല എഴുത്തുകാരികളേയും പുനര്‍വായിക്കുന്നു. ഇത് ഒരു ട്രാന്‍സിഷനാണ്. ഈ ട്രാന്‍സിഷന്‍ പുരോഗമിക്കുന്നതുകൊണ്ടാണ് ഭാവിയില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റുന്നതും. അതുകൊണ്ട് ഫെമിനിസത്തെ നിരാകരിക്കുന്നവര്‍ നാളയെ തള്ളിപ്പറയുകയാണ്. അപ്പോഴെന്ത് സംഭവിക്കും? ദി ആര്‍ട്ടിസ്റ് എന്ന സിനിമയില്‍ കാണിക്കുന്ന പോലെ ശബ്ദമില്ലാത്ത സിനിമയില്‍നിന്ന് ശബ്ദമുള്ളതിലേയ്ക്ക് പോകുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ സംഭവിക്കും. ഏത് ചെറിയ ശബ്ദവും അതികഠിനമായി കാതുകളില്‍ മുഴങ്ങും. അതിനോട് അസഹിഷ്ണുത പുലര്‍ത്തും. പക്ഷെ ഒടുവില്‍ അത് സ്വീകരിക്കാതെ നിവൃത്തിയില്ല എന്ന് കയ്പേറിയ വഴിയേ മനസ്സിലാക്കേണ്ടി വരും. അത്രതന്നെ.
ഫെമിനിസം എന്നത് ഒരു തെറിയായാണ് ഇപ്പോളുപയോഗിക്കപ്പെടുന്നത്. അതിനു കാരണം മുകളില്‍ പറഞ്ഞവയില്‍ നിന്ന് വ്യക്തമാണ്. ഫെമിനിസം മുഴുവനായും നടപ്പായാല്‍ നാളെ കേറി മെതിയ്ക്കാന്‍ പാകത്തിന് പെണ്ണുങ്ങളെ കിട്ടില്ല. ഇപ്പോള്‍ സ്വയം പ്രഖ്യാപിത ‘ലെജന്റും’ മേല്‍ ഷോവനിസ്റ്റുമായി തോന്നിയ പല ‘ത്തരങ്ങളും’ വിളമ്പി വളരെ പോപ്യുലറായി നടക്കുന്ന പലര്‍ക്കും ആരാധകരെ കിട്ടില്ല. അങ്ങിനെ പുരുഷന്മാരുടെ പ്രശ്നങ്ങളുടെ നിര നീണ്ടുനീണ്ടു പോകും. അപ്പോളവര്‍ ഫെമിനിസത്തെ തെറിവത്കരിക്കും. അതും പോരാഞ്ഞ് പെണ്‍വേഷങ്ങളിലും ഇതേ വാദങ്ങളുമായി അവതരിക്കും. അത്യന്തം സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആദ്യം പറഞ്ഞ ഗ്രൂപ്പില്‍ കണ്ട പലരും പെണ്‍ പേരുകളാണ് ഉപയോഗിക്കുന്നത്. തെരേസയുടെ എഴുത്ത് വായിച്ചപ്പോള്‍ എനിക്കുണ്ടായ വിഷമം എല്ലാവരിലും ഉണ്ടാക്കുന്നതിന്റെ സേഡിസ്റിക് പ്ലഷറാണ് ഇവര്‍ തേടുന്നത്. (കൂട്ടത്തില്‍ അല്ലാത്ത സാദാ പ്ലഷറും)
അതുകൊണ്ട് ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ വായിക്കുമ്പോള്‍ ഞാന്‍ അല്‍ഭുതപ്പെടുന്നു. എഴുത്തുകാരി എന്തിനെയാണ് ഭയക്കുന്നതെന്ന്. കുറെയധികം ഫെമിനിസം പറഞ്ഞ ശേഷവും ഇതുകൊണ്ടൊന്നും എന്നെ ഫെമിനിസ്റ്റെന്ന് മുദ്രകുത്തല്ലേ എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ഒരു സ്വയം കലഹമാണ്. തന്റെ ഫെമിനിസ്റ് ഐഡന്റിറ്റിയെ വെറുക്കാനും അതുമൂലം ലജ്ജിക്കാനും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി അവരെ പ്രേരിപ്പിക്കുന്നു. ഇത് മാറി വരേണ്ട ഒരു അവസ്ഥ തന്നെയാണ്. കാരണം ഇങ്ങനെ പറയുമ്പോള്‍ പറഞ്ഞതെല്ലാം പാഴായിപ്പോവുകയാണുണ്ടാവുക. തന്നെത്തന്നെ കോണ്‍ട്രഡിക്റ്റ് ചെയ്യുന്ന സ്വഭാവം ഏറും. പുരുഷന്മാരെ ഞെട്ടിക്കാന്‍ പാകത്തിന് എഴുതിയിട്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ല എന്നൊക്കെ പറയുന്നതിന്റെയര്‍ഥമെന്താണ്. തെരേസയുടെ എഴുത്ത് ഏതെങ്കിലും പുരുഷനെ ഞെട്ടിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണോ? പുരുഷന്മാര്‍ പോട്ടെ, ഇത് വൃദ്ധര്‍ക്കു മാത്രം അല്ലെങ്കില്‍ കുട്ടികള്‍ക്ക് മാത്രം സ്ത്രീകള്‍ക്ക് മാത്രം എന്നിങ്ങനെയാണോ ആരെങ്കിലും എഴുതാറ്. ഫെമിനിസ്റ് എഴുത്തുകള്‍ മറ്റെല്ലാ എഴുത്തുകളെയും പോലെത്തന്നെയാണ്. ചിലര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ യോജിക്കും ചിലര്‍ വിയോജിക്കും. മറ്റു ചിലര്‍ ഞെട്ടും. ഞെട്ടുന്നവര്‍ ഞെട്ടുമോ ഇല്ലയോ എന്ന് എഴുതുമ്പോള്‍ ആരും ആലോചിക്കില്ല. അതിനുള്ള സമയമില്ലതന്നെ.
പല ഫെമിനിസ്റ് വിരോധികളും പറയുന്ന ഒന്നാണ് ഫെമിനിസ്റുകളുടെ ആക്റ്റിവിസം ഫേസ്ബുക് ലോഗൌട്ട് ചെയ്താല്‍ തീരുന്നതാണെന്ന്. എന്തുകൊണ്ട് നിങ്ങള്‍ പീഡിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പോകുന്നില്ല. എന്തുകൊണ്ട് നിങ്ങള്‍ ചേരികളിലേയ്ക്കിറങ്ങുന്നില്ല എന്നൊക്കെ. എപ്പോഴും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നവയെ വിസ്മരിക്കുകയാണെല്ലാവരും. ഫെമിനിസ്റായാലും കാപിറ്റലിസ്റായാലും ഓരോരുത്തരും ഓരോ രീതിയിലാണ് അവരുടെ പ്രവര്‍ത്തനം നടത്തുന്നത്. വേറാരെയും കുറിച്ച് പറഞ്ഞ് കൊളമാക്കണ്ട എന്നുള്ളതുകൊണ്ട് എന്നെപ്പറ്റിത്തന്നെ പറയാം. പത്ത് കഴിഞ്ഞ് പ്ലസ് റ്റു കഴിഞ്ഞ് ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞു. അതുവരെ എഴുതി. ഇനി എനിക്ക് തുടര്‍ന്ന് പഠിക്കണം എന്നാണാഗ്രഹം. തുടര്‍ന്ന് പഠിക്കും. പഠിച്ചാല്‍ ജോലി വാങ്ങണം എന്നാണാഗ്രഹം. ജോലി വാങ്ങും. അപ്പോഴെല്ലാം ഞാനെഴുതും. കാരണം എഴുത്ത് എന്റെ വിദ്യാഭ്യാസ-തൊഴില്‍ജീവിതത്തിനു പുറത്തെ ജീവിതമാണ്. അതിലൂടെയാണ് ഞാന്‍ എന്റെ ഐക്യദാര്‍ഢ്യവും വിയോജിപ്പും പങ്കുവെയ്ക്കുന്നത്. എന്റെ എഴുത്തിലൂടെ ഞാന്‍ മറ്റുള്ളവരിലേയ്ക്കെത്തിക്കുന്നതിന്റെ പകുതി പോലും എനിക്ക് കിട്ടിയ ഉപദേശങ്ങള്‍ സ്വീകരിച്ചാല്‍ ചെയ്യാന്‍ സാധ്യമായിരിക്കില്ല. എത്ര പേര്‍ എഴുതുന്നു. ഒരാള്‍ തടവുകാരുടെ ജീവിതത്തെക്കുറിച്ചെഴുതിയാലുടനെ ആരെങ്കിലും രണ്ടാളെ തട്ടി ജയിലില്‍ പോയി കിടന്ന് ആത്മാര്‍ഥത തെളിയിക്കാന്‍ പറയുമോ?
ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും അനുകൂലമായി കണ്ടമാനം എഴുത്തുകളും ചര്‍ച്ചകളും നടക്കുന്നതുകൊണ്ടുതന്നെയാണ് നവമാധ്യമങ്ങളോട് ഇത്ര എതിര്‍പ്പും. ഇവ വരുന്നതിനുമുമ്പുള്ള ഫെമിനിസം മാത്രമാണ് ഫെമിനിസം എന്ന കാഴ്ചപ്പാടും അതുകൊണ്ടാണ്. വളരെ ധീരമായ ജീവിതം നയിച്ച പലരെയും പറ്റി ലേഖിക പറയുന്നുണ്ട്. പക്ഷെ അപ്പോഴും താനുംകൂടി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിനെയും കംപ്യൂട്ടറിനെയും തള്ളിപ്പറയുന്നു. ഇതൊക്കെ ഉപയോഗിക്കുന്നതിലൂടെ ആരും കഴിഞ്ഞുപോയ വിപ്ലവങ്ങളെ വിസ്മരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഈ സാധ്യതകളും കൂടി ഉപയോഗിച്ച് അവരുടെ ജീവിതം നമ്മളാല്‍ കഴിയുന്ന രീതിയില്‍ അന്വര്‍ഥമാക്കുകയാണ്. അതുകൊണ്ടാണ് വളരെ യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്ന തങ്ങളുടെ അമ്മമാരുടെയും അവരുടെ അമ്മമാരുടെയുമൊക്കെ തലമുറയിലെ ഫെമിനിസത്തെ ഇന്ന് പലരും പുന:പരിശോധിക്കുന്നത്.
ഞാന്‍ പറഞ്ഞല്ലോ സ്വന്തം ഫെമിനിസത്തോട് കലഹിക്കുമ്പോള്‍ വൈരുദ്ധ്യാത്മകത എഴുത്തില്‍ കടന്നുകൂടും. എഴുത്തുകാരി പറയുന്നത്, സ്വന്തം ജീവിതം ജീവിക്കുക എന്ന തത്വം നടപ്പിലാക്കിയാല്‍ ബഹുമാനം തന്നത്താന്‍ വരും എന്നാണ്. പക്ഷെ പിന്നെ പലപ്പോഴായി പുരുഷനു മുന്നില്‍ അബലയല്ല എന്ന് തോന്നിക്കാനുള്ള വഴികള്‍ പറയുന്നു.
പിന്നെ അവസാനമായി വേറൊരു പ്രധാന കാര്യംകൂടി. പല സ്ഥലങ്ങളിലും അമ്മ പെങ്ങന്മാര്‍ എന്ന പ്രയോഗം കണ്ടു. അത് ഇവിടെ മാത്രമല്ല. ഫെമിനിസത്തെ പുച്ഛിക്കുന്നവരുടെ ഇടയില്‍ വളരെ പ്രചാരത്തിലുള്ള ഒന്നാണ്. അതിന്റെ അര്‍ഥമെന്താണ്? അമ്മയെയും പെങ്ങളെയും പൂജിക്കണം, എന്നാല്‍ അല്ലാത്തവരോട് തോന്ന്യോണം പെരുമാറണം എന്നോ. അല്ലെങ്കില്‍ത്തന്നെ ഈ സ്വന്തം സ്ത്രീകള്‍ ബാക്കി സ്ത്രീകള്‍ എന്നൊക്കെ പറയുന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്. ഒന്നുകില്‍ വീട്ടിനുള്ളില്‍ ഒരാണിന്റെ അല്ലെങ്കില്‍ അതല്ലാത്ത വേറൊരാണിന്റെ അങ്ങിനെയാണോ പെണ്ണിന്റെ ഐഡന്റിറ്റി?
എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാനിവിടെ സ്റ്റേറ്റ് ചെയ്യാം. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്.




നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചത്. പെണ്‍മ എന്ന പംക്തിയില്‍. 










4 comments:

  1. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്. +1000

    ReplyDelete
  2. പലതിനോടും വിയോജിപ്പുണ്ട്...കീറിമുറിച്ച് ച്ഛര്‍ച്ച ചെയ്യേണ്ട വിഷയം....

    ReplyDelete
  3. വാക്കുകളില്‍ ഒരു തീ ഉണ്ട്, അത് നല്ലത് തന്നെയാണ്. എന്നാല്‍ അമ്മയും പെങ്ങളുമാവുന്നത് അത്ര മോശം കാര്യമാണോ? അത് കാരണം പെണ്ണെന്ന ഐഡന്റിറ്റി നഷ്ടപ്പെടുമോ? പെങ്ങളും അമ്മയുമുള്ളത് കൊണ്ട്, അടുത്തവന്റെ സ്വകാര്യതയിലേക്ക് എതിനോക്കുന്നതിന്റെ മുന്‍പേ പുരുഷന്‍ രണ്ടു വട്ടം ഓര്‍ക്കും, ഏതു ശരിയോ തെറ്റോ എന്ന്.
    ഫെമിനിസം വരുന്നതിന്റെ മുന്‍പേ ഇവിടെ ലൈംഗിക വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. ചെറുപ്പം തൊട്ടേ നമ്മുടെ സമൂഹത്തില്‍ ലൈന്ഗികത ഒരു പാപമാണെന്നാണ് പഠിപ്പിക്കുന്നത്. സ്കൂള്‍ തൊട്ടേ ആണിനും പെണ്ണിനും വെവ്വേറെ സീറ്റുകള്‍ ആണ്. എവിടെ പോയാലും വ്യത്യസ്ത ക്യൂ. മതങ്ങളും അത് തന്നെയാണ് പഠിപ്പിക്കുന്നത്. ആണും പെന്നുമെന്നുള്ള ചിന്തക്ക് പകരം ആദ്യം മനുഷ്യന്‍ എന്നുള്ള ചിന്തയല്ലേ വേണ്ടത്?

    ReplyDelete