Tuesday 19 March 2013

SRFTI: റാഗിംഗ്;സംഭവിച്ചതെന്തെന്നാല്‍

സംഭവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞെങ്കിലും എഴുതേണ്ട സംഗതികള്‍ എഴുതപ്പെടാതെ പോകരുതല്ലോ. മാത്രവുമല്ല മൂന്ന് മാസം മുന്നെ നടന്ന കാര്യങ്ങള്‍ കാരണം ഇപ്പഴും ചിലര്‍ (ചിലര്‍ എന്ന് പറയുമ്പോള്‍, ഞാന്‍) അനുഭവിക്കുന്നുമുണ്ടല്ലോ. അതിനാല്‍ നടന്ന കാര്യങ്ങള്‍ എന്ത് എന്നും എന്തുകൊണ്ട് എങ്ങനെ ഞാന്‍ സത്യജിത് റേ ചലച്ചിത്രക്കളരിയിലെ കറത്ത കുഞ്ഞാടായി എന്നും ഇവിടെ കുറിക്കുന്നു.
26 November 2012 നാണ് ക്ലാസ് തുടങ്ങുന്നത്. അന്ന് രാത്രി ഒരു സ്വാഗത പരിപാടിയും തുടര്‍ന്ന് രാത്രിഭക്ഷണവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കൈ കഴുകി തിരിച്ച് നടക്കുമ്പോള്‍ ആരോ എന്നെ വിളിച്ചു. ശബ്ദത്തിന്റെ ഉറവിടസ്ഥാനമായ ഇരുട്ട് Open Air Theatre ആണെന്ന് പിന്നീട് മനസ്സിലായി. ഏതായാലും അവിടെ കുറെ സീനിയേസ് കള്ളും കഞ്ചാവുമായിരിക്കുന്നുണ്ടായിരുന്നു. ഇവിടെ ചെന്നതും പൊതുവെ റാഗിംഗ് എന്നറിയപ്പെടുന്ന കടുത്ത മനുഷ്യാവകാശലംഘനമെന്ന് ഞാന്‍ വിശ്വസിക്കുന്നതുമായ പരിപാടി തുടങ്ങി. റാഗിംഗ് പരിചയമുള്ളവര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന രീതിയിലൊക്കെത്തന്നെ അത് പുരോഗമിച്ചു. പരിചയമില്ലാത്തവര്‍ക്കായി, ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുക, അഭ്യാസങ്ങള്‍ ചെയ്യിപ്പിക്കുക, ഇടതടവില്ലാതെ തെറി വിളിച്ചുകൊണ്ടിരിക്കുക, തല്ലും, കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുക എന്നിവ. അപ്പോള്‍ ഞാന്‍ അമ്മയുടെ കൂടെ ഗസ്റ്റ് ഹൌസിലാണ് താമസിച്ചിരുന്നത് എന്നതുകൊണ്ട് ഒരു മണിക്കൂറിനുശേഷം അവര്‍ 'ഹോസ്റ്റലിലേയ്ക്ക് നടക്കൂ' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നേരെ ഗസ്റ്റ് ഹൌസില്‍ പോയി കിടന്നുറങ്ങി. ഞാന്‍ കരുതിയത് ഹോസ്റ്റലെന്നാല്‍ എവിടെയാണോ താമസിക്കുന്നത്, അവിടം എന്നാണെന്നാണ്. പക്ഷെ പിന്നീട് മനസ്സിലായി ഹോസ്റ്റലിന്റെ ടെറസ്സിലാണ് വിശ്വവിഖ്യാതമായ റാഗിംഗ് പരിപാടി നേരം പുലരുവോളം നടക്കുന്നതെന്ന്.

പിറ്റേ ദിവസം ഞങ്ങളുടെ മുറിയില്‍ (അപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരാണ് അവിടെ താമസിച്ചിരുന്നത്. ആറ് പേര്‍ക്കുള്ള മുറിയാണത്.) രണ്ട് ഡേ സ്കോളേസും താമസിക്കുന്നുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ റാഗിംഗില്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് പറഞ്ഞതുകൊണ്ട് അവിടെ നില്‍ക്കുന്നതാണെന്ന് പറഞ്ഞു. എനിക്കിതെല്ലാം വളരെ വിചിത്രമായിത്തോന്നി. നിര്‍ഭാഗ്യവശാല്‍ എനിക്ക് മാത്രമാണ് അങ്ങനെ തോന്നുന്നുണ്ടായിരുന്നത്. ഏതായാലും ഞാനന്നും പോയില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ മലയാളികളായ രണ്ട് ബാച്ച്മേറ്റുകള്‍ വന്ന് പറഞ്ഞു അവരെന്നെ വിളിക്കുന്നുണ്ട്, ചെല്ലണമെന്ന്. പോകാനുദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവരിലൊരാളുടെ മട്ട് മാറി. 'ഞങ്ങള്‍ക്കൊക്കെ പോകാമെങ്കില്‍ നിനക്കെന്താണ്? എല്ലാവരും ചെല്ലുന്നതുവരെ അവരിത് തുടരും എന്നാണ് പറയുന്നത്, അതുകൊണ്ട് 'നീ കാരണം ഞങ്ങളനുഭവിക്കുകയാണ്' എന്നെല്ലാം പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത്രയ്ക്കും പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെട്ടുകൂടേ? അപ്പോള്‍ തനിക്ക് അവിടെ തുടര്‍ന്നും പഠിക്കേണ്ടതാണെന്നും പരാതിപ്പെട്ടാല്‍ സീനിയേസ് അതിന് സമ്മതിക്കില്ലെന്നും പഠനം മാത്രമല്ല തുടര്‍ന്നുള്ള ജീവിതവും ദുര്‍ഘടമാക്കാനവര്‍ക്ക് കഴിയുമെന്നും ആ കുട്ടി പറഞ്ഞു. അവസാനം അഞ്ച് മിനുറ്റ് മുഖം കാണിച്ച് പോയാ മതി എന്ന് പറഞ്ഞ് അവരെന്നെയും കൂട്ടിക്കൊണ്ട് പോയി.

തണുപ്പാണ്. ചൂടിനേക്കാള്‍ തണുപ്പ് സഹിക്കുക എനിക്ക് പ്രയാസമാണ് എന്നതിനാലും അത്രയും തണുപ്പ് പരിചയമില്ലാത്തതിനാലും എനിക്കത് വല്ലാത്ത പ്രശ്നമായിരുന്നു. ഒരു ഘട്ടത്തില്‍ റാഗിംഗിനോടുള്ള എതിര്‍പ്പിനേക്കാള്‍ പണ്ടാരം ഈ തണുപ്പത്തന്നെ ഇവര്‍ക്കിത് ചെയ്യണോ എന്നായിരുന്നു ഞാനാലോചിച്ചിരുന്നത്. മട്ടുപ്പാവിലും തലേന്നത്തെ നടപടിക്രമം പുരോഗമിക്കുകയായിരുന്നു. അന്നേതായാലും എനിക്ക് ക്ഷമ നഷ്ടപ്പെട്ടു. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയും മെസേജയക്കുകയും ചെയ്യുകയായിരുന്ന എന്നോട് ഫോണുപയോഗിക്കാന്‍ പാടില്ലെന്നും അത് സ്വിച് ഓഫ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ അവരിലൊരാള്‍ എന്റടുത്ത് നിന്ന് ഒരടിയില്‍ക്കുറവ് അകലത്തില്‍ നിന്ന് എന്താണ് ചെയ്താലെന്ന് ആക്രോശിച്ചു. അതിനുംശേഷം ആരൊക്കെയോ വന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ആവര്‍ത്തിച്ചുള്ള തെറിവിളിയും ഇതുമെല്ലാം കൂടെക്കുഴഞ്ഞ് എനിക്കൊന്നും കേള്‍ക്കാതാവുകയുംകൂടെയായി. അപ്പോഴേയ്ക്കും നല്ല തണുപ്പായിരുന്നു. സ്വെറ്ററൊക്കെയിട്ടിട്ടുണ്ടായിരുന്നെങ്കിലും പല്ല് കൂട്ടിയിടിച്ച് എനിക്ക് സംസാരിക്കാന്‍ വരെ പറ്റുന്നുണ്ടായിരുന്നില്ല.
ഞാനവിടെനിന്ന് ഇറങ്ങിപ്പോയി. പ്രശ്നങ്ങള്‍ തുടങ്ങി.

തിരിച്ച് റൂമിലെത്തിയതും ബാച്ച്മേറ്റുകള്‍ കൂട്ടമായും ഒറ്റയായും എന്നെ തിരിച്ച് വിളിക്കാന്‍ പ്രവഹിക്കാന്‍ തുടങ്ങി. ഞാന്‍ തിരിച്ചുവരാതെ അവരെയൊന്നും അവിടെനിന്ന് വിടാന്‍ പോകുന്നില്ലെന്ന് അറിയിച്ചതായി അവരെല്ലാം പറഞ്ഞു. ഉറങ്ങാമെന്ന് കരുതിയതായിരുന്നെങ്കിലും അഞ്ച് മിനുറ്റ് കൂടുമ്പോള്‍ ആളുകള്‍ വിളിക്കാന്‍ വരുന്നതിനാല്‍ അതിനു പറ്റുമായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ഗതികെട്ട് ഞാന്‍ സുഹൃത്തിന്റെ സഹായത്തോടെ റെജിസ്റ്റ്രാറുടെ നമ്പര്‍ വാങ്ങി അങ്ങേരെ വിളിച്ച് പരാതിപ്പെട്ടു. Campus ില്‍ തന്നെ താമസിക്കുന്ന ഒരു പ്രൊഫസറെയും വിളിച്ച് സഹായിക്കാനഭ്യര്‍ഥിച്ചു. ഈ പ്രൊഫസര്‍ റാഗിംഗ് നടക്കുന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് റെജിസ്റ്റ്രാര്‍ പറഞ്ഞു. (അങ്ങിനെയൊന്നും നടന്നിട്ടില്ലെന്ന് പിന്നീട് മനസ്സിലായി). അന്ന് പുലര്‍ച്ച ഏഴ് മണിയോടടുത്താണ് റാഗിംഗ് അവസാനിച്ചതും എല്ലാവരും മുറിയില്‍ തിരിച്ചെത്തിയതും. ക്ലാസ്സില്‍ പോകണമെന്നുള്ളവര്‍ ഏഴേഴരയ്ക്ക് കിടന്നുറങ്ങി പത്ത് മണിക്കുള്ള ക്ലാസ്സിലെത്തിയാല്‍ മതി.

പിറ്റേന്നും ഞാന്‍ പോയില്ല. അന്ന് കുറച്ച് അധ്യാപകര്‍ എന്നോട് സംസാരിക്കുകയും എന്താണ് പ്രശ്നമെന്ന് ചോദിക്കുകയും ചെയ്തു. മദ്യപിച്ച് സംസാരിക്കുന്നതും തെറിവിളിയും മറ്റും അത് ചെയ്യുന്നത് സ്ഥാപനത്തിലെ സീനിയേസ് ആയതുകൊണ്ട് മാത്രം സഹിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടെന്ന് ഞാനറിയിച്ചു. പിറ്റേ ദിവസം ക്ലാസ്സില്‍ അധ്യാപകരുടെ ഒരു കൂട്ടം രെജിസ്റ്റ്രാറോടൊപ്പം വരികയും ആര്‍ക്കൊക്കെ പ്രശ്നമുണ്ടെന്നാരായുകയും ചെയ്തു. അപ്പോള്‍ ക്ലാസ്സില്‍ ഭൂരിഭാഗവും അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അന്ന് സ്ഥാപനത്തിന്റെ രെജിസ്റ്റ്രര്‍ ഞങ്ങള്‍ക്ക് തരികയും അതില്‍ റാഗിംഗ് ചെയ്തവരുടെ പേര് വിവരം കുറിച്ചെടുക്കേണ്ടവര്‍ക്ക് അത് ചെയ്യാമെന്ന് പറയുകയും ചെയ്തു. ഫോട്ടോയില്‍ നിന്ന് എനിക്കറിയാമായിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. അഞ്ച് പേരുടെ പേരുകള്‍ ഞാന്‍ കുറിച്ചെടുക്കുകയും അവര്‍ തന്ന email id യിലേയ്ക്ക് അനൌപചാരികമായ ഒരു പരാതിയായി അയയ്ക്കുകയും ചെയ്തു.

പിറ്റേ ദിവസം എട്ട് പേരെ താല്‍ക്കാലികമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി അറിയച്ച് കൊണ്ട് നോട്ടിസ് വന്നു. അതോടെ എന്റെ കാര്യത്തിലേകദേശമൊരു തീരുമാനമായി. എന്റെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമീപിക്കാത്തവരായിപ്പിന്നെയാരുമില്ല. ക്ലാസ്സിലെ കുട്ടികള്‍ (നേരത്തെ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നവരും പെടും), നാട്ടിലുള്ള മലയാളികള്‍, അതുമല്ലാത്ത സീനിയേസ് തുടങ്ങി മുക്കാല്‍ കാംപസും പ്രത്യക്ഷമായും പരോക്ഷമായും എന്നോട് പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. രണ്ട് സീനിയേസ് ഒരു ദിവസം പുലര്‍ച്ച നാല് മണി വരെയിരുന്ന് എനിക്ക് കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി ഒരു പ്രഭാഷണം തന്നു. Administration കുട്ടികള്‍ക്കെതിരാണെന്നും എന്നെയുപയോഗിച്ചുകൊണ്ട് അവര്‍ക്ക് നേരത്തെ സീനിയേസിനോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും ഞാനതിന് നിന്നുകൊടുക്കരുതെന്നും അവര്‍ ഉപദേശിച്ചു. അപ്പോഴേയ്ക്കും ക്ലാസ്സിലെ കുട്ടികളെല്ലാം റാഗിംഗേ നടന്നിട്ടില്ലെന്ന് പറഞ്ഞ് ഒപ്പിട്ടൊരു കടലാസ് കൊടുത്തിരുന്നു. അതില്‍ ഞാനും ഒപ്പിടാത്ത പക്ഷം പണ്ട് പഠിച്ചിറങ്ങിയവരും അവിടുള്ളവരുമെല്ലാവരും കൂടെച്ചേര്‍ന്ന് സമരത്തിനിറങ്ങുമെന്നും അങ്ങനെയുണ്ടായാല്‍ പഠനം സ്തംഭിക്കുമെന്നും അതുമൂലം ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ വര്‍ഷം നഷ്ടപ്പെടുമെന്നും അതിനൊക്കെ കാരണം ഞാനൊരൊറ്റയാളായിരിക്കുമെന്നും അവര്‍ അറിയിച്ചു. ഞാന്‍ ശരി എന്നു പറഞ്ഞു. അവര്‍ വേറൊന്ന് പറഞ്ഞത് Times of India യിലേയ്ക്ക് ഞാന്‍ വിളിച്ച് പറഞ്ഞ് ഒരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും നാളെ അത് വരുന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാവുമെന്നുമാണ്. എന്റെ ചേച്ചി ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്നവര്‍ക്കറിയാം എന്നും സൂചിപ്പിച്ചു. (അത്തരത്തിലൊരു കാര്യവും ഞാനോ എന്റെ ചേച്ചിയോ ചെയ്തിരുന്നില്ല. ഹൈദരബാദിലിരുന്ന് കല്‍ക്കത്തയിലെ Times edition നിയന്ത്രിക്കാനുള്ള കഴിവ് ചേച്ചിക്കുള്ളതായി ഞാന്‍ സത്യമായും വിശ്വസിക്കുന്നുമില്ല).

പിറ്റേ ദിവസം അവര്‍ പറഞ്ഞപോലെ Times ില്‍ വാര്‍ത്ത വന്നു. അതില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് കുറച്ച് കുഴപ്പം പിടിച്ച രീതിയിലാണെങ്കിലും (ലലിത പ്രസാദിനെ she എന്ന് വിളിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ തമാശ. നേരിട്ട് അന്വേഷിച്ചറിയാതെയുള്ള റിപ്പോര്‍ട്ടാണെന്ന് വ്യക്തം. കാരണം ലലിത പ്രസാദ് കല്ലൂരി ആണാണ്. :) )കാര്യം പുറംലോകമറിഞ്ഞു. തുടര്‍ന്നുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഒരു Enquiry Committee യെ നിയോഗിച്ചതും അവര്‍ തെളിവെടുത്തതുമാണ്. തെളിവെടുപ്പിലും ഞാനെന്റെ നിലപാടിലുറച്ചുനിന്നു. അതിനൊടുവില്‍ രണ്ടുപേരൊഴികെ പുറത്താക്കിയവരെയെല്ലാവരെയും തിരിച്ചെടുത്തുകൊണ്ടുള്ള നടപടിയുണ്ടായി. ഇതോടെ ഞാനവിടുത്തെ കറുത്ത കഞ്ഞാടാവുകയും ഞങ്ങളുടെ ബാച്ച് ഞാനതിലുണ്ട് എന്ന കാരണം കാരണമായിരിക്കണം, അവിടെ ബഹിഷ്കൃതരുമായി. ക്രിസ്മസ് പാര്‍ട്ടിക്കുള്ള ക്ഷണത്തില്‍ 8-10th ബാച്ചുകളെ ക്ഷണിക്കുകയും 11th batch ആയ ഞങ്ങളെ പരാമര്‍ശിക്കാതെ വിടുകയും ചെയ്തതായിരുന്നു ഏറ്റവും പ്രത്യക്ഷമായ നടപടി. മൂന്നു മാസത്തില്‍ ഇതൊക്കെ ഏറെക്കുറെ അയഞ്ഞു. ബാച്ചിനോടുള്ള ദേഷ്യം നന്നെ കുറഞ്ഞു. വിരലിലെണ്ണാവുന്ന സീനിയേസിന് എന്നോടും ദേഷ്യമില്ലാതെയായി. ബാക്കിയുള്ളവര്‍ ഇപ്പോഴും മുഖത്തുനോക്കാതെയും ചിരിക്കാതെയും നടക്കുന്നു.
ഇതൊക്കെയാണ് സംഭവിച്ചത്. ബാക്കിയുള്ളവര്‍ എന്നോടെങ്ങനെ പെരുമാറുന്നു എന്നതോ എന്നെപ്പറ്റി എന്ത് വിചാരിക്കുന്നുവെന്നോ പറയുന്നുവെന്നോ ഉള്ളത് എന്നെ ബാധിക്കാറില്ല എന്നതുകൊണ്ട് എന്റെ ജീവിതത്തിന് ഭ്രാന്ത് എന്ന പണ്ടേയുള്ള പ്രശ്നമൊഴിച്ചാല്‍ വേറെ കുഴപ്പങ്ങളൊന്നുമില്ല. പക്ഷെ കുഴപ്പങ്ങളുണ്ട് എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു

1.റാഗിംഗ് ഒരു punishable offence ആണ് എന്ന കാര്യം അവിടെ നിക്കട്ടെ. എന്തുകൊണ്ടാണ് ഇതിന് ഇത്രയും അനുഭാവികള്‍ film school ുകളില്‍ ഉള്ളത് എന്നത് ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ച് നാളത്തെ സിനിമാക്കാരാകാന്‍ പോകുന്നവരെന്ന ലേബലുള്ള, പുരോഗമനവാദികള്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൂട്ടത്തിനിടയില്‍ ഈ substandard activity എങ്ങനെയാണ് ഇത്രയേറെക്കാലം ഒരു ritual പോലെ തുടര്‍ന്നുപോരുന്നത്? റാഗിംഗിന്റെ വക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട വാദം ജുനിയേസിനെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ് എന്നതാണ്. അതൊരു sadistic വാദമാണ്. കസറത്ത് കാണിപ്പിച്ചും തെറി വിളിച്ചും ഉറക്കം കെടുത്തിയുമാണ് അടുത്തറിയുന്നതെങ്കില്‍ ജൂനിയര്‍ സീനിയര്‍ ബന്ധം സര്‍ക്കസ് മുതലാളി, സര്‍ക്കസ് ജീവികള്‍ എന്നതുപോലെയാകണം. എന്നാലതല്ലല്ലോ. അങ്ങനെയാകാന്‍ പാടില്ലല്ലോ. ഒരു കൂട്ടം ആളുകള്‍ മറ്റുള്ളവരേക്കാള്‍ ഒരു വര്‍ഷമോ കൂടുതലോ മുമ്പ് ആ സ്ഥലത്ത് വന്നു എന്നതുകൊണ്ടുമാത്രം അത് ആധികാരികത നല്‍കുന്നില്ല.

2. Dr Jeckyll and Mr Hyde രീതി റാഗിംഗിന്റെ മുഖമുദ്രയാണെന്നും അതുകൊണ്ട് തന്നെ ഇത് നിരുപദ്രവകാരിയായ ഒരേര്‍പ്പാടാണെന്നുമുള്ള വാദം. അതായത് റാഗിംഗ് നടക്കുമ്പോള്‍ മാത്രമേ സീനിയേസ് അങ്ങനെ പെരുമാറുകയുള്ളു, കഴിഞ്ഞാല്‍ ചായ വാങ്ങിത്തരികയും മറ്റും ചെയ്യും. ഇത് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍മിപ്പിക്കുന്നു. ഭര്‍തൃപീഡനമനുഭവിക്കുന്ന പല സ്ത്രീകളും പറയുന്ന ഒരു കാര്യമാണ്, 'അല്ലാത്തപ്പൊ അങ്ങേര്‍ക്ക് ഭയങ്കര സ്നേഹാ'ണ്ന്ന്. ഈ 'അല്ലാത്തപ്പ' ള്ള സ്നേഹം സ്നേഹമാണോ? എന്റെ സഹമുറിയത്തിയുടെയടുത്ത് Gangs of Wasseypur സിനിമയിലെ കുറച്ച് തെറി പറയാനാണ് ആവശ്യപ്പെട്ടത് ചിലര്‍. ഇതൊരു verbal sexual assault ില്‍ കുറഞ്ഞ ഒന്നുമായി എനിക്ക് തോന്നുന്നില്ല. തെറി പറയുന്നതില്‍ തെറ്റുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ തെറി പറയാറുമുണ്ട്. പക്ഷെ നിര്‍ബന്ധപൂര്‍വം ആളുകളെ വിളിച്ചിരുത്തി തെറി പറയുകയോ പറയാനാവശ്യപ്പെടുകയോ ചെയ്യാറില്ല. കിടപ്പറയിലൊക്കെയേ ഇത് നടക്കാറുള്ളതായി ഞാന്‍ കേട്ടിട്ടുള്ളു. അല്ലെങ്കില്‍ porn ില്‍. സിനിമ പഠിക്കാന്‍ തെറി അറിഞ്ഞിരിക്കണമെന്നുണ്ടോ? സഹമുറിയത്തി കരയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത്രെ സിനിമയില്‍ explicit scenes edit ചെയ്യാനുള്ളപ്പോഴത്തേയ്ക്കുള്ള തയ്യാറെടുപ്പാണിതെന്ന്. അങ്ങനെയാണെങ്കില്‍ അതിനുള്ള പരിശീലനമായി എന്നെയൊന്ന് ഭോഗിച്ച് പരിശീലിക്കൂ എന്ന് പറഞ്ഞാല്‍പ്പോരേ.

3. റാഗിംഗിലെ അഭ്യാസങ്ങള്‍ പിന്നീട് ഉപകരകിക്കുന്നവയാണ്. തൂപ്പുവടി boom rod ആയും fire extinguisher കാമറയായും പിടിച്ച് ഒരു മണിക്കൂറൊക്കെ നില്‍ക്കുന്നതിനെപ്പറ്റിയാണിത്. ഇത്തരത്തില്‍ സിനിമാപിടുത്തം പഠിക്കാനാണോ entrance എഴുതി ഇന്റര്‍വ്യൂവും കഴിഞ്ഞ് ആയിരക്കണക്കിനാളുകളെ പിന്തള്ളി പത്ത് പേരിലൊരാളായിത്തീര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ കുട്ടികള്‍ ചെല്ലുന്നത്? ഏത് കുട്ടിക്ക് എന്ത് ശാരീരികാസ്വാസ്ഥ്യമാണുള്ളതെന്ന് റാഗിംഗ് നടത്തുന്നവര്‍ അന്വേഷിച്ചിട്ടുള്ളതായി എനിക്കറിവില്ല. ആര്‍ക്കെങ്കിലും ഇത് ചെയ്യുന്നതിന് പ്രശ്നമുണ്ടെങ്കിലോ? എന്തെങ്കിലും അപകടം പിണഞ്ഞാലോ? കുട്ടിയുടെ സിനിമാപഠിത്തം തുടരുമോ? അപ്പോള്‍ യഥാര്‍ഥത്തില്‍ ഇത്രയും നേരം boom rod പിടിക്കേണ്ട സന്ദര്‍ഭത്തിലെന്ത് ചെയ്യുമെന്നാണ് മറുചോദ്യം. പറ്റാവുന്ന പണിയേ പൈസ കൊടുത്ത് ചെയ്യാന്‍ പഠിക്കുന്നുള്ളു ആരും. അത് പക്ഷെ ആര്‍ക്കെങ്കിലും പാതിരാത്രിക്ക് കള്ളിന്‍പുറത്ത് boom rod/camera exercise ചെയ്യിപ്പിച്ച് കളയാം എന്ന തോന്നലില്‍ ചെയ്യാനല്ലെന്ന് മാത്രം.

4. റാഗിംഗുമായി സഹകരിച്ചില്ലെങ്കില്‍ 'industry' യില്‍ പാടുപെടും. ഈ മലയാളസിനിമയിലെ ഡയലോഗുണ്ടല്ലോ. 'നോക്കീം കണ്ടുമൊക്കെ നിന്നാല്‍ നിനക്ക് കൊള്ളാം.' ആ സംഗതി. ഈ വാദത്തിലാണ് പ്രശ്നമുള്ള പലരും വീഴുന്നത്. നമ്മളൊക്കെ ഒരേ സ്ഥലത്ത് പഠിക്കുന്നവരാണ്. പ്രോജക്റ്റുകള്‍ വരുമ്പോള്‍ നമ്മള്‍ തമ്മില്‍ സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ സഹകരിച്ചാല്‍ പിന്നീട് നിങ്ങളുടെ പ്രോജക്റ്റുകള്‍ വരുമ്പോള്‍ ഞങ്ങളുണ്ടാകും എന്നൊക്കെ. ഈ ഇന്റസ്റ്റ്രി ഇന്റസ്റ്റ്രി എന്ന് പറയുമ്പോള്‍ മുംബൈ സിനിമാ ഇന്റസ്റ്റ്രിയെ ആയിരിക്കണം ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പഠിച്ചിറങ്ങുന്നതിനുമുമ്പേ അവിടെ ആരൊക്കെ വാഴും വാഴില്ല എന്ന് തീരുമാനിക്കാന്‍ കഴിവുള്ള പ്രതിഭകള്‍ക്കിടയില്‍ പഠിക്കാന്‍ കഴിയുന്നത് തന്നെ എന്റെ ഭാഗ്യമായി കണക്കാക്കി ഞാന്‍ സമാധാനിച്ചു. മലയാളിയായ ഒരു ഗായികയും അവിടുത്തെ എന്റെ സീനിയറുമായ ഒരു കുട്ടി കേരളത്തിലിരുന്ന് പറഞ്ഞതായി അറിഞ്ഞത് 'അവളെ തുടര്‍ന്നുള്ള എല്ലാ ആക്റ്റിവിറ്റീസിലും ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' എന്നാണ്. സത്യം പറയണമല്ലോ ആക്റ്റിവിസം പറയുകയും പിന്നെ അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എനിക്കറപ്പുളവാക്കുന്ന കാര്യമാണ്. അതെത്രതന്നെ ഒരാളുടെ സ്വാതന്ത്ര്യമായാലും. അങ്ങനെയുള്ളവരുടെ സഹകരണമോ സൌഹൃദമോ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തുന്നവരുടെ പരിതാപകരമായ അവസ്ഥയാലോചിച്ച് എനിക്ക് പലപ്പഴും ചിരിയാണ് വരാറുള്ളത്. ഇത്രയും ബാലിശമാകാന്‍ കഴിയുമോ ബുദ്ധിജീവികള്‍ക്ക്!

5. അധ്യാപകരുടെയും മറ്റും പിന്തുണ. ലിബറല്‍ എന്ന് പൊതുവെ വിളിക്കാറുള്ള സ്വഭാവമുള്ളതുകൊണ്ട് അധ്യാപരില്‍ പലരും കുട്ടികള്‍ക്കൊപ്പം മദ്യപിക്കുകയും ദീര്‍ഘനേരം ചിലവിടുകയും ചെയ്യുന്നവരാണ്. അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് റാഗിംഗിനോട് എതിര്‍പ്പില്ല എന്നതിലും ഞാന്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല. ചിലര്‍ക്ക് കൊലപാതകത്തിനോടെതിര്‍പ്പുണ്ടാവില്ല. ചിലര്‍ക്ക് ബലാല്‍സംഗത്തിനോട്. പക്ഷെ അവസാനം നിലപാടെടുക്കേണ്ട ഘട്ടം വരുമ്പോള്‍ അനീതിയുടെ പക്ഷത്ത് നിന്ന് അതിനെതിരെ സംസാരിക്കുന്നവരോട് വൈരാഗ്യം വെച്ചുപുലര്‍ത്തുന്നത് അധ്യാപകര്‍ക്കെന്നല്ല ഒരു മനുഷ്യനും ചേര്‍ന്ന രീതിയാണെന്ന് ഞാന്‍ കരുതുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. ഇഷ്ടമുള്ള തെറ്റാണെങ്കിലും അല്ലെങ്കിലും. കഞ്ചാവ് വലിക്കുന്ന ഒരാള്‍ക്ക് അത് വളരെ പ്രിയപ്പെട്ടതായിരിക്കും. കഞ്ചാവ് legalise ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുമുണ്ട്. എന്നുവെച്ച് നാളെ ഞാന്‍ അതുമായി പിടിക്കപ്പെട്ടാല്‍ ഇതനീതിയാണെന്ന് പറഞ്ഞ് മുറവിളി കൂട്ടാന്‍ ഞാന്‍ പോകുന്നില്ല. അതുകൊണ്ട് പ്രയോജനമില്ലെന്നുമാത്രമല്ല അത് ബുദ്ധിശൂന്യമാണെന്ന് ഞാന്‍ കരുതുകയും ചെയ്യുന്നു. റാഗിംഗിനെപ്പറ്റി നടന്ന ഒരു സംഭാഷണത്തില്‍ ഹോസ്റ്റല്‍ caretaker ഞങ്ങളോടോതിയ കാര്യങ്ങള്‍ വളരെ രസകരമാണ്. ഞങ്ങള്‍ക്ക് (അതായത് എനിക്ക്) റാഗിംഗ് കൈകാര്യം ചെയ്യാനറിയില്ല. പാതിരാത്രിക്ക് സീനിയേസ് സിഗരെറ്റ് വാങ്ങാനയയ്ക്കും എന്നുറപ്പായതുകൊണ്ട് നേരത്തെ സിഗരെറ്റ് വാങ്ങിവയ്ക്കുകയാണ് വേണ്ടത്. എന്നട്ട് അവര്‍ വാങ്ങാന്‍ പറഞ്ഞയയ്ക്കുമ്പോള്‍ മുറിയില്‍ സ്വസ്ഥമായി കുറച്ച് നേരമിരുന്ന് നേരത്തെ വാങ്ങിവെച്ച സിഗരറ്റ് കൊണ്ട് കൊടുക്കുക. പാതിരാത്രിക്ക് സിഗരെറ്റ് വാങ്ങാനയയ്ക്കുന്നതിനല്ല പ്രശ്നം. അത് തന്ത്രപൂര്‍വം കൈകാര്യം ചെയ്യാനുള്ള 'ബുദ്ധി' ഇല്ലാത്തതിനാണ്.

അധ്യാപകരുടെയും admnistration ന്റെയും ഭാഗത്ത് നിന്ന് പരോക്ഷമായി റാഗിംഗിനെ അനുകൂലിച്ച് കേട്ട വേറൊരു വാദം 'physical' ആയുള്ള ഉപദ്രവങ്ങളൊന്നും ഇല്ലാത്തിടത്തോളം അത് കുഴപ്പമില്ല എന്നാണ്. ശാരീരികമായുള്ള ഉപദ്രവം എന്ന് പറയുമ്പോള്‍ തല്ലിച്ചതയ്ക്കല്‍ എന്നാണുദ്ദേശിക്കുന്നത്. അതിനുകാരണം ഇപ്പറയുന്ന അധ്യാപകരുടെ FTII വിദ്യാര്‍ഥി കാലഘട്ടത്തില്‍ റാഗിംഗില്‍ അതും ഒരു പതിവായിരുന്നു എന്നാണ്. അന്ന് നിയമം പോലും അവര്‍ക്കനുകൂലമായിരുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നതൊന്നും ഒന്നുമല്ല. തല്ലിച്ചതച്ചാലേ കുഴപ്പമുള്ളൂ എന്നത് പലയിടത്തും കേട്ടുമറന്ന പല വാദങ്ങളെയാണോര്‍മിപ്പിക്കുന്നത്. റേപൊന്നും ചെയ്തില്ലല്ലോ. തൊട്ടല്ലേയുള്ളു. മുലയിലൊന്ന് നുള്ളിയല്ലേയുള്ളു. അതെ. അത്രയൊക്കെത്തന്ന്യേ ഉള്ളു. പണ്ട് ഭര്‍ത്താവ് ചത്താല്‍ ഭാര്യയും തീയില്‍ ചാടിച്ചാവണമായിരുന്നു. ഇന്നിപ്പൊ അത് വേണ്ട. വീണ്ടും കല്യാണം കഴിച്ചാല്‍ തേവിടിച്ചിയെന്ന വിളി കേട്ടാല്‍ 'മാത്രം' മതി. അത്രയേ ഉള്ളു.
(റാഗിംഗിനെ മനസ്സിലനുകൂലിക്കുന്ന അധ്യാപകരുടെ വെറുപ്പും കൊട്ടക്കണക്കിന് ഞാന്‍ വാങ്ങിവച്ചു. അതിനിപ്പൊ തെളിവൊന്നുമില്ലാത്തതുകൊണ്ട് ആ കാര്യം pursue ചെയ്യാന്‍ പോയില്ല.) 

7. ഏറ്റവും തമാശയായിത്തോന്നിയ വാദം ഒരു മലയാളിയാണ് പറഞ്ഞത്. എന്റെ ബാച്ച്മേറ്റ്. ആദ്യത്തെ ദിവസം റാഗിംഗില്‍ ആ കുട്ടി 'തകര്‍ന്നു പോയെ'ങ്കിലും അതിഷ്ടപ്പെട്ടുവത്രെ. കാരണം ബീന പോള്‍ ജോണ്‍ അബ്രഹാം അവരെ റാഗ് ചെയ്തതിന്റെ കഥയും റസൂല്‍ പൂക്കുട്ടിയുടെ റാഗിംഗ് അനുഭവങ്ങളുമൊക്കെക്കേട്ട് അതെന്താണെന്നൊന്ന് അനുഭവിച്ചറിയണം എന്നുണ്ടായിരുന്നത്രെ.

അത് കേട്ടപ്പോള്‍ ചിരി വന്നെങ്കിലും കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാനാലോചിച്ചു. ആ കുട്ടിയെയും കുറ്റം പറയാന്‍ പറ്റില്ല. FTII ഭൂരിഭാഗം ഇന്ത്യന്‍ സിനിമാമോഹികളുടെയും സ്വപ്നമാണ്. മലയാളികളുടെ കാര്യം പിന്നെ പറയണ്ട. ഈ film school കള്‍ച്ചറിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് റാഗിംഗ് എന്ന രീതിയിലുള്ള വമ്പിച്ച പ്രചരണം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. അതിപ്പോള്‍ അവിടങ്ങളില്‍ മാത്രമല്ല. എന്‍ എസ് ഡിയിലായാലും പൊതുവെ ഏത് കലാലയത്തിലായാലും റാഗിംഗ് ഒരു ചടങ്ങാണ്. കോളെജ് ജീവിതത്തിന്റെ രസം എന്നൊക്കെപ്പറഞ്ഞ് കുറിപ്പെഴുതുമ്പോള്‍ ഫ്രെഷേസ് ഡേ, കാന്റീന്‍ നൊസ്റ്റാല്‍ജിയയ്ക്കൊപ്പം പറയാവുന്ന ഒന്ന്. ഈ മഹത്വവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ റാഗിംഗിനെ സംരക്ഷിക്കുന്നത്. ഇത്തരത്തില്‍ മഹത്വവല്‍ക്കരിക്കേണ്ട ഒന്നല്ല റാഗിംഗ്. അത് പലര്‍ക്കും യോജിപ്പുള്ള ഒരു പീഡനമുറയാണ്. അതിനോട് യോജിക്കുന്ന ഒരു കൂട്ടമുണ്ടെന്ന് കരുതി അത് ശരിയാവണമെന്നില്ല. കാരണമില്ലാതെ മനുഷ്യര്‍ മനുഷ്യരുടെ മുകളില്‍ അധികാരം exercise ചെയ്യുന്നത് ചൂഷണമാണ്.

മറ്റൊന്ന് കൂടെയുണ്ട്. പത്ത് പതിനേഴ് വര്‍ഷമായി തുടര്‍ന്നുകൊണ്ട് പോരുന്ന ഒരു സമ്പ്രദായത്തിനെതിരെ സംസാരിക്കുമ്പോള്‍ ആ voice ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങള്‍. അത് അത്യന്തം അരോചകമായാണ് എനിക്കനുഭവപ്പെട്ടത്. ഇതിന് മുമ്പും പല രീതിയില്‍ എനിക്കിത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളതുകൊണ്ടും അവിടെച്ചെന്നതില്‍പ്പിന്നെ പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നാത്ത അവസ്ഥയിലേയ്ക്ക് എന്തുകൊണ്ടോ ഞാന്‍ മാറിയിരുന്നതുകൊണ്ടും എനിക്കത് അത്ര പ്രശ്നമായി തോന്നിയില്ല. പക്ഷെ രണ്ട് രണ്ടരയാഴ്ച നിരന്തരമായി എന്തുകൊണ്ട് ഞാന്‍ ചെയ്തത് ഒരു മോശം കാര്യമാണെന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കാനുള്ള ആളുകളുടെ തത്രപ്പാട് സഹിക്കേണ്ടി വന്നു. എന്നത്തെയും പോലെ കൂടെ നില്‍ക്കാന്‍ വേറാരുമില്ല. ഈ ഒറ്റപ്പെടല്‍ ഒട്ടുമുക്കാലും എന്നെ ബാധിച്ചില്ലെങ്കിലും ചിലയവസരങ്ങളില്‍ അതെന്നെ വിഷമിപ്പിച്ചിരുന്നു. കൂടെ നിന്നത് എന്റെ ചേച്ചിയും നാട്ടിലെ രണ്ട് സുഹൃത്തുക്കളും മാത്രം. അപ്പോഴൊക്കെ ഞാനാലോചിച്ചിരുന്നത് ഈ അവസ്ഥയില്‍ വേറാരെങ്കിലുമായിരുന്നെങ്കിലെന്താവുമായിരുന്നു എന്നാണ്. സത്യം പറഞ്ഞാല്‍ വേറാരുടെയൊക്കെയോ പരാതികളും എന്റേതായി കണക്കാക്കപ്പെടുന്നുണ്ട്. അഞ്ച് പേരുകളേ ഞാന്‍ കൊടുത്തിരുന്നുള്ളുവെങ്കിലും എട്ടു പേരെ പുറത്താക്കിയിരുന്നു ആദ്യം. അതായത് ഞാനല്ലാതെ വേറാരൊക്കെയോ പരാതി കൊടുത്തിരുന്നു എന്നര്‍ഥം. ഒരര്‍ഥത്തില്‍ എനിക്കത് നന്നായിത്തോന്നി. ലോകത്തിന്റെ ഭാരം ഏറ്റെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതുകൊണ്ടല്ല. Anonymous ആയാണെങ്കിലും ആരെങ്കിലുമൊക്കെ സ്വന്തം അഭിപ്രായം പറയുന്നുണ്ടല്ലോ എന്നോര്‍ത്ത്. കാരണം ഞാന്‍ മനസ്സിലാക്കുന്നത് ഇത്തരം സ്പേസുകളില്‍ സ്വന്തം അഭിപ്രായം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രയാസമാണ്. തുടക്കത്തില്‍ റാഗിംഗില്‍ കരയുന്നവര്‍ തന്നെ അടുത്ത കൊല്ലം മട്ടുപ്പാവില്‍ റാഗ് ചെയ്യുന്നു. സിനിമയോടുള്ള ഇഷ്ടം പതുക്കെ കലാലയത്തിലെ അരാചകത്വത്തോടുള്ള ഇഷ്ടമാകുന്നു. മൂന്ന് വര്‍ഷത്തെ കോഴ്സ് ആരെയൊക്കെയോ പഴി പറഞ്ഞ് ആറര വര്‍ഷമെടുത്ത് തീര്‍ക്കുന്നു.

സിനിമ പഠിക്കാന്‍ പോയി സിനിമ പഠിച്ചെന്നു വരുത്തി പുറത്തിറങ്ങാന്‍ കഴിയണേ എന്ന് മാത്രമാണ് സത്യത്തിലിപ്പോളെന്റെ ഏക ആഗ്രഹം. ഒരു കാര്യം മാത്രമാണ് നിശ്ചയം. അടുത്ത കൊല്ലം ഏതെങ്കിലുമൊരു കുട്ടി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാത്രം ഇതുപോലൊരു പ്രതികരണത്തിന് വിധേയരായാല്‍ വേറാരുമില്ലെങ്കിലും ഞാനുണ്ടാകും കൂടെ. അത്രതന്നെ.

6 comments:

  1. :) nannaayi..in total agreement with most of what you have said..
    This 'Indian phenomenon' has it's roots in our experiences during colonial rule..

    -FTII yil raggingnu ethire gusthi pidicha oruvan. :)

    ReplyDelete
  2. reall campus life ariyathadhinde problem aanu....i am sure aduthga varsham thangal abhiprayan mattum

    ReplyDelete
    Replies
    1. അടുത്ത വര്ഷമായി എന്നും അഭിപ്രായം മാറിയിട്ടില്ല എന്നുമാത്രമല്ല എന്റെകൂടെ പ്രവര്ത്തനഫലമായി റാഗിംഗ് നന്നെ കുറഞ്ഞു എന്നും അറിയിക്കുന്നു.

      Delete
  3. വളരെ പ്രസക്തമായ ഒരു വിഷയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ !
    അറിഞ്ഞിടത്തോളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാമ്പസുകളിൽ മാത്രം നടമാടുന്ന ഒരു ക്രൂര പ്രതിഭാസം ആണ് റാഗ്ഗിംഗ്. വര്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി പല ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ നാം ജീവിതത്തിന്റെ ഭാഗമാക്കിയ അടിമത്ത-ശ്രേണീ വ്യവസ്ഥിതിയിൽ മോശമല്ലാത്ത ഒരു റോൾ ആണ് റാഗ്ഗിംഗ് നിർവഹിക്കുന്നത്. അഭ്യസ്ടവിദ്യർ ആയ ഒരു വിഭാഗത്തിന്റെ ഇടയിൽ ആണ് ഇത് ഉള്ളത് എന്നത് കൊണ്ട് തന്നെ ഇവര്കിടയിൽ അടിമത്ത മനോഭാവം അടിച്ചേല്പിക്കുന്നതിൽ ഒട്ടും കുറവല്ലാത്ത പ്രാധാന്യം റാഗ്ഗിങ്ങിനുണ്ട്. പ്രായ-ലിംഗ തരത്തിനനുസരിച്ചു മറ്റുള്ളവര്ക്ക് കീഴ്പെട്ട്‌ ജീവിക്കാൻ പഠിപ്പിക്കുന്നത്‌ ആദ്യമായും വീട്ടില് നിന്നാണ്. കുടുംബം കഴിഞ്ഞാൽ നമ്മുടെ സ്വഭാവ രൂപീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ് കാമ്പസുകളും ഹോസ്റ്റലുകളും. കാമ്പസുകളിൽ മറ്റുള്ളവര്ക്ക് കീഴ്പെട്ടു ജീവിക്കാൻ നമ്മളെ ശീലിപ്പിക്കുന്നതിന്റെ ആദ്യ പാഠം ആണ് റാഗ്ഗിംഗ് എന്ന പേരിട്ട് വിളിക്കപ്പെടുന്ന ഈ മൃഗീയ വിനോദം. ഏതെങ്കിലും മാനദണ്ടത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തരായവരെ അനുസരിച്ച് ജീവിക്കുക എന്നതാണ് ഇതിലൂടെ കിട്ടുന്ന പാഠം. കാമ്പസ് രാഷ്ട്രീയം എന്ന പേരിലുള്ള കലാ പരിപാടിയാണ് ഈ കീഴ്പെടൽ പഠിപ്പിക്കുന്നതിലെ അടുത്ത ഇനം. സഹജീവികളെയും അവരുടെ പ്രശ്നങ്ങളെയും സ്വതന്ത്ര ചിന്താഗതിയോടും തുറന്ന മനസ്സോടും കൂടി സമീപിച്ച് വിശാലവും മാനവികതയിൽ അധിഷ്ടിതവുമായ രാഷ്ട്രീയബോധം രൂപപ്പെടുത്തി എടുക്കുന്ന രാഷ്ട്രീയം ഇവിടെ കാണാനാവില്ല. പകരം പുറത്തു നിന്നുള്ള രാഷ്ട്രീയ പാര്ടികൾ പറയുന്നതിനനുസരിച്ച് മാത്രം പ്രവൃത്തിക്കുന്ന ഉപഗ്രഹ രാഷ്ട്രീയ പ്രവർത്തനമാണ് ഉള്ളത്. ബൌദ്ധിക-പ്രവൃത്തി മണ്ഡലങ്ങളെ അങ്ങേയറ്റം ഒതുക്കുക എന്നതാണ് ഇതിലൂടെ ആര്ജിച്ചെടുക്കുന്ന സ്വഭാവം. ഇങ്ങനെ സകല ചിന്തകളും പ്രതികരണ ശേഷിയും പണയപ്പെടുത്തി മറ്റുള്ളവർ പറയുന്നതിനനുസരിച്ച് മാത്രം ജീവിച്ചു ശീലിച്ചവർ പിന്നെ പുറത്തിറങ്ങിയാൽ സ്വാഭാവികമായും കൂടുതൽ ശക്തരായ മറ്റുള്ളവര്ക് അടിമപ്പെട്ടു "അടങ്ങി, ഒതുങ്ങി" ജീവിക്കുന്നു. കൂടുതൽ ശക്തരായ ഗവർമെന്റുകൾ ചെയ്യുന്നതിലെ അപകടം അവര്ക് കാണാൻ പറ്റുന്നില്ല. ആഗോളവല്കരണത്തിന്റെയും ഭീകര വിരുദ്ധ പോരാട്ടത്തിന്റെയും മറവിൽ നടമാടുന്ന ചൂഷണവും ക്രൂരതയും അവർ അംഗീകരിക്കുക മാത്രമല്ല തന്നെയും തന്റെ കുടുംബത്തെയും ബാധിക്കാത്തിടത്തോളം അതിന്റെ ഭാഗമാവുന്നതിലും വലിയ വിരോധമില്ല. ആ നിലക്ക് കലാലയം ഒരു പരിശീലനക്കളരിയാണ്, കീഴ്പെട്ടു ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു പരിശീലനക്കളരി. റാഗിംഗ് അതിലെ ഒരു കലാരൂപവും.

    ReplyDelete