Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Sunday, 7 October 2018

അമല്‍ നീരദിന്റെ വരത്തന്‍, മലയാളിയുടെ തിരുത്തല്‍

വരത്തന്‍ പോസ്റ്റര്‍ (അമല്‍ നീരദ്, ഫേസ്ബുക്)


അതെല്ലാവ‍ര്‍ക്കും അറിയാവുന്ന കാര്യമാണ്. ഫെമിനിസം ആണുങ്ങള്‍ പറഞ്ഞാല്‍ ആരെങ്കിലും കേട്ടെന്നിരിക്കും. ശരിവച്ചേക്കും. സ്ത്രീകള്‍ പറഞ്ഞാല്‍ 'ഫെമിനിച്ചി' എന്ന തെറിപ്പദം ഉടലെടുക്കും. കനിവുണ്ടായി ആണുങ്ങള്‍ സംസാരിക്കാന്‍ പെണ്ണുങ്ങള്‍ കാത്തിരിക്കാറില്ല. അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെടാത്ത പെണ്‍ രക്തസാക്ഷികളാല്‍ സമ്പന്നമാണ് എവിടത്തെയും പോലെ കേരള ചരിത്രവും.

ആണുങ്ങള്‍ക്ക് സ്ത്രീപക്ഷചിന്ത എന്താണെന്ന് മനസ്സിലായി വരാനും ആ രാഷ്ട്രീയം പറയുന്ന സിനിമകള്‍ എടുക്കാനും നല്ലവണ്ണം സമയമെടുത്തിട്ടുണ്ട്. ആ സമയം ഇതുപോലെ പല രക്തസാക്ഷികളുടെയും ചോരക്കറ പുരണ്ടതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നിരുന്നാലും ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍, വൈകിവന്നതെങ്കിലും, ഈ മാറ്റങ്ങള്‍ സ്വാഗതം ചെയ്യുക ഫെമിനിസത്തിന്റെ തന്നെ ഭാഗമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ അര്‍ത്ഥത്തിലാണ് 'സോള്‍ട്ട് ആന്റ് പെപ്പറി'ല്‍ നിന്ന് മായാനദിയില്‍ എത്തി നില്‍ക്കുന്ന ആഷിഖ് അബുവിനെ ചേര്‍ത്തുപിടിക്കുന്ന സ്ത്രീവാദം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. 'വരത്തന്‍' കണ്ടതിനുശേഷം അമല്‍ നീരദിനെക്കുറിച്ചും അതു തന്നെ തോന്നുന്നു. കേരളത്തില്‍ 'ബാച്ച്ലര്‍ പാര്‍ട്ടി' എന്ന സിനിമ ഇഷ്ടപ്പെട്ട ഒരേയൊരാള്‍ എന്ന നിലയില്‍ ഇന്ന് ആ ഇഷ്ടത്തെച്ചൊല്ലി അഭിമാനം തോന്നുന്നു. പിഴച്ചില്ലല്ലോ പെണ്ണേ എന്ന്.

ഫെമിനിസത്തിന്റെ നാഴികക്കല്ലാകാന്‍ പോകുന്ന സിനിമയൊന്നുമല്ല വരത്തന്‍. എങ്കിലും അതിന്റെ ചരിത്രത്തില്‍ കിട്ടേണ്ടതായ ഒരു ഇടം - അത് എങ്ങനെയായിരിക്കണം, എന്തുകൊണ്ട് അങ്ങനെയാകണം എന്ന് നോക്കേണ്ടതുണ്ട്. കലയുടെ രാഷ്ട്രീയമാണല്ലോ അതിനാകെയുള്ള സ്വഭാവവും സ്വത്തും.

സ്ത്രീയുടെ സംരക്ഷകനാകേണ്ട പുരുഷന്‍, ആണത്തം എന്ന് വിളിക്കുന്ന ലൈംഗികച്ചുവയുള്ള ഒരു സംസ്കാരത്തിന്റെ വക്താവാകേണ്ട പുരുഷന്‍ - എന്നിവയുടെ കഥയാണ് വരത്തന്‍ എന്ന തോന്നല്‍ സിനിമയിലുടനീളം കാഴ്ചക്കാരിയായ എന്നെ പിന്തുട‍ര്‍ന്നിരുന്നു. പക്ഷെ കാര്യങ്ങള്‍ അത്ര ലളിതമോ വികൃതമോ അല്ല എന്നാണ് ആലോചിക്കുന്തോറും തെളിയുന്നത്.

തുടക്കം മുതല്‍ എബി എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം വളരെ 'മാന്യനാ'ണ് എന്ന് നമ്മളെ സംവിധായകന്‍ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. ഇതിനുവേണ്ടിയുള്ള പല സീനുകളും സിനിമയില്‍ കാണാം. ജോലി പോകുമ്പോള്‍ ഞെട്ടുകയോ വഴക്കിടുകയോ ചെയ്യുന്ന ആണല്ല നായകന്‍. കോക്ക്രോച്ചിനെ കൊല്ലാന്‍ മടിക്കുന്നയാണാണ്, പട്ടി കുരച്ചാല്‍ പേടിക്കുന്ന ആണാണ് എന്നതെല്ലാം ചില ഉദാഹരണങ്ങളാണ്.

'മാന്യത' എന്നത് എല്ലാം തികഞ്ഞ സമൂഹത്തില്‍ ഒരു സാധാരണ സ്വഭാവവും പുരുഷാധിപത്യത്തില്‍ ശേഷിക്കുറവും ആണ്. അതായത് ഭാര്യയെ 'നിലയ്ക്ക് നിര്‍ത്തുന്ന' പുരുഷന്‍ ശരിയും, അവളും മനുഷ്യനാണ് എന്ന് ചിന്തിക്കുന്നവന്‍ 'പെണ്‍കോന്തനു'മാകുന്ന അവസ്ഥ. കോക്ക്രോച്ചിനെ കൊല്ലാത്ത, വഴക്കിന് നില്‍ക്കാത്ത, കുടുംബത്തിന്റെ ആകെ വരുമാനം സ്ത്രീയുടേത് മാത്രമാകുന്നതില്‍ അസ്വാഭാവികമായൊന്നും തോന്നാത്ത, കാപ്പിയുണ്ടാക്കുന്ന, തുണി ആറാന്‍ വിരിച്ചിടുന്ന ഒരു പുരുഷന്‍ യഥാ‍ര്‍ത്ഥത്തില്‍ ഒരു സാധാരണ സ്വഭാവം മാത്രമാണെങ്കിലും പുരുഷാധിപത്യത്തില്‍ അത് അസ്വാഭാവികമാണ്.

ഫഹദ് ഫാസിലിന്റെ കഥാപാത്രം ഇത്തരത്തില്‍ ഒരു പെണ്‍കോന്തനാണ്. ദുബായില്‍ ജീവിക്കുമ്പോള്‍ അതൊരു പ്രശ്നമല്ല. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ ഇത് നേരത്തെ പറഞ്ഞതുപോലെ 'ലൈംഗികശേഷിക്കുറവ്' തുടങ്ങി 'പോങ്ങന്‍', 'ജോലിയില്ലാത്തവന്‍' എന്നീ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ഇതിനുപുറമെയാണ് 'വരത്തന്‍' എന്ന സങ്കല്‍പം.

ചൂഷണത്തിന്റെ ആദ്യ പാഠമാണ് 'നാട്ടുനടപ്പും രീതികളും'. എവിടെയൊക്കെ ചൂഷണം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ 'ഇത് നാട്ടുനടപ്പാണ്, പുറത്തുനിന്ന് വന്ന, വരത്തനായ, പുറംനാട്ടുകാരിയായ, അമേരിക്കന്‍ അമ്മായിയായ, ഇംഗ്ലിഷ് മീഡിയംകാരായ...  നിങ്ങള്‍ക്കത് മനസ്സിലാവില്ല' എന്ന ന്യായവും ചോദ്യം ചെയ്തവര്‍ കേട്ടിട്ടുണ്ട്. ഇതിന്റെ തലങ്ങള്‍ മാറി വരുമെന്ന് മാത്രം. ചിലയിടങ്ങളില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നത് നാട്ടുനടപ്പാകുമ്പോള്‍ ചിലയിടങ്ങളില്‍ ബലാല്‍സംഗം ആണ്. റാഗിംഗ്, തൊഴിലാളികളുടെ ചൂഷണം, ലൈംഗിക അതിക്രമം ഇവയെല്ലാം മിക്ക സമൂഹങ്ങളിലും വേട്ടക്കാരുടെ സൗകര്യത്തിനുവേണ്ടി 'നാട്ടുനടപ്പാ'യി പ്രഖ്യാപിക്കപ്പെടുന്നു.

മലയാളി ആണത്തത്തിനെ കരണത്തടിക്കുന്ന സംവിധായകന്റെ മിടുക്ക് ഇവിടെ തുടങ്ങുന്നു. വരത്തന്‍ എന്നത് മലയാളി ആണുങ്ങളും ദുബായില്‍ നിന്ന് വന്ന പോങ്ങനും തമ്മിലുള്ള ഒരു വഴക്കല്ല. അത്, ജനാധിപത്യം, സമത്വം എന്നിവ മുന്നോട്ട് വയ്ക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പ് അധികാരം കൈവശപ്പെടുത്തി വച്ചിരിക്കുന്ന ഭൂരിപക്ഷത്തിന് ക്ഷതമേല്‍പ്പിക്കുന്നതിന്റെ കഥയാണ്. അതിനുപുറമെ പുരുഷാധിപത്യത്തിന്റെ ഹിംസ സ്ത്രീകള്‍ക്ക് നേരെ മാത്രമല്ലെന്നും അത് പുരുഷന്മാര്‍ക്കെതിരെയുമാണെന്നും പുരുഷന്‍ എന്ന നിലയില്‍ അതിനെ പ്രതിരോധിക്കേണ്ടത് ഒരു ഉത്തരവാദിത്തം തന്നെയാണെന്നും സിനിമ പറയുന്നുണ്ട്. സ്ത്രീവിരുദ്ധതയ്ക്കെതിരെ വായിട്ടലയ്ക്കുന്നത് 'ഫെമിനിച്ചിക'ളുടെ തൊഴിലാണെന്ന് മലയാള സിനിമ വ്യവസായത്തിലെ പല പ്രമുഖരും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് അതേ മാധ്യമം ഉപയോഗിച്ച് അമല്‍ നീരദ് ഇത് പറയുന്നത് എന്നോര്‍ക്കണം.

മലയാളി ദമ്പതികളായ എബിയും (ഫഹദ് ഫാസില്‍) പ്രിയയും (ഐശ്വര്യ ലക്ഷ്മി) ദുബായിലെ ജീവിതം തല്‍ക്കാലത്തേയ്ക്ക് അവസാനിപ്പിച്ച് കേരളത്തില്‍ വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാട്ടില്‍ ഇരുവരെയും നാട്ടുകാര്‍ പല രീതിയില്‍ അക്രമിക്കുന്നു. നാട്ടുപ്രമാണിമാരും സവ‍ര്‍ണ്ണ മുതലാളികളും പുരുഷന്മാരും ചേര്‍ന്നുള്ള ഈ ആക്രമണത്തെ നേരിടാന്‍ ആദ്യമൊന്നും എബിക്ക് കഴിയുന്നില്ലെങ്കിലും അവസാനം എല്ലാവരെയും ഇടിച്ച് പപ്പടമാക്കുന്നു. ഇത്രയുമാണ് വരത്തന്‍.

ഈ സര്‍വ്വസാധാരണമായ പ്ലോട്ടിനെ എടുത്തിട്ട് കുടഞ്ഞ്, കശക്കി അതിപ്രധാനമായ പല രാഷ്ട്രീയ ഹിംസകളും സംവിധായകന്‍ കാണിക്കുന്നു. നാട്ട് നടപ്പുകള്‍ എന്ന വകുപ്പില്‍ മലയാളി ആണത്തത്തിന്റെ വിശ്വാസപ്രമാണം തുറന്നുകാണിക്കുന്നുണ്ട് സിനിമ. ഇവയില്‍ ചിലത് ഇങ്ങനെയാണ്.

* എല്ലാ സ്ത്രീകളും നമ്മുടെ (ആണുങ്ങളുടെ) ലൈംഗികസ്വത്താണ്.
* എല്ലാ സ്ത്രീകളെയും ഭോഗിക്കുക (ബലാല്‍സംഗം ചെയ്യുക) നമ്മുടെ അവകാശമാണ്.
* സ്ത്രീയ്ക്ക് ഭര്‍ത്താവുണ്ടെങ്കില്‍ അവള്‍ ഭര്‍ത്താവിന്റെ മുതലാണ് (പ്രോപ്പര്‍ട്ടി)
* ഭര്‍ത്താവിന് ഒരിക്കലും നമ്മള്‍ അവളെ 'വേണ്ടുന്ന' വിധത്തില്‍ ലൈംഗികമായി സംതൃപ്തിപ്പെടുത്താന്‍ കഴിയില്ല.
* ഈ അര്‍ത്ഥത്തില്‍ ലൈംഗിക സംതൃപ്തി കിട്ടാതെ വിഷമിക്കുന്ന ഈ സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുമ്പോള്‍ നമ്മള്‍ അവരെ സഹായിക്കുകയാണ്.
* ഇത് ചോദ്യം ചെയ്യുന്നവര്‍ ലൈംഗികശേഷിയില്ലാത്തവരും നാട്ടുനടപ്പറിയാത്തവരും പൊതുവെ പോങ്ങന്മാരുമാണ്.
* ജാതിവിവേചനവും പീഡനവും ചോദ്യം ചെയ്യാന്‍ പോലും ആരും മിനക്കെടാത്തതുകൊണ്ട് അത് ഇന്നാട്ടിലില്ല. 

ഇത്തരത്തില്‍ ഓരോ നടപ്പിലും, ഇടത്തിലും ചലനത്തിലും ലൈംഗിക അതിക്രമം നേരിട്ടുകൊണ്ട്, എതിര്‍ത്ത് കൊണ്ട്, അവഗണിച്ചുകൊണ്ട്, അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും തന്റെ ജീവിതം ജീവിക്കുന്നത്. സിനിമ ഇത് ഊന്നിപ്പറയുന്നുണ്ട്. കടത്തിണ്ണയിലിരുന്ന് സ്ത്രീകളെ അളക്കുന്ന 'ഓന്ത്' എന്ന പീഡകന്‍ മൂന്ന് തലമുറയിലെ സ്ത്രീകളെ ഇങ്ങനെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. തന്നെ ആക്രമിക്കുന്ന പുരുഷന്മാരെ സ്കൂള് തൊട്ടറിയാം എന്ന് പ്രിയ പറയുന്നുണ്ട്.

ചോദ്യം ഇതാണ്. ഹിംസാത്മകമായ ഈ 'നാട്ടുനടപ്പുകള്‍' ചോദ്യം ചെയ്യേണ്ടത് ഹിംസ കൂടുതല്‍ അനുഭവിക്കുന്ന സ്ത്രീയുടെ മാത്രം ചുമതലയാണോ? 'സ്വന്തം' സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ചോദ്യം ചെയ്യേണ്ട ഒന്നാണോ അത്? പുരുഷാധിപത്യ പീഡനം കണ്ടില്ലെന്ന് നടിക്കുകയോ പീഡനമല്ല എന്ന് ഭാവിക്കുകയോ ചെയ്താല്‍ ശരിയാവുമോ?

ഇല്ല എന്നാണ് വരത്തന്‍ പറയുന്നത്. സത്യത്തില്‍ തങ്ങളുടെ ഗണത്തില്‍ പെടുന്നവര്‍ മറ്റൊരാളെ ആക്രമിക്കുമ്പോള്‍ അത് തടുക്കേണ്ടത് ആക്രമിക്കപ്പെടുന്നവരേക്കാള്‍ തന്റെ ചുമതലയാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഇത് പുരുഷാധിപത്യത്തില്‍ മാത്രമല്ല. ഏതൊരു രാഷ്ട്രീയ പരിസരത്തിലും ശരിയാണ്. ഉദാഹരണത്തിന് സി പി ഐ എമ്മിന്റെ ദലിത് വിരുദ്ധത ചെറുക്കേണ്ടത് സി പി എം സവര്‍ണ്ണതയുടെ ചുമതലയാണ്. അച്ചന്മാരും മെത്രാന്മാരും പീഡനം നടത്തുമ്പോള്‍ നിരത്തിലിറങ്ങി സമരം ചെയ്യേണ്ടത് കന്യാസ്ത്രീകളുടെ ഉത്തരവാദിത്തമല്ല. അത് വിശ്വാസികളുടെയും അച്ചന്മാരുടെയും മെത്രാന്മാരുടെയും പോപ്പിന്റെയും ഉത്തരവാദിത്തമാണ്. കന്യാസ്തരീകള്‍ നിരത്തിലിറങ്ങുന്നത് ഇതിന്റെ അഭാവത്തിലാണ്.

ഈ അര്‍ത്ഥത്തില്‍ 'വരത്തന്‍' ഒരു കമിംഗ് ഓഫ് ഏജ് സിനിമയാണ്. തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക എന്ന ബാലിശമായ രാഷ്ട്രീയത്തില്‍ നിന്ന് ശക്തമായി, അവസാന ശ്വാസം വരെയും അവയെ എതിര്‍ക്കുക എന്ന രാഷ്ട്രീയത്തിലേയ്ക്ക് ഒരു മലയാളി പുരുഷന്‍ എത്തിച്ചേരുന്നതിന്റെ ബില്‍ഡംഗ്സ്റൊമാന്‍. മലയാളി പുരുഷന്‍ തിരുത്തലുകള്‍ നടത്തുകയാണ്. അതിനാണ് തിയറ്ററുകളില്‍ കൈയ്യടി കിട്ടുന്നത്. അവിടെയാണ് സിനിമയുടെ മിടുക്ക്.

ഫഹദ് ഫാസില്‍ എന്ന നടന്‍ പല രീതിയിലും ഒരു പുരുഷത്തം തുടിക്കുന്ന നായകന്‍ എന്ന സങ്കല്‍പത്തെ ഉടച്ച ആളാണ്. സ്ത്രൈണതയുള്ള ചലനങ്ങള്‍, സ്ത്രൈണതയുള്ള ശരീരഘടന, ചെയ്തിരിക്കുന്ന റോളുകള്‍ എന്നിവയെല്ലാം വെച്ച് ഇത് എളുപ്പം കാണാവുന്നതാണ്. അതുകൊണ്ടുതന്നെ, ഈ നായകന് ആ 'ആണത്ത' സ്വഭാവം കൊടുക്കുമ്പോള്‍ അതിന് ശരിയായ കാരണങ്ങളാല്‍ ആയിരിക്കണം കൈയ്യടി കിട്ടേണ്ടത് എന്ന വിവേകം സംവിധായകന്‍ കാണിച്ചിരിക്കുന്നു.

അമല്‍ നീരദിന്റെ തന്നെ 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ ഇതിന്റെ മറ്റൊരു പതിപ്പ് കാണാം. എന്നാല്‍ തോക്കെടുത്ത് അനായാസം അത് കഷണങ്ങളാക്കിക്കൊടുക്കുന്ന അലോഷി എന്ന ഉത്തരവാദിത്തമുള്ള 'ആണത്തം' വരത്തിനിലെത്തുമ്പോള്‍ ഒരുപാട് വളര്‍ന്നിട്ടുണ്ട്, രാഷ്ട്രീയപരമായി.

ഇയ്യോബില്‍ മംഗലശ്ശേരി നീലകണ്ഠന്റെ കുറച്ച് ശേഷിപ്പുകളുണ്ട്. അബലയായ, ആരോരുമില്ലാത്ത (മഞ്ജു വാര്യരുടെ ഉണ്ണിമായയ്ക്ക് സമം) സ്ത്രീയുടെ മുമ്പില്‍ രക്ഷകനെപ്പോലെ അവതരിക്കുന്നതിനാണ് അവിടെ മലയാളി പ്രേക്ഷകര്‍ കൈയ്യടിച്ചതെങ്കില്‍ വരത്തനിലെത്തുമ്പോള്‍ അതില്‍ രക്ഷക‍തൃത്വം കുറവാണ്. മറിച്ച് അത് സ്ത്രീയ്ക്കു വേണ്ടിയല്ല, തനിക്കുവേണ്ടിത്തന്നെയാണ് ചെയ്യുന്നത് എന്ന പ്രതീതിയും സംവിധായകന് കൊണ്ടുവരാന്‍ കഴിയുന്നുണ്ട്.

ലൈംഗിക പീഡനം, പ്രത്യേകിച്ചും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം സംബന്ധിയായ വെളിപ്പെടുത്തലുകളും ച‍ര്‍ച്ചകളും വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ മറ്റൊരു പ്രധാന സന്ദേശവും സിനിമ നല്‍കുന്നു. പെണ്ണിനെ വിശ്വസിക്കാതിരിക്കുക എന്നതല്ല, വിശ്വസിക്കുക എന്നുള്ളതാണ് ലൈംഗിക പീഡനം സംഭവിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് എന്നതാണ് അത്.

മലയാള സിനിമാവ്യവസായത്തില്‍ത്തന്നെ ഒരു നടിയെ ബലാല്‍സംഗം ചെയ്തപ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവള്‍ എങ്ങനെ അടുത്ത ദിവസം ജോലിക്ക് പോയി എന്ന് ചോദിച്ചവരാണ് മലയാളി. കുറ്റാരോപിതനായ നടനെ താരസംഘടനയില്‍ തിരിച്ചെടുത്തവരാണ് സിനിമാപ്രമാണിമാര്‍. ഈ പരിസരത്തില്‍ വരത്തന്‍ കാണുമ്പോള്‍, തന്റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീ
ആദ്യം വന്ന് താന്‍ നേരിടുന്ന പ്രശ്നം പറയുമ്പോള്‍ 'അത് തോന്നിയതായിരിക്കും' എന്ന് പറയുന്നത് ശരിയല്ല എന്ന് പ്രേക്ഷകന് തോന്നുന്നു. അത്തരം 'തോന്നലുകള്‍' കുമിഞ്ഞ്കൂടിയാണ് ആ സ്ത്രീ വീണ്ടും വീണ്ടും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് എന്നും അതിനാല്‍ത്തന്നെ നേരത്തേ പ്രതികരിക്കാതിരുന്നത് സ്ത്രീയുടെ അല്ല, പുരുഷന്റെ തെറ്റോ അറിവില്ലായ്മയോ ആണ് എന്ന് സിനിമ വ്യക്തമായി പറയുന്നു.

വരത്തന്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നതായി കാണിച്ചിരിക്കുന്ന ഭാഗം ഒരു അമല്‍ നീരദന്‍ ശൈലിയില്‍ അതിശയോക്തി ഉള്ളതാണ്. സംഘട്ടനരംഗങ്ങള്‍ മനഃപ്പൂര്‍വ്വം അത്തരത്തില്‍ ചിത്രീകരിക്കുന്നത് സംവിധായകന്റെ പതിവാണ്. എന്നാല്‍ വെടി കൊണ്ടാലും അവസാനം ഒരു ഖണ്ഡിക ഡയലോഗ് പറഞ്ഞ് കൊ​ണ്ട് മരിക്കുന്ന കഥാപാത്രങ്ങളുടെ രീതിയിലുള്ളതല്ല ഇത്. ഒരുപക്ഷേ അത്തരം സംഘട്ടനം നടന്നിട്ടേയുണ്ടാകില്ല എന്നും, ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സാധ്യമല്ലെന്നും സംവിധായകന്‍ എപ്പോഴും സൂചിപ്പിക്കാറുണ്ട്.  പക്ഷെ അത് തനിക്ക് പറയാനുള്ള കഥ പറയുന്നതില്‍ നിന്ന് സംവിധായകനെ നിരുത്സാഹപ്പെടുത്തുന്നില്ല. ബാച്ച്ലര്‍ പാര്‍ട്ടിയിലും അവസാനം പണമെല്ലാം കൊണ്ടുപോകുന്ന ലൈംഗികത്തൊഴിലാളികള്‍ ഇതിനൊരുദാഹരണമാണ്.അതുകൊണ്ട് തന്നെ അവസാനം പോലീസിനെ വിളിക്കുന്ന രംഗങ്ങള്‍ വരത്തനില്‍ പാടെ ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക്.

ഇതിലെല്ലാമുപരി ആണത്തത്തിനെ തകര്‍ക്കുന്ന അമല്‍ നീരദിന് ഒരു ഇസ്പേഡേസും കൂടിയുണ്ട്. ലജ്ജയില്ലാതെ സ്ത്രീയെ സ്നേഹിക്കുന്ന പുരുഷന്‍ എന്നതാണത്. ഇപ്പോഴത്തെ മുന്‍നിര സംവിധായകരില്‍ പലരിലും ഇത് കാണാം എന്നത് പ്രത്യാശയ്ക്ക് വക തരുന്നതാണ്. നായന്റെ ഉന്നതമായ ജോലിയും, അതിന്റെ സങ്കീര്‍ണ്ണതകളുമൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത പ്രണയിനി, ഭാര്യ എന്നതും, പ്രണയത്തിന് അമിതപ്രാധാന്യം കൊടുക്കുന്നവള്‍ എന്നതുമെല്ലാം പ്രേമബന്ധങ്ങളിലെ സ്ത്രീകളുടെ സ്ഥായീഭാവമാണ്. പുരുഷാധിപത്യം പുരുഷനെയും ബാധിക്കുന്ന സമയങ്ങളില്‍ ഒന്നാണത്. ഇന്ന് പരസ്പരം ഒരേ രീതിയില്‍ സ്നേഹിക്കുന്ന, ആ സ്നേഹത്തെ വിലമതിക്കുന്ന ആണിനെയും പെണ്ണിനെയും കാണാം. വിപ്ലവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന നായകന്റെ വിപ്ലവം മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവളോ രാഷ്ട്രീയബോധമില്ലാത്തവളോ അല്ല വരത്തനിലെ നായിക. മറിച്ച് പുരുഷനെ രാഷ്ട്രീയ അവബോധമുള്ളവനാക്കി മാറ്റി വിപ്ലവത്തിലേയ്ക്ക് ഉന്തിവിട്ട് അവസാനത്തെ വെടുയുതിര്‍ക്കുന്നവളാണ്. ആ പുകമണം സിനിമയ്ക്ക് ശേഷവും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് ആശാവഹമാണ്.

Tuesday, 1 August 2017

തട്ടത്തിൻ മറയത്തിൽനിന്നും ടേക് ഓഫ് വരെ

ആയിഷ റഹ്മാനെ ആയിഷ വിനോദ് ആക്കിയെടുക്കാൻ സി പി ഐ എം, നായന്മാർ, മേനോന്മാർ പോലീസ്, എന്നിവർ മൽസരിക്കുന്ന സിനിമയാണ് തട്ടത്തിൻ മറയത്ത്. വിനോദിനെ റഹ്മാനാക്കുന്ന സിനിമയായിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നാലോചിക്കാനേ ഇടമില്ല. അങ്ങനെയൊന്നുണ്ടാവില്ല. അതിൽ നിസ്കാരപ്പായ വിരിക്കാനുള്ള ഇടമെങ്കിലും ഉണ്ടായിരുന്നു പെണ്ണിന്. അവിടെനിന്നും ഇപ്പോൾ ടേക് ഓഫിലാണ് മലയാള സിലുമ എത്തിനിൽക്കുന്നത്. മുസ്ലിം വിരുദ്ധതയുടെ പല തലങ്ങളിലൂടെയാണ് ആ സിനിമ പോകുന്നത്. അതിൽ ഐസിസിലെ മലയാളി സാന്നിധ്യം വരെയുണ്ട്. നിസ്കാരപ്പായ വിരിക്കുമ്പോൾ പേടിച്ച് മാറിനിന്ന് പാർട്ടിക്കാരെയും പോലീസിനെയുമൊക്കെ സഹയാത്തിനു വിളിക്കുന്ന വിനോദിനെ വെച്ച് ഒരു സീക്വൽ ചെയ്യുന്നോ വിനീത് ശ്രീനിവാസാ?

തട്ടത്തിൻ മറയത്ത് vlc snap

Thursday, 5 March 2015

ഇന്റ്യാസ് ഡോട്ടർ: ഭരണകൂടെ ഭീകരതയും ബലാൽസംഗത്തിന്റെ രാഷ്ട്രീയവും

കോൽക്കത്തയിൽ ഇന്ന് ഹോളിയാണ്. ദില്ലിയിൽ നാളെയവണം. ദില്ലി ഇന്ത്യയുടെ തലസ്ഥാന നഗരിയാണ്. അവിടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാൽസംഗങ്ങൾ രേഖപ്പെടുത്തുന്നതും. രാജ്യത്തെമ്പാടും പ്രതിഷേധക്കൊടുങ്കാറ്റിന് തുടക്കം കുറിച്ച ദില്ലി കൂട്ട ബലാൽസംഗ കേസിലെ പ്രതികളുടെ വളരെ പ്രധാനപ്പെട്ട അഭിമുഖങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് 'ഇന്ത്യാസ് ഡോട്ടർ' എന്ന ഡോക്യുമെന്ററിയുടെ പ്രത്യേകത. ഇന്ത്യൻ ഭരണകൂടത്തിന് ചലച്ചിത്രവുമായുള്ള പ്രശ്നവും അതുതന്നെ. രാജ്യത്ത് ഇത് പ്രദർശിപ്പിക്കുന്നത് ദില്ലി കോടതി തടഞ്ഞിരിക്കുന്നു. എന്നാൽ കോൽക്കത്തയുടെ ഹോളി ദിനം അതിരാവിലെ മൂന്നരമണിക്ക് ബി ബി സി ചലച്ചിത്രം പ്രക്ഷേപണം ചെയ്യുകയും പിന്നീട് അത് യൂട്യൂബിൽ റിലീസ് ചെയ്യുകയും ചെയ്തു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മാത്രം വിജയമല്ല. ഭരണകൂട ഭീകരതയ്ക്കെതിരായുള്ള ശക്തമായ പ്രസ്താവന കൂടിയാണ്.

എങ്ങനെ?
തിഹാർ ജയിലിൽ തടവിൽ കഴിയുന്ന പ്രതിയുമായി ദീർഘമായ അഭിമുഖം സംവിധായിക നടത്തിയിട്ടുണ്ട്. അധിക്കൃതരിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു ഇത്. പ്രതികളുടെ വക്കീലന്മാരും സംസാരിക്കുന്നു. ഒരു വിദേശി ഇന്ത്യൻ ഭരണകൂടത്തെ തുളച്ച് അകത്ത് കടന്ന് അതിനെ വിമർശനവിധേയമാക്കി എന്നതാകുന്നു ഇവിടുത്തെ പ്രശ്നം. ഭരണകൂട ഭീകരതയുടെ കൊടുമുടിയാണ് ജയിലുകൾ. കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കേസിലെ പ്രതികളും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും സുപ്രീം കോടതിയിൽ അപ്പീലിന് പോയവരുമാണ്. ഭീകരതയ്ക്ക് ഭരണകൂടത്തിന്റെ അനുമതിയുണ്ടാകുകയും അവിടേയ്ക്ക് ജനശ്രദ്ധ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഈ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനെ നെടുകെ പിളർന്നുകൊണ്ടാണ് 'ഇന്ത്യാസ് ഡോട്ടറും' അതിന്റെ സംവിധായിക ലെസ്ലി ഉഡ്വിനും ചലച്ചിത്ര മാധ്യമത്തെ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ ഭരണകൂടത്തിനുമേൽ ശക്തിയേറിയ പ്രഹരമേൽപ്പിച്ചിരിക്കുന്നു.

എന്നാൽ ഈ സത്യം മറച്ചുവച്ചുകൊണ്ട് സ്ത്രീ സുരക്ഷ എന്ന ആശയത്തെ ഉപയോഗിക്കുക എന്ന സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് രാജ്യത്ത് ഇപ്പോൾ അരങ്ങേറുന്നത്. ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ത്യ നിരോധിച്ചിരിക്കുന്നു. കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡോക്യുമെന്ററിയിലെ പ്രസ്താവനകൾ സ്ത്രീ സുരക്ഷയെ അപമാനിക്കും വിധമാണ് എന്നതാണ്. ഇന്ത്യയെ കരിവാരിത്തേയ്ക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഈ ചിത്രം എന്നാണ് ബഹുമാനപ്പെട്ട മന്ത്രി വെങ്കയ നായ്ഡു പറഞ്ഞത്. ബലാൽസംഗത്തിന് ശിക്ഷയനുഭവിക്കുന്നവർ ഇപ്പോഴും സ്ത്രീയുടെ ഭാഗത്താണ് തെറ്റ് എന്ന് വാദിക്കുന്നുണ്ട് എന്നതാണോ അന്താരാഷ്ട്ര ഗൂഢാലോചന? അതോ നീതിന്യായ വ്യവസ്ഥിതിയുടെ വക്താക്കൾ പോലും ഭാരതീയ സംസ്കാരത്തിൽ സ്ത്രീയ്ക്ക് സ്ഥാനമില്ല എന്നും അവൾ എപ്പോളും പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നുമുള്ള വാദം മുന്നോട്ട് വയ്ക്കുന്നതോ. എന്നാലത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കൊണ്ടുനടന്നു കാണിക്കേണ്ട സത്യം മാത്രമാണ്.

ജയിലിനുള്ളിൽ കടന്നു ചിത്രീകരണം നടത്താൻ എങ്ങനെ അനുമതി ലഭിച്ചു എന്നതാണ് വേറൊരു പ്രശ്നം. ജയിലുകൾ എന്തിനാണ് കാമറയെ ഭയക്കുന്നത്. ഭരണകൂടത്തിന്റെ കാര്യക്ഷമതയുടെ ഉത്തമോദ്ദാഹരണമാണ് ജയിലുകൾ എങ്കിൽ അത് ചിത്രീകരിക്കുകയാണല്ലോ വേണ്ടത്. ഇവിടെ രണ്ട് പ്രശ്നങ്ങളാണുള്ളത്. ജയിലറകളും അതിലെ അന്തേവാസികളും ഭരണകൂടത്തിന്റെ സ്വത്താണെന്നും അതിന്റെ ചൊൽപ്പടിക്ക് നിൽക്കേണ്ടുന്നവയാണ് എന്നുമുള്ള ഹിംസാത്മകമായ ചിന്ത. രണ്ടാമത്തേത് ഇതിനെയെല്ലാം ഭേദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് ഒരു അപര സ്വത്വമാണ് എന്ന കാര്യം. അല്ലാത്തപ്പോൾ ബ്രിട്ടിഷ് വഴികൾ പിന്തുടരുന്നതിൽ അഭിരമിക്കുന്ന ഇന്ത്യക്കാർ പോലും ഈ അവസരത്തിൽ ദേശീയവാദികളാകുന്നത് കാണാം. 'പുറത്തുനിന്നൊരാൾ' കുടുംബത്തിൽ കയറി അഭിപ്രായം പറയുന്നു എന്നതാണ് തത്വം. അതായത് കുടുംബത്തിനുള്ളിൽ എന്തുമാവാം. മാതാപിതാക്കൾക്ക് കുട്ടികളെ തല്ലാം, ഭർതൃപീഡനമാകാം. ആരും അതിനെ ചോദ്യം ചെയ്തുകൂട. പെൺകുട്ടി പ്രതിരോധിക്കാൻ ശ്രമിക്കരുതായിരുന്നു എന്നും കുറ്റം അവളുടെ തന്നെയാണെന്നും പലയാവർത്തി പറയുന്ന പ്രതി ഇന്ത്യ എന്ന കുടുംബത്തിൽത്തന്നെയാണ് നിലകൊള്ളുന്നത്. ഒരു വിദേശവനിത ഈ സത്യം പുറത്തുകൊണ്ടുവന്നു എന്നതാണ് ഇവിടെ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അല്ലാതെ അത്യന്തം സ്ത്രീവിരുദ്ധമായ മേൽപറഞ്ഞ വാദമല്ല. ഇന്ത്യ ജയിലിൽ കഴിയുന്ന കുറ്റവാളിയെയല്ല സംരക്ഷിക്കുന്നത്. വധശിക്ഷ എന്ന മനുഷ്യത്വവിരുദ്ധമായ ശിക്ഷയിലൂടെ സ്വന്തം നിലപാടെന്തെന്ന് രാജ്യം പണ്ടേ വ്യക്തമാക്കിക്കഴിഞ്ഞു. ഇവിടെ പ്രതിയെപ്പോലെ ചിന്തയോട് യോജിക്കുന്ന പൊതുബോധത്തെയാണ് സംരക്ഷിക്കാൻ ശ്രമം നടത്തുന്നത്. അതാണ് ഈ ഡോക്യുമെന്ററി പുറത്തുവരുന്നത് വഴി അട്ടിമറിക്കപ്പെടുന്നതും.

ബി ബി സി യുടെ ഇന്ത്യാസ് ഡോട്ടർ
ഇന്ത്യാസ് ഡോട്ടർ ഒരു തരം താഴ്ന്ന ചലച്ചിത്രമാണ്. പറയത്തക്ക കലാമികവൊന്നും ഇതിലില്ല. അതിലുമുപരി സ്ലംഡോഗ് മില്യണേർ പോലെ ദാരിദ്ര്യത്തിന്റെയും സാമൂഹികവിരുദ്ധതയുടെയും ഈറ്റില്ലമായ ഒരു മൂന്നാംലോകരാജ്യം എന്ന കാഴ്ചപ്പാടിൽ ഊന്നി നിർമ്മിക്കപ്പെട്ട ചിത്രം തന്നെയാണിതും. പണ്ടത്തെ തന്റെ കോളനിയെ വിമർശനവിധേയമാക്കുന്നതിലുള്ള ആനന്ദവും പ്രകടമായിത്തന്നെ കാണാം. ചേരികളിൽ ജീവിക്കുന്ന ഇന്ത്യ. അന്നം നേടുന്നതിനായി പഠനം ഉപേക്ഷിക്കേണ്ടി വരുന്ന യുവത്വം, ഭർത്താവിൽ നിന്നും സുരക്ഷ മാത്രം ആവശ്യപ്പെടുന്ന ഇന്ത്യൻ സ്ത്രീ എന്നിങ്ങനെ കൃത്യമായി ഇന്ത്യയെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കപ്പെടുന്നു.

ഡോക്യുമെന്ററി എന്നാൽ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്ന ചലച്ചിത്രമാണ് എന്ന കാഴ്ചപ്പാട് മാറിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും യാഥാർത്ഥ്യമോ ആത്യന്തികമായ സത്യമോ അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് ഡോക്യുമെന്ററി എന്ന് ഞാൻ കരുതുന്നില്ല. കാമറ വയ്ക്കുമ്പോൾ ലഭിക്കുന്ന ഫ്രേം മുതൽ ചിത്രസംയോജനത്തിലെ വെട്ടലുകൾ (കട്ട്) തൊട്ട് ശബ്ദലേഖനം വരെ ഒട്ടനേകം ഇല്ലായ്മകളുടെയും ഉൾപ്പെടുത്തലുകളുടെയും കഥയാണ്. ഒരു ഫ്രേമിൽ ഉള്ളതെല്ലാം ഇല്ലാത്തവയുമാണ്. ഒരു കട്ട് ഇല്ലായ്മ ചെയ്യുന്നതെല്ലാം മറ്റെന്തോ ഉൾപ്പെടുത്തുന്നുമുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ ഇന്ത്യ എന്നാൽ അപരിഷ്കൃതരും ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ചിലരും ജീവിക്കുന്ന ഒരു രാജ്യം എന്ന കാഴ്ചപ്പാട് ചിത്രത്തിലുണ്ട്. എന്നാൽ ഇക്കാരണം കൊണ്ട് അതിനെ ഏതെങ്കിലും തരത്തിൽ മാറ്റി നിർത്തുന്നത് അഭികാമ്യമല്ല. കൽപിത കഥകളും (ഫിക്ഷൻ) അല്ലാത്തവയും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ. സ്ലംഡോഗ് മില്യണേറിന്റെ രാഷ്ട്രീയത്തെ എതിർക്കുമ്പോൾ ഇന്ത്യാസ് ഡോട്ടർ ഒരു ഭീമൻ സത്യമായി നിലകൊള്ളും. ഇവിടെ അഭിനേതാക്കളില്ല. പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീലന്മാട മാധ്യമത്തിനു മുമ്പാകെയാണ് സ്വന്തം വീട്ടിലെ സ്ത്രീകൾ വിവാഹപൂർവ്വ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അവരെ തീയിട്ട് കൊല്ലുമെന്ന് പറഞ്ഞത്. ചിത്രീകരണ സമയത്തും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് അയാൾ പറയുന്നു. സ്ത്രീ ഒരു പൂ പോലെയാണെന്നും മന്ദിരത്തിൽ വെച്ചാൽ പൂജിക്കപ്പെടുകയും വഴിയിലെറിഞ്ഞാൽ അത് ഞെരിക്കപ്പെടുകയും ചെയ്യുമെന്ന് മറ്റൊരാൾ. തങ്ങൾക്ക് വധശിക്ഷ ലഭിക്കുന്നതോടെ ബലാൽസംഗങ്ങൾ ഇല്ലാതാവുകയല്ല ചെയ്യുന്നതെന്ന് പ്രതി പറയുന്നു. മറിച്ച് ഇനിയും ഇത്തരം സന്ദർഭങ്ങളുണ്ടായാൽ രണ്ടാമതൊന്നാലോചിക്കാതെ പെൺകുട്ടിയെ കൊന്ന് കളയുകയാവും ഉണ്ടാവുക.

ഇതാണ് ബലാൽസംഗത്തിന്റെ പച്ചയായ രാഷ്ട്രീയം. ആണധികാരബോധം എന്താണെന്നറിയാൻ പ്രതിയുടെ വാക്കുകൾ കുറച്ച് നേരം ശ്രദ്ധിച്ചാൽ മാത്രം മതി. പെൺകുട്ടിയുടെ ആമാശയം വലിച്ചൂരിയെടുത്ത് അത് വഴിയിലെവിടെയോ കളഞ്ഞ പ്രതികളെക്കുറിച്ച് സർവ്വസാധാരണമായ പ്രവൃത്തി വിവരിക്കുന്നതുപോലെയാണ് മുകേഷ് സിങ്ങ് സംസാരിക്കുന്നത്. തന്റെ സഹോദരൻ (മറ്റൊരു പ്രതി) ജിം പരിശീലകനാണെന്നും കരുത്തുറ്റവനാണെന്നും ഹുങ്കോടെ ഇയാൾ പ്രസ്താവിക്കുന്നു. ആണത്തത്തിന്റെ ഗർവ്വ് നിഴലിക്കുന്ന വാക്കുകൾ ഭയപ്പെടുത്തുന്നില്ല. ഇന്ത്യാസ് ഡോട്ടർ എന്ന കണ്ണാടിയിലെ ആ രൂപത്തിന് അതിലെ രജതത്തിന്റെ ശീതം മാത്രം.

ഈ പ്രതിബിംബത്തിനെയാണ് ഇരുട്ട് മുറിയിലാക്കാൻ ഇന്ത്യാമഹാരാജ്യം ശ്രമിക്കുന്നത്. ഭാങ്ങിന്റെ കെട്ട് കോൽക്കത്തയിൽനിന്നും ഇറങ്ങിത്തുടങ്ങുന്നതേയുള്ളു. യൂട്യൂബ് വീഡിയോ നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ നിറങ്ങളിൽ ജ്യോതി സിങ്ങ് എന്ന പെൺകുട്ടിയുമുണ്ട് എനിക്ക്. ഒരു ശരാശരി ഇന്ത്യക്കാരൻ സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഉന്മാദത്തിനുമുകളിലും നിൽക്കുന്ന ഒരു കാർമേഘമായി പെയ്യാനായുന്നു. ഞാൻ ഇന്ത്യയുടെ പുത്രിയല്ല. ജ്യോതി സിങ്ങും അങ്ങനെയാവാൻ വഴിയില്ല. ഇന്ത്യ എന്നാൽ സത്യത്തിൽ മുകേഷ് സിങ്ങാണ്. അതിൽ നിന്നുത്ഭവിക്കുന്ന ഒന്നുമായും ചേർന്നുപോകാൻ ഒരു പെണ്ണെന്ന നിലയിലോ മനുഷ്യനെന്ന നിലയിലോ എനിക്ക് സാധ്യമല്ല. നിറങ്ങളുടെ ഉൽസവത്തിൽ ഇക്കുറി ഞാൻ ഒരു 'വിദേശ' സിനിമയോടൊപ്പമാണ്. കലാമൂല്യം ഒട്ടുമില്ലാത്ത, ഭരണകൂടത്തെ അങ്കലാപ്പിലാക്കിയ ഒരു ഗൂഢാലോചനാചിത്രത്തോടൊപ്പം.

ഹോളി 2015

Saturday, 17 January 2015

സ്ത്രീലൈംഗികതയും സിനിമയും: ഒരു ഭ്രൂണഹത്യയുടെ കഥ

സംഘടിത വോള്യം 9 ലക്കം 1 ല്‍ പ്രസിദ്ധീകരിച്ചത്.



കുട്ടിക്കാലത്ത് ആകാംക്ഷയോടെ വായിക്കുകയും വായിക്കുന്തോറും പേടിക്കുകയും ചെയ്ത ഒരു പുസ്തകമായിരുന്നു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. വീട്ടില്‍ ആരുമില്ലാതിരിക്കുമ്പോഴാണ് വായിക്കുന്നത്. ഒന്നിലോ രണ്ടിലോ ആയിരിക്കണം. അന്ന് വായിച്ച് ഓര്‍മ്മ മാത്രമേ ഉള്ളു. കാര്‍പാത്യന്‍ മലനിരകളും ജോനഥന്റെ ഡയറിയുമെല്ലാം മനസ്സില്‍ തങ്ങി നിന്നു. പിന്നീട് കപ്പോളയുടെ ഡ്രാക്കുളയും കണ്ടു. അപ്പോളാണെങ്കില്‍ പേടിയല്ല, സങ്കടമായിരുന്നു. യുവാവായി അവതരിക്കുന്ന ഡ്രാക്കുള ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നത് മാത്രം ഓര്‍മ്മയില്‍ നിന്നു. ആ രംഗം കണ്ടപ്പോള്‍ എന്തോ ഒന്ന് തൊണ്ടയില്‍ കുടുങ്ങി തങ്ങിനിന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് വീണ്ടും അതേ സിനിമ കണ്ടപ്പോള്‍ പണ്ട് കാണാന്‍ സാധിക്കാതിരുന്ന പലതും വെളിവായി. സിനിമയെ കുറച്ചെല്ലാം ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതിന് ശേഷമാണ് സിനിമയിലെ സ്ത്രീയെ, അല്ല, അവളുടെ ഇല്ലായ്മയെ കാണാന്‍ തുടങ്ങുന്നത്. ആ നിലയ്ക്ക് ചിന്തിച്ചപ്പോള്‍ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള സ്ത്രീ ലൈംഗികതയെ അങ്ങേയറ്റം അപഹാസ്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലായി. (ഒപ്പം അതിമനോഹരമായ ക്രാഫ്റ്റാണ് ചലച്ചിത്രത്തില്‍ വിനിയോഗിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ). 

ഇത്തരത്തിലുള്ള കാഴ്ചപ്പാട് എന്നാലിന്ന് എനിക്ക് പുതുമയല്ല. സ്ത്രീയോടുള്ള ഹിംസാത്മകമായ സമീപനം അവളുടെ ലൈംഗികതയിലേയ്ക്കും വ്യാപിക്കുന്നത് സ്വാഭാവികമാണ്. ആണ്‍ ആഖ്യാനങ്ങളിലൂടെ മാത്രം വെളിച്ചം കാണുന്ന പെണ്‍ കഥകള്‍ക്കു പുറമെ അവളുടെ ലൈംഗികതയും കല്ലുവെച്ച നുണകളും ആണ്‍മനോരാജ്യങ്ങളുമായി (fantasy) ചുരുങ്ങന്നത് കാണാം.


പെണ്‍ ലൈംഗികത എന്നാലെന്ത് എന്ന് ആണധികാരം നിര്‍വചിച്ച് വെച്ചിരിക്കുകയാണെന്ന് പറഞ്ഞല്ലോ. ഇതിനു പുറത്തുള്ള എന്തും അവിശ്വാസ്യം എന്ന് പറഞ്ഞ് തള്ളിക്കളയുക കൂടി ചെയ്യുന്നുണ്ടത്. രതിക്കിടയില്‍ ഒരു സ്ത്രീ പെരുമാറുന്നതെങ്ങനെ എന്നതിന് കൃത്യമായ രൂപരേഖയുണ്ട് സിനിമയില്‍. ചുണ്ട് കടിച്ചും കണ്ണുകള്‍ മുകളിലേയ്ക്ക് പായിച്ചും കാല് കോച്ചിയുമെല്ലാമാണ് ഇന്നുവരെ സ്ത്രീകള്‍ കിടപ്പറയിലായിരുന്നിട്ടുള്ളത്. യഥാര്‍ത്ഥ അശ്ലീലം ഇവിടെയാണ്. എല്ലാ സ്ത്രീകളും ഇങ്ങനെ പെരുമാറുന്ന ദൃശ്യാനുഭവത്തില്‍ നിന്ന് ഒരു പൊതുബോധം രൂപപ്പെടുകയാണ്. അങ്ങനെ ലൈംഗികതയിലെ വൈവിധ്യം എന്ന സത്യം തന്നെ ഇല്ലാതാകുന്നു. കിടപ്പറയിലെ ആണ് പല മുഖങ്ങളുള്ളവനാണ്. 'സാത് ഖൂന് മാഫ്' എന്ന സിനിമയില് സൂസന്നയുടെ ഏഴ് ഭര്‍ത്താക്കന്മാരും ഏഴ് രീതിയിലാണ് രതിയിലേര്‍പ്പെടുന്നത്. മലയാളത്തിലായാലും ഹോളിവുഡിലായാലും കേവലവിനോദോപാധിയായും (entertainment) കലാമൂല്യമുള്ളവയായും വേര്‍തിരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളിലെല്ലാം തന്നെ ആണ്‍ രതിക്ക് പല മുഖങ്ങളും പെണ്ണിന് ഒരു വാര്‍പ്പ് മാതൃകയും മാത്രമാകുന്നത് കാണാം. ഇതില് നിന്ന് വ്യത്യസ്തമായി പെരുമാറുന്ന ഒരു പെണ്ണിനെ സംശയദൃഷ്ടിയോടും അസംതൃപ്തിയോടും കൂടി മാത്രമേ ആണ്‍ബോധത്തിന് കാണാന്‍ സാധിക്കുന്നുള്ളു. സംശയം എന്നത് കൌതുകത്തോട് ചേര്ത്തുവെച്ച് അവഗണിക്കാവുന്നതാണ്. എന്നാല് ഇതിലെ അവിശ്വാസം അപടകാരിയായ വില്ലനാണ്. ഫെമിനിസമായാലും സ്ത്രീലൈംഗികതയായാലും ആധികാരികമായി തോന്നണമെങ്കില്‍ അത് ആണ്‍ വീക്ഷണകോണില്‍നിന്നുതന്നെ പറയേണ്ടിവരും എന്ന നിര്‍ബന്ധബുദ്ധി മാത്രമാണത്. 


സിനിമകളില്‍ അദൃശ്യമാക്കപ്പെടുന്ന സ്ത്രീലൈംഗികത നമ്മളെ പഠിപ്പിക്കുന്ന പലതുണ്ട്. ഹെറ്ററോസെക്ഷ്വാലിറ്റിയാണ് ശരിയെന്ന് പണ്ടേ പഠിപ്പിച്ച പാഠം പലയാവര്‍ത്തി ഉരുവിട്ട് അത് തെറ്റിക്കില്ലെന്ന് ഉറപ്പുവരുത്തുന്നു. ഒപ്പം സ്വയംഭോഗം, പെനിട്രേഷനില്‍ കൂടിയല്ലാത്ത രതിമൂര്‍ച്ഛ എന്നിവ നിലനില്ക്കുന്നില്ല എന്നും പറയുന്നു. ഇതാണ് പെണ്‍ ലൈംഗികതയോടുള്ള ആണ്‍ പേടിക്കുളള മൂലകാരണം എന്നു പറയുന്നതില്‍ തെറ്റില്ല. പുരുഷന്റെ ലൈംഗികത അവന്റെ ലിംഗത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് പുരുഷാധിപത്യം (patriarchy) പഠിപ്പിക്കുന്നു. ഇത് ആന്തരീകരിച്ചവരും(internalize) ഇതിന്റെ വക്താക്കളുമായവര്‍ ലിംഗം (penis) ഉള്‍പ്പെട്ടിട്ടില്ലാത്ത രതിസുഖത്തെ ഭയക്കുന്നു. അത് ആണ്‍ സ്വത്വത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമാണ് എന്ന വിശ്വാസത്തിലൂന്നിയുള്ളതാണ് ഈ ഭയം. സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വയംഭോഗത്തെയും വദനസുരതത്തെയും ഭയന്നൊളിക്കുന്ന പുരുഷന്‍ പിന്നീട് തിരിച്ച് വരുന്നത് പെനിട്രേഷന്റെ അതിപ്രസരമുള്ള ദൃശ്യങ്ങളുമായാണ്. എല്‍വിസ് പ്രെസ്ലി മുതല്‍ നമ്മള്‍ ആഘോഷിക്കുന്ന ഈ ഊരയഭ്യാസം (pelvic thrust) ഇല്ലാത്ത ഒരു പാട്ട് സീന് പോലും ഇന്ന് കാണാന് പ്രയാസമാണ്. അധികമാരും ശ്രദ്ധിക്കാത്തവിധം സ്ത്രീലൈംഗികതയെ നിരാകരിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റത്തിന് വട്ടം കൂട്ടുകയാണ് നമ്മുടെ ദൃശ്യസംസ്കാരം. എത്ര ഭീകരമാണത്!

ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ പെണ്‍ ആഖ്യാനങ്ങളിലൂടെയുള്ള ലൈംഗികത പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അവിടെയും അത്യധികം ജാഗരൂകരാകേണ്ടതുണ്ട് നമ്മള്‍. ഇതുവരെയുണ്ടായിരുന്നതുപോലെ പെണ്‍ കര്ത്തൃത്വത്തെ (agency) അവഗണിക്കാതിരിക്കാനും നാളുകളായി നമ്മുടെ ബോധത്തെയും അതിന്റെ അടിത്തട്ടുകളെ വരെയും ആവരണം ചെയ്യുകയായിരുന്ന ആണധികാരബോധത്തെ മറികടക്കാനും കഠിനപ്രയത്നം ചെയ്യേണ്ടതാവശ്യമാണ്. ‘സഞ്ചാര’ത്തിനു മുമ്പും പിമ്പും ഒരു പെണ്‍ സ്വവര്‍ഗ്ഗാനുരാഗ ചിത്രം മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നുറപ്പില്ല. ‘ദേശാടനക്കിളി കരയാറില്ല’ യ്ക്ക് സ്വവര്‍ഗ്ഗാനുരാഗ വായന കൊടുക്കുമ്പോള്‍ പോലും കമിതാക്കളുടെ മരണത്തിലാണത് കലാശിക്കുന്നത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. അപര/ഇതര ലൈംഗികതള്‍ക്കെല്ലാംതന്നെ മുഖ്യധാര സിനിമ കണ്ടുവച്ചിരിക്കുന്നത് മരണമോ ജയിലോ ആണ്. അതായത് സാധാരണമല്ലാത്ത ഇത്തരം ജീവിതരീതികളെ ദൈവം എന്ന അധികാരത്തിനോ (മരണം എന്നാല് അവിടുന്ന് കല്പിച്ച് കൊടുക്കുന്ന ശിക്ഷയായാണ് കണക്കാക്കപ്പെടുന്നത്) അതല്ലെങ്കില്‍ ഭരണകൂട ഭീകരതയ്ക്കോ വിധേയമാക്കുക. മലയാളത്തിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായ നായകനെ ചിത്രീകരിച്ച 'മുംബൈ പോലീസി'ല് പോലും സ്വവര്‍ഗ്ഗ രതിയോട് നമ്മുടെ പൊതുബോധം ‘next time, close the  door’എന്ന് പറയുന്നു. ഇതാണ് തകര്‍ക്കപ്പെടേണ്ടത്. ലൈംഗികത എന്നാല് അടച്ച മുറികള്ക്കുള്ളില് തളച്ചിടാനുള്ള ഒന്നല്ല. വിവിധ ഭാഷകളില്‍നിന്നും അരികുവത്കരിക്കപ്പെട്ട സ്വത്വബോധങ്ങളില്‍ നിന്നുകൊണ്ടും അതിനെക്കുറിച്ച് സംസാരവും വിവരണവും ഉണ്ടാകേണ്ടതുണ്ട്.   
 
ഗാര്‍ഗ്ഗി ഹരിതകത്തിന്റെ ഒരു കവിതയില്‍ ശംഖുപുഷ്പങ്ങളെ രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ട നമ്മുടെ അമ്മമാരോട് ഉപമിക്കുന്നുണ്ട്. രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീലൈംഗികതയ്ക്ക് സ്വരം കൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തുറന്നെഴുത്തുകളിലേയ്ക്കും പെണ്‍ വീക്ഷണകോണില്‍നിന്നുള്ള രതിക്കാഴ്ച്ചകളിലേയ്ക്കും സിനിമ ചലിക്കാത്തപക്ഷം അതിന്  കാലഹരണപ്പെട്ട ഒരു വിനോദോപാധിയായി മാത്രമേ നിലനില്‍പ്പുള്ളു.

Tuesday, 21 October 2014

മുന്നറിയിപ്പ് ആര്‍ക്കുള്ളത്?

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രം കണ്ടുകൊണ്ടിരിക്കെയും അതിന് ശേഷവും ശീര്‍ഷകത്തിന്റെ ഔചിത്യത്തെക്കുറിച്ചാ​ണ് ഏറിയപങ്കും ആലോചിച്ചത്. കഥയോ കഥയില്ലായ്മയോ പറയാനുള്ള സംവിധായകരുടെ വിരുതിനെ (ക്രാഫ്റ്റ്) വിലയിരുത്താന്‍മാത്രം ചിത്രം എന്തെങ്കിലും മുന്നോട്ട് വയ്ക്കുന്നു എന്ന് തോന്നിയില്ല. അതില്‍ത്തന്നെയും ഏറ്റവും അസഹ്യമായിത്തോന്നിയവ: പശ്ചാത്തല സംഗീതത്തിന്റെ അനൌചിത്യം ചെടിപ്പിക്കുന്നതായിരുന്നു. ചിത്രസംയോജനം പറയത്തക്ക പുതുമയൊന്നുമില്ലാത്തതും കഥ പറയുക എന്ന ദൌത്യം അതുപോലെ നിര്‍വഹിക്കുന്നതും മാത്രം. അതില്‍ത്തന്നെ നിന്ന് പുറത്തിറങ്ങുന്ന രാഘവനെ കാണിക്കുന്ന ഭാഗങ്ങള്‍ കാഴ്ചയുടെ ഗതിയെ അലോസരപ്പെടുത്തുന്ന രീതിയില്‍ ഡിസോള്‍വുകള്‍ കുത്തി നിറച്ചതായിത്തോന്നി. ജംപ് കട്ടുകള്‍ കച്ചവടസിനിമകളില്‍ പ്രയോഗിച്ച് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നര്‍ഥം. ചിലയിടങ്ങളിലെ അപര്‍ണ ഗോപിനാഥിന്റേതൊഴിച്ചാല്‍ അഭിനയവും കൃത്രിമത്വം നിറഞ്ഞത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പകുതി ഊര്‍ജ്ജവും രാഘവന്റെ ദാര്‍ശനികതയിലേയ്ക്കായി ചിലവഴിച്ചതിനാലാകണം ഏച്ചുകെട്ടലുകളാണ് ഭൂരിഭാഗം ഇടങ്ങളും. കെ കെ യെ പരിചയപ്പെടുത്തുന്ന പാര്‍ട്ടി രംഗം അതില്‍ മുന്നിട്ട് നില്‍ക്കും. എന്നാല്‍ ശീര്‍ഷകത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.



#SPOILER ALERT# #കഥ വെളിപ്പെടുത്തുന്നു#
'മുന്നറിയിപ്പ്' ജോലി ചെയ്ത് പണം സമ്പാദിക്കുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. മരണം നിങ്ങളെക്കാത്തിരിക്കുന്നു.
അതെങ്ങനെയാ​ണ്? ഒരു പത്രപ്രവര്‍ത്തകയുടെ കഥ മാത്രമല്ലേ സിനിമ പറയുന്നത്. അത് പൊതുവായുള്ള ഒരു സന്ദേശമായി എങ്ങനെ കാണാന്‍ കഴിയും? ഈ പ്രതിഭാസത്തെയാണ് ലിറ്റററി ട്രോപ്പുകള്‍ എന്ന് വിളിക്കുന്നത്. അനീറ്റ സാര്‍ക്കീസിയന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ട്രോപ്പുകള്‍ എന്നുവെച്ചാല്‍ കഥകള്‍ക്കോ കഥാപാത്രങ്ങള്‍ക്കോ പൊതുവായുള്ള ഒരു സ്വഭാവമാണ്. ഈ സ്വഭാവം വിവരം പങ്കുവയ്ക്കുന്നതായിരിക്കും. ട്രോപ്പുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍ ക്ലീഷെയാവുന്നു. ഇത്തരം ട്രോപ്പുകള്‍ പലപ്പോഴും സ്റ്റീരിയോടൈപ്പുകള്‍ പടച്ചുവിടുകയാണ് ചെയ്യാറ്. അച്ഛനെത്തേടിയുള്ള മകന്റെ യാത്ര ഒരു ട്രോപ്പാണ്. കുഞ്ഞായിരുന്നപ്പോള്‍ വെളിപ്പെടുത്താത്തതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ അമ്മയെ ഉപേക്ഷിച്ച് പോകുന്ന അച്ഛനെ പ്രതികാരത്തിനോ, ജിജ്ഞാസയുടെ പുറത്തോ തേടിപ്പോകുന്ന മകനെ പല ചിത്രങ്ങളിലും കാണാം. ഉദാഹരണം. ഒരു യാത്രാമൊഴി, Zindagi Na Milegi Dobara (ഫര്‍ഹാന്‍അക്തറുടെ കഥാപാത്രം). ഇനി ഈ അച്ഛന്‍ കഥാപാത്രം എപ്പോഴും ഒരു ക്രിസ്ത്യാനിയാണ് എന്ന് കരുതുക. ഇവിടെ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് പോകുന്ന ഒരു മനുഷ്യന്‍ എപ്പോഴും ഒരു മതവിഭാഗത്തില്‍നിന്നാണെന്നുള്ള (ഈ ഉദാഹരണത്തില്‍ ക്രിസ്ത്യാനി) സ്റ്റീരിയോടൈപ്പാണ് പ്രചരിപ്പിക്കുന്നത്.

മുന്നറിയിപ്പിലേയ്ക്ക്. അഞ്ജലി അറയ്ക്കല്‍ എന്ന കഥാപാത്രം ഒരു ട്രോപ്പാണ്. വീട്ടമ്മയല്ലാത്ത സ്ത്രീകളെ ചിത്രീകരിച്ച് മടുക്കുമ്പോള്‍ പുരുഷാധിപത്യത്തിന് കുറവൊട്ടുമില്ലാത്ത മലയാളം സിനിമയില്‍ പിറക്കുന്ന 'വരുമാനമാര്‍ഗമുള്ള സ്ത്രീ' എന്ന് വിളിക്കാവുന്ന ട്രോപ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് കൂടിയതോടെ സിനിമയില്‍ അത്തരം കഥാപാത്രങ്ങളും വന്നു. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് നല്ലതല്ലെന്ന കാഴ്ചപ്പാടാണ് പുരുഷാധിപത്യമുള്ള സമൂഹത്തിന്റേത് എന്നതുകൊണ്ട് അതേ കാഴ്ചപ്പാട് ഇത്തരം കഥാപാത്രങ്ങളിലേയ്ക്കും സന്നിവേശിക്കപ്പെട്ടു. ഇതാണ് ദാരുണാന്ത്യങ്ങള്‍ നേരിടുന്ന വരുമാനമാര്‍ഗമുള്ള സ്ത്രീ എന്ന സ്റ്റീരിയോടൈപ്പിന് പിന്നില്‍. മുന്നറിയിപ്പിലെ അഞ്ജലി അറയ്ക്കലിലൂടെ അപര്‍ണ്ണ ഗോപിനാഥും ഈ വാര്‍പ്പ് മാതൃകയില്‍ കുടുങ്ങിക്കിടപ്പാണ്.

അഞ്ജലി അറയ്ക്കല്‍ എന്തുകൊണ്ട് കൊല്ലപ്പെടുന്നു?
അഞ്ജലി അറയ്ക്കല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിന്റെ കഥയായാണ് മുന്നറിയിപ്പ് തുടങ്ങുന്നത്. രാഘവന്‍ എന്ന ജയില്‍പ്പുള്ളിയില്‍ അവര്‍ക്ക് ജോലിപരമായി ഉണ്ടാകുന്ന താല്‍പര്യം അവരുടെ മരണത്തില്‍ കലാശിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. രാഘവന്‍ ഇവരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്നിടത്താണ് ചിത്രം അവസാനിക്കുന്നത് തന്നെ. അവസാനമായി ഇത്തരത്തില്‍ ഒരന്ത്യം കണ്ടത് ഫാണ്ട്രി എന്ന സിനിമയിലാണ്. അവിടെയും ഒരു മുന്നറിയിപ്പാണ് നടക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍. ജാതീയത സാധാരണമായ സമൂഹം എന്നും അതുപോലെ തുടരില്ലെന്നും അതില്‍നിന്നും സ്ക്രീനിലേയ്ക്ക് അല്ലെങ്കില്‍ നിശ്ശബ്ദതയിലൂടെ അതിന് കൂട്ടുനില്‍ക്കുന്ന നമുക്ക് നേരെ കല്ലെടുത്തെറിയാന്‍, ഒരു കയ്യ് എപ്പോഴും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള മുന്നറിയിപ്പ്. പക്ഷെ മമ്മൂട്ടിയുടെ കൈയ്യിലെ കമ്പിപ്പാര സമൂഹത്തിലെ ഒരു ദുര്‍വ്യവസ്ഥിതിക്കും നേരെയല്ല ഉയരുന്നത്. തൊഴിലിടത്തിലെ പെണ്ണിനുനേരെയാണ്.

ഒരു കഥയില്‍ അല്ലെങ്കില്‍ ടെക്സ്റ്റില്‍ ഒരാളെ ചിത്രീകരിക്കുമ്പോള്‍ അയാളെപ്പറ്റി നല്‍കുന്ന വിവരങ്ങളെല്ലാം അയാളുടെ ഐഡന്റിറ്റിയുടെ ഭാഗമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ അഞ്ജലിയുടെ ഐഡന്റിറ്റി പെണ്ണ്, മാധ്യമപ്രവര്‍ത്തക എന്നുള്ളതാണ്. അതുകൊണ്ട് അഞ്ജലിക്ക് സംഭവിക്കുന്നതെല്ലാം ഇപ്പറഞ്ഞ ഐഡന്റിറ്റികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ്.  ഉദാഹരണത്തിന് വിനീത് ശ്രീനിവാസന്റെ 'തിര' യില്‍ നവീന്റെ (ധ്യാന്‍ ശ്രീനിവാസന്‍) സഹോദരി സെക്സ് റാക്കറ്റിലേയ്ക്ക് തട്ടിക്കൊ​ണ്ടുപോകപ്പെടുന്നതിനും മുമ്പ് നമുക്ക് നല്‍കുന്ന വിവരങ്ങളില്‍ ഒന്ന് ആ കുട്ടി കൈയ്യില്ലാത്ത കുപ്പായമാണിട്ടിരുന്നത് എന്നാണ്. കാഴ്ചയില്‍ മാത്രമല്ല, സംഭവത്തിന് തൊട്ടുമുമ്പ് നടക്കുന്ന സഹോദരനുമായുള്ള സംഭാഷണത്തില്‍ ഇയാള്‍ ഇക്കാരണത്തിന് പെണ്‍കുട്ടിയെ ശകാരിക്കുന്നുമുണ്ട്. അങ്ങനെ സ്ലീവ്ലെസ് കുപ്പായം ധരിച്ച ഒരു പെണ്‍കുട്ടിക്കുള്ള ശിക്ഷയാണ് സെക്സ് റാക്കറ്റില്‍ അകപ്പെടുക എന്നുള്ളത് എന്ന് ചിത്രം പറയുന്നു. ഇത് കാഴ്ചക്കാരുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടികള്‍ കൈയ്യില്ലാത്ത കുപ്പായമിടുന്നത് പ്രകോപനപരമാണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍, തല്‍ക്കാലം യേശുദാസ് എന്ന് വിളിക്കാം, (ഇഷ്ടപ്പെട്ട പേരുകള്‍ ഉദാഹരണങ്ങളിലെടുക്കുന്നത് ശീലമായതുകൊണ്ടാണ്) ചിത്രം കാണുന്നു. കുട്ടിയുടെ കുപ്പായത്തിന് കൈയ്യില്ല എന്ന കാര്യം ഇയാള്‍ കാണാതിരിക്കാന്‍ സാധ്യതയില്ല. എന്തെങ്കിലും കാരണം കൊ​ണ്ട് അങ്ങനെ സംഭവിച്ചാല്‍ത്തന്നെ ഫോണ്‍ സംഭാഷണം അതയാളെ ഓര്‍മിപ്പിക്കും. മനസ്സില്‍ അയാള്‍ ധ്യാന്‍ ശ്രീനിവാസനോട് യോജിക്കും. ഉടനെ പെണ്‍കുട്ടിയെ ഒരു കൂട്ടം മനുഷ്യര്‍ കാറില്‍ തട്ടിക്കൊണ്ടുപോകുന്നു. പെണ്‍കുട്ടിയോട് സഹതാപം തോന്നുമെങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നുള്ള തോന്നല്‍ യേശുദാസിന്റെയുള്ളില്‍ പൂര്‍വാധികം ശക്തിയാര്‍ജിക്കുന്നു. ഇത്തരത്തില്‍ പത്ത് സിനിമ, നോവല്‍... ഇറങ്ങുന്നതോടെ യേശുദാസിന്റെ കാഴ്ചപ്പാടില്ലാത്തവരുടെയുള്ളിലും കൈയ്യില്ലാത്ത കുപ്പായം സമം സെക്സ് റാക്കറ്റിലകപ്പെടല്‍/ബലാല്‍സംഗം/മരണം... എന്ന സമവാക്യം പതുക്കെ രൂപം പ്രാപിക്കും.
ഇതേ രീതിയില്‍ അഞ്ജലി അറയ്ക്കലിന്റെ കൊലപാതകം ഒരു വരുമാനമാര്‍ഗമുള്ള സ്ത്രീയുടെ കൊലപാതകമാകുന്നു. ഈ ഐഡന്റിറ്റിക്ക് പുറമെ മറ്റു ചില വിവരങ്ങളും സിനിമയിലുണ്ട്.

  • അവര്‍ കാറോടിക്കുന്നുണ്ട്. (പിന്നീട് ഒരു സെക്കന്റ് ഹാന്റ് വണ്ടി വാങ്ങുകയും ചെയ്യുന്നു). സത്യത്തില്‍ കാറോടിച്ചതിനുള്ള ശിക്ഷ അപ്പോള്‍ത്തന്നെ കൊടുക്കുന്നുമുണ്ട് സംവിധായകന്‍. പോലീസ് ചെക്കിങ്ങിനിടയില്‍ എസ് ഐയ്യുടെ പെരുമാറ്റത്തെക്കുറിച്ച്  'ഈ പന്നിയെന്നെ നാക്കുകൊണ്ട് റേപ് ചെയ്തില്ലെന്നേയുള്ളു' എന്നാണ് അഞ്ജലി പറയുന്നത്.  
  • കാറോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. (വീണ്ടും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനറിയില്ല എന്ന സ്റ്റീരിയോടൈപ്പില്‍ പെടുന്നു). 
  • അവര്‍ക്ക് 'ബോയ്ഫ്രന്റ്' ഉണ്ട് (തുടക്കത്തിലെ കാറോടിക്കല്‍ സീനില്‍ കൂട്ടുകാരിയോടുള്ള ഫോണ്‍ സംഭാഷണത്തില്‍ അവര്‍ വല്ല ബോയ്ഫ്രന്റിനേം കാണാന്‍ പോകുകയാണോ എന്ന സംശയത്തിന് മറുപടിയായി കാമുകന്‍സിനെ കാണാന്‍ ആരും അങ്ങോട്ട് പോകാറില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ ഇങ്ങോട്ട് വന്നുകൊള്ളും എന്നും അഞ്ജലി മറുപടി പറയുന്നു)  
  • അവര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സ്ത്രീയാണ്. കെ കെ (പ്രതാപ് പോത്തന്‍) യോടൊപ്പം ലിഫ്റ്റില്‍ കയറുമ്പോള്‍ സൂക്ഷിക്കണം എന്ന് പറയുന്ന കൂട്ടുകാരിയോട് (തരുണ്‍ തേജ്പാല്‍ സംഭവത്തെ മുന്‍നിര്‍ത്തി) സൂക്ഷിക്കേണ്ടത് അയാളാണെന്നും ഇല്ലെങ്കില്‍ അയാളുടെ ലിഫ്റ്റ് പൊങ്ങാതിരിക്കുകയാണുണ്ടാവുക എന്നും അഞ്ജലി പറയുന്നു.
  • അവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 
  • അവര്‍ക്ക് ആണ്‍ സുഹൃത്തുക്കളുണ്ട്. 
  • മുടി പറ്റെ വെട്ടിയിട്ടുണ്ട്. 
  • 'ചേച്ചി' എന്ന് അഭിസംബോധന ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. 
  • പാചകം കാര്യമായിട്ടുള്ളതായി കാണുന്നില്ല. നൂഡില്‍സ് മാത്രമാണ് വീട്ടില്‍ എപ്പോഴും കഴിക്കുന്നതായി കാണുന്നത്...

അഞ്ജലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആ രംഗത്തില്‍ത്തന്നെ ഒരു താരതമ്യവും വളരെ എളുപ്പം സംവിധായകന്‍ ചെയ്യുന്നുണ്ട്. ഫോണ്‍ വിളിക്കുന്ന കൂട്ടുകാരിയോട് എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ അവര്‍ 'കുട്ടികളെ നോക്കി കെട്ട്യോന്റെ പുരയിലാ'ണ് എന്ന് പറയുന്നു. 'അല്ലാണ്ടേട്യാ' എന്ന വാല്‍ക്കഷ്ണത്തിലൂടെ കൂട്ടുകാരിക്ക് ജോലിയില്ല എന്നും സൂചന. മരിക്കുന്നത് അവരല്ല, കെട്ട്യോനോ കുട്ടികളോ ഇല്ലാത്ത, വീട്ടിലല്ലാതെയും പലയിടങ്ങിളിലും എത്തിച്ചേരാനുള്ള അഞ്ജലിയാണ്. 

വിലാപങ്ങളില്ലാത്ത മരണം
സിനിമയില്‍ ഒരു കഥാപാത്രത്തിനു സംഭവിക്കുന്നതിനോടെല്ലാം കാഴ്ചക്കാര്‍ക്ക് പ്രതികര​ണമുണ്ടാകും. സാധാരണഗതിയില്‍ നായകന്‍ മരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് നോവും. വില്ലന്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ കൈയ്യടിക്കും. മുന്നറിയിപ്പിലെ നായിക മരിക്കുമ്പോള്‍ പക്ഷെ ഇത്തരത്തിലുള്ള ഒരു പ്രതികരണമല്ല ഉണ്ടാവുക. ഇത് നടപ്പിലാക്കുന്നത് നായികയെ അവതരിപ്പിക്കുന്ന രീതിയിലൂടെയാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അഞ്ജലി ചെയ്യുന്നത് എന്നിരുന്നാലും ആ പ്രവര്‍ത്തികള്‍ ശിക്ഷ അര്‍ഹിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നത്. കൊലപാതകം മാത്രമല്ല, കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോലീസ് പിടിക്കല്‍ സീനില്‍ത്തുടങ്ങി സിനിമയിലുടനീളം അവര്‍ നേരിട്ടിരുന്ന പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ ന്യായീകരണമുള്ളതായിത്തീരുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നത്?

'സ്റ്റോറി' അഥവാ പത്രപ്രവര്‍ത്തനത്തിനുള്ള വിഷയം തേടിയുള്ള അലച്ചിലാണ് മിക്ക റിപ്പോര്‍ട്ടര്‍മാരുടേതും.വാര്‍ത്താ ചാനലിലായാലും പത്രസ്ഥാപനങ്ങളിലായാലും ഇത് അങ്ങനെത്തന്നെയാണ്. വിവിധ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരവും സ്വാഭാവികമാണ്. അഞ്ജലിയും ഇതേ രീതിയില്‍ത്തന്നെ സ്റ്റോറിക്ക് വേണ്ടി അലയുന്ന ഒരു പത്രപ്രവര്‍ത്തകയാണ്. ഇതിനുവേണ്ടിയാണ് അവര്‍ കെ കെ യുടെ പാര്‍ട്ടിയില്‍ പോകുന്നതും. അങ്ങനെ ലഭിച്ച ജോലിയുടെ ഭാഗമായി ജയില്‍ സന്ദര്‍ശിക്കുമ്പോഴാണ് രാഘവനെ അവര്‍ പരിചയപ്പെടുന്നത്. അയാളില്‍ അവര്‍ മറ്റൊരു സ്റ്റോറി കാണുന്നു. സാമിയുടെ (നെടുമുടി വേണു) കഥ തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ച് അവര്‍ രാഘവന്റെ സ്റ്റോറിയില്‍ വ്യാപൃതയാകുന്നു. ഇതൊന്നും എവിടെയും സംഭവിക്കാത്ത കാര്യങ്ങളേയല്ല. എന്നാല്‍ രാഘവനോടുള്ള പെരുമാറ്റത്തില്‍ അസ്വാഭാവികമാംവണ്ണം മനുഷ്യത്വമില്ലായ്മ കുത്തിനിറച്ചുകൊണ്ട് സംവിധായകന്‍ നായികയോട് വെറുപ്പ് വളര്‍ത്തുന്നു.മറ്റൊരു പത്രപ്രവര്‍ത്തക തന്നെ കാണാന്‍ വന്നിരുന്നു എന്ന രാഘവന്റെ 'നിഷ്കളങ്കമായ' വെളിപ്പെടുത്തലിനുശേഷമുള്ള അഞ്ജലിയുടെ പെരുമാറ്റം തൊട്ടങ്ങോട്ട് 'സ്റ്റോറി'ക്കുവേണ്ടിയായാലും അല്ലെങ്കിലും താല്‍പര്യം തോന്നുന്ന ഒരു വ്യക്തിയോട് മനുഷ്യര്‍ പെരുമാറുന്ന രീതിയില്ലല്ല അഞ്ജലിയുടെ പെരുമാറ്റം. അവര്‍ കാരണമില്ലാതെ അധികാരം പ്രയോഗിക്കുന്നു. സാമാന്യബുദ്ധിയുള്ള ഒരു മാധ്യപ്രവര്‍ത്തകാളും സ്വന്തം സബ്ജക്റ്റിനോട് ഇപ്രകാരം പെരുമാറില്ല. കാറിലിരിക്കുമ്പോള്‍ ഗ്ലാസ് താഴ്ത്തുന്ന രാഘവനോട് അഞ്ജലി ശുണ്ഠിയെടുക്കുന്നു. പിന്നീട് എഴുതാനായുള്ള നിര്‍ബന്ധം കൂടിക്കൂടിവരികയും ആ സമയമത്രയും രാഘവനെ തടവിലിടുകയും ചെയ്യുന്നു. ഇവരുടെ ആണ്‍ സുഹൃത്ത് രാഘവനെ കാണുന്ന ഒരേയൊരു സമയത്താകട്ടെ വളരെ മാന്യമായി പെരുമാറുന്നതായും കാണാം. (ഇയാള്‍ അഞ്ജലിക്ക് ഉപദേശവും കൊടുക്കുന്നുണ്ട് അതിനുശേഷം. ആണ്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തുടരെത്തുടരെ ഉപദേശം സ്വീകരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന അഞ്ജലി പക്ഷെ ഒരു പെണ്‍ മാധ്യമപ്രവര്‍ത്തകയായ പ്രിയ ജോസഫിനെതിരാണ് തിരക്കഥയില്‍. ഇത് ജോലിപരമായ മത്സരബുദ്ധി കാരണമാണെങ്കില്‍ക്കൂടി സ്ത്രീയുടെ ഉപദേഷ്ടാക്കളും രക്ഷകര്‍ത്താക്കളുമാകുന്ന പുരുഷനും, എതിര്‍ഭാഗത്താകുന്ന സ്ത്രീയും പുരുഷാധിപത്യത്തിന്റെ പ്രവര്‍ത്തനരീതിയാണെന്നത്.) ഇങ്ങനെയെല്ലാം പെരുമാറുന്ന ഒരു സ്ത്രീക്ക് ആ ജോലിയോ സ്വന്തം ജീവന്‍ പോലുമോ അര്‍ഹതപ്പെട്ടതല്ലെന്ന കാഴ്ചപ്പാട് പ്രേക്ഷകരില്‍ കഥാകാരന്‍ വളര്‍ത്തിയെടുക്കുന്നു. അതുകൊണ്ടുതന്നെ അടിയേറ്റ് വീഴുന്ന അഞ്ജലിയോ വിമാനത്താവളത്തില്‍ അവരെ കാത്തുനില്‍ക്കുന്ന സൌഹൃദം/പ്രണയമോ (പൃഥ്വിരാജിന്റെ ഉദ്ദേശം ഇനിയും വ്യക്തമായിട്ടില്ലാത്ത 'അമേരിക്കയിലുള്ള ചാക്കോച്ചന്‍' കഥാപാത്രം) അവരുടെ അമ്മയോ ഒന്നും പ്രേക്ഷകരെ വേദനിപ്പിക്കാന്‍ വഴിയില്ല.

അഞ്ജലിയുടെ മരണം അവരര്‍ഹിക്കുന്നതായിത്തീര്‍ക്കുന്നതോടൊപ്പം ന്യായീകരിക്കപ്പെടുന്ന മറ്റ് ഗുരുതരമായ അവസരങ്ങളില്‍ ചിലത്

  • അഞ്ജലിക്ക് ഫൈന്‍ കെട്ടിക്കൊണ്ട് എസ് ഐ 'അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് കാറിലായാലും അടുക്കളേലായാലും വര്‍ത്തമാനമൊഴിഞ്ഞൊരു നേരമില്ലല്ലോ' എന്ന് കൂട്ടിച്ചേര്‍ക്കുന്നു. അവരോട് ആ സീനിലുടനീളം അയാള്‍ വളരെ മോശമായ, അശ്ലീലം കലര്‍ന്ന രീതിയില്‍ സംസാരിക്കുന്നു.  
  • 'വേറെ ഒരു പണിയുമില്ലെങ്കില്‍ ജേണലിസ്റ്റായേക്കാം എന്ന് പറഞ്ഞ് നടക്കുന്ന കുറെ പെണ്ണുങ്ങളുണ്ട്, ഇതൊക്കെ ആ വര്‍ഗ്ഗത്തില്‍പ്പെട്ടതായിരിക്കും' എന്ന് പ്രതാപ് പോത്തന്‍ അഞ്ജലിയെക്കുറിച്ച് പറയുന്നു. (കുറെ ആളുകളുണ്ട് എന്നുപോലുമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം) ‌

പ്രതാപ് പോത്തനിലൂടെ പുറത്തുവരുന്ന ഈ സ്ത്രീവിരുദ്ധത മുന്നറിയിപ്പിന്റെ സന്ദേശമായും ചേരും. ഈ ഒരു വാചകം പറയാന്‍ ഒരു സിനിമ തന്നെ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നെന്ന് മാത്രം.