Wednesday 25 April 2012

പെണ്ണും പെണ്ണിന്റെ തെറിയും


എന്റെ അഭിപ്രായത്തില്‍ സ്വന്തമായി ഭാഷയുണ്ടാക്കാന്‍ വിദ്യാഭ്യാസം ഞങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. എല്ലാവരും തെറി ഉപയോഗിക്കണമെന്നല്ല. തെറി ഉപയോഗിക്കുന്നതാണ് ഒരാളുടെ ഭാഷ എങ്കില്‍ അതാണ് എന്റെ ഭാഷ എന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ വിദ്യാഭ്യാസത്തിന് ഉത്തരവാദിത്തമുണ്ട്. ഇല്ലെങ്കില്‍ എല്ലാവരും ഒരേ ഭാഷ സംസാരിക്കുന്നവരായി മാറും. ഒരു കാര്യം ആര് പറഞ്ഞാലും ഒരുപോലെയിരിക്കും. അത് ഭയാനകമായ ഒരവസ്ഥയായാണ് എനിക്ക് തോന്നുന്നത്.

തെറി പറയുന്ന പെണ്ണ്.
ഞാന്‍ കാണുന്ന (കേള്‍ക്കുന്നതല്ല,) ആദ്യ തെറി പൂറ് എന്നതാണ്. കോഴിക്കോട് ദേശപോഷിണി വായനശാലയില്‍ നിന്ന് കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങള്‍ മുറയ്ക്കെടുക്കുന്ന കാലത്ത് അതിലൊന്നിന്റെ വശങ്ങളിലെല്ലാം ആരോ ഈ വാക്ക് തുരുതുരെ കുറിച്ചിട്ടിരുന്നു. അതിന്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ലായിരുന്നു. അത് തെറിയാണെന്നുപോലും. ഞാന്‍ ആരോടും ചോദിക്കാനും പോയില്ല.
ഞാന്‍ പഠിച്ചത് ഒരു ഗേള്‍സ് സ്കൂളിലാണ്. എഴാം ക്ലാസ് വരെയേ ആണ്‍കുട്ടികളുള്ളൂ. അവരുള്ളപ്പഴായാലും അതിനുശേഷവും ഞങ്ങളുപയോഗിച്ചിരുന്ന തെറികള്‍ പട്ടിയും തെണ്ടിയുമൊക്കെയാണ്. അതിന്റെ തെറിഷിപ്പാകട്ടെ ഞങ്ങള്‍ തന്നെ ഉപയോഗിച്ചുയോഗിച്ചില്ലാതാക്കി.
ഇംഗ്ലിഷിലുള്ള തെറികള്‍ മിക്കതും പക്ഷെ ഞാന്‍ പ്ലസ് വണ്‍ ആയപ്പഴേയ്ക്കും പഠിച്ചുകഴിഞ്ഞിരുന്നു. വളരെ വിരളമായേ ഉപയോഗിക്കാറുള്ളു എങ്കിലും എന്താണ് ഏത് എന്നെനിക്കറിയാമായിരുന്നു. എന്നാലും മലയാളം തെറിയുടെ കാര്യത്തില്‍ ഞാന്‍ വളരെ പുറകിലായിരുന്നു. എന്നെപ്പോലെത്തന്നെയായിരുന്നു എന്റെ സഹപാഠികളും. ഇത് ഇങ്ങനെ എടുത്തുപറയുന്നത് ആണ്‍തെറിലോകവുമായി പെണ്‍തെറിലോകത്തിന് എത്രകണ്ട് വ്യത്യാസമുണ്ടെന്ന് മനസ്സിലാവാനാണ്.
ഞാന്‍ തെറികളായ തെറികള്‍ മുഴുവന്‍ പഠിക്കുന്നത് എന്റെ ആണ്‍സുഹൃത്തുക്കളുടെ അടുത്തുനിന്നാണ്. അവര്‍ അതുപയോഗിക്കുന്നതുകൊണ്ടല്ല. സ്വമേധയാ പറഞ്ഞുതന്നതുകൊണ്ട്. അത് വളരെ നന്നായി എന്നാണെനിക്കു തോന്നുന്നത്. എന്റെ തന്നെ ലൈംഗികാവയവങ്ങളെ ആണുങ്ങള്‍ എന്തെല്ലാം പേരുകളാണ് വിളിക്കുന്നതെന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. ചൊറിച്ചുമല്ലലിനെപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്ക് ചളിപ്പായി എത്ര പ്രാവശ്യം ആരെങ്കിലും എന്നോട് 'തല മുട്ടല്ലേ' എന്ന് പറഞ്ഞിട്ടുണ്ടാവും. അപ്പഴൊക്കെ അവര്‍ ഇതാണുദ്ദേശിച്ചിരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

സാധാരണ സംഭാഷണത്തിലും തെറി ഉപയോഗിക്കുന്ന ആണ്‍സുഹൃത്തുക്കളുണ്ടായതോടെയാണ് മലയാളം തെറി ഉപയോഗിക്കാന്‍ ഞാനും തുടങ്ങിയത്. അത് വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു. സുഹൃത്തുക്കളുടെ അടുത്തുനിന്നാണ് 'പോടീ പട്ടീ' എന്ന് വിളിക്കാന്‍ ഞാന്‍ പഠിച്ചത്. അതുപോലെത്തന്നെ സുഹൃത്തുക്കളുടെ അടുത്തുനിന്നുതന്നെ 'എനിക്ക് മൈരാണ്' എന്ന് പറയാനും പഠിച്ചു. അതെല്ലാം പിന്നെ എന്റെ സംസാരത്തിന്റെ ഭാഗമായി.
ഇനി ഇങ്ങനെയല്ലാതെയും തെറി ഉപയോഗിക്കുന്നവരുണ്ട്. ആണുങ്ങളുടെ കുത്തകയെന്ന് പറയപ്പെടുന്ന പദങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതിനെതിരെയുള്ള പ്രതികരണം എന്ന രീതിയില്‍ സംഭാഷണത്തില്‍ മനഃപൂര്‍വം തെറി ഉപയോഗിക്കുന്നവരുണ്ട്. അത് വളരെ awkward ആയി തോന്നിയേക്കാം. പക്ഷെ അതിലെന്തെങ്കിലും തകരാറുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇത്രയും നാള്‍ നിങ്ങള്‍ തീരുമാനിച്ചു, എപ്പോള്‍ ഏത് തെറി ഉപയോഗിക്കണമെന്ന്; ഇനി ഞങ്ങള്‍ കുറച്ച് പണിയട്ടെ എന്ന് മാത്രമേ ഈ ഉപയോഗം പറയുന്നുള്ളു.
തെറിയിലെ ഈ ആണ്‍കോയ്മ കാരണം നേരെ ചൊവ്വേ ഒന്ന് തെറി പറയാന്‍ മടിക്കുന്നവര്‍ പലരുണ്ട്. ഞാന്‍ പറഞ്ഞ സമയം ശരിയാണോ, ഈ അവസരത്തില്‍ ഈ തെറി തന്നെയാണോ ഉപയോഗിക്കേണ്ടത് എന്നും മറ്റും ആലോചിച്ചു തല പുണ്ണാക്കുന്നവര്‍. ഇതൊരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. ഞാന്‍ എപ്പോള്‍ എന്തു പറയുന്നോ, അപ്പോളാണതിന്റെ സമയം.ബ്രിട്ടിഷുകാര്‍ നമ്മടെ 'ഫണ്ണി ഇംഗ്ലീഷ്' കൌതുകത്തോടെ നോക്കുന്നതുപോലെയാണ് ആണുങ്ങള്‍ തെറി പറയുന്ന പെണ്ണിനെ നോക്കിക്കാണുന്നത്. ഈയടുത്ത് 'വെറുതെ ഫോണിലേയ്ക്ക് വിളിച്ച് ആരോ ശല്യം ചെയ്യുന്നു നീ ഒന്ന് സംസാരിക്ക്' എന്ന് പറഞ്ഞ് അവളുടെ ഫോണ്‍ എന്റെ കയ്യില്‍ തന്നു, സുഹൃത്ത്. ആദ്യമൊക്കെ ഞങ്ങളിരു കൂട്ടരും സഭ്യമായ രീതിയില്‍ കാര്യഗൌരവമായി സംസാരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍നിന്ന് അത്ര സുഖകരമല്ലാത്ത സംസാരം. ഞാന്‍ 'നായിന്റെ മോനേ' എന്ന് വിളിച്ചേയുള്ളു. അപ്പഴേയ്ക്കും അവിടെ ആര്‍പ്പുവിളിയാണ്. 'ലൌഡ്‌സ്പീക്കറിലിടെടാ' എന്ന് ആക്രോശം. പെണ്ണ് തെറി പറയുന്നത് ആഘോഷിക്കുകയാണവര്‍.
സിഗരെറ്റ് വലിക്കുന്നവളും കള്ള് കുടിക്കുന്നവളുമെല്ലാം ശ്രമിച്ചാല്‍ ഒരു വട്ടം കൂടെ ശയിക്കും എന്ന നിലപാടുള്ളവര്‍ക്ക് അതുപോലെത്തന്നെയാണ് തെറിപറയുന്നവളും. അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമായി അവര്‍ കരുതുന്നു. സ്വാതന്ത്ര്യം എന്നാല്‍ ഫ്രീ സെക്സ് ആണെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് പോരുന്നോ കൂടെ എന്ന് ചോദിക്കാന്‍ തോന്നുന്നത്. അതിനി കാലമേറെക്കഴിഞ്ഞാലും മാറില്ല.
പക്ഷെ ഇടങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകളില്‍ ഒരു മാറ്റം സംഭവിച്ചുതുടങ്ങുന്നുണ്ട്. അത് നിഷേധിക്കുക സാധ്യമല്ല. അതില്‍ തെറിയും ഒരു പങ്ക് വഹിക്കുന്നുണ്ടെന്നുതന്നെ ഞാന്‍ പറയും.
തെറി അറിയുന്നത് വളരെ പ്രധാനമാണ്. ആണ്‍സദസ്സുകളില്‍ അര്‍ഥം വെച്ചുള്ള പറച്ചിലുകള്‍ മനസ്സിലാക്കിയില്ലെങ്കില്‍ പെണ്ണിന്റെ 'വിഡ്ഢിത്തം' അവര്‍ പിന്നെയും ആഘോഷിക്കും. അതിന് തെറി ഉപയോഗിക്കാനാഗ്രഹമില്ലാത്തവര്‍ പോലും തെറി പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്.
'ഞാന്‍ നിങ്ങള്‍ക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു' എന്ന സമാഹാരത്തില്‍ 'തെറിവാക്കുകള്‍' എന്ന ലേഖനത്തില്‍ എസ് ശാരദക്കുട്ടി ഇങ്ങനെ എഴുതുന്നു:
'തെറിയെക്കാളെല്ലാം എത്രയോ അധഃപ്പതിച്ചുപോയതാണ് നമ്മുടെ പൊതുബോധവും സാംസ്കാരിക അടിത്തറയുമെന്നറിയാവുന്നതുകൊണ്ട് ഭരണിപ്പാട്ടും പൂരപ്പാട്ടുമൊക്കെ വളരെ സമചിത്തതയോടെ കേള്‍ക്കാന്‍കഴിയുന്ന ഒരവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സമൂഹം. വാക്കുകളേക്കാള്‍ എത്രയോ ആഴത്തിലാണ് അശ്ലീലം, രാഷ്ട്രീയവും സാംസ്കാരികവുമായ അര്‍ഥതലങ്ങളില്‍ അതിന്റെ വേരുകള്‍ പടര്‍ത്തിയിരിക്കുന്നത്!... പുതിയ കാലത്തിന്റെ സ്ത്രീകളോ... സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആനന്ദമാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ ആത്മവിശ്വാസവും മനോബലവുമുള്ള ആണ്‍സുഹൃത്തുക്കളെ കണ്ടെത്തുകയും അവരിലെ പുരുഷസഹജമായ ഈഗോയെ നിര്‍ദയം മറികടക്കുകയും ചെയ്യുന്നു. അവരോടൊത്ത് ഒരുമിച്ച് അശ്ലീല ഫലിതങ്ങള്‍ പങ്കുവെയ്ക്കുന്നു. ചൊറിച്ചുമല്ലുന്നു. ആധിപത്യമോ അടിമത്വമോ ഇല്ലാത്ത സ്വതന്ത്ര ലോകങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ കാലത്തിന്റെ സ്ത്രീകളെയും വരും കാലത്തിന്റെ പെണ്‍കുട്ടികളെയും ഇനി നിങ്ങള്‍ക്ക് തെറി പറഞ്ഞ് കുടിയിരുത്താനാവില്ല. വാളും ചിലമ്പുമണിഞ്ഞ് പട്ടുടുത്തുവരുന്ന ആനന്ദമാര്‍ഗികളാണവര്‍. ലൈംഗികതയെ അവര്‍ ഭയക്കുന്നില്ല, തെറികളെയും.'
ഇതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെറി ഉപയോഗിക്കുന്ന പെണ്ണ് അവള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വന്തമായി ഒരു രാഷ്ട്രീയം പേറുന്നതും ഇതുകൊണ്ടാണ്.
ഞാന്‍ മാത്രമല്ല, തെറി ഉപയോഗിക്കണം എന്ന് തോന്നുന്നവരൊക്കെ അതുപയോഗിക്കട്ടെ. ഈ ഫക്കും മൈരുമൊക്കെ ഇപ്പൊത്തന്നെ തെറിപ്പട്ടം നഷ്ടമായി പല്ലൊക്കെക്കൊഴിഞ്ഞിരിക്കുന്ന വാക്കുകളാണെന്നോര്‍ക്കുന്നതും നല്ലതാണ്. പിന്നെ രോഷം തീര്‍ക്കാന്‍ കണ്ടമാനം ഉപയോഗിക്കാം, അതിന്റെയൊരതിപ്രസരത്തില്‍ കുറച്ചാശ്വാസം കണ്ടെത്താം എന്നല്ലാണ്ട്...

ഇതിന്റെ വേറൊരു version ആദ്യം പ്രസിദ്ധീകരിച്ചത് malayal.am ഇല്‍ ആണ്.





1 comment:

  1. തെറിവിളിക്കേണ്ടിടത്ത് തെറി തന്നെ വേണം എന്നു കരുതുന്ന ഒരാളാണു ഞാൻ. അതിപ്പോ ആണായാലും പെണ്ണായാലും പ്രതികരിക്കേണ്ടിടത്ത് സത്യസന്ധമായി പ്രതികരിച്ചില്ലെങ്കിലാണ്‌ പ്രശ്നങ്ങളുണ്ടാവുക.

    ReplyDelete