Friday 12 December 2014

മുംബൈ പോലീസ്: മറവിരോഗം ബാധിച്ച ലൈംഗികത അഥവാ Section 377ന് ഒരു പ്രേമലേഖനം

കിഷോര്‍ കുമാറിന്റെ വായന ഇപ്പോഴാണ് കാണുന്നത്. അതിനോട് വിയോജിക്കുകയാണോ ചെയ്യുന്നതെന്നറിയില്ല. എന്നാലും ഇത്രയും പറയാതിരിക്കാന്‍ വയ്യ. 


അദ്ദേഹത്തിന്റെ എഴുത്തില്‍ നിന്നാണ് തിരക്കഥാകൃത്തുക്കളിലൊരാള്‍ ഡോക്ടറാണെന്ന് മനസ്സിലാക്കുന്നത്. വിചിത്രമായി തോന്നുന്നു. അതേതായാലും വലിയ പ്രാധാന്യമുള്ള കാര്യമല്ല. തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ത്തന്നെ സ്വവര്‍ഗ്ഗാനുരാഗികളോട് സിനിമ നീതി പുലര്‍ത്തിയിട്ടുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമയില്‍ ഏറ്റവും അരോചകമായിത്തോന്നിയത് കേന്ദ്രകഥാപാത്രത്തെ സ്വവര്‍ഗ്ഗാനുരാഗിയാക്കുകയും അയാള്‍ക്ക് ഏജന്‍സി ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ്. സിനിമയിലുടനീളം തന്റെ ലൈംഗികതയെക്കുറിച്ച് പൃഥ്വിരാജിന്റെ ടോണി ഒരക്ഷരം പറഞ്ഞിട്ടില്ല. ആകെ കാണുന്ന പ്രതികരണം സ്വന്തം കാമുകന്‍/ലൈംഗികപങ്കാളി (ഇദ്ദേഹത്തിന് ഇതര ബന്ധങ്ങളുണ്ടെന്നോ അതിന് താല്‍പര്യമുണ്ടെന്നോ സൂചനകളുണ്ട് സിനിമയില്‍. നേവല്‍ ബേസിലെ ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി രംഗങ്ങളിലും മറ്റും) സെക്ഷ്വലായി സമീപിക്കുമ്പോള്‍ അഥവാ താന്‍ സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ നിമിഷം ഉണ്ടാകുന്ന ഭയപ്പാടും അറപ്പുമാണ്. ഇതാണോ ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ അര്‍ഹിക്കുന്ന സമീപനം? തിരക്കഥയുടെ വിരുതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേനയുന്തുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഡയലോഗുകള്‍ എഴുതപ്പെടുന്നതെന്നുള്ളതും ശ്രദ്ധിക്കണമല്ലോ. നഗ്നത പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ സിനിമയില്‍ പ്രത്യേകിച്ച് റോളൊന്നുമില്ലാത്തതുമായ പെണ്‍കഥാപാത്രങ്ങള്‍ ബോളിവുഡിലാണ് ഏറ്റവും കൂടുതല്‍ എന്നൊരു പഠനം ഈയടുത്ത് കണ്ടിരുന്നു. തോന്നിയതാണോ എന്നറിയില്ല. തെറ്റാവാന്‍ സാദ്ധ്യതയില്ല ഏതായാലും. :)

മുംബൈ പോലീസില്‍ കാണുന്ന ഈ വായ്മൂടിക്കെട്ടലിന്റെ ആദ്യ പടിയാണ് അഭൂതപൂര്‍വ്വമായ ഒരു അമ്നീഷ്യ. ആക്സിഡന്റിന് ശേഷം കഥാപാത്രത്തിന് പോലീസ് ട്രെയിനിങ്ങിന്റെ ഭാഗമായി ലഭിച്ച? സംഘട്ടനം നടത്താനറിയാം. (നമ്മുടെ പോലീസുകാര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യാനറിയുമോ എന്നാണ് എന്റെ പ്രാഥമിക സംശയം. അതുപിന്നെ മുന്‍വിധിയായി തള്ളിക്കളയാമെന്ന് വയ്ക്കാം.) തന്റെ ദിനചര്യ (ഡിസ്ചാര്‍ജായി ഒട്ടും വൈകാതെ വര്‍ക്ക് ഔട്ട് ചെയ്ത് തുടങ്ങുന്നു.) സിഗരറ്റ് വലി എന്ന അഡിക്ഷന്‍ അറിയാം. സുഡോകു സോള്‍വ് ചെയ്യാനറിയാം. എന്നാല്‍ ജനിച്ചപ്പോള്‍ വന്ന് വീണ സ്വന്തം ലൈംഗികത അദ്ദേഹത്തിനറിയില്ല. ആളുകളെ, കാമുകന്മാരെ എല്ലാം മറക്കുന്നത് മനസ്സിലാക്കാം. എന്നാലിത്തരത്തിലൊരു ഡീറ്റെയ്ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് തിരക്കഥാകൃത്തുക്കളാണെന്നതില്‍ സംശയമില്ലല്ലോ. അമ്നേഷ്യ ബാധിച്ച ഒരു സ്വവര്‍ഗ്ഗാനുരാഗിയെ ലോകത്തിലൊരിടത്തും അവര്‍ക്ക് കണ്ടെത്താനായില്ല എന്നവര്‍ തന്നെ പറയുന്നു. അപ്പോള്‍ ചോദ്യം ചെയ്യേണ്ടത് അമ്നേഷ്യ ബാധിച്ചതിനുശേഷം നമ്മള്‍ കാണുന്ന കഥയെയല്ല. ആ മറവിരോഗത്തില്‍ വിസ്മരിക്കപ്പെടാന്‍ വിധിക്കപ്പെട്ട ലൈംഗികത എന്ന വസ്തുതയെത്തന്നെയാണ്. എന്തിനായിരുന്നു ഇത്?

ഇത് സമൂഹത്തിന്റെ സമീപനം തന്നെയാണ്. Heterosexuality യാണ് norm എന്നിരിക്കെ ഇതര ലൈംഗികതകളെല്ലാം അസാധാരണമാണെന്നും അതിനാല്‍ത്തന്നെ വിസ്മരിക്കപ്പെടേണ്ടതാണെന്നുമുള്ളത് heterosexual ലോകത്തിന്റെ ആവശ്യമാണ്. ഒരു സ്വവര്‍ഗ്ഗാനുരാഗി തന്റെ ലൈംഗികത വെളിപ്പെടുത്തുമ്പോള്‍ (coming out എന്നാണ് ഇംഗ്ലീഷില്‍. ഇരുട്ടുമൂടിയ ഇടങ്ങളില്‍ നിന്ന്. ക്ലോസറ്റ്, കബേര്‍ഡുകളില്‍ നിന്ന് പുറത്തുവരികയാണെന്ന് തോന്നിപ്പിക്കുന്നു) സ്വന്തം കുടുംബക്കാര്‍ അത് അസംഭവ്യമാണെന്ന് കരുതുകയും ഒരു 'സാധാരണ മനുഷ്യനാ'ക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍മാരെ സമീപിക്കുന്നതും സാധാരണമാണ്. എതിര്‍ലിംഗത്തിലുള്ള ഒരാളെ കല്യാണം കഴിച്ചതിനും വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവരുന്നവരെ സൃഷ്ടിക്കുന്നത് ഇതേ മനോഭാവമാണ്. ഇതിന് തുടര്‍ച്ചയായി എടുത്തു പറയേണ്ടതും അത്യധികം ഭീതിജനകമായി എനിക്കനുഭവപ്പെട്ടതുമായ ഒരു പ്രവണത ചിത്രത്തില്‍ കാണാന്‍ സാധിക്കും.
ജയസൂര്യയുടെ കഥാപാത്രം പൃഥ്വിരാജിന്റെ ലൈംഗികതയെക്കുറിച്ച് മനസ്സിലാക്കുന്ന രംഗത്തില്‍ അയാള്‍ പറയുന്ന വാചകം 'next time, close the door' എന്നാണ്. ശരിയായി ഓര്‍മ്മ കിട്ടുന്നില്ലെങ്കിലും Page 3 യിലോ Life in a Metro എന്ന സിനിമയിലോ കൊങ്കണ സെന്നിന്റെ കഥാപാത്രം ഇതേ വാചകം പറയുന്നുണ്ട്. ഇത് യാദൃശ്ചികമെന്ന് തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. കാരണം സമാനമായ ഒരു സാഹചര്യത്തിലാണ് അവരിത് പറയുന്നത്. സ്വന്തം കാമുകനെന്ന് വിചാരിച്ചിരുന്നയാള്‍/സുഹൃത്ത് സ്വവര്‍ഗ്ഗ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന് സാക്ഷ്യം വഹിച്ചതിനുശേഷം. അതെ. സെക്ഷന്‍ 377 സുപ്രീം കോടതിക്കും മുമ്പ് സിനിമകളിലൂടെ നടപ്പിലാക്കുകയായിരുന്നു നമ്മുടെ പൊതുബോധം. അടച്ചിട്ട മുറികള്‍ക്കും ഇരുട്ടുമൂലകള്‍ക്കും അവകാശപ്പെട്ട സ്വവര്‍ഗ്ഗരതിയെ അബദ്ധത്തില്‍പ്പോലും ഹെറ്ററോസെക്ഷ്വല്‍സ് എന്ന അധികാരികള്‍ക്കുമുമ്പില്‍ തുറന്നുകാണിക്കാന്‍ ഇടവരുത്തരുത് എന്നാണാജ്ഞ!
തുടര്‍ന്ന് ജയസൂര്യ ഒരു ശരാശരി ഹോമോഫോബിക്കിനെപ്പോലെയാണ് സംസാരിക്കുന്നത്. അയാളുടെ ആരോപണങ്ങള്‍ അത്യുച്ചത്തില്‍ തിരക്കഥയില്‍ എടുത്തുനില്‍ക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്യാനുദ്ദേശിച്ച് നിര്‍മ്മിക്കപ്പെടുന്ന സിനിമകളെല്ലാം തന്നെ പ്രേക്ഷകരുടെ വികാരങ്ങളെയും മാനിച്ചുകൊണ്ടാണ് ഏറിയപങ്കും വിഭാവനം ചെയ്യപ്പെടുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ. സ്ത്രൈണതയുള്ള സ്വവര്‍ഗ്ഗാനുരാഗി എന്നും പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയാണ്. ലൈംഗികത വ്യക്തമാക്കിയില്ലെങ്കില്‍പ്പോലും സ്ത്രൈണതയുള്ള പുരുഷനായി എപ്പോഴും അവതരിക്കുന്ന ഫാഷന്‍ ഡിസൈനര്‍, മേക്കപ് പേര്‍സണ്‍ എന്നീ പരിചിത റോളുകള്‍ ഈ ആവശ്യത്തിന് മാത്രമായി കാണാം പല സിനിമകളിലും. ഋതുവില്‍ ആസിഫ് അലി-വിനയ് ഫോര്‍ട്ട് കൊച്ചി രംഗങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. ആ നിലയ്ക്ക് പ്രവര്‍ത്തിക്കുന്നതാണ് പൃഥ്വിരാജിന്റെ സ്വവര്‍ഗ്ഗ പ്രേമ രംഗങ്ങളും. ഇയാളുടെ ലൈംഗികപങ്കാളിയെ ചിത്രീകരിച്ചിരിക്കുന്ന രീതി ഇതിനുതകുന്നതാണ്. നായകനായ പൃഥ്വിരാജിനെ ഇത്തരത്തില്‍ രചിക്കുക സാദ്ധ്യമല്ലല്ലോ. മുഴുനീള ചിരിപ്പടമായല്ല മുംബൈ പോലീസ് മാറേണ്ടതെന്ന് തിരക്കഥാകൃത്തുക്കള്‍ക്ക് അറിയാം. കോമിക് റിലീഫായി സ്ത്രൈണതയുള്ള ഗേ കുത്തിത്തിരുകുമ്പോള്‍ 'പൌരുഷ'മുള്ള ആണായി പൃഥ്വിരാജ് നായകസ്ഥാനത്ത് പരിഹാസ്യനാകാതെ നിലനില്‍ക്കുന്നു. എന്നാല്‍ സൂചനകള്‍ക്കപ്പുറം സ്വന്തം ലൈംഗികത സ്ഥിതീകരിക്കപ്പെടുന്നതോടെ ഇതേ പൌരുഷം ജയസൂര്യ പരിഹസിക്കുന്നു. അതിന്റെ ഇല്ലായ്മയെ മറികക്കാനുള്ള തന്ത്രങ്ങളായിരുന്നു കാക്കിക്കുപ്പായവും അയാളുടെ നിഷേധവും ക്രൂരതയുമെല്ലാം എന്ന് പറഞ്ഞ് ലൈംഗികവേഴ്ചയ്ക്കായുള്ള പ്രതിഫലമായി വച്ചു നീട്ടിയ ധീരത മെഡല്‍ തനിക്കാവശ്യമില്ലെന്നും തീര്‍ത്തുപറയുന്നു. ഇത്തരത്തില്‍ ആരോപണങ്ങളുന്നയിച്ച് ക്രുദ്ധനായി ഇറങ്ങിപ്പോകുന്ന സീനിലാണ് ജയസൂര്യയെ പ്രേക്ഷകര്‍ അവസാനമായി കാണുന്നത്.
അപ്പോള്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ് ജയസൂര്യ നടത്തുന്ന ക്ഷമാപണമോ? മൊബൈല്‍ സ്ക്രീനിലെ ജയസൂര്യ ഒരു രഹസ്യമായി തിരക്കഥയില്‍ ഒതുങ്ങുന്നു. സൌഹൃദം നിലനിര്‍ത്തണമെന്ന് ആഗ്രഹമുള്ള ഈ ജയസൂര്യ പ്രസംഗം പുറംലോകം കേള്‍ക്കുന്നതിനുമുമ്പുതന്നെ കൊല്ലപ്പെടുന്നു. അത് ചെയ്യുന്നതാകട്ടെ പൃഥ്വിരാജും. സമര്‍ത്ഥമെന്ന് പറയാതെ വയ്യ. സ്വവര്‍ഗ്ഗാനുരാഗിയെക്കൊണ്ടുതന്നെ ഈ കുറ്റകൃത്യം നടത്തുന്നത് പുരുഷാധിപത്യം സ്ത്രീകളെക്കൊണ്ട് സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതിനു തുല്യമാണ്. അത്രമേല്‍ ക്ലേശകരമാകുന്നു അതില്‍ നിന്നുള്ള വിടുതല്‍.
ആദ്യമായി ഒരു സ്വവര്‍ഗ്ഗാനുരാഗിയെ നായകനാക്കുമ്പോള്‍ അയാളുടെ നായകസ്ഥാനം തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്നതായി മുംബൈ പോലീസില്‍ കാണാം. നായകനായിരുന്ന പൃഥ്വിരാജ് കൊലയാളിയും ടൈറ്റിലായ 'മുംബൈ പോലീസ്' എന്ന സൌഹൃദസംഘത്തിലെ വില്ലനുമായിത്തീരുമ്പോള്‍ എല്ലാം ശുഭം. പ്രേക്ഷകര്‍ സന്തുഷ്ടരാണ്. മലയാളസിനിമയും.



Monday 24 November 2014

Hi I am Tony


പ്രേമിച്ച് കല്യാണം കഴിക്കുന്നവര്‍ക്കുണ്ടാകുന്ന ദുരനുഭവം. അകാരണം.
(Stop being a female, show some manners)

സംവിധാനം പ്രതീക്ഷ നല്‍കി.

Tuesday 21 October 2014

മുന്നറിയിപ്പ് ആര്‍ക്കുള്ളത്?

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രം കണ്ടുകൊണ്ടിരിക്കെയും അതിന് ശേഷവും ശീര്‍ഷകത്തിന്റെ ഔചിത്യത്തെക്കുറിച്ചാ​ണ് ഏറിയപങ്കും ആലോചിച്ചത്. കഥയോ കഥയില്ലായ്മയോ പറയാനുള്ള സംവിധായകരുടെ വിരുതിനെ (ക്രാഫ്റ്റ്) വിലയിരുത്താന്‍മാത്രം ചിത്രം എന്തെങ്കിലും മുന്നോട്ട് വയ്ക്കുന്നു എന്ന് തോന്നിയില്ല. അതില്‍ത്തന്നെയും ഏറ്റവും അസഹ്യമായിത്തോന്നിയവ: പശ്ചാത്തല സംഗീതത്തിന്റെ അനൌചിത്യം ചെടിപ്പിക്കുന്നതായിരുന്നു. ചിത്രസംയോജനം പറയത്തക്ക പുതുമയൊന്നുമില്ലാത്തതും കഥ പറയുക എന്ന ദൌത്യം അതുപോലെ നിര്‍വഹിക്കുന്നതും മാത്രം. അതില്‍ത്തന്നെ നിന്ന് പുറത്തിറങ്ങുന്ന രാഘവനെ കാണിക്കുന്ന ഭാഗങ്ങള്‍ കാഴ്ചയുടെ ഗതിയെ അലോസരപ്പെടുത്തുന്ന രീതിയില്‍ ഡിസോള്‍വുകള്‍ കുത്തി നിറച്ചതായിത്തോന്നി. ജംപ് കട്ടുകള്‍ കച്ചവടസിനിമകളില്‍ പ്രയോഗിച്ച് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നര്‍ഥം. ചിലയിടങ്ങളിലെ അപര്‍ണ ഗോപിനാഥിന്റേതൊഴിച്ചാല്‍ അഭിനയവും കൃത്രിമത്വം നിറഞ്ഞത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പകുതി ഊര്‍ജ്ജവും രാഘവന്റെ ദാര്‍ശനികതയിലേയ്ക്കായി ചിലവഴിച്ചതിനാലാകണം ഏച്ചുകെട്ടലുകളാണ് ഭൂരിഭാഗം ഇടങ്ങളും. കെ കെ യെ പരിചയപ്പെടുത്തുന്ന പാര്‍ട്ടി രംഗം അതില്‍ മുന്നിട്ട് നില്‍ക്കും. എന്നാല്‍ ശീര്‍ഷകത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.



#SPOILER ALERT# #കഥ വെളിപ്പെടുത്തുന്നു#
'മുന്നറിയിപ്പ്' ജോലി ചെയ്ത് പണം സമ്പാദിക്കുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. മരണം നിങ്ങളെക്കാത്തിരിക്കുന്നു.
അതെങ്ങനെയാ​ണ്? ഒരു പത്രപ്രവര്‍ത്തകയുടെ കഥ മാത്രമല്ലേ സിനിമ പറയുന്നത്. അത് പൊതുവായുള്ള ഒരു സന്ദേശമായി എങ്ങനെ കാണാന്‍ കഴിയും? ഈ പ്രതിഭാസത്തെയാണ് ലിറ്റററി ട്രോപ്പുകള്‍ എന്ന് വിളിക്കുന്നത്. അനീറ്റ സാര്‍ക്കീസിയന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ട്രോപ്പുകള്‍ എന്നുവെച്ചാല്‍ കഥകള്‍ക്കോ കഥാപാത്രങ്ങള്‍ക്കോ പൊതുവായുള്ള ഒരു സ്വഭാവമാണ്. ഈ സ്വഭാവം വിവരം പങ്കുവയ്ക്കുന്നതായിരിക്കും. ട്രോപ്പുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍ ക്ലീഷെയാവുന്നു. ഇത്തരം ട്രോപ്പുകള്‍ പലപ്പോഴും സ്റ്റീരിയോടൈപ്പുകള്‍ പടച്ചുവിടുകയാണ് ചെയ്യാറ്. അച്ഛനെത്തേടിയുള്ള മകന്റെ യാത്ര ഒരു ട്രോപ്പാണ്. കുഞ്ഞായിരുന്നപ്പോള്‍ വെളിപ്പെടുത്താത്തതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ അമ്മയെ ഉപേക്ഷിച്ച് പോകുന്ന അച്ഛനെ പ്രതികാരത്തിനോ, ജിജ്ഞാസയുടെ പുറത്തോ തേടിപ്പോകുന്ന മകനെ പല ചിത്രങ്ങളിലും കാണാം. ഉദാഹരണം. ഒരു യാത്രാമൊഴി, Zindagi Na Milegi Dobara (ഫര്‍ഹാന്‍അക്തറുടെ കഥാപാത്രം). ഇനി ഈ അച്ഛന്‍ കഥാപാത്രം എപ്പോഴും ഒരു ക്രിസ്ത്യാനിയാണ് എന്ന് കരുതുക. ഇവിടെ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് പോകുന്ന ഒരു മനുഷ്യന്‍ എപ്പോഴും ഒരു മതവിഭാഗത്തില്‍നിന്നാണെന്നുള്ള (ഈ ഉദാഹരണത്തില്‍ ക്രിസ്ത്യാനി) സ്റ്റീരിയോടൈപ്പാണ് പ്രചരിപ്പിക്കുന്നത്.

മുന്നറിയിപ്പിലേയ്ക്ക്. അഞ്ജലി അറയ്ക്കല്‍ എന്ന കഥാപാത്രം ഒരു ട്രോപ്പാണ്. വീട്ടമ്മയല്ലാത്ത സ്ത്രീകളെ ചിത്രീകരിച്ച് മടുക്കുമ്പോള്‍ പുരുഷാധിപത്യത്തിന് കുറവൊട്ടുമില്ലാത്ത മലയാളം സിനിമയില്‍ പിറക്കുന്ന 'വരുമാനമാര്‍ഗമുള്ള സ്ത്രീ' എന്ന് വിളിക്കാവുന്ന ട്രോപ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് കൂടിയതോടെ സിനിമയില്‍ അത്തരം കഥാപാത്രങ്ങളും വന്നു. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് നല്ലതല്ലെന്ന കാഴ്ചപ്പാടാണ് പുരുഷാധിപത്യമുള്ള സമൂഹത്തിന്റേത് എന്നതുകൊണ്ട് അതേ കാഴ്ചപ്പാട് ഇത്തരം കഥാപാത്രങ്ങളിലേയ്ക്കും സന്നിവേശിക്കപ്പെട്ടു. ഇതാണ് ദാരുണാന്ത്യങ്ങള്‍ നേരിടുന്ന വരുമാനമാര്‍ഗമുള്ള സ്ത്രീ എന്ന സ്റ്റീരിയോടൈപ്പിന് പിന്നില്‍. മുന്നറിയിപ്പിലെ അഞ്ജലി അറയ്ക്കലിലൂടെ അപര്‍ണ്ണ ഗോപിനാഥും ഈ വാര്‍പ്പ് മാതൃകയില്‍ കുടുങ്ങിക്കിടപ്പാണ്.

അഞ്ജലി അറയ്ക്കല്‍ എന്തുകൊണ്ട് കൊല്ലപ്പെടുന്നു?
അഞ്ജലി അറയ്ക്കല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിന്റെ കഥയായാണ് മുന്നറിയിപ്പ് തുടങ്ങുന്നത്. രാഘവന്‍ എന്ന ജയില്‍പ്പുള്ളിയില്‍ അവര്‍ക്ക് ജോലിപരമായി ഉണ്ടാകുന്ന താല്‍പര്യം അവരുടെ മരണത്തില്‍ കലാശിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. രാഘവന്‍ ഇവരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്നിടത്താണ് ചിത്രം അവസാനിക്കുന്നത് തന്നെ. അവസാനമായി ഇത്തരത്തില്‍ ഒരന്ത്യം കണ്ടത് ഫാണ്ട്രി എന്ന സിനിമയിലാണ്. അവിടെയും ഒരു മുന്നറിയിപ്പാണ് നടക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍. ജാതീയത സാധാരണമായ സമൂഹം എന്നും അതുപോലെ തുടരില്ലെന്നും അതില്‍നിന്നും സ്ക്രീനിലേയ്ക്ക് അല്ലെങ്കില്‍ നിശ്ശബ്ദതയിലൂടെ അതിന് കൂട്ടുനില്‍ക്കുന്ന നമുക്ക് നേരെ കല്ലെടുത്തെറിയാന്‍, ഒരു കയ്യ് എപ്പോഴും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള മുന്നറിയിപ്പ്. പക്ഷെ മമ്മൂട്ടിയുടെ കൈയ്യിലെ കമ്പിപ്പാര സമൂഹത്തിലെ ഒരു ദുര്‍വ്യവസ്ഥിതിക്കും നേരെയല്ല ഉയരുന്നത്. തൊഴിലിടത്തിലെ പെണ്ണിനുനേരെയാണ്.

ഒരു കഥയില്‍ അല്ലെങ്കില്‍ ടെക്സ്റ്റില്‍ ഒരാളെ ചിത്രീകരിക്കുമ്പോള്‍ അയാളെപ്പറ്റി നല്‍കുന്ന വിവരങ്ങളെല്ലാം അയാളുടെ ഐഡന്റിറ്റിയുടെ ഭാഗമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ അഞ്ജലിയുടെ ഐഡന്റിറ്റി പെണ്ണ്, മാധ്യമപ്രവര്‍ത്തക എന്നുള്ളതാണ്. അതുകൊണ്ട് അഞ്ജലിക്ക് സംഭവിക്കുന്നതെല്ലാം ഇപ്പറഞ്ഞ ഐഡന്റിറ്റികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ്.  ഉദാഹരണത്തിന് വിനീത് ശ്രീനിവാസന്റെ 'തിര' യില്‍ നവീന്റെ (ധ്യാന്‍ ശ്രീനിവാസന്‍) സഹോദരി സെക്സ് റാക്കറ്റിലേയ്ക്ക് തട്ടിക്കൊ​ണ്ടുപോകപ്പെടുന്നതിനും മുമ്പ് നമുക്ക് നല്‍കുന്ന വിവരങ്ങളില്‍ ഒന്ന് ആ കുട്ടി കൈയ്യില്ലാത്ത കുപ്പായമാണിട്ടിരുന്നത് എന്നാണ്. കാഴ്ചയില്‍ മാത്രമല്ല, സംഭവത്തിന് തൊട്ടുമുമ്പ് നടക്കുന്ന സഹോദരനുമായുള്ള സംഭാഷണത്തില്‍ ഇയാള്‍ ഇക്കാരണത്തിന് പെണ്‍കുട്ടിയെ ശകാരിക്കുന്നുമുണ്ട്. അങ്ങനെ സ്ലീവ്ലെസ് കുപ്പായം ധരിച്ച ഒരു പെണ്‍കുട്ടിക്കുള്ള ശിക്ഷയാണ് സെക്സ് റാക്കറ്റില്‍ അകപ്പെടുക എന്നുള്ളത് എന്ന് ചിത്രം പറയുന്നു. ഇത് കാഴ്ചക്കാരുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടികള്‍ കൈയ്യില്ലാത്ത കുപ്പായമിടുന്നത് പ്രകോപനപരമാണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍, തല്‍ക്കാലം യേശുദാസ് എന്ന് വിളിക്കാം, (ഇഷ്ടപ്പെട്ട പേരുകള്‍ ഉദാഹരണങ്ങളിലെടുക്കുന്നത് ശീലമായതുകൊണ്ടാണ്) ചിത്രം കാണുന്നു. കുട്ടിയുടെ കുപ്പായത്തിന് കൈയ്യില്ല എന്ന കാര്യം ഇയാള്‍ കാണാതിരിക്കാന്‍ സാധ്യതയില്ല. എന്തെങ്കിലും കാരണം കൊ​ണ്ട് അങ്ങനെ സംഭവിച്ചാല്‍ത്തന്നെ ഫോണ്‍ സംഭാഷണം അതയാളെ ഓര്‍മിപ്പിക്കും. മനസ്സില്‍ അയാള്‍ ധ്യാന്‍ ശ്രീനിവാസനോട് യോജിക്കും. ഉടനെ പെണ്‍കുട്ടിയെ ഒരു കൂട്ടം മനുഷ്യര്‍ കാറില്‍ തട്ടിക്കൊണ്ടുപോകുന്നു. പെണ്‍കുട്ടിയോട് സഹതാപം തോന്നുമെങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നുള്ള തോന്നല്‍ യേശുദാസിന്റെയുള്ളില്‍ പൂര്‍വാധികം ശക്തിയാര്‍ജിക്കുന്നു. ഇത്തരത്തില്‍ പത്ത് സിനിമ, നോവല്‍... ഇറങ്ങുന്നതോടെ യേശുദാസിന്റെ കാഴ്ചപ്പാടില്ലാത്തവരുടെയുള്ളിലും കൈയ്യില്ലാത്ത കുപ്പായം സമം സെക്സ് റാക്കറ്റിലകപ്പെടല്‍/ബലാല്‍സംഗം/മരണം... എന്ന സമവാക്യം പതുക്കെ രൂപം പ്രാപിക്കും.
ഇതേ രീതിയില്‍ അഞ്ജലി അറയ്ക്കലിന്റെ കൊലപാതകം ഒരു വരുമാനമാര്‍ഗമുള്ള സ്ത്രീയുടെ കൊലപാതകമാകുന്നു. ഈ ഐഡന്റിറ്റിക്ക് പുറമെ മറ്റു ചില വിവരങ്ങളും സിനിമയിലുണ്ട്.

  • അവര്‍ കാറോടിക്കുന്നുണ്ട്. (പിന്നീട് ഒരു സെക്കന്റ് ഹാന്റ് വണ്ടി വാങ്ങുകയും ചെയ്യുന്നു). സത്യത്തില്‍ കാറോടിച്ചതിനുള്ള ശിക്ഷ അപ്പോള്‍ത്തന്നെ കൊടുക്കുന്നുമുണ്ട് സംവിധായകന്‍. പോലീസ് ചെക്കിങ്ങിനിടയില്‍ എസ് ഐയ്യുടെ പെരുമാറ്റത്തെക്കുറിച്ച്  'ഈ പന്നിയെന്നെ നാക്കുകൊണ്ട് റേപ് ചെയ്തില്ലെന്നേയുള്ളു' എന്നാണ് അഞ്ജലി പറയുന്നത്.  
  • കാറോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. (വീണ്ടും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനറിയില്ല എന്ന സ്റ്റീരിയോടൈപ്പില്‍ പെടുന്നു). 
  • അവര്‍ക്ക് 'ബോയ്ഫ്രന്റ്' ഉണ്ട് (തുടക്കത്തിലെ കാറോടിക്കല്‍ സീനില്‍ കൂട്ടുകാരിയോടുള്ള ഫോണ്‍ സംഭാഷണത്തില്‍ അവര്‍ വല്ല ബോയ്ഫ്രന്റിനേം കാണാന്‍ പോകുകയാണോ എന്ന സംശയത്തിന് മറുപടിയായി കാമുകന്‍സിനെ കാണാന്‍ ആരും അങ്ങോട്ട് പോകാറില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ ഇങ്ങോട്ട് വന്നുകൊള്ളും എന്നും അഞ്ജലി മറുപടി പറയുന്നു)  
  • അവര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സ്ത്രീയാണ്. കെ കെ (പ്രതാപ് പോത്തന്‍) യോടൊപ്പം ലിഫ്റ്റില്‍ കയറുമ്പോള്‍ സൂക്ഷിക്കണം എന്ന് പറയുന്ന കൂട്ടുകാരിയോട് (തരുണ്‍ തേജ്പാല്‍ സംഭവത്തെ മുന്‍നിര്‍ത്തി) സൂക്ഷിക്കേണ്ടത് അയാളാണെന്നും ഇല്ലെങ്കില്‍ അയാളുടെ ലിഫ്റ്റ് പൊങ്ങാതിരിക്കുകയാണുണ്ടാവുക എന്നും അഞ്ജലി പറയുന്നു.
  • അവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 
  • അവര്‍ക്ക് ആണ്‍ സുഹൃത്തുക്കളുണ്ട്. 
  • മുടി പറ്റെ വെട്ടിയിട്ടുണ്ട്. 
  • 'ചേച്ചി' എന്ന് അഭിസംബോധന ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. 
  • പാചകം കാര്യമായിട്ടുള്ളതായി കാണുന്നില്ല. നൂഡില്‍സ് മാത്രമാണ് വീട്ടില്‍ എപ്പോഴും കഴിക്കുന്നതായി കാണുന്നത്...

അഞ്ജലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആ രംഗത്തില്‍ത്തന്നെ ഒരു താരതമ്യവും വളരെ എളുപ്പം സംവിധായകന്‍ ചെയ്യുന്നുണ്ട്. ഫോണ്‍ വിളിക്കുന്ന കൂട്ടുകാരിയോട് എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ അവര്‍ 'കുട്ടികളെ നോക്കി കെട്ട്യോന്റെ പുരയിലാ'ണ് എന്ന് പറയുന്നു. 'അല്ലാണ്ടേട്യാ' എന്ന വാല്‍ക്കഷ്ണത്തിലൂടെ കൂട്ടുകാരിക്ക് ജോലിയില്ല എന്നും സൂചന. മരിക്കുന്നത് അവരല്ല, കെട്ട്യോനോ കുട്ടികളോ ഇല്ലാത്ത, വീട്ടിലല്ലാതെയും പലയിടങ്ങിളിലും എത്തിച്ചേരാനുള്ള അഞ്ജലിയാണ്. 

വിലാപങ്ങളില്ലാത്ത മരണം
സിനിമയില്‍ ഒരു കഥാപാത്രത്തിനു സംഭവിക്കുന്നതിനോടെല്ലാം കാഴ്ചക്കാര്‍ക്ക് പ്രതികര​ണമുണ്ടാകും. സാധാരണഗതിയില്‍ നായകന്‍ മരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് നോവും. വില്ലന്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ കൈയ്യടിക്കും. മുന്നറിയിപ്പിലെ നായിക മരിക്കുമ്പോള്‍ പക്ഷെ ഇത്തരത്തിലുള്ള ഒരു പ്രതികരണമല്ല ഉണ്ടാവുക. ഇത് നടപ്പിലാക്കുന്നത് നായികയെ അവതരിപ്പിക്കുന്ന രീതിയിലൂടെയാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അഞ്ജലി ചെയ്യുന്നത് എന്നിരുന്നാലും ആ പ്രവര്‍ത്തികള്‍ ശിക്ഷ അര്‍ഹിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നത്. കൊലപാതകം മാത്രമല്ല, കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോലീസ് പിടിക്കല്‍ സീനില്‍ത്തുടങ്ങി സിനിമയിലുടനീളം അവര്‍ നേരിട്ടിരുന്ന പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ ന്യായീകരണമുള്ളതായിത്തീരുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നത്?

'സ്റ്റോറി' അഥവാ പത്രപ്രവര്‍ത്തനത്തിനുള്ള വിഷയം തേടിയുള്ള അലച്ചിലാണ് മിക്ക റിപ്പോര്‍ട്ടര്‍മാരുടേതും.വാര്‍ത്താ ചാനലിലായാലും പത്രസ്ഥാപനങ്ങളിലായാലും ഇത് അങ്ങനെത്തന്നെയാണ്. വിവിധ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരവും സ്വാഭാവികമാണ്. അഞ്ജലിയും ഇതേ രീതിയില്‍ത്തന്നെ സ്റ്റോറിക്ക് വേണ്ടി അലയുന്ന ഒരു പത്രപ്രവര്‍ത്തകയാണ്. ഇതിനുവേണ്ടിയാണ് അവര്‍ കെ കെ യുടെ പാര്‍ട്ടിയില്‍ പോകുന്നതും. അങ്ങനെ ലഭിച്ച ജോലിയുടെ ഭാഗമായി ജയില്‍ സന്ദര്‍ശിക്കുമ്പോഴാണ് രാഘവനെ അവര്‍ പരിചയപ്പെടുന്നത്. അയാളില്‍ അവര്‍ മറ്റൊരു സ്റ്റോറി കാണുന്നു. സാമിയുടെ (നെടുമുടി വേണു) കഥ തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ച് അവര്‍ രാഘവന്റെ സ്റ്റോറിയില്‍ വ്യാപൃതയാകുന്നു. ഇതൊന്നും എവിടെയും സംഭവിക്കാത്ത കാര്യങ്ങളേയല്ല. എന്നാല്‍ രാഘവനോടുള്ള പെരുമാറ്റത്തില്‍ അസ്വാഭാവികമാംവണ്ണം മനുഷ്യത്വമില്ലായ്മ കുത്തിനിറച്ചുകൊണ്ട് സംവിധായകന്‍ നായികയോട് വെറുപ്പ് വളര്‍ത്തുന്നു.മറ്റൊരു പത്രപ്രവര്‍ത്തക തന്നെ കാണാന്‍ വന്നിരുന്നു എന്ന രാഘവന്റെ 'നിഷ്കളങ്കമായ' വെളിപ്പെടുത്തലിനുശേഷമുള്ള അഞ്ജലിയുടെ പെരുമാറ്റം തൊട്ടങ്ങോട്ട് 'സ്റ്റോറി'ക്കുവേണ്ടിയായാലും അല്ലെങ്കിലും താല്‍പര്യം തോന്നുന്ന ഒരു വ്യക്തിയോട് മനുഷ്യര്‍ പെരുമാറുന്ന രീതിയില്ലല്ല അഞ്ജലിയുടെ പെരുമാറ്റം. അവര്‍ കാരണമില്ലാതെ അധികാരം പ്രയോഗിക്കുന്നു. സാമാന്യബുദ്ധിയുള്ള ഒരു മാധ്യപ്രവര്‍ത്തകാളും സ്വന്തം സബ്ജക്റ്റിനോട് ഇപ്രകാരം പെരുമാറില്ല. കാറിലിരിക്കുമ്പോള്‍ ഗ്ലാസ് താഴ്ത്തുന്ന രാഘവനോട് അഞ്ജലി ശുണ്ഠിയെടുക്കുന്നു. പിന്നീട് എഴുതാനായുള്ള നിര്‍ബന്ധം കൂടിക്കൂടിവരികയും ആ സമയമത്രയും രാഘവനെ തടവിലിടുകയും ചെയ്യുന്നു. ഇവരുടെ ആണ്‍ സുഹൃത്ത് രാഘവനെ കാണുന്ന ഒരേയൊരു സമയത്താകട്ടെ വളരെ മാന്യമായി പെരുമാറുന്നതായും കാണാം. (ഇയാള്‍ അഞ്ജലിക്ക് ഉപദേശവും കൊടുക്കുന്നുണ്ട് അതിനുശേഷം. ആണ്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തുടരെത്തുടരെ ഉപദേശം സ്വീകരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന അഞ്ജലി പക്ഷെ ഒരു പെണ്‍ മാധ്യമപ്രവര്‍ത്തകയായ പ്രിയ ജോസഫിനെതിരാണ് തിരക്കഥയില്‍. ഇത് ജോലിപരമായ മത്സരബുദ്ധി കാരണമാണെങ്കില്‍ക്കൂടി സ്ത്രീയുടെ ഉപദേഷ്ടാക്കളും രക്ഷകര്‍ത്താക്കളുമാകുന്ന പുരുഷനും, എതിര്‍ഭാഗത്താകുന്ന സ്ത്രീയും പുരുഷാധിപത്യത്തിന്റെ പ്രവര്‍ത്തനരീതിയാണെന്നത്.) ഇങ്ങനെയെല്ലാം പെരുമാറുന്ന ഒരു സ്ത്രീക്ക് ആ ജോലിയോ സ്വന്തം ജീവന്‍ പോലുമോ അര്‍ഹതപ്പെട്ടതല്ലെന്ന കാഴ്ചപ്പാട് പ്രേക്ഷകരില്‍ കഥാകാരന്‍ വളര്‍ത്തിയെടുക്കുന്നു. അതുകൊണ്ടുതന്നെ അടിയേറ്റ് വീഴുന്ന അഞ്ജലിയോ വിമാനത്താവളത്തില്‍ അവരെ കാത്തുനില്‍ക്കുന്ന സൌഹൃദം/പ്രണയമോ (പൃഥ്വിരാജിന്റെ ഉദ്ദേശം ഇനിയും വ്യക്തമായിട്ടില്ലാത്ത 'അമേരിക്കയിലുള്ള ചാക്കോച്ചന്‍' കഥാപാത്രം) അവരുടെ അമ്മയോ ഒന്നും പ്രേക്ഷകരെ വേദനിപ്പിക്കാന്‍ വഴിയില്ല.

അഞ്ജലിയുടെ മരണം അവരര്‍ഹിക്കുന്നതായിത്തീര്‍ക്കുന്നതോടൊപ്പം ന്യായീകരിക്കപ്പെടുന്ന മറ്റ് ഗുരുതരമായ അവസരങ്ങളില്‍ ചിലത്

  • അഞ്ജലിക്ക് ഫൈന്‍ കെട്ടിക്കൊണ്ട് എസ് ഐ 'അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് കാറിലായാലും അടുക്കളേലായാലും വര്‍ത്തമാനമൊഴിഞ്ഞൊരു നേരമില്ലല്ലോ' എന്ന് കൂട്ടിച്ചേര്‍ക്കുന്നു. അവരോട് ആ സീനിലുടനീളം അയാള്‍ വളരെ മോശമായ, അശ്ലീലം കലര്‍ന്ന രീതിയില്‍ സംസാരിക്കുന്നു.  
  • 'വേറെ ഒരു പണിയുമില്ലെങ്കില്‍ ജേണലിസ്റ്റായേക്കാം എന്ന് പറഞ്ഞ് നടക്കുന്ന കുറെ പെണ്ണുങ്ങളുണ്ട്, ഇതൊക്കെ ആ വര്‍ഗ്ഗത്തില്‍പ്പെട്ടതായിരിക്കും' എന്ന് പ്രതാപ് പോത്തന്‍ അഞ്ജലിയെക്കുറിച്ച് പറയുന്നു. (കുറെ ആളുകളുണ്ട് എന്നുപോലുമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം) ‌

പ്രതാപ് പോത്തനിലൂടെ പുറത്തുവരുന്ന ഈ സ്ത്രീവിരുദ്ധത മുന്നറിയിപ്പിന്റെ സന്ദേശമായും ചേരും. ഈ ഒരു വാചകം പറയാന്‍ ഒരു സിനിമ തന്നെ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നെന്ന് മാത്രം.







Tuesday 15 July 2014

പാപ്പുവിനും ബേബിക്കുമുള്ള കത്തുകള്‍ #4




ബേബി അമ്മേടെ വയറ്റിനുള്ളിലായിരുന്നപ്പൊ പാപ്പു വീര്‍ത്ത വയറുമ്മെക്കേറി കസറത്ത് കാണിച്ചതോര്‍മേണ്ടാ? അപ്പൊ ഞാന്‍ അമ്മേന്റടുത്ത് ചോദിച്ചു ഇങ്ങനെ വയറ്റുമ്മെക്കേറി കസറത്ത് കാണിച്ചാ ബേബിക്ക് വല്ലതും പറ്റോന്ന്. അപ്പൊ അമ്മ എന്തൂട്ടാ പറഞ്ഞേന്നറിയാ? ആ പറ്റും, ബേബി പൊറത്ത് വരുമ്പൊ പാപ്പൂന് ഇപ്പ കിട്ടിയ തൊഴിയൊക്കെ തിരിച്ച് കൊടുക്കുംന്ന്. എന്നട്ട് കിട്ടിണിണ്ടാ തൊഴി മുഴുവന്‍? :)

Thursday 10 July 2014

സേതുവമ്മ #3




ചോറും ചീരുപ്പേരിയുമാണ് മിക്കവാറും ദിവസങ്ങളില്‍ സേതുവമ്മ ആപ്പീസില്‍ കൊണ്ടുപോകുന്നത്. പാതിയുറക്കത്തില്‍ തേങ്ങ ചിരവുന്ന ശബ്ദം ഞാന്‍ കേള്‍ക്കും. 




പിന്നെ പ്രാര്‍ഥനയാണ്. മുട്ടുമ്മേല്‍ നിന്ന് പത്ത് പതിനഞ്ച് മിനുറ്റ് സേതുവമ്മ കര്‍ത്താവീശോമിശിഹായോട് പ്രാര്‍ഥിക്കും. 'എല്ലാവര്‍ക്കും വേണ്ടി' എന്നാണ് പറയുന്നതെങ്കിലും എനിക്ക് നേര്‍വഴി കാണിച്ചുതരണമെന്നാണ് പ്രാര്‍ഥനയുടെ ഉള്ളടക്കമെന്നെനിക്കറിയാം.



പ്രാര്‍ഥിക്കുമ്പോള്‍ സേതുവമ്മയുടെ മുടിയില്‍ നിന്ന് വെള്ളം ഇറ്റിറ്റ് വീണ് കുപ്പായം നനയുന്നത് കാണാം. മുടിക്കുടുക്കില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. രാവിലെ അത് തിരയാനും സമയം കണ്ടെത്തണം.

ഒരു പെട്ടി മുടിക്കുകുടുക്കുകള്‍ സേതുവമ്മയ്ക്ക് സമ്മാനിക്കണമെന്നുണ്ട്. അത് തിരഞ്ഞ് കളയാനുള്ളതല്ല സേതുവമ്മയുടെ സമയം.

Monday 7 July 2014

സേതുവമ്മ #2





ഗ്രീന്‍ റ്റീ യാണ് സേതുവമ്മയുടെ ആരോഗ്യരഹസ്യം. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന പാത്രത്തിലാണ് സേതുവമ്മ കാലത്ത് ഗ്രീന്‍ റ്റീ കുടിക്കുന്നത്.

അപ്പോള്‍ എനിക്കും കിട്ടും ഒരു കപ്പ്. ഉറക്കച്ചടവില്‍ ഒറ്റ വലിക്ക് ഞാനത് അകത്താക്കും. ഗ്ലും ഗ്ലും എന്ന്.

Sunday 6 July 2014

സേതുവമ്മ #1






പുലര്‍ച്ച മൂന്നര മണിക്ക് സേതുവമ്മയുടെ അലാറം അടിക്കാന്‍ തുടങ്ങും. 'യഹൂദിയായിലേ ഒരു ഗ്രാമത്തില്‍...' എന്നാണ് സേതുവമ്മയുടെ അലാറം. ഏഴ് മണിയോടെ സേതുവമ്മ എഴുന്നേല്‍ക്കും. 

Wednesday 2 July 2014

പാപ്പുവിനും ബേബിക്കുമുള്ള കത്തുകള്‍ #3




കാലികോ പോകാന്‍ നേരത്ത് 
കാലികോ പോകാന്‍ നേരത്ത് ചെക്കന്റെ വക ഒരു ചിണുങ്ങലുണ്ട്.
എന്നുവെച്ച് നിങ്ങള് രണ്ടാളും
എന്റടുത്ത് ചിണുങ്ങീട്ടൊന്നും ഒരു കാര്യോമില്ലാ...

...ന്ന് തോന്നുണു.

:)


പാപ്പുവിനും ബേബിക്കുമുള്ള കത്തുകള്‍ #2


കാലികോ ഇങ്ങനെയാണ് ചെക്കനെയും കൊണ്ട് സവാരിക്കിറങ്ങണെ. പോകാന്‍ നേരം ചെക്കന്‍ ഭയങ്കര നെലോളിയാണ്. അപ്പൊ കാലികോ ഒന്നയയും. കുറുമ്പ് കാണിക്കാണ്ടിരുന്നാ നിങ്ങളേം കൊണ്ടുപോകും. ഞാന്‍ സൈക്കിളീ കൊണ്ടുപോകും. കാലികോ ഒടിഞ്ഞുവീഴാറായ ഈ മോട്ടോര്‍ബൈക്കിലും. പക്ഷെ കുറുമ്പ് കാണിക്കാണ്ടിരിക്കണം. കേട്ടാ.

Tuesday 1 July 2014

പാപ്പുവിനും ബേബിക്കുമുള്ള കത്തുകള്‍ #1


ഉറങ്ങിപ്പോയത് നമ്മള്‍ രണ്ടുപേരും അറിഞ്ഞില്ല.
കൊച്ചിയിലൊരു വീട്ടില്‍
പണ്ട് പണ്ട്,
സ്നേഹം മാത്രമുള്ളൊരു സമയത്ത്.


Saturday 21 June 2014

കുട്ടിപ്പാട്ടുകള്‍


'ഓം ശാന്തി ഓശാന' ഈയടുത്താണ് കാണുന്നത്. അതിലെ ശീര്‍ഷകഗാനം കേട്ടപ്പോള്‍ വരികളെല്ലാം എവിടെയോ കേട്ടുമറന്നതുപോലെത്തോന്നി. അങ്ങനെ അന്വേഷിച്ചപ്പോഴാണ് കുട്ടിക്കാലത്തെ പാഠപുസ്തകങ്ങളിലുണ്ടായിരുന്ന ഒന്നു രണ്ടു പദ്യങ്ങളില്‍ നിന്നുള്ള വരികളാണെന്നു മനസ്സിലായത്. നീലാകാശം പീലികള്‍ വിരിയും എന്ന പദ്യം ഞാന്‍ പഠിച്ചിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ ശരിയായ വരികള്‍ക്കു വേണ്ടി ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അന്വേഷിക്കുകയും ലഭിക്കുകയും ചെയ്തു. കിട്ടിയ ഉടനെ കുട്ടികള്‍ക്കു വേണ്ടി അതിനു ചേര്‍ന്ന ചിത്രങ്ങള്‍ വരയ്ക്കാനാണ് തോന്നിയത്. പണി അറിയില്ലെങ്കിലും നിറങ്ങള്‍ കുട്ടികള്‍ക്കിഷ്ടമാണ് എന്ന അടിസ്ഥാനത്തില്‍ കുറെ വാരിത്തേച്ചു. ഇത്തരത്തിലുള്ള പഴയ പദ്യങ്ങള്‍ക്കിനിയും നിറങ്ങള്‍ വാരിത്തേയ്ക്കാനുദ്ദേശിക്കുന്നുണ്ട്. നിങ്ങള്‍ പഠിച്ചിട്ടുള്ളതും ഇഷ്ടപ്പെട്ടതുമായവ നിര്‍ദേശിക്കുമല്ലോ. ചിത്രങ്ങളും അതെല്ലാം ചേര്‍ത്തുണ്ടാക്കിയ വീഡിയോയും താഴെ.




നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല


തെളിഞ്ഞ മഞ്ഞപ്പൂങ്കുല

ആകെ ചുമന്ന റോസാപ്പൂ

തവിട്ട് പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍പ്പിന്നെ

കറുത്ത രാത്രിയിലീനിറമെല്ലാം ഓര്‍ത്തു കിടന്നൂ ഞാന്‍

വരികള്‍

Saturday 7 June 2014

The World Before Her: രണ്ട് യാഥാര്‍ഥ്യങ്ങളുടെ അപ്രതീക്ഷിതവും അലോസരപ്പെടുത്തുന്നതുമായ സമാഗമം.




സ്വതന്ത്ര സിനിമാനിര്‍മാണത്തിലെ ഒരു വഴിത്തിരിവായി നിഷ പഹുജയുടെ ഈ സിനിമയെ ഞാന്‍ കാണുന്നു. അതിനുള്ള കാരണങ്ങള്‍ ഇപ്രകാരമാണ്.

  • ആദ്യമായി തീവ്രവലതിന്റെ പരിശീലനമുറകള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നു.
  • ആദ്യമായി സുന്ദരിപ്പട്ടത്തിന്റെ പിന്നാമ്പുറ കഥകള്‍ തുറന്നു കാണിക്കുന്നു.
  • മേല്‍പ്പറഞ്ഞ രണ്ടും ഒരു സ്ത്രീയുടെ കണ്ണില്‍ക്കൂടെയാണ് നടക്കുന്നത്.

ഈ ഉദ്യമത്തിന് സംവിധായിക കാണിച്ച ധൈര്യം അഭിനന്ദിക്കാതെ വയ്യ. ചിത്രം മുന്നോട്ട് വയ്ക്കുന്ന വിഷമം പിടിച്ച ചോദ്യങ്ങളാണ് ഡോക്യുമെന്ററി സിനിമയുടെ തന്നെ അന്തസത്ത എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമ സുഖിപ്പിക്കാനുള്ളതല്ല, അലോസരപ്പെടുത്താനുള്ളതാണ്. പ്രേക്ഷകമനസ്സുകള്‍ സംതൃപ്തിപ്പെടുത്തുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രയാസമേറിയ കാര്യമാണ് അവയെ ഉലയ്ക്കുകയും വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നത്. ദി വേള്‍ഡ് ബിഫോര്‍ ഹെര്‍ ചെയ്യുന്നതും അതുതന്നെ.

ഇന്റര്‍കട്ടിങ്ങ് എന്ന പുരാതന സിനിമാസൂത്രം (സിനിമാറ്റിക ടൂള്‍) ഉപയോഗിച്ചാണ് ആദ്യാവസാനം കഥ, അല്ല, കാര്യം, പറഞ്ഞിരിക്കുന്നത്. കൂടുതലാളുകള്‍ ഈ സൂത്രം തക്കതായ കാരണങ്ങളാല്‍ ഒഴിവാക്കാന്‍ നോക്കുമ്പോഴും ഈ ചിത്രത്തിന് അനുയോജ്യമായ രീതിയായി ഞാനിതിനെ കാണുന്നു. ബ്യൂട്ടി പേജന്റിലെ പെണ്‍കുട്ടികളെയും ദുര്‍ഗ വാഹിനി കാംപിലെ പെണ്‍കുട്ടികളെയും ചിത്രസംയോജനത്തിലൂടെ തുണിനാരിഴകള്‍ കണക്ക് ബന്ധിപ്പിക്കുകയാണ് സംവിധായിക ചെയ്തിരിക്കുന്നത്. ചിത്രസംയോജനത്തിലും ശബ്ദലേഖനത്തിലും ഇടയ്ക്കെല്ലാം നമുക്ക് കേള്‍ക്കാന്‍ കഴിയുന്ന സംവിധായികയുടെ ചോദ്യങ്ങളിലുമാണ് ഈ ചിത്രത്തിന്റെ ക്രിയാത്മകത എന്ന് പറയാം.

എത്ര വ്യത്യസ്തമാണ് പരിഷദ്-സുന്ദരി ലോകങ്ങള്‍?

ചിത്രം മുന്നോട്ട് വയ്ക്കുന്ന ചോദ്യം ഇങ്ങനെ ചുരുക്കിയെഴുതാം. സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണമെന്നും എപ്പോള്‍ എവിടെ സഞ്ചരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നുമുള്ളതെല്ലാം അവരുടെ സ്വാതന്ത്ര്യമാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍. ഒരു സൌന്ദര്യമല്‍സരത്തിന് മുന്നോടിയായി നടക്കുന്ന കാംപിലാണവരെല്ലാവരും. അവിടെ സംഭവിക്കുന്നതാകട്ടെ ഇപ്പറഞ്ഞ സ്വാന്ത്ര്യത്തിന്റെ തന്നെ കടുത്ത ലംഘനമാണ്. എന്നാല്‍ മല്‍സരം തുറന്നിടുന്ന പ്രശസ്തി, പണം, അംഗീകാരം എന്നിവയ്ക്കായി പെണ്‍കുട്ടികള്‍ ഇത് കണ്ടില്ലെന്ന് വയ്ക്കുന്നു. ദുര്‍ഗ വാഹിനി കാംപില്‍ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പോരാടുക എന്നതാണ് എല്ലാ പെണ്‍കുട്ടികളുടെയും ലക്ഷ്യമെന്നാണ് പഠിപ്പിക്കുന്നത്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണ് മുളയിലേ നുള്ളിക്കളയുന്നത്. ഹിന്ദുക്കളല്ലാത്തവരെല്ലാം ശത്രുക്കളാണെന്നും അവര്‍ രാഷ്ട്രത്തെ കൊള്ള ചെയ്യുന്ന അവസരം വന്നാല്‍ അവരെ ഒന്നടങ്കം കൊന്ന് കളയണമെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അവബോധമുള്ളവര്‍ വരെ അവിടെ വിരളമാണ്. ഈ രണ്ട് സാഹചര്യത്തില്‍ ആരാണ് കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത്?
ഉത്തരം എളുപ്പമാണോ? എന്റെ അഭിപ്രായത്തില്‍ ഒട്ടുമല്ല.

ഈ രണ്ട് സാഹചര്യങ്ങളെയും ബന്ധിപ്പിക്കുന്നത് തന്നെ എന്തിനാണ് എന്ന ചോദ്യമുയര്‍ന്നേക്കാം. പക്ഷെ അടിസ്ഥാനതലത്തില്‍ ഇവ രണ്ടും സംബോധന ചെയ്യുന്ന പ്രശ്നം വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ളതാണ്. വിവിധ ശക്തികള്‍ വ്യക്തിത്വത്തെ പ്രത്യേകിച്ചും സ്ത്രീയുടേതിനെ എങ്ങനെ ഇല്ലായ്മ ചെയ്യുന്നു എന്നതിനെക്കുറിച്ച്. മാത്രവുമല്ല രണ്ട് കാര്യങ്ങളും ബന്ധിപ്പിക്കുമ്പോഴാണ് അല്ലെങ്കില്‍ മനസ്സിലുദിക്കാത്ത പല സാദൃശ്യങ്ങളും തെളിഞ്ഞ് വരുന്നതും. എന്നാലിവ തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യത്തിലെനിക്ക് സംശയമില്ല. എവിടെ എങ്ങിനെ എന്നതാണ് ചോദ്യം. ഇതിനെ മുന്‍നിര്‍ത്തി വേണം സിനിമയെക്കുറിച്ചാലോചിക്കാന്‍.

ദുര്‍ഗ വാഹിനിയിലെ പെണ്‍കുട്ടികളുടെ കാംപ് പഠിപ്പിക്കുന്നത് അവരുടെ ലക്ഷ്യം രാഷ്ട്രത്തിന്റെ പാരമ്പര്യവും അഭിമാനവും സംരക്ഷിക്കുക എന്നതാണെന്നാണ്. ഇവ രണ്ടും തകര്‍ക്കുന്ന ശക്തികളാണ് അന്യ മതസ്ഥര്‍. അവരെ നേരിടാന്‍ ഹിംസ തന്നെയാണ് മാര്‍ഗം. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ആയുധപരിശീലനം ആവശ്യമാണ്.
സൌന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ലക്ഷ്യം അവര്‍ക്ക് ആദ്യം മുതല്‍ നിശ്ചയമുണ്ട്. സുന്ദരിപ്പട്ടം കൈക്കലാക്കുക എന്നതാണത്. അവരോരോരുത്തരും സ്വന്തമായ അഭിപ്രായങ്ങളും ജീവിതരീതിയുമെല്ലാമുള്ളവരാണു താനും. പട്ടത്തിലേയ്ക്കുള്ള വഴിയില്‍ ഇതിന് നേര്‍വിപരീതമായ സംഗതികളും ചെയ്യേണ്ടത് ആവശ്യമായി വരുന്നു. ഉദാഹരണത്തിന് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്നവരാണ് പെണ്‍കുട്ടികളെല്ലാം. എന്നാല്‍ പിന്നീട് ബിക്കിനി റൌണ്ടില്‍ (ഈ റൌണ്ട് പ്രതിഷേധം ഭയന്ന് പരസ്യമായി സംഘടിപ്പിക്കുന്നില്ല) തനിക്ക് അസുഖകരമായ വസ്ത്രമാണ് ബിക്കിനിയെന്നും മല്‍സരം ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമാണ് സഹിക്കുന്നതെന്നും ഒരു പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. ഈ രീതിയില്‍, സുന്ദരിയാവുക, അല്ലെങ്കില്‍ അതിന്റെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന സുന്ദരിപ്പട്ടം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗം സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒട്ടനവധി കാര്യങ്ങളാണ് എന്ന് സുന്ദരി കാംപ് പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നു. പ്രാവര്‍ത്തികമാക്കുന്നു.

ഇവയില്‍ ‍ഞാന്‍ കാണുന്ന വ്യത്യാസം ഇതെല്ലാമാണ്.
മറ്റേതെങ്കിലും രീതിയില്‍ ചിന്തിക്കാന്‍ തുനിയുന്നതിനുമുമ്പുതന്നെ മെരുക്കപ്പെടുന്നവരാണ് ദുര്‍ഗ വാഹിനിയിലെ പെണ്‍കുട്ടികള്‍. ഒരുദാഹരണമെടുത്താല്‍ അതിലൊരു പെണ്‍കുട്ടിയോട് സംവിധായിക ചോദിക്കുന്നുണ്ട് അവള്‍ക്ക് മുസ്ലിം സുഹൃത്തുക്കളാരുമില്ലേ എന്ന്. ഗര്‍വോടെ അവള്‍ ഇല്ല എന്ന് പറയുന്നു. കാംപില്‍ വരുന്നതിനു മുമ്പ്, നന്നെ ചെറുതായിരുന്നപ്പോള്‍ ഒന്നും നോക്കാതെ എല്ലാവരോടും സൌഹൃദം സ്ഥാപിച്ചിരുന്നു എന്നും എന്നാലത് അപ്പോള്‍ തനിക്ക് വേണ്ടുന്ന അവബോധം കാര്യങ്ങളെക്കുറിച്ചില്ലാതിരുന്നതുകൊണ്ടാണെന്നും പറയുന്നു അവള്‍. കാംപില്‍ ഉയരുന്ന മുദ്രാവാക്യങ്ങള്‍ കശ്മീര്‍ ചോദിച്ചാല്‍ കഴുത്തറുക്കും തുടങ്ങിയവയാണ്. ആവേശത്തോടെ അതേറ്റുപറയുന്ന പെണ്‍കുട്ടികള്‍ ഈ അച്ചില്‍ നിന്നു പുറത്തുകടക്കുക അച്ചിനു പുറത്തുള്ള ലോകം പരിഷദ് കണ്ണടയിലൂടെയല്ലാതെ കാണുമ്പോള്‍ മാത്രമാണ്. അത് സംഭവിക്കുന്നേയില്ല. ഇനി അഥവാ സംഭവിച്ചാല്‍ത്തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കാംപില്‍ അവയെല്ലാം എളുപ്പം മായ്ച്ച് കളയുകയും ചെയ്യും.

ഇതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ സുന്ദരി കാംപിലുള്ള ആദ്യ വ്യത്യാസം തങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ അത് നടക്കുന്നുണ്ട് എന്ന് പെണ്‍കുട്ടികള്‍ക്ക് മനസ്സിലാവുന്നുണ്ട് എന്നുള്ളതാണ്. ചൂഷണത്തിനു പുറത്തുകടക്കാനോ അതിനെതിരെ പ്രതികരിക്കാനോ ഉള്ള ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പടിയാണിത്. കാലുകള്‍ മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ഒരു തുണി കൊണ്ട് എല്ലാവരെയും മറച്ച് നടത്തിപ്പിക്കുന്നുണ്ട് പരിശീലകരിലൊരാള്‍. കണ്ണിന്റെ സ്ഥാനത്ത് പരുഷമായി കത്രിച്ച രണ്ട് ചെറിയ തുളകള്‍ മാത്രം. രുഹി സിങ്ങെന്ന മല്‍സരാര്‍ഥി തനിക്ക് അടഞ്ഞ സ്ഥലങ്ങള്‍ പേടിയാണെന്ന് ആ സമയത്ത് വെളിപ്പെടുത്തുന്നു. (ക്ലോസ്റ്റ്രോഫോബിയ). തന്റെ വിശ്വാസങ്ങള്‍ക്കെതിരായ കാര്യങ്ങളാണെങ്കില്‍പ്പോലും ലക്ഷ്യത്തിലെത്താന്‍ വേണ്ടി, അതിനുമാത്രം പലതും പലപ്പോഴും സഹിക്കേണ്ടതായി വരുന്നുണ്ടെന്ന് മറ്റൊരാള്‍ ഏറ്റുപറയുന്നു. ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനത്തിനെങ്കിലും മുതിരാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്. ഈ വ്യത്യാസം അതിപ്രധാനമാണ്.

ഡോക്യുമെന്ററിയുടെ സത്യവും സത്യവും
 
സത്യത്തിലേയ്ക്കുള്ള പ്രയാണം എന്ന നിലയ്ക്ക് സിനിമയെ കാണുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സീഗാ വെര്‍ട്ടോവിന്റെ കീനോ പ്രാവ്ദ ആശയം തൊട്ടുണ്ട്. പിന്നീട് ഡോക്യുമെന്ററി സിനിമയിലെ സിനിമ വെരീറ്റെ രീതിയും ഇതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടതാണ്. ദി വേള്‍ഡ് ബിഫോര്‍ ഹെര്‍ നെക്കുറിച്ചുള്ള ചില എഴുത്തുകളിലെങ്കിലും ഇത്തരത്തില്‍ സംവിധായകരുടെ ഇടപെടലേതുമില്ലാതെ ഉള്ളതുള്ളതുപോലെ കാണിക്കുക എന്ന രീതി അവലംബിച്ചിരിക്കുന്നതിനെ പ്രകീര്‍ത്തിക്കുന്നതായി കണ്ടു. രണ്ടിടത്തെയും സംഭവങ്ങള്‍ കാമറയില്‍ അതേ പടി പകര്‍ത്തി വച്ചിരിക്കുയാണ് എന്ന്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഒരു സിനിമയെ സംബന്ധിച്ചും ഇത് ശരിയല്ല. ആദ്യമായി കാമറയ്ക്കു മുന്നിലാകുന്നതോടെ ഏതൊരു വ്യക്തിയും അറിഞ്ഞോ അറിയാതെയോ വ്യത്യസ്തരാകുന്നുണ്ട്. അവിടം മുതല്‍ തുങ്ങുന്നതാണ് സത്യം എന്ന സങ്കല്‍പത്തിന്റെ ഇല്ലായ്മ. ഇനി കാമറയുടെ സാന്നിധ്യം അറിയിക്കാതെയുള്ള ചിത്രീകരണമാണെങ്കില്‍ക്കൂടി കാമറ പ്രതിഷ്ഠിക്കുന്ന ഇടം, ആങ്കിള്‍ എന്നിവയെല്ലാം സംവിധായകരുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം തന്നെയാണ്. ഉദാഹരണത്തിന് ഒരു ചെരുപ്പ് കുത്തിയോട് സംസാരിക്കുമ്പോള്‍ ടോപ് ആങ്കില്‍ ഉപയോഗിക്കുന്നതിലൂടെ അയാളിരിക്കുന്ന നിലയിലേയ്ക്ക് താഴാന്‍ (അക്ഷരാര്‍ഥത്തില്‍) പോലും കൂട്ടാക്കാത്ത സംവിധായക മനോഭാവം പ്രകടമാണ്. ഇനി ന്യൂട്രല്‍ ആങ്കിളായി കരുതപ്പെടുന്ന ഐ ലെവലിലാണ് ചിത്രീകരണെങ്കില്‍ക്കൂടി cut' എന്നൊന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവിടെ സ്വന്തം രാഷ്ട്രീയവും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു തന്നെയാണര്‍ഥം
 
മ്മള്‍ കാണുന്നതെല്ലാം യാഥാര്‍ഥ്യം തന്നെയാണെന്നത് ശരിയാണ്. എന്നാല്‍ യാഥാര്‍ഥ്യം എന്നത് വളരെ വിശാലമായ അര്‍ഥതലങ്ങളുള്ള ഒരു വാക്കായി കണക്കാക്കാതെ ഇത് പറയുക സാധ്യമല്ല. സുന്ദരി കാംപും ദുര്‍ഗ വാഹിനി കാംപും തമ്മിലുള്ള ഒട്ടുമിക്ക കട്ടുകളും ശബ്ദത്താല്‍ യോജിപ്പിക്കപ്പെട്ടിട്ടുണ്ട്. (സൌണ്ട് ഓവര്‍ലാപ്) സുപരിചിതമായതുകൊണ്ട് മാത്രം അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു സൂത്രമാണിത്. സിനിമ കാഴ്ച മാത്രമല്ല, കേള്‍വി കൂടിയാണ്. രണ്ടും ഒരുമിച്ചുമാണ്. അപ്പോള്‍ ദുര്‍ഗവാഹിനിയുടെ കീര്‍ത്തനങ്ങളോ മുദ്രാവാക്യങ്ങളോ സുന്ദരികളുടെ ചിത്രത്തിനുമേല്‍ വന്നുപതിക്കുമ്പോളായാലും സമാനമായി തിരിച്ച് സംഭവിച്ചാലും പ്രേക്ഷകമനസ്സില്‍ അറിയാതെ തന്നെ രണ്ട് യാഥാര്‍ഥ്യങ്ങളും അലോസരപ്പെടുത്തുന്നതോ അസ്വസ്ഥതപ്പെടുത്തുന്നതോ ആയ രീതിയില്‍ ഇടകലരുന്നുണ്ട്. പരിഷദ് കാംപിന്നവസാനം അവിടുത്തെ പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യപ്പട്ടത്തില്‍ മല്‍സരാര്‍ഥികള്‍ക്ക് ലഭിക്കുന്നതുപോലൊരു ആഡ (ഒരു സാഷ് ആണത്) കിട്ടുന്നുണ്ട്. കുട്ടികളുടനെ ശരിക്കും മിസ്സിന്ത്യ സാഷ് പോലെത്തന്നെ എന്നാണ് പറയുന്നതും. ഇതിന്റെ വിരോധാഭാസം തന്നെയാണ് ശബ്ദത്തിലൂടെയും സാധ്യമാകുന്നത്
 
പല രംഗങ്ങളും പിന്നീട് പുനഃസൃഷ്ടിച്ചതാണെന്ന് വ്യക്തമാണ്. ഉദാഹരണത്തിന് രുഹിയുടെ അച്ഛനമ്മമാര്‍ അവളുടെ പടം പത്രത്തില്‍ വരുന്നത് നോക്കുന്നതും പ്രതികരിക്കുന്നതും, അവള്‍ക്ക് പട്ടം കിട്ടുന്നില്ല എന്ന് ടി വിയില്‍ കാണുന്നതും, പിന്നീട് അവള്‍ തിരിച്ചെത്തുമ്പോള്‍ അച്ഛന്‍ കൂട്ടാന്‍ ചെല്ലുന്നതും, പ്രാചി ത്രിവേദിയുടെ വീട്ടില്‍ സുന്ദരിപ്പട്ട മല്‍സരം കാണുന്നതും എല്ലാം. ഇവിടെയെല്ലാം ഡോക്യുമെന്ററിയുടെ സത്യം പരാജയപ്പെടുകയല്ല ചെയ്യുന്നത്. മറിച്ച് വെര്‍ട്ടോവ് സങ്കല്‍പ്പിച്ചതുപോലുള്ള പരമോന്നതമായ സത്യത്തിലേയ്ക്കുള്ള അല്ലെങ്കില്‍ സിനിമയുടെ, സിനിമ എന്ന, സത്യത്തിലേയ്ക്കുള്ള പാത വെട്ടുകയാണ്. കാരണം പ്രാചി ത്രിവേദിയുട അങ്ങേയറ്റം യാഥാസ്ഥിതിക തീവ്രഹിന്ദു കുടുംബത്തിലെ സ്ത്രീയായ അവളുടെ അമ്മ, സുന്ദരികളെ നോക്കി പെണ്‍കുട്ടികള്‍ കൊള്ളാമല്ലോ എന്ന് പറയുന്നതും ഉടന്‍ തന്നെ അവളുടെ അച്ഛന്‍ ഇതാണോ നമ്മുടെ സംസ്കാരം എന്നാക്രോശിക്കുന്നതും സിനിമ വെളിപ്പെടുത്തുന്ന, ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത സത്യമാണ്. ഇത്തരത്തിലുള്ള അനേകം സത്യങ്ങളുടെ സമാഗമമാണ് ഈ ഉജ്വല സിനിമ.

മായാത്ത ചിത്രങ്ങള്‍
 
തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ ചിത്രത്തിന്റെ കനലുകള്‍ ബാക്കിയാണ്. അത് ഏറെക്കാലം വേട്ടയാടുകയും ചെയ്യും. റിലീസിനു മുമ്പുതന്നെ യൂട്യൂബില്‍ പ്രചരിച്ച സുന്ദരിപ്പട്ടത്തിന്റെ ബോട്ടോക്സ് കഥയടക്കം അനേകം സന്ദര്‍ഭങ്ങള്‍ അനിര്‍വചനീയമായ ഭീതിയും രോഷവും ഉളവാക്കുന്നതാണ്. പെണ്‍കുട്ടികളുടെ പരിശീലനത്തിന്റെ ഒരു ഘട്ടത്തില്‍ അവരെ നടക്കാന്‍ പഠിപ്പിക്കുന്നുണ്ട്. (അതെ, കുട്ടികള്‍ മുട്ടിലിഴയുന്നതില്‍ നിന്ന് നടക്കാന്‍ തുടങ്ങുന്ന നിമിഷം പോലെത്തന്നെ സുന്ദരിയാവാന്‍ എങ്ങനെ നടക്കണമെന്ന് പഠിക്കുന്ന നിമിഷവും സൌന്ദര്യ വാണിജ്യലോകത്തില്‍ പ്രധാനമത്രെ!) അതിലൊരു മോഡലിന്റെ നില്‍പ്പ് ശരിയാക്കിക്കൊണ്ട് പരിശീലക ചോദിക്കുന്നുണ്ട്, വേദനിക്കുന്നുണ്ടോ എന്ന്. ഉണ്ടെന്നവര്‍ തലയാട്ടുമ്പോള്‍. ഗംഭീരം. നീ അത്രമേല്‍ സുന്ദരിയായിരിക്കുന്നു എന്നാണവര്‍ പറയുന്നത്. ('Does it hurt?' -'Yes' -Great! You look fab!') സൌന്ദര്യച്ചന്തയുടെ ആദ്യ പാഠമാണിതെന്നുവേണമെങ്കില്‍ പറയാം. വേദനിപ്പിക്കുന്നതെല്ലാം സൌന്ദര്യമാണ്. സ്വന്തം ശരീരത്തെയും അതിന്റെ സ്വാതന്ത്ര്യത്തെയും വേദനിപ്പിക്കാതെ സുന്ദരിയാവുക സാധ്യമല്ല. (വളരെ ലളിതമായ സൌന്ദര്യവര്‍ധക പ്രക്രിയയായ പുരികത്തിന്റെ രൂപം മാറ്റുന്നതുവരെ വേദനാജനകമാണ്)
ദുര്‍ഗ വാഹിനി കാംപിന്നവസാനം നടത്തുന്ന ജാഥയുടെ വേളയില്‍ കാവിപ്പെണ്‍പടയുടെ മുന്നില്‍ ചൂളി ഉള്ളിലേയ്ക്കു വലിയുന്ന ഒരു തൊപ്പിധാരിയായ താടിക്കാരന്‍ മുസല്‍മാനെ കാണാം. നേരത്തെ പ്രാചിയുടെ അച്ഛന്റെ ഒരു വേദപഠന ക്ലാസ്സില്‍ മുസല്‍മാന്മാരെപ്പറ്റി അയാള്‍ പറയുന്നത് മനസ്സിലൂടെ കടന്നുപോകും. തൊപ്പി ധരിച്ച, താടി നീട്ടിയ പിശാചുക്കളാണ് (ശൂര്‍പ്പണഖയോടാണ് ഉപമിക്കുന്നത്. കൈകൂപ്പി പ്രസന്നവദനരായി വരുന്ന ക്രിസ്ത്യാനികളെ മുലയൂട്ടാനെന്ന വ്യാജേന വന്ന പൂതനയോടും). അവര്‍ അരുളിച്ചെയ്യുന്ന രാജ്യം ഇങ്ങെത്തിയല്ലോ എന്ന് ഞെട്ടും. മോദിയുടെ ഭരണത്തിന്‍കീഴിലാണ് നമ്മള്‍ ചിത്രം കാണുന്നതെന്നും മനസ്സില്‍ വയ്ക്കുമ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശവപ്പെട്ടിയിന്മേല്‍ അവസാന ആണി തറയ്ക്കുന്നതിന്റെ ശബ്ദവും ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
 
വളരെ പ്രധാനപ്പെട്ട മറ്റൊരു സാദൃശ്യവും വിഷയവും സിനിമയില്‍ യാദൃശ്ചികമെന്നോണം കടന്നുവരുന്നുണ്ട്. പ്രാചിയുടെ അച്ഛന്‍ അവളെ ശാരീരികമായി വളരെ ഉപദ്രവിക്കുന്ന ആളാണെന്ന് ഗര്‍വോടെ സമ്മതിക്കുന്നുണ്ട്. ഏഴാം ക്ലാസ്സില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചതിന്റെ പാട് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന അയാളുടെ ആവേശം ഒന്ന് കാണേണ്ടതുതന്നെയാണ്. ഇങ്ങനെ തല്ലുന്നതിലും ഉപദ്രവിക്കുന്നതിലും എതിര്‍പ്പൊന്നുമില്ലേയെന്ന് സംവിധായിക ചോദിക്കുമ്പോള്‍ അവള്‍ കൊടുക്കുന്ന മറുപടി വേദനാജനകവും രാജ്യത്തിന്റെ സ്ത്രീകളുടെ അവസ്ഥയ്ക്കു മുമ്പിലൊരു വലിയ ചോദ്യച്ചിഹ്നവുമാണ്. തന്റെ അച്ഛന്‍ താന്‍ തെറ്റ് ചെയ്യുമ്പോഴാണ് തല്ലുകയും ശാരീരികമായി വേദനിപ്പിക്കുകയും ചെയ്യുന്നതെന്നും അതില്‍ പരാതിപ്പെടാന്‍ തക്കതായൊന്നുമില്ലെന്നും അവള്‍ പറയുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയാണെന്നറിഞ്ഞിട്ടുകൂടി തന്നെ വളരാന്‍ സമ്മതിച്ച ആ അച്ഛന്‍ എന്ത് തെറ്റ് ചെയ്താലും ആ ഉപകാരത്തിനു മുന്നില്‍ അതെല്ലാം മറക്കാന്‍ അവളൊരുക്കമാണെന്ന് അറിയിക്കുകയും ചെയ്യുന്നു. പെണ്‍ഭ്രൂണഹത്യയ്ക്ക് പുറമെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന രീതിയും ഇന്ത്യയില്‍ വളരെ പ്രചാരത്തിലുണ്ടെന്ന സത്യം പിന്നെയും പ്രഹരമേല്‍പ്പിക്കുന്നു. അവിടെനിന്നും 2009 മിസ് ഇന്ത്യ പട്ടം ലഭിച്ച പൂജ ചോപ്രയിലെത്തുമ്പോള്‍ അവര്‍ക്ക് പറയാനുള്ളതും സമാനമായ കഥയാണെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. പൂജയുടെ അച്ഛനമ്മമാര്‍ പിരിയാനുള്ള കാരണം പെണ്‍കുഞ്ഞിനെ വേണ്ട എന്നുള്ളതുകൊണ്ട് അവളെ (പൂജ രണ്ടാമത്തെ കുട്ടിയായിരുന്നു. രണ്ടാമത്തെ കുട്ടിയെങ്കിലും ആണായിരിക്കണമെന്നായിരുന്നു അവളുടെ അച്ഛന്റെയും വീട്ടുകാരുടെയും നിര്‍ബന്ധം) കൊന്നുകളയാന്‍ ആവശ്യപ്പെട്ടു എന്നതാണ്. അവളുടെ അമ്മ അന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചതുകൊണ്ടു മാത്രം കാമറയ്ക്കുമുന്നിലിരുന്ന് സംസാരിക്കുന്ന ഒരു മനുഷ്യജീവിതമാണ് പൂജയുടേത്. അതുകൊണ്ടുതന്നെ സുന്ദരിപ്പട്ടം ലഭിച്ചത് തന്റെ അമ്മയൊരാള്‍ കാരണം മാത്രമാണെന്നും തന്നെ വേണ്ടെന്ന് വെച്ചിരുന്ന അച്ഛനെപ്പോലുള്ളവരുടെ മുന്നില്‍ താന്‍ ഇവിടം വരെയെത്തി എന്ന് തെളിയിക്കുകയുംകൂടിയാണെന്നും അഭിമാനത്തോടെ പറയുന്നു അവള്‍.

ഇനിയും വരട്ടെ സ്വതന്ത്ര വിപ്ലവങ്ങള്‍.

വലിയ ബഡ്ജറ്റോ പ്രശസ്തരായ അഭിനേതാക്കളോ ഇല്ലാതെതന്നെ സിനിമ ഉണ്ടാക്കി കാഴ്ചക്കാരിലെത്തിക്കുക എന്നത് പതുക്കെ സാധ്യമായി വരുന്നുണ്ട് ഇന്ത്യയില്‍. വളരെ ശ്രദ്ധയാകര്‍ഷിച്ച ഷിപ് ഓഫ്‍ തീസിയൂസ്, നാഷനല്‍ അവാര്‍ഡ് ലഭിച്ച ഫാന്റ്രി തുടങ്ങി കൂടുതല്‍ സിനിമകള്‍ ഫിക്ഷന്‍ ലോകത്തില്‍ പുറത്തുവരുന്നു. ഡോക്യുമെന്ററി സിനിമകളും റിലീസിന് തയ്യാറാകുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു മാറ്റം. ഗുലാബി ഗാംഗ് അത്തരത്തിലൊന്നായിരുന്നു. കിരണ്‍ റാവു, അനുരാഗ് കശ്യപ് തുടങ്ങി സിനിമാ വ്യവസായത്തില്‍ പേരെടുത്തവര്‍ ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് അത്യന്തം ശ്ലാഘനീയമാണ്. ദി വേള്‍ഡ് ബിഫോര്‍ ഹെര്‍ തിയറ്ററുകളിലെത്തുന്നത് സിനിമയും അതിന്റെ സൌന്ദര്യശാസ്ത്രവും പ്രസക്തിയും മാറുന്നതിന്റെ സൂചകമാണ്. സ്വതന്ത്രമായ ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നുള്ള ധീരമായ ഉദ്യമകള്‍ക്ക് വഴിയൊരുക്കുകയും കരുത്തേകുകയും ചെയ്യും. ഭാവി അത്ര നിരാശാനിര്‍ഭരമല്ലെന്ന് ഒരുവേള തോന്നിപ്പിക്കും. പിന്നെ മിസ് ഇന്ത്യയെും ദുര്‍ഗവാഹിനിയെയും കുറിച്ചാലോചിക്കുമ്പോള്‍ ഭീതിയുടടെയും അരക്ഷിതാവസ്ഥയുടെയും ഒരു കറുത്ത കമ്പടത്തിനു കീഴില്‍ ചുരുണ്ടുകൂടിക്കിടന്ന് ചാവുകയാണുത്തമമെന്ന് തോന്നും. എങ്കിലും വയ്യ, പൊരുതുക തന്നെ

നിഷ പഹൂജയുമായുള്ള ഒരു അഭിമുഖം ഇവിടെ
സിനിമയുടെ ഫേസ്‌ബുക് പേജ്. സ്വന്തം നഗരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കാംപെയ്ന്‍ നടക്കുന്നു.