Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, 12 October 2013

കോഴിക്കോട്ടെ ഒരു താവളം



കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് താഴെയുള്ള പഴയ പുസ്തകക്കടയാണിത്. പുതിയ പുസ്തകങ്ങളും ചിലത് കിട്ടും. ആ വഴിക്ക് നടക്കുമ്പഴൊക്കെയും പുസ്തകം വാങ്ങാനാണെങ്കിലും അല്ലെങ്കിലും ഇവിടെ കേറും ഞാന്‍. പതിനൊന്നിലൊറ്റം പഠിക്കുമ്പഴാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. അന്നുതൊട്ട് കുറെയധികം പുസ്തകങ്ങള്‍ വാങ്ങി ഇവിടുന്ന്. ആദ്യ കാല്‍വിന്‍ ആന്റ് ഹോബ്സ് വരെ ഇവിടുന്നാണ്. വായനയിലെ വഴിത്തിരിവുകള്‍ പലതുമുണ്ടായ ആ കാലഘട്ടത്തില്‍ കുട്ടികളുടെ പുസ്തകങ്ങള്‍ വായിച്ച് ഭാഷ നന്നാക്കാന്‍ ഈ പുസ്തകശാല ഒരുപാട് സഹായിച്ചിരുന്നു. സ്നേഹം മൂത്ത് അവസാനം അവിടെ ജോലി ചെയ്യാനൊരവസരം വരെ ചോദിച്ചു നടത്തിപ്പുകാരനോട്. അങ്ങേര് സ്നേഹപൂര്‍വം അറിയിക്കാമെന്ന് പറഞ്ഞ് വിട്ടു. പല സൌഹൃദങ്ങളും പ്രണയങ്ങളും ഇവിടെ വച്ചുണ്ടായിട്ടുണ്ട്. പല സമ്മാനങ്ങളും ഇവിടെനിന്ന് വാങ്ങിയവയാണ്. 
ഇന്ന് കയറിയപ്പോള്‍ എന്‍ എസ് മാധവന്റെ തിരുത്തും Winnie the Pooh വിന്റെ ഒരു illustrated പുസ്തകവും വാങ്ങി. ഇങ്ങനെയൊക്കെയാണ് കോഴിക്കോട്ട് പൈസ പോകുന്ന വിധം.


Tuesday, 19 March 2013

SRFTI: റാഗിംഗ്;സംഭവിച്ചതെന്തെന്നാല്‍

സംഭവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞെങ്കിലും എഴുതേണ്ട സംഗതികള്‍ എഴുതപ്പെടാതെ പോകരുതല്ലോ. മാത്രവുമല്ല മൂന്ന് മാസം മുന്നെ നടന്ന കാര്യങ്ങള്‍ കാരണം ഇപ്പഴും ചിലര്‍ (ചിലര്‍ എന്ന് പറയുമ്പോള്‍, ഞാന്‍) അനുഭവിക്കുന്നുമുണ്ടല്ലോ. അതിനാല്‍ നടന്ന കാര്യങ്ങള്‍ എന്ത് എന്നും എന്തുകൊണ്ട് എങ്ങനെ ഞാന്‍ സത്യജിത് റേ ചലച്ചിത്രക്കളരിയിലെ കറത്ത കുഞ്ഞാടായി എന്നും ഇവിടെ കുറിക്കുന്നു.
26 November 2012 നാണ് ക്ലാസ് തുടങ്ങുന്നത്. അന്ന് രാത്രി ഒരു സ്വാഗത പരിപാടിയും തുടര്‍ന്ന് രാത്രിഭക്ഷണവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കൈ കഴുകി തിരിച്ച് നടക്കുമ്പോള്‍ ആരോ എന്നെ വിളിച്ചു. ശബ്ദത്തിന്റെ ഉറവിടസ്ഥാനമായ ഇരുട്ട് Open Air Theatre ആണെന്ന് പിന്നീട് മനസ്സിലായി. ഏതായാലും അവിടെ കുറെ സീനിയേസ് കള്ളും കഞ്ചാവുമായിരിക്കുന്നുണ്ടായിരുന്നു. ഇവിടെ ചെന്നതും പൊതുവെ റാഗിംഗ് എന്നറിയപ്പെടുന്ന കടുത്ത മനുഷ്യാവകാശലംഘനമെന്ന് ഞാന്‍ വിശ്വസിക്കുന്നതുമായ പരിപാടി തുടങ്ങി. റാഗിംഗ് പരിചയമുള്ളവര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന രീതിയിലൊക്കെത്തന്നെ അത് പുരോഗമിച്ചു. പരിചയമില്ലാത്തവര്‍ക്കായി, ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുക, അഭ്യാസങ്ങള്‍ ചെയ്യിപ്പിക്കുക, ഇടതടവില്ലാതെ തെറി വിളിച്ചുകൊണ്ടിരിക്കുക, തല്ലും, കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുക എന്നിവ. അപ്പോള്‍ ഞാന്‍ അമ്മയുടെ കൂടെ ഗസ്റ്റ് ഹൌസിലാണ് താമസിച്ചിരുന്നത് എന്നതുകൊണ്ട് ഒരു മണിക്കൂറിനുശേഷം അവര്‍ 'ഹോസ്റ്റലിലേയ്ക്ക് നടക്കൂ' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നേരെ ഗസ്റ്റ് ഹൌസില്‍ പോയി കിടന്നുറങ്ങി. ഞാന്‍ കരുതിയത് ഹോസ്റ്റലെന്നാല്‍ എവിടെയാണോ താമസിക്കുന്നത്, അവിടം എന്നാണെന്നാണ്. പക്ഷെ പിന്നീട് മനസ്സിലായി ഹോസ്റ്റലിന്റെ ടെറസ്സിലാണ് വിശ്വവിഖ്യാതമായ റാഗിംഗ് പരിപാടി നേരം പുലരുവോളം നടക്കുന്നതെന്ന്.

പിറ്റേ ദിവസം ഞങ്ങളുടെ മുറിയില്‍ (അപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരാണ് അവിടെ താമസിച്ചിരുന്നത്. ആറ് പേര്‍ക്കുള്ള മുറിയാണത്.) രണ്ട് ഡേ സ്കോളേസും താമസിക്കുന്നുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ റാഗിംഗില്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് പറഞ്ഞതുകൊണ്ട് അവിടെ നില്‍ക്കുന്നതാണെന്ന് പറഞ്ഞു. എനിക്കിതെല്ലാം വളരെ വിചിത്രമായിത്തോന്നി. നിര്‍ഭാഗ്യവശാല്‍ എനിക്ക് മാത്രമാണ് അങ്ങനെ തോന്നുന്നുണ്ടായിരുന്നത്. ഏതായാലും ഞാനന്നും പോയില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ മലയാളികളായ രണ്ട് ബാച്ച്മേറ്റുകള്‍ വന്ന് പറഞ്ഞു അവരെന്നെ വിളിക്കുന്നുണ്ട്, ചെല്ലണമെന്ന്. പോകാനുദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവരിലൊരാളുടെ മട്ട് മാറി. 'ഞങ്ങള്‍ക്കൊക്കെ പോകാമെങ്കില്‍ നിനക്കെന്താണ്? എല്ലാവരും ചെല്ലുന്നതുവരെ അവരിത് തുടരും എന്നാണ് പറയുന്നത്, അതുകൊണ്ട് 'നീ കാരണം ഞങ്ങളനുഭവിക്കുകയാണ്' എന്നെല്ലാം പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത്രയ്ക്കും പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെട്ടുകൂടേ? അപ്പോള്‍ തനിക്ക് അവിടെ തുടര്‍ന്നും പഠിക്കേണ്ടതാണെന്നും പരാതിപ്പെട്ടാല്‍ സീനിയേസ് അതിന് സമ്മതിക്കില്ലെന്നും പഠനം മാത്രമല്ല തുടര്‍ന്നുള്ള ജീവിതവും ദുര്‍ഘടമാക്കാനവര്‍ക്ക് കഴിയുമെന്നും ആ കുട്ടി പറഞ്ഞു. അവസാനം അഞ്ച് മിനുറ്റ് മുഖം കാണിച്ച് പോയാ മതി എന്ന് പറഞ്ഞ് അവരെന്നെയും കൂട്ടിക്കൊണ്ട് പോയി.

തണുപ്പാണ്. ചൂടിനേക്കാള്‍ തണുപ്പ് സഹിക്കുക എനിക്ക് പ്രയാസമാണ് എന്നതിനാലും അത്രയും തണുപ്പ് പരിചയമില്ലാത്തതിനാലും എനിക്കത് വല്ലാത്ത പ്രശ്നമായിരുന്നു. ഒരു ഘട്ടത്തില്‍ റാഗിംഗിനോടുള്ള എതിര്‍പ്പിനേക്കാള്‍ പണ്ടാരം ഈ തണുപ്പത്തന്നെ ഇവര്‍ക്കിത് ചെയ്യണോ എന്നായിരുന്നു ഞാനാലോചിച്ചിരുന്നത്. മട്ടുപ്പാവിലും തലേന്നത്തെ നടപടിക്രമം പുരോഗമിക്കുകയായിരുന്നു. അന്നേതായാലും എനിക്ക് ക്ഷമ നഷ്ടപ്പെട്ടു. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയും മെസേജയക്കുകയും ചെയ്യുകയായിരുന്ന എന്നോട് ഫോണുപയോഗിക്കാന്‍ പാടില്ലെന്നും അത് സ്വിച് ഓഫ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ അവരിലൊരാള്‍ എന്റടുത്ത് നിന്ന് ഒരടിയില്‍ക്കുറവ് അകലത്തില്‍ നിന്ന് എന്താണ് ചെയ്താലെന്ന് ആക്രോശിച്ചു. അതിനുംശേഷം ആരൊക്കെയോ വന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ആവര്‍ത്തിച്ചുള്ള തെറിവിളിയും ഇതുമെല്ലാം കൂടെക്കുഴഞ്ഞ് എനിക്കൊന്നും കേള്‍ക്കാതാവുകയുംകൂടെയായി. അപ്പോഴേയ്ക്കും നല്ല തണുപ്പായിരുന്നു. സ്വെറ്ററൊക്കെയിട്ടിട്ടുണ്ടായിരുന്നെങ്കിലും പല്ല് കൂട്ടിയിടിച്ച് എനിക്ക് സംസാരിക്കാന്‍ വരെ പറ്റുന്നുണ്ടായിരുന്നില്ല.
ഞാനവിടെനിന്ന് ഇറങ്ങിപ്പോയി. പ്രശ്നങ്ങള്‍ തുടങ്ങി.

തിരിച്ച് റൂമിലെത്തിയതും ബാച്ച്മേറ്റുകള്‍ കൂട്ടമായും ഒറ്റയായും എന്നെ തിരിച്ച് വിളിക്കാന്‍ പ്രവഹിക്കാന്‍ തുടങ്ങി. ഞാന്‍ തിരിച്ചുവരാതെ അവരെയൊന്നും അവിടെനിന്ന് വിടാന്‍ പോകുന്നില്ലെന്ന് അറിയിച്ചതായി അവരെല്ലാം പറഞ്ഞു. ഉറങ്ങാമെന്ന് കരുതിയതായിരുന്നെങ്കിലും അഞ്ച് മിനുറ്റ് കൂടുമ്പോള്‍ ആളുകള്‍ വിളിക്കാന്‍ വരുന്നതിനാല്‍ അതിനു പറ്റുമായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ഗതികെട്ട് ഞാന്‍ സുഹൃത്തിന്റെ സഹായത്തോടെ റെജിസ്റ്റ്രാറുടെ നമ്പര്‍ വാങ്ങി അങ്ങേരെ വിളിച്ച് പരാതിപ്പെട്ടു. Campus ില്‍ തന്നെ താമസിക്കുന്ന ഒരു പ്രൊഫസറെയും വിളിച്ച് സഹായിക്കാനഭ്യര്‍ഥിച്ചു. ഈ പ്രൊഫസര്‍ റാഗിംഗ് നടക്കുന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് റെജിസ്റ്റ്രാര്‍ പറഞ്ഞു. (അങ്ങിനെയൊന്നും നടന്നിട്ടില്ലെന്ന് പിന്നീട് മനസ്സിലായി). അന്ന് പുലര്‍ച്ച ഏഴ് മണിയോടടുത്താണ് റാഗിംഗ് അവസാനിച്ചതും എല്ലാവരും മുറിയില്‍ തിരിച്ചെത്തിയതും. ക്ലാസ്സില്‍ പോകണമെന്നുള്ളവര്‍ ഏഴേഴരയ്ക്ക് കിടന്നുറങ്ങി പത്ത് മണിക്കുള്ള ക്ലാസ്സിലെത്തിയാല്‍ മതി.

പിറ്റേന്നും ഞാന്‍ പോയില്ല. അന്ന് കുറച്ച് അധ്യാപകര്‍ എന്നോട് സംസാരിക്കുകയും എന്താണ് പ്രശ്നമെന്ന് ചോദിക്കുകയും ചെയ്തു. മദ്യപിച്ച് സംസാരിക്കുന്നതും തെറിവിളിയും മറ്റും അത് ചെയ്യുന്നത് സ്ഥാപനത്തിലെ സീനിയേസ് ആയതുകൊണ്ട് മാത്രം സഹിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടെന്ന് ഞാനറിയിച്ചു. പിറ്റേ ദിവസം ക്ലാസ്സില്‍ അധ്യാപകരുടെ ഒരു കൂട്ടം രെജിസ്റ്റ്രാറോടൊപ്പം വരികയും ആര്‍ക്കൊക്കെ പ്രശ്നമുണ്ടെന്നാരായുകയും ചെയ്തു. അപ്പോള്‍ ക്ലാസ്സില്‍ ഭൂരിഭാഗവും അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അന്ന് സ്ഥാപനത്തിന്റെ രെജിസ്റ്റ്രര്‍ ഞങ്ങള്‍ക്ക് തരികയും അതില്‍ റാഗിംഗ് ചെയ്തവരുടെ പേര് വിവരം കുറിച്ചെടുക്കേണ്ടവര്‍ക്ക് അത് ചെയ്യാമെന്ന് പറയുകയും ചെയ്തു. ഫോട്ടോയില്‍ നിന്ന് എനിക്കറിയാമായിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. അഞ്ച് പേരുടെ പേരുകള്‍ ഞാന്‍ കുറിച്ചെടുക്കുകയും അവര്‍ തന്ന email id യിലേയ്ക്ക് അനൌപചാരികമായ ഒരു പരാതിയായി അയയ്ക്കുകയും ചെയ്തു.

പിറ്റേ ദിവസം എട്ട് പേരെ താല്‍ക്കാലികമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി അറിയച്ച് കൊണ്ട് നോട്ടിസ് വന്നു. അതോടെ എന്റെ കാര്യത്തിലേകദേശമൊരു തീരുമാനമായി. എന്റെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമീപിക്കാത്തവരായിപ്പിന്നെയാരുമില്ല. ക്ലാസ്സിലെ കുട്ടികള്‍ (നേരത്തെ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നവരും പെടും), നാട്ടിലുള്ള മലയാളികള്‍, അതുമല്ലാത്ത സീനിയേസ് തുടങ്ങി മുക്കാല്‍ കാംപസും പ്രത്യക്ഷമായും പരോക്ഷമായും എന്നോട് പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. രണ്ട് സീനിയേസ് ഒരു ദിവസം പുലര്‍ച്ച നാല് മണി വരെയിരുന്ന് എനിക്ക് കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി ഒരു പ്രഭാഷണം തന്നു. Administration കുട്ടികള്‍ക്കെതിരാണെന്നും എന്നെയുപയോഗിച്ചുകൊണ്ട് അവര്‍ക്ക് നേരത്തെ സീനിയേസിനോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും ഞാനതിന് നിന്നുകൊടുക്കരുതെന്നും അവര്‍ ഉപദേശിച്ചു. അപ്പോഴേയ്ക്കും ക്ലാസ്സിലെ കുട്ടികളെല്ലാം റാഗിംഗേ നടന്നിട്ടില്ലെന്ന് പറഞ്ഞ് ഒപ്പിട്ടൊരു കടലാസ് കൊടുത്തിരുന്നു. അതില്‍ ഞാനും ഒപ്പിടാത്ത പക്ഷം പണ്ട് പഠിച്ചിറങ്ങിയവരും അവിടുള്ളവരുമെല്ലാവരും കൂടെച്ചേര്‍ന്ന് സമരത്തിനിറങ്ങുമെന്നും അങ്ങനെയുണ്ടായാല്‍ പഠനം സ്തംഭിക്കുമെന്നും അതുമൂലം ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ വര്‍ഷം നഷ്ടപ്പെടുമെന്നും അതിനൊക്കെ കാരണം ഞാനൊരൊറ്റയാളായിരിക്കുമെന്നും അവര്‍ അറിയിച്ചു. ഞാന്‍ ശരി എന്നു പറഞ്ഞു. അവര്‍ വേറൊന്ന് പറഞ്ഞത് Times of India യിലേയ്ക്ക് ഞാന്‍ വിളിച്ച് പറഞ്ഞ് ഒരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും നാളെ അത് വരുന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാവുമെന്നുമാണ്. എന്റെ ചേച്ചി ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്നവര്‍ക്കറിയാം എന്നും സൂചിപ്പിച്ചു. (അത്തരത്തിലൊരു കാര്യവും ഞാനോ എന്റെ ചേച്ചിയോ ചെയ്തിരുന്നില്ല. ഹൈദരബാദിലിരുന്ന് കല്‍ക്കത്തയിലെ Times edition നിയന്ത്രിക്കാനുള്ള കഴിവ് ചേച്ചിക്കുള്ളതായി ഞാന്‍ സത്യമായും വിശ്വസിക്കുന്നുമില്ല).

പിറ്റേ ദിവസം അവര്‍ പറഞ്ഞപോലെ Times ില്‍ വാര്‍ത്ത വന്നു. അതില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് കുറച്ച് കുഴപ്പം പിടിച്ച രീതിയിലാണെങ്കിലും (ലലിത പ്രസാദിനെ she എന്ന് വിളിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ തമാശ. നേരിട്ട് അന്വേഷിച്ചറിയാതെയുള്ള റിപ്പോര്‍ട്ടാണെന്ന് വ്യക്തം. കാരണം ലലിത പ്രസാദ് കല്ലൂരി ആണാണ്. :) )കാര്യം പുറംലോകമറിഞ്ഞു. തുടര്‍ന്നുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഒരു Enquiry Committee യെ നിയോഗിച്ചതും അവര്‍ തെളിവെടുത്തതുമാണ്. തെളിവെടുപ്പിലും ഞാനെന്റെ നിലപാടിലുറച്ചുനിന്നു. അതിനൊടുവില്‍ രണ്ടുപേരൊഴികെ പുറത്താക്കിയവരെയെല്ലാവരെയും തിരിച്ചെടുത്തുകൊണ്ടുള്ള നടപടിയുണ്ടായി. ഇതോടെ ഞാനവിടുത്തെ കറുത്ത കഞ്ഞാടാവുകയും ഞങ്ങളുടെ ബാച്ച് ഞാനതിലുണ്ട് എന്ന കാരണം കാരണമായിരിക്കണം, അവിടെ ബഹിഷ്കൃതരുമായി. ക്രിസ്മസ് പാര്‍ട്ടിക്കുള്ള ക്ഷണത്തില്‍ 8-10th ബാച്ചുകളെ ക്ഷണിക്കുകയും 11th batch ആയ ഞങ്ങളെ പരാമര്‍ശിക്കാതെ വിടുകയും ചെയ്തതായിരുന്നു ഏറ്റവും പ്രത്യക്ഷമായ നടപടി. മൂന്നു മാസത്തില്‍ ഇതൊക്കെ ഏറെക്കുറെ അയഞ്ഞു. ബാച്ചിനോടുള്ള ദേഷ്യം നന്നെ കുറഞ്ഞു. വിരലിലെണ്ണാവുന്ന സീനിയേസിന് എന്നോടും ദേഷ്യമില്ലാതെയായി. ബാക്കിയുള്ളവര്‍ ഇപ്പോഴും മുഖത്തുനോക്കാതെയും ചിരിക്കാതെയും നടക്കുന്നു.
ഇതൊക്കെയാണ് സംഭവിച്ചത്. ബാക്കിയുള്ളവര്‍ എന്നോടെങ്ങനെ പെരുമാറുന്നു എന്നതോ എന്നെപ്പറ്റി എന്ത് വിചാരിക്കുന്നുവെന്നോ പറയുന്നുവെന്നോ ഉള്ളത് എന്നെ ബാധിക്കാറില്ല എന്നതുകൊണ്ട് എന്റെ ജീവിതത്തിന് ഭ്രാന്ത് എന്ന പണ്ടേയുള്ള പ്രശ്നമൊഴിച്ചാല്‍ വേറെ കുഴപ്പങ്ങളൊന്നുമില്ല. പക്ഷെ കുഴപ്പങ്ങളുണ്ട് എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു

1.റാഗിംഗ് ഒരു punishable offence ആണ് എന്ന കാര്യം അവിടെ നിക്കട്ടെ. എന്തുകൊണ്ടാണ് ഇതിന് ഇത്രയും അനുഭാവികള്‍ film school ുകളില്‍ ഉള്ളത് എന്നത് ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ച് നാളത്തെ സിനിമാക്കാരാകാന്‍ പോകുന്നവരെന്ന ലേബലുള്ള, പുരോഗമനവാദികള്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൂട്ടത്തിനിടയില്‍ ഈ substandard activity എങ്ങനെയാണ് ഇത്രയേറെക്കാലം ഒരു ritual പോലെ തുടര്‍ന്നുപോരുന്നത്? റാഗിംഗിന്റെ വക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട വാദം ജുനിയേസിനെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ് എന്നതാണ്. അതൊരു sadistic വാദമാണ്. കസറത്ത് കാണിപ്പിച്ചും തെറി വിളിച്ചും ഉറക്കം കെടുത്തിയുമാണ് അടുത്തറിയുന്നതെങ്കില്‍ ജൂനിയര്‍ സീനിയര്‍ ബന്ധം സര്‍ക്കസ് മുതലാളി, സര്‍ക്കസ് ജീവികള്‍ എന്നതുപോലെയാകണം. എന്നാലതല്ലല്ലോ. അങ്ങനെയാകാന്‍ പാടില്ലല്ലോ. ഒരു കൂട്ടം ആളുകള്‍ മറ്റുള്ളവരേക്കാള്‍ ഒരു വര്‍ഷമോ കൂടുതലോ മുമ്പ് ആ സ്ഥലത്ത് വന്നു എന്നതുകൊണ്ടുമാത്രം അത് ആധികാരികത നല്‍കുന്നില്ല.

2. Dr Jeckyll and Mr Hyde രീതി റാഗിംഗിന്റെ മുഖമുദ്രയാണെന്നും അതുകൊണ്ട് തന്നെ ഇത് നിരുപദ്രവകാരിയായ ഒരേര്‍പ്പാടാണെന്നുമുള്ള വാദം. അതായത് റാഗിംഗ് നടക്കുമ്പോള്‍ മാത്രമേ സീനിയേസ് അങ്ങനെ പെരുമാറുകയുള്ളു, കഴിഞ്ഞാല്‍ ചായ വാങ്ങിത്തരികയും മറ്റും ചെയ്യും. ഇത് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍മിപ്പിക്കുന്നു. ഭര്‍തൃപീഡനമനുഭവിക്കുന്ന പല സ്ത്രീകളും പറയുന്ന ഒരു കാര്യമാണ്, 'അല്ലാത്തപ്പൊ അങ്ങേര്‍ക്ക് ഭയങ്കര സ്നേഹാ'ണ്ന്ന്. ഈ 'അല്ലാത്തപ്പ' ള്ള സ്നേഹം സ്നേഹമാണോ? എന്റെ സഹമുറിയത്തിയുടെയടുത്ത് Gangs of Wasseypur സിനിമയിലെ കുറച്ച് തെറി പറയാനാണ് ആവശ്യപ്പെട്ടത് ചിലര്‍. ഇതൊരു verbal sexual assault ില്‍ കുറഞ്ഞ ഒന്നുമായി എനിക്ക് തോന്നുന്നില്ല. തെറി പറയുന്നതില്‍ തെറ്റുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ തെറി പറയാറുമുണ്ട്. പക്ഷെ നിര്‍ബന്ധപൂര്‍വം ആളുകളെ വിളിച്ചിരുത്തി തെറി പറയുകയോ പറയാനാവശ്യപ്പെടുകയോ ചെയ്യാറില്ല. കിടപ്പറയിലൊക്കെയേ ഇത് നടക്കാറുള്ളതായി ഞാന്‍ കേട്ടിട്ടുള്ളു. അല്ലെങ്കില്‍ porn ില്‍. സിനിമ പഠിക്കാന്‍ തെറി അറിഞ്ഞിരിക്കണമെന്നുണ്ടോ? സഹമുറിയത്തി കരയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത്രെ സിനിമയില്‍ explicit scenes edit ചെയ്യാനുള്ളപ്പോഴത്തേയ്ക്കുള്ള തയ്യാറെടുപ്പാണിതെന്ന്. അങ്ങനെയാണെങ്കില്‍ അതിനുള്ള പരിശീലനമായി എന്നെയൊന്ന് ഭോഗിച്ച് പരിശീലിക്കൂ എന്ന് പറഞ്ഞാല്‍പ്പോരേ.

3. റാഗിംഗിലെ അഭ്യാസങ്ങള്‍ പിന്നീട് ഉപകരകിക്കുന്നവയാണ്. തൂപ്പുവടി boom rod ആയും fire extinguisher കാമറയായും പിടിച്ച് ഒരു മണിക്കൂറൊക്കെ നില്‍ക്കുന്നതിനെപ്പറ്റിയാണിത്. ഇത്തരത്തില്‍ സിനിമാപിടുത്തം പഠിക്കാനാണോ entrance എഴുതി ഇന്റര്‍വ്യൂവും കഴിഞ്ഞ് ആയിരക്കണക്കിനാളുകളെ പിന്തള്ളി പത്ത് പേരിലൊരാളായിത്തീര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ കുട്ടികള്‍ ചെല്ലുന്നത്? ഏത് കുട്ടിക്ക് എന്ത് ശാരീരികാസ്വാസ്ഥ്യമാണുള്ളതെന്ന് റാഗിംഗ് നടത്തുന്നവര്‍ അന്വേഷിച്ചിട്ടുള്ളതായി എനിക്കറിവില്ല. ആര്‍ക്കെങ്കിലും ഇത് ചെയ്യുന്നതിന് പ്രശ്നമുണ്ടെങ്കിലോ? എന്തെങ്കിലും അപകടം പിണഞ്ഞാലോ? കുട്ടിയുടെ സിനിമാപഠിത്തം തുടരുമോ? അപ്പോള്‍ യഥാര്‍ഥത്തില്‍ ഇത്രയും നേരം boom rod പിടിക്കേണ്ട സന്ദര്‍ഭത്തിലെന്ത് ചെയ്യുമെന്നാണ് മറുചോദ്യം. പറ്റാവുന്ന പണിയേ പൈസ കൊടുത്ത് ചെയ്യാന്‍ പഠിക്കുന്നുള്ളു ആരും. അത് പക്ഷെ ആര്‍ക്കെങ്കിലും പാതിരാത്രിക്ക് കള്ളിന്‍പുറത്ത് boom rod/camera exercise ചെയ്യിപ്പിച്ച് കളയാം എന്ന തോന്നലില്‍ ചെയ്യാനല്ലെന്ന് മാത്രം.

4. റാഗിംഗുമായി സഹകരിച്ചില്ലെങ്കില്‍ 'industry' യില്‍ പാടുപെടും. ഈ മലയാളസിനിമയിലെ ഡയലോഗുണ്ടല്ലോ. 'നോക്കീം കണ്ടുമൊക്കെ നിന്നാല്‍ നിനക്ക് കൊള്ളാം.' ആ സംഗതി. ഈ വാദത്തിലാണ് പ്രശ്നമുള്ള പലരും വീഴുന്നത്. നമ്മളൊക്കെ ഒരേ സ്ഥലത്ത് പഠിക്കുന്നവരാണ്. പ്രോജക്റ്റുകള്‍ വരുമ്പോള്‍ നമ്മള്‍ തമ്മില്‍ സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ സഹകരിച്ചാല്‍ പിന്നീട് നിങ്ങളുടെ പ്രോജക്റ്റുകള്‍ വരുമ്പോള്‍ ഞങ്ങളുണ്ടാകും എന്നൊക്കെ. ഈ ഇന്റസ്റ്റ്രി ഇന്റസ്റ്റ്രി എന്ന് പറയുമ്പോള്‍ മുംബൈ സിനിമാ ഇന്റസ്റ്റ്രിയെ ആയിരിക്കണം ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പഠിച്ചിറങ്ങുന്നതിനുമുമ്പേ അവിടെ ആരൊക്കെ വാഴും വാഴില്ല എന്ന് തീരുമാനിക്കാന്‍ കഴിവുള്ള പ്രതിഭകള്‍ക്കിടയില്‍ പഠിക്കാന്‍ കഴിയുന്നത് തന്നെ എന്റെ ഭാഗ്യമായി കണക്കാക്കി ഞാന്‍ സമാധാനിച്ചു. മലയാളിയായ ഒരു ഗായികയും അവിടുത്തെ എന്റെ സീനിയറുമായ ഒരു കുട്ടി കേരളത്തിലിരുന്ന് പറഞ്ഞതായി അറിഞ്ഞത് 'അവളെ തുടര്‍ന്നുള്ള എല്ലാ ആക്റ്റിവിറ്റീസിലും ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' എന്നാണ്. സത്യം പറയണമല്ലോ ആക്റ്റിവിസം പറയുകയും പിന്നെ അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എനിക്കറപ്പുളവാക്കുന്ന കാര്യമാണ്. അതെത്രതന്നെ ഒരാളുടെ സ്വാതന്ത്ര്യമായാലും. അങ്ങനെയുള്ളവരുടെ സഹകരണമോ സൌഹൃദമോ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തുന്നവരുടെ പരിതാപകരമായ അവസ്ഥയാലോചിച്ച് എനിക്ക് പലപ്പഴും ചിരിയാണ് വരാറുള്ളത്. ഇത്രയും ബാലിശമാകാന്‍ കഴിയുമോ ബുദ്ധിജീവികള്‍ക്ക്!

5. അധ്യാപകരുടെയും മറ്റും പിന്തുണ. ലിബറല്‍ എന്ന് പൊതുവെ വിളിക്കാറുള്ള സ്വഭാവമുള്ളതുകൊണ്ട് അധ്യാപരില്‍ പലരും കുട്ടികള്‍ക്കൊപ്പം മദ്യപിക്കുകയും ദീര്‍ഘനേരം ചിലവിടുകയും ചെയ്യുന്നവരാണ്. അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് റാഗിംഗിനോട് എതിര്‍പ്പില്ല എന്നതിലും ഞാന്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല. ചിലര്‍ക്ക് കൊലപാതകത്തിനോടെതിര്‍പ്പുണ്ടാവില്ല. ചിലര്‍ക്ക് ബലാല്‍സംഗത്തിനോട്. പക്ഷെ അവസാനം നിലപാടെടുക്കേണ്ട ഘട്ടം വരുമ്പോള്‍ അനീതിയുടെ പക്ഷത്ത് നിന്ന് അതിനെതിരെ സംസാരിക്കുന്നവരോട് വൈരാഗ്യം വെച്ചുപുലര്‍ത്തുന്നത് അധ്യാപകര്‍ക്കെന്നല്ല ഒരു മനുഷ്യനും ചേര്‍ന്ന രീതിയാണെന്ന് ഞാന്‍ കരുതുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. ഇഷ്ടമുള്ള തെറ്റാണെങ്കിലും അല്ലെങ്കിലും. കഞ്ചാവ് വലിക്കുന്ന ഒരാള്‍ക്ക് അത് വളരെ പ്രിയപ്പെട്ടതായിരിക്കും. കഞ്ചാവ് legalise ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുമുണ്ട്. എന്നുവെച്ച് നാളെ ഞാന്‍ അതുമായി പിടിക്കപ്പെട്ടാല്‍ ഇതനീതിയാണെന്ന് പറഞ്ഞ് മുറവിളി കൂട്ടാന്‍ ഞാന്‍ പോകുന്നില്ല. അതുകൊണ്ട് പ്രയോജനമില്ലെന്നുമാത്രമല്ല അത് ബുദ്ധിശൂന്യമാണെന്ന് ഞാന്‍ കരുതുകയും ചെയ്യുന്നു. റാഗിംഗിനെപ്പറ്റി നടന്ന ഒരു സംഭാഷണത്തില്‍ ഹോസ്റ്റല്‍ caretaker ഞങ്ങളോടോതിയ കാര്യങ്ങള്‍ വളരെ രസകരമാണ്. ഞങ്ങള്‍ക്ക് (അതായത് എനിക്ക്) റാഗിംഗ് കൈകാര്യം ചെയ്യാനറിയില്ല. പാതിരാത്രിക്ക് സീനിയേസ് സിഗരെറ്റ് വാങ്ങാനയയ്ക്കും എന്നുറപ്പായതുകൊണ്ട് നേരത്തെ സിഗരെറ്റ് വാങ്ങിവയ്ക്കുകയാണ് വേണ്ടത്. എന്നട്ട് അവര്‍ വാങ്ങാന്‍ പറഞ്ഞയയ്ക്കുമ്പോള്‍ മുറിയില്‍ സ്വസ്ഥമായി കുറച്ച് നേരമിരുന്ന് നേരത്തെ വാങ്ങിവെച്ച സിഗരറ്റ് കൊണ്ട് കൊടുക്കുക. പാതിരാത്രിക്ക് സിഗരെറ്റ് വാങ്ങാനയയ്ക്കുന്നതിനല്ല പ്രശ്നം. അത് തന്ത്രപൂര്‍വം കൈകാര്യം ചെയ്യാനുള്ള 'ബുദ്ധി' ഇല്ലാത്തതിനാണ്.

അധ്യാപകരുടെയും admnistration ന്റെയും ഭാഗത്ത് നിന്ന് പരോക്ഷമായി റാഗിംഗിനെ അനുകൂലിച്ച് കേട്ട വേറൊരു വാദം 'physical' ആയുള്ള ഉപദ്രവങ്ങളൊന്നും ഇല്ലാത്തിടത്തോളം അത് കുഴപ്പമില്ല എന്നാണ്. ശാരീരികമായുള്ള ഉപദ്രവം എന്ന് പറയുമ്പോള്‍ തല്ലിച്ചതയ്ക്കല്‍ എന്നാണുദ്ദേശിക്കുന്നത്. അതിനുകാരണം ഇപ്പറയുന്ന അധ്യാപകരുടെ FTII വിദ്യാര്‍ഥി കാലഘട്ടത്തില്‍ റാഗിംഗില്‍ അതും ഒരു പതിവായിരുന്നു എന്നാണ്. അന്ന് നിയമം പോലും അവര്‍ക്കനുകൂലമായിരുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നതൊന്നും ഒന്നുമല്ല. തല്ലിച്ചതച്ചാലേ കുഴപ്പമുള്ളൂ എന്നത് പലയിടത്തും കേട്ടുമറന്ന പല വാദങ്ങളെയാണോര്‍മിപ്പിക്കുന്നത്. റേപൊന്നും ചെയ്തില്ലല്ലോ. തൊട്ടല്ലേയുള്ളു. മുലയിലൊന്ന് നുള്ളിയല്ലേയുള്ളു. അതെ. അത്രയൊക്കെത്തന്ന്യേ ഉള്ളു. പണ്ട് ഭര്‍ത്താവ് ചത്താല്‍ ഭാര്യയും തീയില്‍ ചാടിച്ചാവണമായിരുന്നു. ഇന്നിപ്പൊ അത് വേണ്ട. വീണ്ടും കല്യാണം കഴിച്ചാല്‍ തേവിടിച്ചിയെന്ന വിളി കേട്ടാല്‍ 'മാത്രം' മതി. അത്രയേ ഉള്ളു.
(റാഗിംഗിനെ മനസ്സിലനുകൂലിക്കുന്ന അധ്യാപകരുടെ വെറുപ്പും കൊട്ടക്കണക്കിന് ഞാന്‍ വാങ്ങിവച്ചു. അതിനിപ്പൊ തെളിവൊന്നുമില്ലാത്തതുകൊണ്ട് ആ കാര്യം pursue ചെയ്യാന്‍ പോയില്ല.) 

7. ഏറ്റവും തമാശയായിത്തോന്നിയ വാദം ഒരു മലയാളിയാണ് പറഞ്ഞത്. എന്റെ ബാച്ച്മേറ്റ്. ആദ്യത്തെ ദിവസം റാഗിംഗില്‍ ആ കുട്ടി 'തകര്‍ന്നു പോയെ'ങ്കിലും അതിഷ്ടപ്പെട്ടുവത്രെ. കാരണം ബീന പോള്‍ ജോണ്‍ അബ്രഹാം അവരെ റാഗ് ചെയ്തതിന്റെ കഥയും റസൂല്‍ പൂക്കുട്ടിയുടെ റാഗിംഗ് അനുഭവങ്ങളുമൊക്കെക്കേട്ട് അതെന്താണെന്നൊന്ന് അനുഭവിച്ചറിയണം എന്നുണ്ടായിരുന്നത്രെ.

അത് കേട്ടപ്പോള്‍ ചിരി വന്നെങ്കിലും കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാനാലോചിച്ചു. ആ കുട്ടിയെയും കുറ്റം പറയാന്‍ പറ്റില്ല. FTII ഭൂരിഭാഗം ഇന്ത്യന്‍ സിനിമാമോഹികളുടെയും സ്വപ്നമാണ്. മലയാളികളുടെ കാര്യം പിന്നെ പറയണ്ട. ഈ film school കള്‍ച്ചറിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് റാഗിംഗ് എന്ന രീതിയിലുള്ള വമ്പിച്ച പ്രചരണം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. അതിപ്പോള്‍ അവിടങ്ങളില്‍ മാത്രമല്ല. എന്‍ എസ് ഡിയിലായാലും പൊതുവെ ഏത് കലാലയത്തിലായാലും റാഗിംഗ് ഒരു ചടങ്ങാണ്. കോളെജ് ജീവിതത്തിന്റെ രസം എന്നൊക്കെപ്പറഞ്ഞ് കുറിപ്പെഴുതുമ്പോള്‍ ഫ്രെഷേസ് ഡേ, കാന്റീന്‍ നൊസ്റ്റാല്‍ജിയയ്ക്കൊപ്പം പറയാവുന്ന ഒന്ന്. ഈ മഹത്വവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ റാഗിംഗിനെ സംരക്ഷിക്കുന്നത്. ഇത്തരത്തില്‍ മഹത്വവല്‍ക്കരിക്കേണ്ട ഒന്നല്ല റാഗിംഗ്. അത് പലര്‍ക്കും യോജിപ്പുള്ള ഒരു പീഡനമുറയാണ്. അതിനോട് യോജിക്കുന്ന ഒരു കൂട്ടമുണ്ടെന്ന് കരുതി അത് ശരിയാവണമെന്നില്ല. കാരണമില്ലാതെ മനുഷ്യര്‍ മനുഷ്യരുടെ മുകളില്‍ അധികാരം exercise ചെയ്യുന്നത് ചൂഷണമാണ്.

മറ്റൊന്ന് കൂടെയുണ്ട്. പത്ത് പതിനേഴ് വര്‍ഷമായി തുടര്‍ന്നുകൊണ്ട് പോരുന്ന ഒരു സമ്പ്രദായത്തിനെതിരെ സംസാരിക്കുമ്പോള്‍ ആ voice ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങള്‍. അത് അത്യന്തം അരോചകമായാണ് എനിക്കനുഭവപ്പെട്ടത്. ഇതിന് മുമ്പും പല രീതിയില്‍ എനിക്കിത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളതുകൊണ്ടും അവിടെച്ചെന്നതില്‍പ്പിന്നെ പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നാത്ത അവസ്ഥയിലേയ്ക്ക് എന്തുകൊണ്ടോ ഞാന്‍ മാറിയിരുന്നതുകൊണ്ടും എനിക്കത് അത്ര പ്രശ്നമായി തോന്നിയില്ല. പക്ഷെ രണ്ട് രണ്ടരയാഴ്ച നിരന്തരമായി എന്തുകൊണ്ട് ഞാന്‍ ചെയ്തത് ഒരു മോശം കാര്യമാണെന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കാനുള്ള ആളുകളുടെ തത്രപ്പാട് സഹിക്കേണ്ടി വന്നു. എന്നത്തെയും പോലെ കൂടെ നില്‍ക്കാന്‍ വേറാരുമില്ല. ഈ ഒറ്റപ്പെടല്‍ ഒട്ടുമുക്കാലും എന്നെ ബാധിച്ചില്ലെങ്കിലും ചിലയവസരങ്ങളില്‍ അതെന്നെ വിഷമിപ്പിച്ചിരുന്നു. കൂടെ നിന്നത് എന്റെ ചേച്ചിയും നാട്ടിലെ രണ്ട് സുഹൃത്തുക്കളും മാത്രം. അപ്പോഴൊക്കെ ഞാനാലോചിച്ചിരുന്നത് ഈ അവസ്ഥയില്‍ വേറാരെങ്കിലുമായിരുന്നെങ്കിലെന്താവുമായിരുന്നു എന്നാണ്. സത്യം പറഞ്ഞാല്‍ വേറാരുടെയൊക്കെയോ പരാതികളും എന്റേതായി കണക്കാക്കപ്പെടുന്നുണ്ട്. അഞ്ച് പേരുകളേ ഞാന്‍ കൊടുത്തിരുന്നുള്ളുവെങ്കിലും എട്ടു പേരെ പുറത്താക്കിയിരുന്നു ആദ്യം. അതായത് ഞാനല്ലാതെ വേറാരൊക്കെയോ പരാതി കൊടുത്തിരുന്നു എന്നര്‍ഥം. ഒരര്‍ഥത്തില്‍ എനിക്കത് നന്നായിത്തോന്നി. ലോകത്തിന്റെ ഭാരം ഏറ്റെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതുകൊണ്ടല്ല. Anonymous ആയാണെങ്കിലും ആരെങ്കിലുമൊക്കെ സ്വന്തം അഭിപ്രായം പറയുന്നുണ്ടല്ലോ എന്നോര്‍ത്ത്. കാരണം ഞാന്‍ മനസ്സിലാക്കുന്നത് ഇത്തരം സ്പേസുകളില്‍ സ്വന്തം അഭിപ്രായം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രയാസമാണ്. തുടക്കത്തില്‍ റാഗിംഗില്‍ കരയുന്നവര്‍ തന്നെ അടുത്ത കൊല്ലം മട്ടുപ്പാവില്‍ റാഗ് ചെയ്യുന്നു. സിനിമയോടുള്ള ഇഷ്ടം പതുക്കെ കലാലയത്തിലെ അരാചകത്വത്തോടുള്ള ഇഷ്ടമാകുന്നു. മൂന്ന് വര്‍ഷത്തെ കോഴ്സ് ആരെയൊക്കെയോ പഴി പറഞ്ഞ് ആറര വര്‍ഷമെടുത്ത് തീര്‍ക്കുന്നു.

സിനിമ പഠിക്കാന്‍ പോയി സിനിമ പഠിച്ചെന്നു വരുത്തി പുറത്തിറങ്ങാന്‍ കഴിയണേ എന്ന് മാത്രമാണ് സത്യത്തിലിപ്പോളെന്റെ ഏക ആഗ്രഹം. ഒരു കാര്യം മാത്രമാണ് നിശ്ചയം. അടുത്ത കൊല്ലം ഏതെങ്കിലുമൊരു കുട്ടി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാത്രം ഇതുപോലൊരു പ്രതികരണത്തിന് വിധേയരായാല്‍ വേറാരുമില്ലെങ്കിലും ഞാനുണ്ടാകും കൂടെ. അത്രതന്നെ.

Monday, 22 October 2012

കല്‍ക്കത്താ ക്രോണിക്കിള്‍സ്

രാത്രി നെറയെ വെളിച്ചം.
വലിയ നഗരം.
കൊളങ്ങളും തടാകങ്ങളും തന്നെ.
പിന്നെ പാലങ്ങള്‍.
പണിതോണ്ടിരിക്കണ മെട്രോ റെയിലുകള്‍
ചുറ്റും അഴുക്ക്
സോപ്പ് പതയാത്ത വെള്ളം.

അവടത്തെ ഭക്ഷണത്തിലാകെ കഴിച്ചട്ടിഷ്ടപ്പെട്ടത് ഒരു വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ എനിക്ക് തീരെ ഇഷ്ടല്ല. പക്ഷെ ഇത് ബജി പോലെയാണ്. കഴിച്ചു.
ഗതികെട്ടൊരുദിവസം മസാലദോശ വാങ്ങി ബിഗ് ബസാറീന്ന്. നൂറ് രൂപ. സന്തോഷായി.

കൊതുകുകളാണ്. കൊച്ചീലിള്ളേന്റെ എരട്ടീടെരട്ടീണ്ടാവും. അതോണ്ട് എല്ലാ ഹോട്ടല്‍ മുറികളിലും ജനലിലൊക്കെ ഒട്ടിച്ചുവെയ്ക്കാന്‍ പറ്റണ കൊതുകുവലകളാണ്. അതിന്റുള്ളീക്കൂടെയേ ഒക്കെ കാണാന്‍ പറ്റുള്ളു.

വഴീലെറങ്ങി നടന്നാ ഇവടത്തേതിന് നേരെ വിപരീതായിട്ട് ഒരൊറ്റ മന്‍ഷ്യന്‍ നോക്കില്ല. വേറേം നഗരങ്ങളില് പോയിട്ട്ണ്ട്. ഹൈദരബാദ്. ഡെല്ലി. അവടെയൊക്കെ ആള്‍ക്കാര് തുറിച്ച് നോക്കാറും ഒന്ന് നോക്കിപ്പോവാറും (check you out) ഒക്കേണ്ട്. ഇവടെ പക്ഷെ തുണീല്ലാണ്ട് നടന്നാലും ഒരു മന്‍ഷ്യന്‍ നോക്കില്ലാന്ന് തോന്നുണു. ശരിക്കും. അത്രയ്ക്ക് disinterested.

പ്രായപൂര്‍ത്തിയായ എല്ലാരും അവടെ പൊകവലിക്കുംന്ന് തോന്നുണു. വഴീല് കാണണ മിക്കവാറും ആള്‍ക്കാര് സിഗരെറ്റ് പൊകച്ചോണ്ടാണ് നിക്കണതും നടക്കണതും. പെണ്ണുങ്ങളല്ലാട്ടോ. കള്ള് ഷാപ്പുകളോ ബാറുകളോ കണ്ടില്ല. കൊറവാണ് എണ്ണം ഏതായാലും. മിക്ക സ്ത്രീകളും (അവടത്തോര്) സാരിയാണ്. ഉള്ളില് ബ്രാ ഇടണത് കൊറവാണ്. വയസ്സായോരും സാരിയന്നെ. ബ്ലൌസിടാണ്ട്.

ബംഗാളികളെന്തിയ്താല് സ്വന്തം ഭാഷേലേ സംസാരിക്കുള്ളു. അരിശം വരും ചെലപ്പൊ. ബംഗാളി അറിയാത്തോണ്ടാണല്ലോ ഹിന്ദീല് ചോദിക്ക്യണത്. അപ്പഴൊക്കെ ബംഗാളീല് ഉത്തരം. സഹികെട്ട് മമ്മി ഒരു ദിവസം മലയാളത്തില് അവരോട് തിരിച്ച് വര്‍ത്താനം പറയാന്‍ തൊടങ്ങി. ഒരു എബ്സര്‍ഡ് നാടകം പോലെ തോന്നിച്ചു.

cost of living വളരെ കൊറവാവണം. കാരണം ഒരാള്‍ക്ക് ഒരു നേരം ഭക്ഷണം കഴിക്കാന്‍ പതിനൊന്ന് രൂപയൊക്കെ മതി. നമക്കല്ലേ ഭക്ഷണം പിടിക്കാത്തതുള്ളു. അവര്‍ക്ക് പിടിക്കിണ്‌ണ്ടാവല്ലോ.

തിരിച്ച് ട്രെയിന്‍ കേറാന്‍ നേരത്ത് ആദ്യായിട്ട് Information counter ഇല്ലാത്ത ഒരു റെയില്‍‌വേ സ്റ്റേഷന്‍ കണ്ടു. Santragachi.

ഹൈദരബാദ് ഭയങ്കര ഇഷ്ടാണ്. ഡെല്ലി ഇഷ്ടായില്ല. ബാംഗ്ലൂര് കൊഴപ്പല്യ. പ്രത്യേകിച്ച് താല്‍പര്യൊന്നൂല്ല്യ. കല്‍ക്കട്ട, വെറുപ്പ്. വെറും വെറുപ്പ്. മാറുമായിരിക്കും. കൊറെകാലം അവടെ നിന്ന് കഴിഞ്ഞാല്.

Friday, 10 August 2012

ഒരു മരണം കണ്ട കഥ

രണ്ടു ദിവസം മുമ്പാണ്. ഈ മുറിയില്‍ കുറെ നേരമായി ഒരു പ്രാണി ഇങ്ങനെ ഒച്ചേണ്ടാക്കിക്കൊണ്ട് പറന്നു നടക്കായിരുന്നു. വല്ലാത്ത irritation ആണ് എനിക്കത്. എല്ലാര്‍ക്കും ആയിരിക്കുമെന്ന് തോന്നുണു. ഇതിനെ ഓടിക്കാന്‍ പല വഴി ഞാന്‍ നോക്കി. ഒരു ജനല് തൊറന്നിട്ടുകൊടുത്തു. പോണില്ല. പിന്നെ ഒരു മാസിക കൊണ്ട് ആട്ടിപ്പായിക്കാംന്ന് വിചാരിച്ചു. പക്ഷെ ഇതിനെ ആട്ടാനായിട്ട് ഒരു സ്ഥലത്ത് ഒരു സെക്കന്റീക്കൂടുതല്‍ നിന്നാലല്ലേ. പ്രാണിക്ക് വല്ലാത്ത എളക്കം. അതിന്റെ മൂളക്കമാണെങ്കെ സഹിക്കാനും വയ്യ. അവസാനം ഞാന്‍ തോല്‍വി സമ്മതിച്ച് മുറിയില്‍ നിന്ന് പോയി താഴെ റ്റി വി കാണാന്‍ ചെന്നിരുന്നു. തിരിച്ചു വന്നപ്പഴേയ്ക്കും മൂളക്കമുണ്ടെങ്കിലും പ്രാണിയുടെ അനക്കമൊന്നുമില്ല. നോക്കുമ്പൊ അതൊരു എട്ടുകാലി വലയില്‍ കുടുങ്ങീരിക്ക്യാണ്. ശെരിക്കും കുടുങ്ങി. രണ്ട് എട്ടുകാലികളുണ്ട്. ഈ ഊഞ്ഞാലാടിക്കോണ്ടിരിക്കണ എല്ലുംകോലായ രണ്ടെണ്ണം. മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്കുമുന്നില്‍ മരണം കാണുമ്പോള്‍ ഇടപെടാതെ കാമറയില്‍ അത് പകര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് വലിയ ആക്ഷേപമുള്ളതാണല്ലോ. ഞാനും ആ രീതിയിലൊരു ചെറിയ മാധ്യമപ്രവര്‍ത്തകയായി ആ ഇരപിടുത്തം കാമറയിലാക്കി. എട്ടുകാലി 1 ആണ് പ്രാണിയെ വലയില്‍ പെടുത്തിയതെന്ന് തോന്നുണു. അത് വിഷം കുത്തിവെച്ചോ മറ്റോ പ്രാണിയെ കൊല്ലാന്‍ നോക്കുന്നുണ്ട്. ഇടയ്ക്ക് എട്ടുകാലി 2 വന്ന് എത്തിനോക്കും. നമക്കും വല്ലതും കിട്ടുമോ എന്നറിയാന്‍. എട്ടുകാലി 1 അടുക്കുന്നില്ല. അവസാനം പ്രാണിയെ വശത്തിരുത്തി ഇവരു രണ്ടുപേരും തമ്മില്‍ വന്‍ യുദ്ധം. ഇവിടെ റ്റങ്സ്റ്റന്‍ ബള്‍ബായതുകൊണ്ട് ഓരോ ജീവിക്കും ഒരു നിഴല്‍ വെച്ചുണ്ട്. ജീവികളും അവരുടെ നിഴലുകളും പിന്നെ പ്രാണിയുടെ ദീന രോദനവും ബാക്ക്ഗ്രൌണ്ട് സ്കോറായി ചീവീടുകളും. കണ്ടു നോക്കൂ.



വേറെ തമാശയെന്താന്ന് വെച്ചാ ഇതെടുക്കാന്‍ ഞാന്‍ കൊറെ കഷ്ടപ്പെട്ടിരുന്നു. original video പത്ത് പതിനഞ്ച് മിനുറ്റുണ്ട്. അത്രേം നേരം രണ്ട് പുസ്തക,ഷെല്‍ഫിന്മേല്‍ രണ്ട് കാലും വെച്ച് സ്വയം ബാലന്‍സ് ചെയ്ത് കഴുത്ത് ഏന്തി വലിഞ്ഞാണ് കണ്ടിരുന്നത്. ഇതുവരെ കഴുത്തിന്റെ വേദന മാറീട്ടില്ല :)

Saturday, 21 July 2012

ഒരു ബ്ലഡി മല്ലുവിന് പറയാനുള്ളത്

കഴിഞ്ഞ ആഴ്ച എനിക്ക് എന്റെ ജീവിതത്തില്‍ ആദ്യമായി മലയാളിയായതില്‍, സൌത് ഇന്ത്യക്കാരിയായതില്‍ അഭിമാനം തോന്നി. ദേശസ്നേഹം സ്വന്തം നാട് സ്നേഹം എന്നൊക്കെപ്പറഞ്ഞാല്‍ മൈരാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്നാലും ജമ്മു താവി എന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ഡല്‍ഹിയിലേയ്ക്ക് എത്തുംവരെയുള്ള സമയമത്രയും ഞാന്‍ കേരളത്തെക്കുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചും സ്നേഹത്തോടെ മാത്രം ഓര്‍ത്തു. ഇന്നുവരെ തെറി പറഞ്ഞോണ്ട് നടന്നിരുന്ന മലയാളി പുരുഷന്മാരെയും സ്ത്രീകളെയും (ഇതിന്റെ ആഘാതം കഴിഞ്ഞാല്‍ ഇനിയും പറയുമെങ്കിലും) ഞാന്‍ സ്തുതിച്ചു. കാരണം ആ തീവണ്ടിയില്‍ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ അനുഭവം കേരളത്തില്‍ വച്ച് ഒരിക്കലും ഉണ്ടാവില്ല എന്നെനിക്കുറപ്പാണ്.
 
ഏതെങ്കിലും ദേശക്കാരായതുകൊണ്ടുമാത്രം ആളുകളെ കളിയാക്കുന്നത് ശരിയല്ല എന്നൊക്കെ ഉറച്ച് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും അതിനെ ബാധിക്കാന്‍ പാടില്ല എന്നും മറ്റും. ഉദാഹരണത്തിന് എനിക്ക് കോട്ടയത്തിനോട് കാര്യമായ വിരോധമുണ്ട്. പക്ഷെ അത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. ചില ഓര്‍മകള്‍ ചില സ്ഥലങ്ങളുമായി നമ്മള്‍ ബന്ധിപ്പിച്ചിടുന്നത് കൊണ്ട്. എന്നാലും കോട്ടയംകാരെ കോട്ടയംകാരായതുകൊണ്ടുമാത്രം കളിയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അവിടുത്തെ ആണുങ്ങള്‍ക്ക് റബറും പെണ്ണും തീറ്റയും മാത്രമാണ് പണിയെന്ന് എന്റെ സുഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ വിയോജിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോള്‍ അതിന് കാരണക്കാരായവരുടെ സ്ഥലവും മതവും മറ്റും കഴിയുമെങ്കില്‍ ഒഴിവാക്കി വിവരിക്കാറുണ്ട്. പക്ഷെ ഇന്ന് ഞാനത് ചെയ്യുന്നില്ല. ഈ എഴുത്തില്‍ അറിയാവുന്ന പേരുകളെല്ലാം ഞാന്‍ പറയും. ദേശപ്പേരുകളെടുത്ത് സംസാരിക്കും.
 
പറയാന്‍ പോകുന്ന സംഭവമുണ്ടായ വിനോദയാത്രയ്ക്കിടയില്‍ ഉണ്ടായ വേറൊരനുഭവം വെച്ച് തുടങ്ങാം. (കശ്മീരിലേയ്ക്കായിരുന്നു യാത്ര. അതിമനോഹരമായ സ്ഥലം. യാത്ര പൊട്ട. :) ) സോനമാര്‍ഗില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് തിരിച്ചുവരുന്ന വഴി ഒരു പാര്‍ക്കില്‍ കയറി. അവിടെ ഒരു കടയില്‍ കയറി വെള്ളം വാങ്ങാന്‍ പോയപ്പോള്‍ കയ്യില്‍ ചില്ലറയില്ല. ചില്ലറയില്ലെന്ന് പറഞ്ഞപ്പോള്‍ പഞ്ചാബിയായ കടയുടമ എന്റെ കയ്യിലുണ്ടായിരുന്ന purse സ്വയം പരിശോധിച്ചു. ചോദിക്കലും പറയലുമൊന്നുമില്ല. എന്റെ കയ്യില്‍ പിടിച്ചിരിക്കുകയായിരുന്ന purse ന്റെ അറകള്‍ ഓരോന്നായി ചികഞ്ഞ് ഇവിടെയുണ്ടോ ഇവിടെയുണ്ടോ എന്ന് ആത്മഗതം. എന്നിട്ടെന്നോട് എവിടെനിന്നാണെന്നൊരു ചോദ്യം. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, നിങ്ങളിപ്പോള്‍ ചെയ്തത് പോലെ purse ഇങ്ങനെ അലസമായി കൈയ്യില്‍ പിടിച്ചുകൊണ്ട് നിന്നാല്‍ ബീഹാറിലാണെങ്കില്‍ അതെപ്പപ്പോയീന്ന് ചോദിച്ചാല്‍ മതി. (തന്നെ തന്നെ) ഞാന്‍ ചോദിച്ചു, നിങ്ങളെവിടെനിന്നാണ്. എന്ത് പറയണമെന്നാലോചിച്ച് കൊണ്ട് രണ്ട് നിമിഷം നിന്ന്  ദില്ലി എന്ന് കള്ളം പറഞ്ഞു അയാള്‍. അവിടുത്തുകാരെപ്പറ്റിയും ഞാനിതുതന്നെയാണ് കേട്ടിട്ടുള്ളത് എന്ന് ഞാനും ഒരു കള്ളം പറഞ്ഞു. (എനിക്കുമാവാല്ലോ)


അടുത്ത ദിവസമാണ് മടക്കയാത്ര തുടങ്ങുന്നത്. ഫ്ലൈറ്റിനല്ല, മുഴുവന്‍ ട്രെയിനിലാണ് യാത്ര. അത് ഞങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു. ഫ്ലൈറ്റ് അവിടെ ഒരിക്കലും ഒരു luxury അല്ല, necessity മാത്രമാണ് എന്ന് വൈകാതെ മനസ്സിലായി. ജമ്മു തവിയില്‍ നിന്ന് ദില്ലിയിലേയ്ക്ക് സ്ലീപര്‍ ടിക്കറ്റുകളാണ് കിട്ടിയത്. സീറ്റ് നമ്പറുകള്‍ പോലും ഇപ്പോഴും ഓര്‍മ. S1 58 59 60. അത്രയധികം പ്രാവശ്യം അത് പലരോടുമായി പറയേണ്ടി വന്നതുകൊണ്ട്. ജമ്മു തവി എന്ന സ്റ്റേഷനിലെത്തിയപ്പോഴാണ് നമ്മുടെ നാടിനെ ഞാന്‍ തൊഴുന്നത്. ഇന്ത്യയലെ ആദ്യ ട്രെയിന്‍ പോയത് ജമ്മു താവിയില്‍ നിന്ന് എങ്ങ്ടോ ആയിരുന്നു എന്ന് പണ്ട് പഠിച്ചതുപോലെ ഒരോര്‍മയുണ്ട്. ആണെങ്കിലും അല്ലെങ്കിലും ആദ്യ യാത്രയ്ക്കു ശേഷം ആ സ്റ്റേഷനില്‍ മാറ്റമൊന്നും വന്നു എന്നെനിക്ക് തോന്നുന്നില്ല. അവിടെ എനൌണ്‍സ്മെന്റുകളില്ല. (ട്രെയിന്‍ വരാന്‍ പോണു, വന്നു, ഇപ്പപ്പോകും തുടങ്ങിയവയാണ് ഇല്ലാത്തത്. ഇടയ്ക്ക് ഇവിടെ ഒരു കുട്ടിയെ കളഞ്ഞുകിട്ടിയിട്ടുണ്ട് എന്നൊരു അനൌണ്‍സ്മെന്റ് കേട്ടു). ടിക്കറ്റ് കൌണ്ടറില്‍ നിന്ന് തുടങ്ങി ഉള്ള രണ്ടോ മൂന്നോ പ്ലാറ്റ്ഫോമുകളപ്പടി ആളുകളിരിക്കുകയാണ്. നിലത്ത്. ഇരിക്കാന്‍ ഒന്നോ രണ്ടോ ബെഞ്ചുകളുണ്ടെന്ന് തോന്നുണു. എന്നാല്‍ അവിടെയുള്ളത് ഉത്തരേന്ത്യയുടെ പകുതി ജനസംഖ്യയാണെന്ന് തോന്നും. ആളുകള്‍ നിലത്തിരുന്നും കിടന്നുമൊക്കെ തീവണ്ടിക്ക് കാക്കുന്നു. സ്റ്റേഷന്‍ അവര്‍ക്ക് വീടാണെന്ന് തോന്നും. കുളി, കക്കൂസില്‍ പോക്ക് മൂത്രമൊഴി ഭക്ഷണം കഴിക്കല്‍ എല്ലാം പ്ലാറ്റ്ഫോമുകളില്‍ തന്നെ. അവിടെയിരുന്ന് മുടി വെട്ടിക്കൊടുക്കുന്ന ഒരാളെ ഞാന്‍ കണ്ടു. എനിക്ക് തോന്നുന്നത് കുറച്ചൊന്ന് തിരഞ്ഞാല്‍ മറയില്ലാതെയോ ഉണ്ടായിട്ടോ ഭോഗിക്കുന്നവരെ വരെ അവിടെ കാണാനാവുമെന്നാണ്. മൂന്ന് മണിക്കൂറിനടുത്ത് വണ്ടിക്ക് വേണ്ടി കാത്തിരിക്കേണ്ടതായുണ്ടായിരുന്നു. വെയിറ്റിങ്ങ് റൂം എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് വിരലിലെണ്ണാവുന്ന കസേരകളിലൊന്നില്‍ ഞാനിരുന്നു. അവിടെയിരുന്ന് കുറെ ചുറ്റും നോക്കി. പിന്നെ കണ്ണടച്ചു. അധികം വൈകാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെ കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. നിസ്സഹായത, ഗത്യന്തരമില്ലാതിരിക്കല്‍ എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഒരുമിച്ച് വന്നാലും ഞാന്‍ കരയും എന്നെനിക്ക് മനസ്സിലായി.
 
ട്രെയിനില്‍ തിരക്കായിരിക്കും എന്ന് സ്റ്റേഷനിലെ തിരക്കില്‍ നിന്നൂഹിക്കാവുന്നതായിരുന്നു. പക്ഷെ കയറിപ്പറ്റിയാല്‍ പിന്നെ പ്രശ്നമില്ലല്ലോ. കണ്‍ഫേമ്ഡ് സ്ലീപര്‍ ടിക്കറ്റുണ്ട്. പക്ഷെ കയറിപ്പറ്റുക എന്നാല്‍ മരണം മുന്നില്‍ കാണുകയായിരിക്കും എന്ന് വിചാരിച്ചിരുന്നില്ല. ട്രെയിന്‍ വന്നതും ആളുകള്‍ തിക്കിത്തിരക്കാന്‍ തുടങ്ങി. സ്വാഭാവികം. പക്ഷെ തിക്കിത്തിരക്കല്‍ എന്നൊക്കെപ്പറഞ്ഞാല്‍ ഒരു കൊലപാതക മനോഭാവത്തോടെയാണവിടെ. സീറ്റിനു വേണ്ടി അതിവേഗം ഓടുകയായിരുന്ന രണ്ടുപേര്‍ തടസ്സം നില്‍ക്കുകയാണെന്നവര്‍ക്ക് തോന്നിയ എന്നെ ഒരു ഭീമാകാരപ്പെട്ടി കൊണ്ട് ഇടിച്ചിട്ടു. സിനിമയിലൊക്കെയേ ആളുകള്‍ (റോപ് ഉപയോഗിച്ച്) പറക്കുന്ന പ്രതിഭാസം ഞാന്‍ കണ്ടിട്ടുള്ളൂ. പക്ഷെ പക്ഷെ കുറച്ച് നേരത്തേയ്ക്ക് ഞാന്‍ സ്ലോ മോഷനില്‍ പറക്കുകയായിരുന്നു. സിനിമയായിരുന്നെങ്കില്‍ നല്ല കാര്യമാണ്. എഡിറ്റര്‍ക്ക് റോപ് മായ്ച്ചു കളയുക എന്ന പണിയില്ല. അമ്മ എന്റെ കൈ പിടിച്ചിട്ടില്ലായിരുന്നെങ്കില്‍ പുറകിലത്തെ ജനക്കൂട്ടത്തിലേയ്ക്ക് ഞാന്‍ വീണുപോവുകയും എത്ര തിരഞ്ഞാലും കണ്ടുപിടിക്കാനാവാത്ത വിധം അതിലെവിടെയോ നഷ്ടപ്പെട്ടുപോവുകയും ചെയ്യുമായിരുന്നു എന്നെനിക്കുറപ്പാണ്.
 
കേരളത്തിന്റെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വളരെയേറെ തീവണ്ടിയാത്രകള്‍ നടത്തിയിരിക്കുന്നു. ഒരു പെണ്‍കുട്ടിയെ  (മിക്കവാറും ആണ്‍കുട്ടികളെയും) സംബന്ധിച്ച് നന്നെ ചെറിയ പ്രായത്തില്‍ തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാനും തുടങ്ങി. സ്ലീപര്‍ സ്ലീപര്‍ എന്നു പറഞ്ഞാല്‍ എന്താണെന്നറിയാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം സ്ലീപര്‍ ടിക്കറ്റെടുക്കുകയാണ് (കയ്യില്‍ പൈസയുണ്ടെങ്കില്‍) സൌകര്യം. സ്ലീപറിലും വന്‍ തിരക്കായി എറണാകുളം മുതല്‍ കോഴിക്കോട് വരെ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ മിക്കവാറും സീറ്റുണ്ടാവാനാണ് സാധ്യത. പക്ഷെ സീറ്റുണ്ടാവുക എന്നാലെന്താണെന്ന് ഉത്തരേന്ത്യക്കാരെ അക്ഷരം പഠിപ്പിക്കുന്നതുപോലെ പഠിപ്പിക്കേണ്ടതുണ്ട്. പ്രിയ നോര്‍ത്തേ, സ്ലീപറില്‍ ഈ സീറ്റ് നമ്പറില്ലാതെ കിട്ടുന്ന ടിക്കറ്റുകളുണ്ടല്ലോ, അത് തോന്നിവാസത്തിനുള്ളതല്ല. നമ്പറുള്ള ടിക്കറ്റുകളുള്ളവര്‍ ഇരുന്നു കഴിഞ്ഞാല്‍ സീറ്റുണ്ടെങ്കില്‍ പകല്‍ നിങ്ങള്‍ക്ക് അതിലെവിടെ വേണമെങ്കിലും ഇരിക്കാം. (ഇരിക്കാം എന്ന് പറയുമ്പോള്‍ ഇരിക്കാം എന്ന് തന്നെ വായിക്കണം. കുടിച്ചു കൂത്താടാം എന്ന് വായിക്കരുത്. കാരണം നിങ്ങളില്‍ പലര്‍ക്കും അക്ഷരാഭ്യാസം കുറവാണ് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞു കേട്ടു) രാത്രിയായാല്‍ സ്ലീപറില്‍ ആളുകള്‍ സ്ലീപ് ചെയ്യുന്നതുകൊണ്ട് ഇരിക്കാന്‍ പറ്റില്ല.

S1 ല്‍ കയറുക അസാധ്യമായിരുന്നു. അത്രയും തിരക്ക്. അടുത്ത കംപാര്‍ട്ട്മെന്റില്‍ കയറി ഉള്ളിലൂടെ കടക്കാമെന്ന് വിചാരിച്ചു. അത് എ.സി ആയിരുന്നു. അവിടെ മൂന്ന് TTE മാര്‍ ഉണ്ട്. അവരിലൊരാളോട് ടിക്കറ്റ് എ.സി യിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്ത് തരാമോ എന്ന് ചോദിച്ചു. അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. അടുത്തു നില്‍ക്കുകയായിരുന്ന ആള്‍ പറഞ്ഞത് Third AC യില്‍ ഇതു തന്നെയാണ് അവസ്ഥ എന്നാണ്. ടിക്കറ്റില്ലാത്തവര്‍ കയറിയതുകൊണ്ടാണ് ഞങ്ങള്‍ക്ക് S1 ല്‍ കയറാന്‍ പറ്റാതിരുന്നത്. ടിക്കറ്റില്ലാത്തവരെ ഒഴിപ്പിക്കുക ടി.ടി.ഇയുടെ ജോലിയാണ്. അയാളോട് ഞങ്ങളിതു പറഞ്ഞപ്പോള്‍ എ.സി യില്‍ നിന്നിറങ്ങണമെന്നും ഞങ്ങള്‍ക്ക് വഴിയുണ്ടാക്കിത്തരലല്ല അയാളുടെ ജോലിയെന്നും പറഞ്ഞു. എ.സിയില്‍ നിന്ന് സ്ലീപറിലേയ്ക്കുള്ള വാതില്‍ പൂട്ടിയിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പോകാന്‍ കഴിയാത്തത് എന്നും ജോലി ചെയ്തില്ലെങ്കില്‍ പരാതിപ്പെടേണ്ടി വരുമെന്നും പറഞ്ഞു. അയാള്‍ക്ക് കൂസലൊന്നുമുണ്ടായില്ല. നിയമം എന്നൊന്നുള്ളതായേ അയാള്‍ക്കറിവില്ലാത്തതുപോലെ തോന്നി. കുറെ കഴിഞ്ഞപ്പോള്‍ വലിയ ഔദാര്യമാണിതെന്ന് പറഞ്ഞുകൊണ്ട് അയാള്‍ സ്ലീപറിലൂടെ നടന്ന് ഞങ്ങള്‍ക്ക് വഴിയുണ്ടാക്കിത്തന്നു. 58 59 60 സീറ്റുകളിലെത്തിയപ്പോള്‍ ഒരു പതിനഞ്ചുപേര്‍ അവിടെ ഇരിക്കുന്നുണ്ട്. ഞങ്ങളുടെ സീറ്റാണതെന്നും ഒഴിപ്പിച്ചു തരണമെന്നും പറഞ്ഞു. മൂന്നു പേരെ അയാള്‍ എഴുത്തേന്നേല്‍പിച്ചു. അയാള്‍ പോയപ്പോള്‍ അവര്‍ ഞങ്ങളുടെ അടുത്തു കൂടുതല്‍ തിക്കിയിരുന്നു. അവിടയുണ്ടായിരുന്ന ആറ് സീറ്റുകളില്‍ ടിക്കറ്റുണ്ടായിരുന്നത് ഞങ്ങള്‍ മൂന്നു പേര്‍ക്കും വേറെ ഒരു സ്ത്രീയ്ക്കുമായിരുന്നു. അത്രയും പേര്‍ക്കിടയില്‍ ഇരിക്കുക സാധ്യമല്ലായിരുന്നു. ടിക്കറ്റില്ലാത്തവര്‍ എഴുന്നേറ്റു പോകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോളാണ് ഛാട്ടുകള്‍ എന്ന് വിളിക്കപ്പെടുന്നു എന്ന് ഞാന്‍ ആ യാത്രയില്‍ മനസ്സിലാക്കിയ നോര്‍ത്ത് ഇന്ത്യയിലെ പഞ്ചാബ്, ഹര്യാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ മഹത്വം മനസ്സിലാവുന്നത്.


ഇത് ഒരു ജെനറലൈസേഷനല്ലേ? ആണ്. ഞാന്‍ എന്റെ മുന്നില്‍ കണ്ടത് സാധാരണക്കാരെയാണ്. സാധാരണക്കാര്‍ പെരുമാറുന്ന രീതി വച്ച് ഞാന്‍ ജെനറലൈസ് ചെയ്യുന്നു. ശരാശരി ഇന്ത്യന്‍ ആണ് പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കുന്നവനാണ്. ശരാശരി ഇന്ത്യന്‍ സ്ത്രീ domestic violence ന് ഇരയായാലും ഭര്‍ത്താവിനെതിരെ യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലാത്തവളാണ്. അതുപോലെ ശരാശരി ഛാട്ട് മനുഷ്യനും മൃഗവും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല എന്ന് വിശ്വസിക്കുന്നവരാണ്. Sue me!

അവിടെ ആ തിരക്കിനിടയില്‍ വയസ്സായ ഒരു മനുഷ്യന്‍ ബീഡി വലിക്കുകയാണ്. അയാള്‍ കുടിച്ചിട്ടുണ്ട്. കൂടെയിരിക്കുന്നവര്‍ അയാളുടെ ലക്കുകെട്ട അവസ്ഥയെ ആഘോഷിച്ച് തമാശകള്‍ പറയുന്നു. തമാശ എന്നത് തെറി എന്നും വായിക്കാം. അയാള്‍ തെറി പറയുമ്പോള്‍ ചിരിച്ച് ആസ്വദിക്കുകയാണവര്‍. ഇവരോട് എഴുന്നേറ്റ് സീറ്റ് കാലിയാക്കാന്‍ പറഞ്ഞപ്പോള്‍ കുടിയന്‍ എഴുന്നേറ്റ് അമ്മയോടും എന്നോടുമായി സ്ത്രീകള്‍ എനിക്ക് പെങ്ങളെപ്പോലെയാണെന്നും മറ്റും പറഞ്ഞു. ലിറ്ററലി അയാള്‍ നാലു കാലിലാണ്. രണ്ട് കാലുകള്‍ നിലത്തും വായുവിലുമായും കൈകള്‍ സൌകര്യപൂര്‍വം പെങ്ങളാണെന്ന് അയാള്‍ പറഞ്ഞ എന്റെയോ അമ്മയുടെയോ ദേഹത്തും. മദ്യപിച്ച് യാത്ര ചെയ്യാന്‍ പാടില്ലെന്നും ഇയാളുടെ കൂടെ ഇരിക്കാന്‍ സാധ്യമല്ലെന്നും ഞാന്‍ പറഞ്ഞു. (ഇവിടെ മദ്യപിച്ച് യാത്ര ചെയ്യുന്നത് punishable offence ആക്കിയപ്പോള്‍ പുരുഷകേസരിമാര്‍ മുറവിളി കൂട്ടുന്നതിനെപ്പറ്റി ഞാനൊരു പോസ്റ്റിട്ടിരുന്നു. എന്തുകൊണ്ട് അത് അവശ്യമായ ഒരു നിയമമാണ് എന്നതിന് ഇതും ഇതലേറെയും ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നിരത്താം) അതോടെ അവിടെയുണ്ടായിരുന്നവര്‍ മുഴുവന്‍ ഞങ്ങളെ ചീത്ത വിളിക്കാന്‍ തുടങ്ങി. അയാള്‍ ആര്‍മിക്കാരനാണെന്നും അയാള്‍ക്ക് ടിക്കറ്റ് ഉള്ളതാണെന്നും ആര്‍മിക്കാരായാല്‍ മദ്യപിച്ച് യാത്ര ചെയ്യാമെന്നും അവര്‍ വെളിപാടരുളി. കൂട്ടത്തില്‍ വേറെ പലതും. ഉദാഹരണത്തിന്, ഞാന്‍ ഇംഗ്ലിഷില്‍ സംസാരിച്ചപ്പോള്‍ (ഹിന്ദിയാണ് എല്ലാവര്‍ക്കും അറിയുന്ന ഭാഷ. പക്ഷെ കേട്ടാല്‍ മനസ്സിലാവുമെങ്കിലും സംസാരിക്കുന്നതില്‍ ഫ്ലുവന്റല്ല ‍ഞാന്‍. ദേഷ്യം വന്നാലത്രയും.) ഹിന്ദിയില്‍ സംസാരിച്ചാലേ കാര്യമുള്ളുവെന്നും ഞങ്ങള്‍ തമ്മില്‍തമ്മില്‍ മലയാളത്തില്‍ സംസാരിച്ചപ്പോള്‍ ഇതേത് പട്ടിക്കാട്ടിലെ ഭാഷയാണെന്നും മറ്റും. കുടിയന്‍ അവസാനം അപ്പുറത്തെ കംപാര്‍ട്ട്മെന്റിലേയ്ക്ക് പോയപ്പോള്‍ അവിടെനിന്നും ആളുകള്‍ ചോദിച്ചുവന്നു ആരാണ് അയാളെ കുടിയനെന്ന് വിളിച്ചതെന്ന്. കുടിച്ചാല്‍ കുടിയനെന്നു തന്നെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അക്രമാസക്തരായി. ഇടയ്ക്ക് ടി ടി ഇ ടിക്കറ്റ് നോക്കാന്‍ വന്നു. അപ്പോള്‍ മനസ്സിലായി അവിടെ പലര്‍ക്കും ടിക്കറ്റേ ഇല്ലെന്ന്. വെയിറ്റിങ്ങ് ലിസ്റ്റിലുള്ളവരും ടിക്കറ്റില്ലാത്തവരുമാണ് ഞങ്ങളുടെ സീറ്റുകളിലിരിക്കുന്നത്. ഇത് പറഞ്ഞപ്പോള്‍ ടി ടി ഇ ഞങ്ങളെ വീണ്ടും കളിയാക്കി. ഇയാള്‍ യൂണിഫോമിലായിരുന്നില്ല. (സ്ക്വാഡല്ല. കറുത്ത ഓവര്‍കോട്ടുണ്ട്. ബാക്കിയൊന്നും യൂണിഫോമല്ല) നേംപ്ലേറ്റ് ധരിച്ചിരുന്നില്ല. പേര് ചോദിച്ചപ്പോള്‍ പറയാനും വിസമ്മതിച്ചു. സമയം കഴിയുന്തോറും രംഗം വഷളായിക്കൊണ്ടിരുന്നു. ദില്ലിയില്‍ അടുത്ത ദിവസം രാവിലെയേ എത്തുള്ളൂ. ആ രാത്രി അവിടെയുണ്ടായിരുന്നവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലായിരുന്നു. പേടിയായിരുന്നു ശരിക്കും. കയ്യൂക്കുകൊണ്ട് കാര്യം നേടുന്ന ഒരു കൂട്ടം.

ശ്രീനഗറില്‍ ചേച്ചിയുടെ പരിചയക്കാരനായി ഒരു പോലീസുദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. റിയാസ് അഹമ്മദ്. ഇങ്ങേരെ വിളിച്ച് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. Jammu Railway Police ന്റെ നമ്പറും അവിടുത്തെ ഓഫിസറുടെ നമ്പറും ഇദ്ദേഹം തന്നു. വിളിച്ച് പറയുകയും ചെയ്തു. അവിടേയ്ക്ക് വിളിച്ചപ്പോള്‍ രണ്ട് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പോലീസിനെ അയയ്ക്കാമെന്ന് പറഞ്ഞു. ഇതിനിടയില്‍ ചേച്ചി കംപ്ലെയിന്റ് എഴുതുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ കൂട്ട പരിഹാസമാണ്. application എഴുതുന്നത് കണ്ടില്ലേ, കോളേജില്‍ പോകാനാണോ എന്ന മട്ടില്‍. അവര്‍ അവരെപ്പറ്റിത്തന്നെ പറഞ്ഞത് ഛാട്ട് ഹെ തൊ ആഠ് തക് എന്നാണ്. (ഛാട്ട് ആണെങ്കില്‍ എട്ടാം ക്ലാസ് പാസ്). നമ്മള്‍ പഠിപ്പില്ലാത്തവരാണ്, പക്ഷെ വിട്ടുകൊടുക്കരുത് എന്നൊക്കെ അവര്‍ തമ്മില്‍തമ്മില്‍ പറയുന്നുണ്ട്. കേട്ടാല്‍ തോന്നും ഞങ്ങള്‍ കാരണമാണ് അവരുടെ പഠിപ്പ് മുടങ്ങിയതെന്ന്.

ഒരു ദിവസമെന്ന് തോന്നിപ്പിച്ച ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് കേറി. പോലീസ് ബ്രൂട്ടാലിറ്റി എന്നൊക്കെ പത്രത്തില്‍ വായിച്ചട്ടേയുള്ളൂ. അന്ന് ആദ്യമായി കണ്ടു. ആരാണ് സീറ്റ് കൈയ്യടക്കിയിരിക്കുന്നതെന്ന് ചോദിച്ച് ഇവരാണ് എന്ന് പറഞ്ഞതും തടി ലാത്തികൊണ്ട് ഒന്നും നോക്കാതെയുള്ള അടി. ഒരു ലാത്തി പൊട്ടിയ കഷ്ണം അവിടെ കിടന്നു. രണ്ട് നിമിഷം കൊണ്ട് സ്ഥലം കാലിയായി. വേറൊരു സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ ഇങ്ങനെ അടിക്കുന്നത് കണ്ടാല്‍ എന്റെ മനുഷ്യാവകാശബോധം ഉണരുമായിരുന്നു. പക്ഷെ അപ്പോള്‍ എനിക്ക് സന്തോഷത്തില്‍ കുറഞ്ഞൊന്നും തോന്നിയില്ല.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ടി ടി ഇയ്ക്കെതിരെയും ടിക്കറ്റില്ലാതെയും കുടിച്ചും യാത്ര ചെയ്ത് അപമര്യാദയായി പെരുമാറിയ യാത്രക്കാര്‍ക്കെതിരെയും പരാതി കൊടുത്തെങ്കിലും എനിക്കിപ്പഴും ആ സംഭവം ആലോചിക്കുമ്പോള്‍ അറപ്പും പേടിയും ഒരുപോലെ തോന്നാറുണ്ട്. ഞാന്‍ പലപ്പോഴും ഒറ്റയ്ക്കാണ് യാത്ര ചെയ്യാറെന്ന് പറഞ്ഞല്ലോ. ഈ യാത്ര ഞാനൊറ്റയ്ക്കായിരുന്നു നടത്തിയിരുന്നെങ്കിലോ? എനിക്ക് ഒരു പോലീസുദ്യോഗസ്ഥരെയും പരിചയമില്ല. കശ്മീരില്‍ പ്രീ പെയ്‌ഡ് കണക്ഷന്‍സ് പ്രവര്‍ത്തിക്കില്ല. ഫോണില്ലാത്ത കൂടെ ആരുമില്ലാത്ത ഒരു സ്ത്രീയാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ ആ രാത്രി അവര്‍ അതിജീവിക്കില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. സ്ത്രീ പോട്ടെ. പുരുഷന്മാര്‍ക്കും അത് സാധ്യമായിരിക്കില്ല. കാരണം നമ്മുടെ പുരുഷന്മാര്‍ നടത്തുന്ന അടിപിടികളുടെ സ്വഭാവമൊന്നുമല്ല അവിടുത്തേതിന്. കൂട്ടത്തില്‍പ്പെടാത്ത ഒരാളുണ്ടെങ്കില്‍ (ഇവിടെ ഭാഷ അറിയാത്ത കാഴ്ചയില്‍ത്തന്നെ വേറെ ദേശക്കാരായ ഞങ്ങള്‍) കൂട്ടത്തോടെ അവരെ ഒരു സൈഡിലിരുത്താന്‍ അവര്‍ക്ക് വളരെ എളുപ്പമാണ്.

എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. ഇവരാരും ഇവിടെങ്ങും കണ്ടിട്ടില്ലേ? തലസ്ഥാന നഗരത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ ഞാന്‍ കണ്ടു. ഇതില്‍ ന്യൂ ദില്ലി സ്റ്റേഷനില്‍ മാത്രമാണ് സിവിലൈസേഷന്‍ എത്തിയിട്ടുള്ളതായി കണ്ടത്. പുരാനി ദില്ലി. എച്ച് നിസാമുദ്ദിന്‍ സ്റ്റേഷനുകളില്‍ ജമ്മു സ്റ്റേഷന്റെ ഒരു ചെറിയ പതിപ്പാണ് കണ്ടത്. മലയാളിക്ക് വൃത്തി മറ്റത് മറച്ചത് എന്നൊക്കെപ്പറഞ്ഞ് കുറച്ചധികം അഭിമാനമുണ്ടല്ലോ. അത് മിക്കവാറും ആവശ്യമില്ലാത്ത ഒരഹങ്കാരമാണെങ്കില്‍പോലും ദക്ഷിണേന്ത്യയിലെ ഒരു സ്റ്റേഷനിലും സത്യത്തില്‍ ഇത്രയും വൃത്തികേടില്ല. ഇവിടെ എത്ര ചെറിയ സ്റ്റേഷനായാലും പ്ലാറ്റ്‌ഫോമിലിരുന്ന് ആളുകള്‍ തൂറാറില്ല എന്നാണെന്റെ വിശ്വാസം. എങ്ങനെയാണ് തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ പാടുള്ളത് എന്നൊന്നും ഇവര്‍ക്കറിയില്ലേ. കാരണം വെയിറ്റിങ്ങ് ലിസ്റ്റ് പോട്ടെ ടിക്കറ്റേ ഇല്ലാത്തവര്‍ പോലും ടിക്കറ്റുള്ളവരുടെ സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ ഏത് TTE ആണ് ഇവിടെ സമ്മതിക്കുക?

തിരിച്ച് നാട്ടിലേയ്ക്ക് വന്നപ്പോള്‍ കേരളം അടുക്കുംതോറും അന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു സന്തോഷം. ഷൊര്‍ണൂരില്‍ വണ്ടി നിര്‍ത്തി പ്ലാറ്റ്ഫോമില്‍ കാല് കുത്തിയപ്പോള്‍ മനസ്സില്‍ ഞാന്‍ 'ക്ലാസ്മേറ്റ്സി'ല്‍ വനിതാ ഹോസ്റ്റലില്‍ കയറുന്ന ഇന്ദ്രജിത്തിനെപ്പോലെയായിരുന്നു. ആ നിലത്ത് കിടന്ന് കുറെ ഉമ്മ കൊടുക്കാന്‍ തോന്നി. പക്ഷെ ഇതിലെ ഭീകരാവസ്ഥയും ഇടയ്ക്ക് ആലോചിക്കാറുണ്ട്. ഇവിടെത്തന്നെ ഇത്രയും പ്രശ്നങ്ങളാണ്. ട്രെയിനിലും ബസ്സിലുമൊക്കെയായി എല്ലാ സ്ത്രീകളും പല തരത്തിലുള്ള പീഡനങ്ങള്‍ ദിവസവും അനുഭവിക്കുന്നുണ്ട്. ഇവിടെ കോഴിക്കോട്, തൃശ്ശൂര്‍ സ്റ്റേഷനുകളിലൊക്കെ എന്റെ വക പരാതികളുണ്ട്. ഓരോ യാത്രയിലും നേരിടുന്ന പ്രശ്നങ്ങളനധി. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് വഴിയിലിറങ്ങി നടന്നാല്‍ പ്രശ്നമാണ്. ജോലിസ്ഥലങ്ങളില്‍, വീട്ടില്‍, എല്ലായിടത്തും വിവേചനം. എന്നാല്‍ പുറത്തുള്ള അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒന്നുമല്ല എന്ന് പറയേണ്ടി വരുന്നതിലെ ഗതികേടാണ് ഞാനോര്‍ക്കുന്നത്.



ഏതായാലും യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യമായി ചെയ്യണം എന്ന് ഞാന്‍ കരുതുന്ന കുറച്ച് കാര്യങ്ങള്‍ കൂടി പറയാം. പ്രത്യേകിച്ച് സ്ത്രീകളാണെങ്കില്‍. ഒന്നാമതായി ഫോണില്‍ പൈസയില്ലാതെ യാത്ര ചെയ്യരുത്. (ഫോണ്‍ തന്നെ ഇല്ലാത്തവര്‍ റീചാര്‍ജ് പോയിട്ട് വണ്ടിക്കൂലി തന്നെ തികയ്ക്കാന്‍ കഷ്ടപ്പെടുന്നവരൊക്കെ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ വീണ്ടും കുഴങ്ങും. എന്നാലും) ദില്ലിയിലെത്തി ഞാനാദ്യം ചെയ്തത് സുഹൃത്തിനെ വിളിച്ച് എന്റെ ഫോണ്‍ റീചാര്‍ജ് ചെയ്യിക്കലാണ്. ഒരു ധൈര്യത്തിന്! രണ്ടാമതായി ഈ നമ്പറുകള്‍ സ്പീഡ് ഡയലില്‍ വയ്ക്കുക. സേവ് ചെയ്യുക. Railway alert 1: 9846200100 Railway Alert 2: 9846200150. ഇത് കേരളത്തില്‍ ഉപകരിക്കും. ഒരു പ്രാവശ്യം ഞാന്‍ വിളിച്ചിട്ടുണ്ട്. ഉപകരിച്ചിട്ടുണ്ട്. രാത്രി വൈകിയൊക്കെ ഫോണെടുക്കുമോ എന്നറിയില്ല. പൊലീസ് കണ്ട്രോള്‍ റൂമിലേതായാലും എടുക്കാറില്ല.  പുറത്താണ് യാത്ര എങ്കില്‍ പിന്നെയും ബുദ്ധിമുട്ടാണ്. പക്ഷെ ഇതൊക്കെ ചെയ്യാം. പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിക്കുക. (100) അവിടെ നിന്ന് ഇപ്പോഴുള്ള സ്ഥലത്തെ കണ്ട്രോള്‍ റൂമിന്റെ കോഡ് വാങ്ങുക. അല്ലെങ്കില്‍ ആ സ്ഥലത്തെ റെയില്‍വേ പൊലീസ് കണ്ട്രോള്‍ റൂമിന്റെ നമ്പര്‍ വാങ്ങുക. എന്നാലും പ്രശ്നങ്ങള്‍ ബാക്കിയാണ്. ജമ്മുവിലെ റെയില്‍വേ പൊലീസിനെ വിളിച്ചപ്പോള്‍ അവിടെ ആര്‍ക്കും ഇംഗ്ലിഷ് അറിയില്ല. ഹിന്ദി അറിയില്ലയെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ വിളിച്ച് കാര്യം പറയണ്ടി വരും. ഇതൊക്കെ ചെയ്ത് വരുമ്പോഴേയ്ക്കും ജീവന്‍ ബാക്കിയുണ്ടാകുമോ എന്നും സംശയമാണ്. ഒന്നും നടന്നില്ലെങ്കില്‍ ഇടത്തേയ്ക്കോ വലത്തേയ്ക്കോ നോക്കി മുകളിലായി കാണുന്ന ചങ്ങല വലിക്കുക. അത്രതന്നെ.