ജോലി-വിദ്യാര്‍ഥി
ലിംഗം-പെണ്ണ്
"മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെയീ കയ്യ്. അതെനിക്കറിയാഞ്ഞിട്ടല്ല...പക്ഷേ, നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്".
മമ്മൂട്ടി പറഞ്ഞ ആ 'വെറും പെണ്ണ്'.
പെണ്ണിന്റെ വഴി,
ആണിന്റെയല്ലാത്തതും
ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കല്പികമല്ല. നമുക്ക്
ചുറ്റുമുള്ളവരും, അവിടെ നടന്നിട്ടുള്ളതുമാണ്. ഇത് യാദൃശ്ചികമല്ല.
വൃത്തികെട്ട യാഥാര്‍ത്ഥ്യം മാത്രമാണ്.
സ്ത്രീകളുടെ വഴിനടപ്പ് സ്വാതന്ത്ര്യത്തെപ്പറ്റി ഏറെ പറഞ്ഞും എഴുതിയും
കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും 'ഇഷ്യു' ഉണ്ടായിക്കഴിഞ്ഞാലുടന്‍ നടക്കുന്ന
ചര്‍ച്ചകളിലും സ്വാതന്ത്ര്യപ്രഖ്യാപന യോഗങ്ങളിലും വിഷയത്തില്‍ നടക്കാവുന്ന
വിശകലനങ്ങളും നടന്നു കഴിഞ്ഞു. പക്ഷേ ഇതിന്റെ പരിണതഫലം എന്തായിരുന്നു?
ഈയടുത്ത് സിനിമാ മോഹിയായ എന്റെയൊരു പരിചയക്കാരനുമായുണ്ടായ സംഭാഷണം
ശ്രദ്ധിക്കുക.
സി.മോ: ...അപ്പൊ നമ്മടെ ഈ ഷോര്‍ട്ട് ഫിലിമേ, അതില് ഒരു നായികേനെ വേണം. നല്ല 'ക്യൂട്ട്' ആവണം. വേറെ ഡിമാന്റൊന്നും എനിക്കില്ല.
ഞാന്‍: അങ്ങനെ 'ക്യൂട്ട്' ആയ ആരെയും എനിക്ക് പരിചയില്ല.
സി.മോ: അല്ലെടീ, നിനക്ക് പരിചയള്ള വേറേലൊക്കെ അഭിനയിച്ചവര്ണ്ടാവില്ലേ?
ഞാന്‍: പക്ഷെ അവരൊക്കെ സൗഹൃദത്തിന്റെ പേരില് അഭിനയിച്ചതാ. ജിഷ, തസ്നി ബാനു... ഞാന്‍ വേണെങ്കി-
സി.മോ: തസ്നി ബാനു... അവളിങ്ങനെ ടീവീല് കെടന്ന് കളിക്ക്ണ്ണ്ടല്ലോ.
തനിക്ക് കല്യാണം കഴിക്കാന്‍ പറ്റിയ ഏതെങ്കിലും
പെണ്‍കുട്ടികളുണ്ടെങ്കിലും അറിയിക്കണം എന്ന ആവശ്യത്തിലാണ് ഇയാള്‍ സംഭാഷണം
അവസാനിപ്പിച്ചത്.
ആ സമയത്ത് നടന്നിരിക്കാനിടയുള്ള നേരമ്പോക്ക് സംഭാഷണങ്ങളിലും, ഇതുപോലെ
തസ്നി ബാനു 'ടീവീല് കെടന്ന് കളിക്കണ' പെണ്ണായിരുന്നു എന്ന് സാരം. ആദ്യമായി
സംസാരിക്കുന്ന എന്നെ 'എടീ' എന്നും, കേട്ട് പരിചയം മാത്രമുള്ള തസ്നിയെ
'അവള്‍' എന്നും സംബോധന ചെയ്യുന്ന പുരുഷന്‍ മാറാത്തതെന്തുകൊണ്ടാണ്?
അല്ലെങ്കില്‍ ഇത്തരം സമീപനങ്ങളില്‍ അടിസ്ഥാനപരമായ ഒരു പ്രശ്നം ഉണ്ടെന്ന
തിരിച്ചറിവ് എന്തുകൊണ്ടാണ് ഇനിയും ഉണ്ടാവാത്തത്?
ഈ പ്രശ്നത്തിന്റെ വേരുകള്‍ ഒരിക്കലും കുഴിമാന്തിയെടുക്കപ്പെടാത്തതും,
ഉപരിതലത്തില്‍ നിന്നും അറിയാത്ത ആഴങ്ങളിലും ഇതിന്റെ വിത്തുകള്‍ ഉണ്ടാവാം
എന്ന് തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹം പേടിപ്പെടുത്തുന്ന
ശാഠ്യത്തോടെ നിലകൊള്ളുന്നു എന്നിടത്തുമാണ് കുഴപ്പം.
രണ്ട് ദിവസം മുമ്പ് മിഠായിത്തെരുവിലെ ഒരു സായാഹ്നം ഓര്‍ക്കുന്നു.
തിരക്കില്‍ കണ്ട് മറയുന്ന മുഖങ്ങളില്‍ അഞ്ചില്‍ മൂന്ന് ആണുങ്ങളും അശ്ലീല
നോട്ടങ്ങള്‍ സമ്മാനിക്കും. ചിലര്‍ അടിമുടി ഒന്നോടിച്ച് നോക്കി അഭിപ്രായം
പറയും. ചിലര്‍ക്ക് മുലകളാണ് താല്പര്യം. ഏറിയാല്‍ നാല് സെക്കന്റ് മാത്രം
നീണ്ട് നില്‍ക്കുന്ന ഈ 'കൂടിക്കാഴ്ചകള്‍' എല്ലാ മലയാളി, ഒരുപക്ഷേ
ഇന്ത്യന്‍, പെണ്ണിന്റെയും നിത്യ ജീവിത(നടത്ത)ത്തിന്റെ ഭാഗമാണ്. പക്ഷേ ആ
ദിവസം കിട്ടിയ ഒരു നോട്ടം എന്നെ ഭയപ്പെടുത്തി. ദിശ നഷ്ടപ്പെടുത്തി.
കരയിച്ചു.
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം നടക്കുകയായിരുന്ന പതിമൂന്നോ പതിനാലോ
വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടേതായിരുന്നു ആ നോട്ടം. മുഖം ചുളിച്ച്
അടിമുടി നോക്കി, ബാലന്‍ കെ നായര്‍ ശൈലിയില്‍ ഒരു ചുണ്ടുകടിയും
പാസ്സാക്കിയാണ് അവന്‍ നടന്നുനീങ്ങിയത്.
നിങ്ങള്‍ പറയൂ- ഈ കുട്ടിയുടെ ഉദ്ഭവം എവിടെയാണ്? അവിടെയല്ലേ നമ്മള്‍
ചര്‍ച്ചകള്‍ നടത്തേണ്ടത്? അവിടെത്തന്നെയല്ലേ രാത്രി ( ഭര്‍ത്താവല്ലാത്ത,
ഭര്‍ത്താവല്ലെന്ന് സംശയിക്കപ്പെടുന്ന) പുരുഷനോടൊപ്പം കാണപ്പെടുന്ന
സ്ത്രീയോട്, 'ഇത് ബാംഗ്ലൂരല്ല, കേരളമാണ്' എന്ന് വെളിപാടരുളുന്നവന്റെയും,
ജോലി ക്ഷീണത്തിനുമൊടുവില്‍ അവസാന ബസ്സിനു പുറകേ ഓടുന്നവളോട് 'നല്ല മുല,
ഊമ്പട്ടെ?' എന്ന് കാതിലോതി തിരക്കില്‍ മറയുന്നവന്റേയും ഉദ്ഭവം?
ജനനം മുതല്‍ പ്രത്യേകം പ്രത്യേകം അച്ചുകളിലേയ്ക്ക് ക്രൂരമായി
വലിച്ചെറിയപ്പെടുന്ന സ്ത്രീയ്ക്കും പുരുഷനും, പിന്നീട് അതിന്റെ
ചട്ടക്കൂടുകളെ തകര്‍ക്കാനുള്ള അവസരമോ സാഹചര്യമോ ഉണ്ടാവുന്നില്ല എന്നതാണ്
സത്യം. കുടുംബം എന്ന നിര്‍മിതിയ്ക്കുള്ളില്‍ 'അവന്റേത്' 'അവളുടേത്' എന്ന്
ഇരുപ്പിലും നടപ്പിലും, ഭാഷയിലും, കളികളിലും, പാവകളിലും പുസ്തകങ്ങളിലും
എന്നിങ്ങനെ എല്ലാത്തിലും പഠിപ്പിക്കപ്പെട്ട് വീര്‍പ്പുമുട്ടി
വിദ്യാലയങ്ങളിലേയ്ക്ക് വരുന്നതോടെ, ആ വീര്‍പ്പുമുട്ടല്‍ മറന്ന്
സ്വാഭാവികതയുടെ നിസ്സംഗതയിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നു. അവിടെ
നടക്കുന്ന ലിംഗവിവേചനമാണ് ലൈംഗിക പിരിമുറുക്കത്തില്‍ വലയുന്ന പുരുഷന്റെയും
സ്ത്രീയുടെയും ഉദ്ഭവം.
സ്കൂളുകളില്‍ നടക്കുന്ന ലൈംഗികവിദ്യാഭ്യാസത്തിന്റെ പിഴവുകള്‍ ജീവിതകാലം
മുഴുവന്‍ ഇവരെ വേട്ടയാടുന്നു. വിദ്യാലയ ജീവിതത്തിന്റെ ആരും പരിഷ്കരിക്കാന്‍
മെനക്കെടാത്ത ഘടനയിലാണ് അടുക്കളയില്‍ സന്തോഷപൂര്‍വം ഒതുങ്ങുന്ന
സ്ത്രീയുടെയും, വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ആവേശപൂര്‍വം സുഹൃത്തുക്കളോട്
വിവരിക്കുന്ന പുരുഷന്റെയും ജനനം.
ഇവിടെ സ്ത്രീയിലും പുരുഷനിലും അടിച്ചേല്പിക്കപ്പെടുന്ന
ലിംഗപാഠങ്ങളിലുമുണ്ട് വലിയ വ്യത്യാസങ്ങള്‍. അതുകൊണ്ട് ഇത് രണ്ടും ഒന്നായി
അവലോകനം ചെയ്യുക സാധ്യമല്ല.
കുഞ്ഞുകുഞ്ഞുപെണ്‍കുട്ടികള്‍:
അക്ഷരമാല പഠിക്കുമ്പോള്‍ തുടങ്ങുന്നു.
അ-അമ്മ എന്ന് എഴുതി, കുട്ടിയെ ഉറക്കുകയോ കറിയ്ക്കരയ്ക്കുകയോ ചെയ്യുന്ന
സാരിയുടുത്ത സ്ത്രീയെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ വരച്ചിടുന്ന
ജെറ്റ്കോ പാഠപുസ്തകങ്ങള്‍ (അല്ലെങ്കില്‍ സമാനമായ മറ്റെന്തെങ്കിലും പുസ്തകം)
പഠിക്കാത്തവരായി ആരുമില്ല. ഇത് മിക്കവാറും സ്വന്തമായി വരുമാനമുണ്ടാക്കുന്ന
ഏതെങ്കിലും സ്ത്രീയായിരിക്കും പഠിപ്പിക്കുക എന്നുള്ളതാണ് ഇതിന്റെ ഏറ്റവും
വലിയ വിരോധാഭാസം. ഏതായാലും, 'ടീച്ചര്‍' കള്ളം പറയാത്ത ദൈവമായതുകൊണ്ട് ഇതാണ്
ലോകസത്യമെന്നും ഇതല്ലാത്ത ഏതെങ്കിലും അ-അമ്മ അമ്പേ തെറ്റാണെന്നും അവര്‍
വിശ്വസിക്കാന്‍ തുടങ്ങുന്നു.
അ-അച്ഛന്‍ എന്ന് പഠിപ്പിക്കുന്ന പുസ്തകങ്ങളിലാകട്ടെ, കറപ്പ്
പെട്ടിയുമായി കുട്ടികളില്‍ നിന്ന് 'റ്റാറ്റ' വാങ്ങി ജോലിക്കു പോകുന്ന
മീശക്കാരന്‍ പുരുഷനുമുണ്ടാകും. സന്തുഷ്ട കുടുംബത്തിന്റെ ചിത്രത്തില്‍ പത്രം
വായിക്കുന്ന, ചാരുകസേരയിലെ അച്ഛന് ചായയുമായി വരുന്ന അമ്മയും,
കളികളിലേര്‍പ്പെടുന്ന കുട്ടികളുമായിരിക്കും. ഭാവി ജീവിതത്തിന്റെ മാന്ത്രിക
ഫോര്‍മുല അവിടെ നിര്‍വചിക്കപ്പെടുന്നു.
മുതിരുന്നതോടൊപ്പം ഇതിന്റെ ആവിഷ്കാര തലങ്ങളും മാറും. സ്കൂള്‍ മേളകളില്‍
ആണ്‍കുട്ടികള്‍ ശാസ്ത്ര കൗതുകങ്ങള്‍ അവതരിപ്പിക്കുന്നവരാകുമ്പോള്‍,
തുന്നലിലും, പുഷ്പനിര്‍മാണത്തിലുമെല്ലാം പെണ്‍കുട്ടികള്‍
ചിരിതൂകിനില്‍ക്കും.
യൗവ്വനാരംഭത്തോടെയാണ് വികൃതമായ ലൈംഗികാറിവുകളുടെ ഒഴുക്കു തുടങ്ങുന്നത്.
ആര്‍ത്തവത്തെപ്പറ്റിയുള്ള സംശയങ്ങളും അതിന് 'ചേച്ചി'മാരുടെ നിറം
പിടിപ്പിച്ച ഉത്തരങ്ങളുമായിരിക്കും തുടര്‍ന്നങ്ങോട്ടുള്ള
ലൈംഗികവിദ്യാഭ്യാസം. 'അതാ'യിക്കഴിഞ്ഞാല്‍ നമ്മള്‍ ആണ്‍കുട്ടികളുമായി
'ഡിസ്റ്റന്‍സ് കീപ്' ചെയ്യണമെന്നും, ഇല്ലെങ്കില്‍ ഗര്‍ഭമുണ്ടാകും
എന്നുമൊക്കെയുള്ള വൈവിധ്യമാര്‍ന്ന ചര്‍ചകളാണ് ഈ കാലത്തില്‍ നടക്കുക.
മാസികകളിലെ ഡോക്ടറോട് ചോദിക്കാം വായിച്ചുള്ള അറിവുകളാണ് പിന്നെയുള്ളത്.
ഇതില്‍ നിന്ന് സമ്പാദിക്കുന്ന വാക്കുകളെപ്പറ്റി സംശയങ്ങള്‍ ചോദിച്ചാല്‍ അത്
വലിയ തെറ്റാകുന്നു. ആറാം ക്ലാസ്സില്‍ റേപ് എന്നും സെക്സ് എന്നും വച്ചാല്‍
എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മിസ്സിന്റടുത്ത് പറഞ്ഞുകൊടുക്കും എന്നു
പറഞ്ഞ് സ്കൂള്‍ മാറിപ്പോകുന്നതു വരെ എന്നെ ഭീഷണിപ്പെടുത്തിയിരുന്ന ഒരു
കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. ഡിഗ്രിയെത്തുംവരെ ഗുഹ്യരോമം വടിക്കാന്‍
പേടിച്ചിരുന്നവര്‍ വേറെ.
എങ്കിലും ചില സംഭാഷണങ്ങളില്‍ സ്വയംഭോഗമെന്ന
പാപവും, ആണും പെണ്ണും തമ്മില്‍ അടച്ച മുറിക്കുള്ളില്‍ നടക്കുന്ന
പ്രക്രിയയും കടന്നുകൂടും. ഇതല്ലാതെ, ശാസ്ത്രീയമായുള്ള കൃത്യമായ ധാരണകള്‍
ലൈംഗികതയെക്കുറിച്ച് നല്‍കുന്ന ഒരു ക്ലാസ്സും സ്കൂളുകളില്‍ നടക്കാറില്ല.
ഇതിന്റെയെല്ലാം ഫലമായി പെണ്‍കുട്ടികള്‍ നിലവിലുള്ള അവസ്ഥയെ
സന്തോഷപൂര്‍വം സ്വീകരിക്കുന്നവരായി മാറുന്നു. എപ്പോഴെങ്കിലും, ഏതെങ്കിലും
അവസരത്തില്‍ ഇതിനെ ചെറുക്കണമെന്ന ഒരു വെറും തോന്നല്‍ ഉണ്ടായാല്‍ പോലും, അത്
വലിയ അപരാധമായി കണക്കാക്കി സ്വയം മാപ്പ് ചോദിക്കുന്നവരാകുന്നു. ഇതിന്റെ
ഫലം ഇത്തരത്തിലുള്ള സ്ത്രീകളാണ്:
- ബസ്സില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുകയായിരുന്ന പുരുഷനോട്
മാറിത്തരാന്‍ ഞാന്‍ ആവശ്യപ്പെടുമ്പോള്‍ സ്വന്തം സീറ്റ് അയാള്‍ക്ക് ഒഴിഞ്ഞു
കൊടുക്കുന്ന സുഹൃത്തുക്കള്‍.
- ലൈംഗിക വേഴ്ചയില്‍, വജൈനയില്‍ അല്ല, ക്ലിറ്റോറിസിലാണ് തനിക്ക്
രതിമൂര്‍ച്ഛയുണ്ടാകുന്നതെന്ന് കാമുകന്‍/ഭര്‍ത്താവിനോട് പറയാന്‍ മടിച്ച്,
സ്വയംഭോഗിച്ച് മാത്രം തൃപ്തി കണ്ടെത്തുന്ന നേരിട്ട് പരിചയമുള്ളതും,
അല്ലാത്തതുമായ സുഹൃത്തുക്കള്‍.
- a)'കയ്യില്ലാത്ത കുപ്പായം' ഇട്ടതുകൊണ്ടാണ് 'മോളെ' ബസ്സിലുള്ളവരെല്ലാരും
നോക്കുന്നതെന്ന് സ്നേഹത്തോടെ ഉപദേശിക്കുന്നവര്‍, b)'നിനക്കൊക്കെ ഒരു
ഷോളിട്ട് നടന്നാലെന്താടീ' എന്ന് നടത്തങ്ങളില്‍ പരുക്കന്‍ മുന്നറിയിപ്പ്
തരുന്ന അപരിചിതര്‍.
- പൃഷ്ഠം ചൊറിഞ്ഞും മുല നുള്ളിയും സഹായിച്ചവനെ എതിരിടുമ്പോള്‍ 'ബസ്സ്
ലേറ്റാവുന്നു' എന്നും 'അതിനവനൊന്നും ചെയ്തില്ലല്ലോ' എന്നും
വ്യാകുലപ്പെടുന്നവര്‍.
- 'ഞാനൊന്നറിഞ്ഞു വെളയാടിയാ, പിന്നെ പത്തുമാസം കഴിഞ്ഞേ നീയൊക്കെ
ഫ്രീയാകൂ' എന്ന് പറയുന്ന പ്രിഥ്വിരാജിനെ ആണ്‍സുഹൃത്തുക്കളോടൊപ്പം
കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കോളെജ് കുമാരികള്‍,
ഭര്‍ത്താക്കന്മാര്‍ക്കൊപ്പം സമാനമായ മോഹന്‍ലാല്‍, മമ്മൂട്ടി ഡയലോഗുകള്‍ക്ക്
കയ്യടിച്ച ഭാര്യ/വീട്ടമ്മമാര്‍.
സ്ഥലവും സന്ദര്‍ഭവും മാറിയാലും, ഇവര്‍ എല്ലായ്പോഴും ഈ അടിസ്ഥാനസ്വഭാവം തന്നെ വച്ചുപുലര്‍ത്തും.
പക്ഷേ ഇതിലും എത്രയോ ഭീകരമാണ് ആണുങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസകാലത്തെ സ്വഭാവ രൂപീകരണം.
കുഞ്ഞുകുഞ്ഞാണ്‍കുട്ടികള്‍
കടംവാങ്ങിയ പെന്‍സില്‍ തിരികെത്തരാത്തതിന് കുട്ടുകാരിയോട് പിണങ്ങി,
വാവിട്ട് കരയുന്ന കുട്ടിയോട് 'അയ്യേ, ആണ്‍കുട്ടിയായിട്ടും കരയാ?' എന്ന്
ചോദിച്ച് കരച്ചില്‍ മാറ്റുന്നിടത്താണ് ഒന്നാം പാഠം. അവിടെ നിന്നങ്ങോട്ട്
ആണ്‍കുട്ടിയായതുകൊണ്ട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളുടെ നീണ്ട പട്ടിക
തന്നെയാണ്.
പാടുള്ള കാര്യങ്ങളുമുണ്ട്. സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമെന്താ
മൂത്രപ്പുര എന്നന്വേഷിച്ചാല്‍, ആണ്‍കുട്ടിയായതുകൊണ്ട് എവടെ വേണമെങ്കിലും
മൂത്രമൊഴിക്കാമല്ലൊ എന്ന മറുപടിയായിരിക്കും. ഈ പട്ടിക പെണ്‍കുട്ടിക്കെങ്ങനെ
ഒതുങ്ങിക്കൂടല്‍ സ്വഭാവം കൊടുക്കുന്നോ, അങ്ങിനെത്തന്നെ ആണ്‍കുട്ടിയ്ക്ക്
അവന്‍ പിന്നീട് കിട്ടുന്ന അവസരങ്ങളിലെല്ലാം അഭിമാനത്തോടെ
എടുത്തുപയോഗിയ്ക്കാന്‍ പോകുന്ന മേധാവിത്വ സ്വഭാവം കൊടുക്കുന്നു.
'പെണ്‍കുട്ടികളുടെ കളികള്‍' കളിക്കുന്നവനെ കളിയാക്കുകയും കൂട്ടത്തില്‍
കൂട്ടാതിരിക്കുകയും ചെയ്യുന്ന ഒരു വലയം രൂപപ്പെടുന്നു. നടപ്പിലും നിപ്പിലും
ഇരുപ്പിലും ഒരു 'ആണ്‍സ്വഭാവം' വേണമെന്ന ബോധം അറിഞ്ഞും അറിയാതെയും
ഉണ്ടാക്കപ്പെടുന്നു (കവലകളിലും കാമ്പസ്സുകളിലും ഒരു കാല്‍ മതിലില്‍ ഊന്നി
ഇപ്പൊ കമന്റടിക്കും എന്ന ഭാവത്തില്‍ നില്‍ക്കുന്ന കൂട്ടത്തെ ഓര്‍ക്കുക).
ഇതിലൂടെ മാത്രം പെണ്‍കുട്ടികളോട് വ്യത്യസ്തരാകുക എന്നതാണ് ആണ്‍ജീവിതത്തിലെ
പരമ ലക്ഷ്യം എന്ന രാഷ്ട്രീയം പ്രചരിപ്പിക്കപ്പെടുന്നു. വളരുന്തോറും,
ഇതിന്റെ വൈകൃതങ്ങളും കൂടുന്നു.
യൗവ്വനത്തോടെ പെണ്‍കുട്ടികള്‍ക്ക് ലൈംഗികത പാപമാകുന്നതുപോലെ,
ആണ്‍കുട്ടികള്‍ക്ക് അത് അവരുടെ മിടുക്ക് തെളിയിക്കാനുള്ള കളമാകുന്നു.
പെണ്‍കുട്ടികളെ 'ട്യൂണ്‍' ചെയ്തെടുത്തു എന്നു പറയുന്ന സുഹൃത്തിനെ
അഭിനന്ദിക്കുന്നവരാകുന്നു ആ പ്രായത്തിലെ കുട്ടികള്‍. പെണ്‍കുട്ടികളിലെ
ലൈംഗികതയെപ്പറ്റി വികലമായ കഥകള്‍ മെനയുന്ന ഒരു കൂട്ടവും, അത്
വിശ്വസിക്കുകയും, അതില്‍ നിന്ന് ചെറുതല്ലാത്ത ഉത്തേജനം കണ്ടെത്തുകയും
ചെയ്യുന്ന മറ്റൊരു കൂട്ടവുമാകുന്നു ആണ്‍കുട്ടികള്‍.
'ഇലെവന്‍ മിനിറ്റ്സ്' എന്ന പുസ്തകത്തില്‍ പൗലൊ കൊയ്ലോ പറയുന്നതുപോലെ,
അക്കാലത്ത്, 'കന്യകാത്വം നഷ്ടപ്പെട്ടവരും അല്ലാത്തവരും' എന്ന ഒരേയൊരു
മാനദണ്ഡത്തിന്മേലാണ് പെണ്‍കുട്ടികളെ അളക്കുന്നത്. എല്ലാ പെണ്‍കുട്ടികളും
തങ്ങളുമായി രതി ആഗ്രഹിക്കുന്നുണ്ട് എന്നും നമ്മള്‍ മനസ്സുവയ്ക്കുന്നതിന്റെ
പ്രശ്നം മാത്രമേ ഉള്ളൂ എന്നുമാണ് അക്കാലങ്ങളിലും, തുടര്‍ന്നങ്ങോട്ടുമുള്ള
ചിന്താഗതി. ഈ അറിവു സമ്പാദനം ആണ്‍കുട്ടികളില്‍ ഉത്പാദിപ്പിക്കുന്ന
മനോഭാവത്തിന്റെ സ്വഭാവം പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട്
മാത്രം, ഇതിന്റെ ഫലമായി ഉരുത്തിരിയുന്ന ആണുങ്ങള്‍ കൂടുതല്‍
അപകടകാരികളാവുന്നു.
- റെയില്‍വേ സ്റ്റേഷനിലെ ക്യൂ നീങ്ങാത്തത് കമ്പ്യൂട്ടറിനു മുമ്പില്‍
ഇരിക്കുന്നത് പുരുഷനല്ല, സ്ത്രീയായതുകൊണ്ടാണ് എന്ന അഭിപ്രായമുള്ളവര്‍
- എനിക്കൊരു ചെക്കനായിരുന്നെങ്കില്‍ (അതായത് പെണ്‍കുട്ടിയല്ല,
ആണ്‍കുട്ടിയാണ് ജനിച്ചിരുന്നതെങ്കില്‍) ഞാനവനെ സ്കൂളിലൊന്നും ചേര്‍ക്കാതെ
പറന്ന് നടക്കാന്‍ വിടുമായിരുന്നു എന്ന് നെടുവീര്‍പ്പിടുന്നവര്‍
- 'മച്ചില്‍ ചെലയ്ക്കുന്ന പല്ലിയുടെ വാലിന്റെ ബലമെങ്കിലും നിന്റെ
ചേലയ്ക്കടിയിലെ ആണത്തത്തിനുണ്ടെങ്കില്‍, ഈ തമ്പുരാന്റെ നാക്കടിയില്‍
കെടന്ന് പൊളയ്ക്കുന്ന പൊലയാട്ടിന്റെ കറ തീര്‍ക്ക്' എന്ന ഡയലോഗിന്
(തിയറ്ററിലെ പല സ്ത്രീകള്‍ക്കും ഇതിന്റെ അര്‍ത്ഥം മനസ്സിലായിക്കാണില്ലല്ലോ
എന്ന് രഹസ്യമായി ആനന്ദിച്ച്) കയ്യടിക്കുന്നവര്‍
- നിനക്ക് കുറച്ചുകൂടി 'ബോഡി ഷേപ്പിലുള്ള' ചുരിദാര്‍/ടോപ് ആണ് ചേരുക
എന്ന് ദയാപൂര്‍വം നിര്‍ദ്ദേശിക്കുന്നവര്‍ (ഭാര്യയെ 'നീ കാറെടുത്താല്‍
ശരിയാവില്ല എന്നുപറഞ്ഞ് ശാസിക്കുന്ന അതേ കൂട്ടം)
- 'മാസ്റ്റേഴ്സിന്റെ സിനിമ കാണാന്‍' സിഗരെറ്റ് പുകച്ച് സഞ്ചി തൂക്കി ബുദ്ധിജീവിയായി ഭാര്യമാരെ വീട്ടിലിരുത്തി എത്തുന്ന 'ഗൃഹനാഥന്മാര്‍'
- ബസ്സ്, ട്രെയിന്‍, തിരക്കുകള്‍ എന്നിവിടങ്ങളില്‍ തപ്പിനോക്കിയും,
'അനുഭൂതി'യുണ്ടാക്കും എന്ന് അവര്‍ വിശ്വസിക്കുന്ന വചനങ്ങളോതിയും
അഭിരമിക്കുന്നവര്‍. (പെണ്‍കുട്ടികള്‍ എന്തൊക്കെപ്പറഞ്ഞാലും അതിനുവേണ്ടി
കൊതിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ പഠിക്കുന്ന അവരുടെ യൗവ്വനകാലത്തിന്
കടപ്പാട്)
- മേല്പറഞ്ഞ അവസരങ്ങളില്‍ പോലീസില്‍ പരാതിപ്പെട്ടവരോട്, 'അല്ല, അപ്പൊ
ആക്ച്വലി, എന്താണ് സംഭവിച്ചത്? ശരിക്കും അവന്‍ എവടെയാണ് പിടിച്ചത്' എന്ന്
ചോദിച്ച് സന്തോഷം കണ്ടെത്തുന്ന പോലീസ് മാമന്മാര്‍.
- ആറിലും കുറച്ചുകൂടി മുന്തിയ ഇനമായ, സിഗരെറ്റ് വലിക്കുന്ന അല്ലെങ്കില്‍
മദ്യപിക്കുന്ന, അല്ലെങ്കില്‍ ഒരു ആണ്‍സുഹൃത്‌വലയമുള്ള, ഇതൊന്നുമല്ലെങ്കില്‍
കുറച്ച് 'മോഡേണ്‍' ആയി വസ്ത്രം ധരിക്കുന്ന സ്ത്രീയോട് 'എനിക്കൊന്ന് വേണം,
എപ്പഴാണെങ്കിലും പറഞ്ഞാല്‍ മതി' എന്ന് ആത്മവിശ്വാസത്തോടെ പറയുന്നവര്‍.
- 'ലിറ്ററേച്ചര്‍ പഠിക്കുന്നതൊക്കെ കൊള്ളാം. മേല്‍ ഷോവനിസ്റ്റ്,
ലെസ്ബിയന്‍ എന്നൊക്കെ പറഞ്ഞ് ഫെമിനിസ്റ്റൊന്നുമാവല്ലേ' എന്ന് ഉപദേശിക്കുന്ന
ആചാര്യന്മാര്‍.
മനോരോഗികളായ ബലാത്സംഗകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ ലിസ്റ്റ് ഏറെക്കുറെ
പൂര്‍ണമാണ്. ഇത്തരം സ്വഭാവത്തിന്റെ അളവും തരവും അല്പം വ്യത്യാസത്തോടെ
വേറെയും രീതികളില്‍ കാണാമെന്നു മാത്രം.
അതായത്, ഒതുക്കമുള്ള പെണ്ണും ശൗര്യവും വീറുമുള്ള ആണുമാവാനുള്ള രസതന്ത്രം
നാലുമുതല്‍ പതിനേഴ്, ഏറിയാല്‍ ഇരുപത് വയസ്സിനിടയില്‍ നടക്കുന്ന
വിദ്യാഭ്യാസജീവിതത്തില്‍ പഠിപ്പിക്കപ്പെടുന്നു. അതിനുമപ്പുറം
പഠിപ്പുതുടരുന്ന ചുരുക്കം ആണുങ്ങളിലും അതിലും ചുരുക്കം പെണ്ണുങ്ങളിലും
മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള അഴിച്ചുപണിക്ക് സാധ്യതയുള്ളത്. ഇതാകട്ടെ
എപ്പോഴും സംഭവിച്ചുകൊള്ളണമെന്നുമില്ല. എന്‍ എസ്സ് എസ്സ് കാമ്പില്‍ പാന്റ്
കീറിപ്പോയി എന്ന് പറഞ്ഞ് കയ്യില്‍ പിടിച്ച സഹപാഠിയില്‍ നിന്നാണ് ഒരു
സുഹൃത്തിന് മാറ്റം സംഭവിക്കുന്നത്. കീറിയ പാന്റിനടിയിലെ നഗ്നത
കാണുകയാണുണ്ടാവുന്നതെങ്കില്‍ ഞാന്‍ അതുവെച്ച് കഥയുണ്ടാക്കുമായിരുന്നു എന്ന്
ഒരു ഞെട്ടലോടെ അവന്‍ പിന്നീട് ഏറ്റുപറയുന്നു. വിദ്യാഭ്യാസത്തിനു
പുറത്തുള്ള ഇത്തരം ഇടപെടലുകള്‍ എത്രപേര്‍ക്കുണ്ടാകുന്നു?
ഡേവിഡ് ബാര്‍സേമിയനുമായുള്ള അഭിമുഖത്തില്‍ അരുന്ധതി റോയ് പറയുന്നു
"...ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ കണ്ട സിനിമകളിലെല്ലാം
ബലാത്സംഗപ്പെടുന്ന നായികയുണ്ടായിരുന്നു. ഒരു പതിനഞ്ച് വയസ്സുവരെ
എല്ലാസ്ത്രീയും എന്തായാലും ബലാത്സംഗപ്പെടുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.
ഏതായാലും സംഭവിക്കുന്ന ഒരു കാര്യത്തില്‍ നിങ്ങളുടെ ഊഴം വരാന്‍
കാത്തിരിക്കുന്നതിന്റെ പ്രശ്നം മാത്രമുള്ളതുപോലെ... കേരളത്തിലെ ഒരു
കുഗ്രാമത്തില്‍ വളരുന്നത് എനിക്കൊരു പേടിസ്വപ്നമായിരുന്നു. അവിടുന്ന്
രക്ഷപ്പെടുക, പുറത്ത് ചാടുക, അവിടുന്നാരെയും കല്യാണം കഴിക്കാതിരിക്കുക
എന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്നെ കല്യാണം കഴിക്കാന്‍
അവിടെയെല്ലാവരും ക്യൂ നില്‍ക്കായിരുന്നു എന്നല്ല (ചിരിക്കുന്നു). ഒരു
പെണ്‍കുട്ടിയ്ക്കുണ്ടാവുന്നതില്‍ ഏറ്റവും മോശം അവസ്ഥയായിരുന്നു എന്റേത്:
മെലിഞ്ഞ്, കറത്ത് ബുദ്ധിയുള്ളവള്‍. ഭംഗിയില്ല, സ്ത്രീധനമില്ല ഒന്നിനും
കൊള്ളില്ല."
അരുന്ധതി റോയ് പറയുന്ന പുറത്തുചാടല്‍ എല്ലായ്പോഴും ഒരു സാധാരണ
മലയാളിയുടെ ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. പ്രശ്നത്തെ ചങ്കുറപ്പോടെ
അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറിയാല്‍ പ്രശ്നം ഇല്ലാതാവുന്നുമില്ലല്ലോ.
അപ്പോള്‍ തുടക്കത്തില്‍ പറഞ്ഞ ആഴത്തിലുള്ള വേരുകള്‍
മണ്ണുമാന്തിയെടുക്കപ്പെടുകതന്നെ വേണം. ഉറക്കം നടിച്ചുകൊണ്ട് കാലം
തള്ളിനീക്കാന്‍ ഇനിയും സാധ്യമല്ല.
'ദി ഗേള്‍ നെക്സ്റ്റ് ഡോറി'ലേതുപോലെ പര്യാപ്തമായ ലൈംഗികവിദ്യാഭാസം
നടപ്പിലാക്കേണ്ടിയിരിക്കുന്നു. ലൈംഗികവിദ്യാഭ്യാസം മാത്രമല്ല,
വിദ്യാഭ്യാസവും ലിംഗവിവേചനത്തില്‍ നിന്നും മുന്‍ധാരണകളില്‍നിന്നും
കറകളഞ്ഞെടുക്കണം. കുടുംബത്തില്‍ നടക്കുന്ന വിദ്യാഭ്യാസത്തിന് കൂടിയ
പ്രത്യാഘാതങ്ങളുണ്ട് എന്ന തിരിച്ചറിവില്ലാത്തവര്‍ കുടുംബം ഉണ്ടാക്കാന്‍
മുതിരരുത്. എറേഞ്ച്ഡ് മാരേജ് എന്ന പേരില്‍ നടക്കുന്ന ആഭാസമൊക്കെ കുപ്പയില്‍
തള്ളേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
നമുക്കുമുമ്പില്‍ ഒരു തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം അവശേഷിക്കുന്നുണ്ട്.
നമുക്കുമുമ്പേ പോയ മാലിന്യക്കൂമ്പാരം മൂലം ഇനിയും നാട് ചീഞ്ഞുനാറാന്‍
നമുക്കനുവദിക്കാം. അല്ലെങ്കില്‍ തെറ്റ് നമ്മുടെതന്നെയെന്ന് ലജ്ജയില്ലാതെ
മനസ്സിലാക്കി അത് തുടച്ചുനീക്കാം. ഇത് രണ്ടും സാധ്യമല്ലാത്തവര്‍ക്ക് പഴയപടി
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയലയാം. പക്ഷേ അതെവിടെയും
ചെന്നവസാനിക്കില്ല എന്ന ബോധം ഇപ്പോഴേ ഉണ്ടാക്കിയെടുക്കുന്നത് നന്നാവും.
പരിഷ്കാരത്തിലേയ്ക്കും അതിജീവനത്തിലേയ്ക്കുമുള്ള പാത എളുപ്പമല്ല. പക്ഷേ
ആവശ്യം നമ്മുടെ തന്നെയെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി അക്ഷീണം
പരിശ്രമിക്കേണ്ടിയിരിക്കുന്നു.
കുഞ്ഞുകുഞ്ഞുകുട്ടികള്‍ കുട്ടികള്‍ മാത്രമാണ്. ആണായതുകൊണ്ടും
പെണ്ണായതുകൊണ്ടും മാത്രം അവരുടെ പാഠങ്ങളോ പ്രവര്‍ത്തികളോ നമ്മള്‍
അവര്‍ക്കായി വേര്‍തിരിച്ചു കൊടുക്കേണ്ട കാര്യമില്ല. ടോട്ടോചാന്‍ പഠിച്ച
റ്റോമോ സ്കൂളിലേയ്ക്ക് ഒരു മടങ്ങിപ്പോക്ക് മലയാളിക്കെന്തുകൊണ്ടായിക്കൂടാ?
ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 'ഓള്‍ട്ടര്‍നേറ്റിവ്
സ്കൂളുകളാ'കാതിരിക്കട്ടെ. ഇവ എന്തുകൊണ്ട് സ്കൂളുകള്‍ തന്നെയായിക്കൂട?
ഓള്‍ട്ടര്‍നേറ്റിവ് (ബദല്‍) എന്ന വാക്കില്‍ തന്നെ അപകടമില്ലേ?
കുറച്ചു നേരത്തേയ്ക്ക് നമുക്ക് ചര്‍ച്ചകള്‍ മാറ്റിവയ്ക്കാം,
പ്രവൃത്തിയിലേയ്ക്ക് തിരിയാം. പരസ്പരം ബഹുമാനിക്കുന്ന ആണും പെണ്ണും ഒരു
വിദൂരസ്വപ്നമല്ല, നടക്കാവുന്ന ഒന്ന് മാത്രമാണ്. സ്കൂളുകളില്‍ ഫ്രീ
സോഫ്റ്റ്‌വേര്‍ നടപ്പാക്കാമെങ്കില്‍ ഇതും ആവാം. ആലിസ് വോക്കര്‍ പറഞ്ഞതു
പോലെ, "ബാക്കിയുള്ളവര്‍ നിങ്ങള്‍ക്കുവേണ്ടി സന്തോഷിക്കാന്‍
കാത്തിരിക്കാതിരിക്കുക. നിങ്ങള്‍ക്കെന്തെങ്കിലും സന്തോഷം ആവശ്യമാണെങ്കില്‍,
അത് നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു"
നന്ദി: ജെയ്ന്‍ സിറിയക് ബാബു, നിഖില ഹെന്‍റി, ജോഷിന രാമകൃഷ്ണന്‍, ജയ ദേവിക, ജിഷ ജോഷ്, മലയാള സിനിമ, കേരളം.
first published in malayal.am