Showing posts with label സ്വവര്‍ഗ്ഗലൈംഗികത. Show all posts
Showing posts with label സ്വവര്‍ഗ്ഗലൈംഗികത. Show all posts

Saturday, 17 January 2015

സ്ത്രീലൈംഗികതയും സിനിമയും: ഒരു ഭ്രൂണഹത്യയുടെ കഥ

സംഘടിത വോള്യം 9 ലക്കം 1 ല്‍ പ്രസിദ്ധീകരിച്ചത്.



കുട്ടിക്കാലത്ത് ആകാംക്ഷയോടെ വായിക്കുകയും വായിക്കുന്തോറും പേടിക്കുകയും ചെയ്ത ഒരു പുസ്തകമായിരുന്നു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. വീട്ടില്‍ ആരുമില്ലാതിരിക്കുമ്പോഴാണ് വായിക്കുന്നത്. ഒന്നിലോ രണ്ടിലോ ആയിരിക്കണം. അന്ന് വായിച്ച് ഓര്‍മ്മ മാത്രമേ ഉള്ളു. കാര്‍പാത്യന്‍ മലനിരകളും ജോനഥന്റെ ഡയറിയുമെല്ലാം മനസ്സില്‍ തങ്ങി നിന്നു. പിന്നീട് കപ്പോളയുടെ ഡ്രാക്കുളയും കണ്ടു. അപ്പോളാണെങ്കില്‍ പേടിയല്ല, സങ്കടമായിരുന്നു. യുവാവായി അവതരിക്കുന്ന ഡ്രാക്കുള ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നത് മാത്രം ഓര്‍മ്മയില്‍ നിന്നു. ആ രംഗം കണ്ടപ്പോള്‍ എന്തോ ഒന്ന് തൊണ്ടയില്‍ കുടുങ്ങി തങ്ങിനിന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് വീണ്ടും അതേ സിനിമ കണ്ടപ്പോള്‍ പണ്ട് കാണാന്‍ സാധിക്കാതിരുന്ന പലതും വെളിവായി. സിനിമയെ കുറച്ചെല്ലാം ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതിന് ശേഷമാണ് സിനിമയിലെ സ്ത്രീയെ, അല്ല, അവളുടെ ഇല്ലായ്മയെ കാണാന്‍ തുടങ്ങുന്നത്. ആ നിലയ്ക്ക് ചിന്തിച്ചപ്പോള്‍ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള സ്ത്രീ ലൈംഗികതയെ അങ്ങേയറ്റം അപഹാസ്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലായി. (ഒപ്പം അതിമനോഹരമായ ക്രാഫ്റ്റാണ് ചലച്ചിത്രത്തില്‍ വിനിയോഗിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ). 

ഇത്തരത്തിലുള്ള കാഴ്ചപ്പാട് എന്നാലിന്ന് എനിക്ക് പുതുമയല്ല. സ്ത്രീയോടുള്ള ഹിംസാത്മകമായ സമീപനം അവളുടെ ലൈംഗികതയിലേയ്ക്കും വ്യാപിക്കുന്നത് സ്വാഭാവികമാണ്. ആണ്‍ ആഖ്യാനങ്ങളിലൂടെ മാത്രം വെളിച്ചം കാണുന്ന പെണ്‍ കഥകള്‍ക്കു പുറമെ അവളുടെ ലൈംഗികതയും കല്ലുവെച്ച നുണകളും ആണ്‍മനോരാജ്യങ്ങളുമായി (fantasy) ചുരുങ്ങന്നത് കാണാം.


പെണ്‍ ലൈംഗികത എന്നാലെന്ത് എന്ന് ആണധികാരം നിര്‍വചിച്ച് വെച്ചിരിക്കുകയാണെന്ന് പറഞ്ഞല്ലോ. ഇതിനു പുറത്തുള്ള എന്തും അവിശ്വാസ്യം എന്ന് പറഞ്ഞ് തള്ളിക്കളയുക കൂടി ചെയ്യുന്നുണ്ടത്. രതിക്കിടയില്‍ ഒരു സ്ത്രീ പെരുമാറുന്നതെങ്ങനെ എന്നതിന് കൃത്യമായ രൂപരേഖയുണ്ട് സിനിമയില്‍. ചുണ്ട് കടിച്ചും കണ്ണുകള്‍ മുകളിലേയ്ക്ക് പായിച്ചും കാല് കോച്ചിയുമെല്ലാമാണ് ഇന്നുവരെ സ്ത്രീകള്‍ കിടപ്പറയിലായിരുന്നിട്ടുള്ളത്. യഥാര്‍ത്ഥ അശ്ലീലം ഇവിടെയാണ്. എല്ലാ സ്ത്രീകളും ഇങ്ങനെ പെരുമാറുന്ന ദൃശ്യാനുഭവത്തില്‍ നിന്ന് ഒരു പൊതുബോധം രൂപപ്പെടുകയാണ്. അങ്ങനെ ലൈംഗികതയിലെ വൈവിധ്യം എന്ന സത്യം തന്നെ ഇല്ലാതാകുന്നു. കിടപ്പറയിലെ ആണ് പല മുഖങ്ങളുള്ളവനാണ്. 'സാത് ഖൂന് മാഫ്' എന്ന സിനിമയില് സൂസന്നയുടെ ഏഴ് ഭര്‍ത്താക്കന്മാരും ഏഴ് രീതിയിലാണ് രതിയിലേര്‍പ്പെടുന്നത്. മലയാളത്തിലായാലും ഹോളിവുഡിലായാലും കേവലവിനോദോപാധിയായും (entertainment) കലാമൂല്യമുള്ളവയായും വേര്‍തിരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളിലെല്ലാം തന്നെ ആണ്‍ രതിക്ക് പല മുഖങ്ങളും പെണ്ണിന് ഒരു വാര്‍പ്പ് മാതൃകയും മാത്രമാകുന്നത് കാണാം. ഇതില് നിന്ന് വ്യത്യസ്തമായി പെരുമാറുന്ന ഒരു പെണ്ണിനെ സംശയദൃഷ്ടിയോടും അസംതൃപ്തിയോടും കൂടി മാത്രമേ ആണ്‍ബോധത്തിന് കാണാന്‍ സാധിക്കുന്നുള്ളു. സംശയം എന്നത് കൌതുകത്തോട് ചേര്ത്തുവെച്ച് അവഗണിക്കാവുന്നതാണ്. എന്നാല് ഇതിലെ അവിശ്വാസം അപടകാരിയായ വില്ലനാണ്. ഫെമിനിസമായാലും സ്ത്രീലൈംഗികതയായാലും ആധികാരികമായി തോന്നണമെങ്കില്‍ അത് ആണ്‍ വീക്ഷണകോണില്‍നിന്നുതന്നെ പറയേണ്ടിവരും എന്ന നിര്‍ബന്ധബുദ്ധി മാത്രമാണത്. 


സിനിമകളില്‍ അദൃശ്യമാക്കപ്പെടുന്ന സ്ത്രീലൈംഗികത നമ്മളെ പഠിപ്പിക്കുന്ന പലതുണ്ട്. ഹെറ്ററോസെക്ഷ്വാലിറ്റിയാണ് ശരിയെന്ന് പണ്ടേ പഠിപ്പിച്ച പാഠം പലയാവര്‍ത്തി ഉരുവിട്ട് അത് തെറ്റിക്കില്ലെന്ന് ഉറപ്പുവരുത്തുന്നു. ഒപ്പം സ്വയംഭോഗം, പെനിട്രേഷനില്‍ കൂടിയല്ലാത്ത രതിമൂര്‍ച്ഛ എന്നിവ നിലനില്ക്കുന്നില്ല എന്നും പറയുന്നു. ഇതാണ് പെണ്‍ ലൈംഗികതയോടുള്ള ആണ്‍ പേടിക്കുളള മൂലകാരണം എന്നു പറയുന്നതില്‍ തെറ്റില്ല. പുരുഷന്റെ ലൈംഗികത അവന്റെ ലിംഗത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് പുരുഷാധിപത്യം (patriarchy) പഠിപ്പിക്കുന്നു. ഇത് ആന്തരീകരിച്ചവരും(internalize) ഇതിന്റെ വക്താക്കളുമായവര്‍ ലിംഗം (penis) ഉള്‍പ്പെട്ടിട്ടില്ലാത്ത രതിസുഖത്തെ ഭയക്കുന്നു. അത് ആണ്‍ സ്വത്വത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമാണ് എന്ന വിശ്വാസത്തിലൂന്നിയുള്ളതാണ് ഈ ഭയം. സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വയംഭോഗത്തെയും വദനസുരതത്തെയും ഭയന്നൊളിക്കുന്ന പുരുഷന്‍ പിന്നീട് തിരിച്ച് വരുന്നത് പെനിട്രേഷന്റെ അതിപ്രസരമുള്ള ദൃശ്യങ്ങളുമായാണ്. എല്‍വിസ് പ്രെസ്ലി മുതല്‍ നമ്മള്‍ ആഘോഷിക്കുന്ന ഈ ഊരയഭ്യാസം (pelvic thrust) ഇല്ലാത്ത ഒരു പാട്ട് സീന് പോലും ഇന്ന് കാണാന് പ്രയാസമാണ്. അധികമാരും ശ്രദ്ധിക്കാത്തവിധം സ്ത്രീലൈംഗികതയെ നിരാകരിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റത്തിന് വട്ടം കൂട്ടുകയാണ് നമ്മുടെ ദൃശ്യസംസ്കാരം. എത്ര ഭീകരമാണത്!

ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ പെണ്‍ ആഖ്യാനങ്ങളിലൂടെയുള്ള ലൈംഗികത പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അവിടെയും അത്യധികം ജാഗരൂകരാകേണ്ടതുണ്ട് നമ്മള്‍. ഇതുവരെയുണ്ടായിരുന്നതുപോലെ പെണ്‍ കര്ത്തൃത്വത്തെ (agency) അവഗണിക്കാതിരിക്കാനും നാളുകളായി നമ്മുടെ ബോധത്തെയും അതിന്റെ അടിത്തട്ടുകളെ വരെയും ആവരണം ചെയ്യുകയായിരുന്ന ആണധികാരബോധത്തെ മറികടക്കാനും കഠിനപ്രയത്നം ചെയ്യേണ്ടതാവശ്യമാണ്. ‘സഞ്ചാര’ത്തിനു മുമ്പും പിമ്പും ഒരു പെണ്‍ സ്വവര്‍ഗ്ഗാനുരാഗ ചിത്രം മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നുറപ്പില്ല. ‘ദേശാടനക്കിളി കരയാറില്ല’ യ്ക്ക് സ്വവര്‍ഗ്ഗാനുരാഗ വായന കൊടുക്കുമ്പോള്‍ പോലും കമിതാക്കളുടെ മരണത്തിലാണത് കലാശിക്കുന്നത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. അപര/ഇതര ലൈംഗികതള്‍ക്കെല്ലാംതന്നെ മുഖ്യധാര സിനിമ കണ്ടുവച്ചിരിക്കുന്നത് മരണമോ ജയിലോ ആണ്. അതായത് സാധാരണമല്ലാത്ത ഇത്തരം ജീവിതരീതികളെ ദൈവം എന്ന അധികാരത്തിനോ (മരണം എന്നാല് അവിടുന്ന് കല്പിച്ച് കൊടുക്കുന്ന ശിക്ഷയായാണ് കണക്കാക്കപ്പെടുന്നത്) അതല്ലെങ്കില്‍ ഭരണകൂട ഭീകരതയ്ക്കോ വിധേയമാക്കുക. മലയാളത്തിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായ നായകനെ ചിത്രീകരിച്ച 'മുംബൈ പോലീസി'ല് പോലും സ്വവര്‍ഗ്ഗ രതിയോട് നമ്മുടെ പൊതുബോധം ‘next time, close the  door’എന്ന് പറയുന്നു. ഇതാണ് തകര്‍ക്കപ്പെടേണ്ടത്. ലൈംഗികത എന്നാല് അടച്ച മുറികള്ക്കുള്ളില് തളച്ചിടാനുള്ള ഒന്നല്ല. വിവിധ ഭാഷകളില്‍നിന്നും അരികുവത്കരിക്കപ്പെട്ട സ്വത്വബോധങ്ങളില്‍ നിന്നുകൊണ്ടും അതിനെക്കുറിച്ച് സംസാരവും വിവരണവും ഉണ്ടാകേണ്ടതുണ്ട്.   
 
ഗാര്‍ഗ്ഗി ഹരിതകത്തിന്റെ ഒരു കവിതയില്‍ ശംഖുപുഷ്പങ്ങളെ രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ട നമ്മുടെ അമ്മമാരോട് ഉപമിക്കുന്നുണ്ട്. രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീലൈംഗികതയ്ക്ക് സ്വരം കൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തുറന്നെഴുത്തുകളിലേയ്ക്കും പെണ്‍ വീക്ഷണകോണില്‍നിന്നുള്ള രതിക്കാഴ്ച്ചകളിലേയ്ക്കും സിനിമ ചലിക്കാത്തപക്ഷം അതിന്  കാലഹരണപ്പെട്ട ഒരു വിനോദോപാധിയായി മാത്രമേ നിലനില്‍പ്പുള്ളു.

Friday, 12 December 2014

മുംബൈ പോലീസ്: മറവിരോഗം ബാധിച്ച ലൈംഗികത അഥവാ Section 377ന് ഒരു പ്രേമലേഖനം

കിഷോര്‍ കുമാറിന്റെ വായന ഇപ്പോഴാണ് കാണുന്നത്. അതിനോട് വിയോജിക്കുകയാണോ ചെയ്യുന്നതെന്നറിയില്ല. എന്നാലും ഇത്രയും പറയാതിരിക്കാന്‍ വയ്യ. 


അദ്ദേഹത്തിന്റെ എഴുത്തില്‍ നിന്നാണ് തിരക്കഥാകൃത്തുക്കളിലൊരാള്‍ ഡോക്ടറാണെന്ന് മനസ്സിലാക്കുന്നത്. വിചിത്രമായി തോന്നുന്നു. അതേതായാലും വലിയ പ്രാധാന്യമുള്ള കാര്യമല്ല. തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ത്തന്നെ സ്വവര്‍ഗ്ഗാനുരാഗികളോട് സിനിമ നീതി പുലര്‍ത്തിയിട്ടുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമയില്‍ ഏറ്റവും അരോചകമായിത്തോന്നിയത് കേന്ദ്രകഥാപാത്രത്തെ സ്വവര്‍ഗ്ഗാനുരാഗിയാക്കുകയും അയാള്‍ക്ക് ഏജന്‍സി ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ്. സിനിമയിലുടനീളം തന്റെ ലൈംഗികതയെക്കുറിച്ച് പൃഥ്വിരാജിന്റെ ടോണി ഒരക്ഷരം പറഞ്ഞിട്ടില്ല. ആകെ കാണുന്ന പ്രതികരണം സ്വന്തം കാമുകന്‍/ലൈംഗികപങ്കാളി (ഇദ്ദേഹത്തിന് ഇതര ബന്ധങ്ങളുണ്ടെന്നോ അതിന് താല്‍പര്യമുണ്ടെന്നോ സൂചനകളുണ്ട് സിനിമയില്‍. നേവല്‍ ബേസിലെ ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി രംഗങ്ങളിലും മറ്റും) സെക്ഷ്വലായി സമീപിക്കുമ്പോള്‍ അഥവാ താന്‍ സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ നിമിഷം ഉണ്ടാകുന്ന ഭയപ്പാടും അറപ്പുമാണ്. ഇതാണോ ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ അര്‍ഹിക്കുന്ന സമീപനം? തിരക്കഥയുടെ വിരുതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേനയുന്തുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഡയലോഗുകള്‍ എഴുതപ്പെടുന്നതെന്നുള്ളതും ശ്രദ്ധിക്കണമല്ലോ. നഗ്നത പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ സിനിമയില്‍ പ്രത്യേകിച്ച് റോളൊന്നുമില്ലാത്തതുമായ പെണ്‍കഥാപാത്രങ്ങള്‍ ബോളിവുഡിലാണ് ഏറ്റവും കൂടുതല്‍ എന്നൊരു പഠനം ഈയടുത്ത് കണ്ടിരുന്നു. തോന്നിയതാണോ എന്നറിയില്ല. തെറ്റാവാന്‍ സാദ്ധ്യതയില്ല ഏതായാലും. :)

മുംബൈ പോലീസില്‍ കാണുന്ന ഈ വായ്മൂടിക്കെട്ടലിന്റെ ആദ്യ പടിയാണ് അഭൂതപൂര്‍വ്വമായ ഒരു അമ്നീഷ്യ. ആക്സിഡന്റിന് ശേഷം കഥാപാത്രത്തിന് പോലീസ് ട്രെയിനിങ്ങിന്റെ ഭാഗമായി ലഭിച്ച? സംഘട്ടനം നടത്താനറിയാം. (നമ്മുടെ പോലീസുകാര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യാനറിയുമോ എന്നാണ് എന്റെ പ്രാഥമിക സംശയം. അതുപിന്നെ മുന്‍വിധിയായി തള്ളിക്കളയാമെന്ന് വയ്ക്കാം.) തന്റെ ദിനചര്യ (ഡിസ്ചാര്‍ജായി ഒട്ടും വൈകാതെ വര്‍ക്ക് ഔട്ട് ചെയ്ത് തുടങ്ങുന്നു.) സിഗരറ്റ് വലി എന്ന അഡിക്ഷന്‍ അറിയാം. സുഡോകു സോള്‍വ് ചെയ്യാനറിയാം. എന്നാല്‍ ജനിച്ചപ്പോള്‍ വന്ന് വീണ സ്വന്തം ലൈംഗികത അദ്ദേഹത്തിനറിയില്ല. ആളുകളെ, കാമുകന്മാരെ എല്ലാം മറക്കുന്നത് മനസ്സിലാക്കാം. എന്നാലിത്തരത്തിലൊരു ഡീറ്റെയ്ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് തിരക്കഥാകൃത്തുക്കളാണെന്നതില്‍ സംശയമില്ലല്ലോ. അമ്നേഷ്യ ബാധിച്ച ഒരു സ്വവര്‍ഗ്ഗാനുരാഗിയെ ലോകത്തിലൊരിടത്തും അവര്‍ക്ക് കണ്ടെത്താനായില്ല എന്നവര്‍ തന്നെ പറയുന്നു. അപ്പോള്‍ ചോദ്യം ചെയ്യേണ്ടത് അമ്നേഷ്യ ബാധിച്ചതിനുശേഷം നമ്മള്‍ കാണുന്ന കഥയെയല്ല. ആ മറവിരോഗത്തില്‍ വിസ്മരിക്കപ്പെടാന്‍ വിധിക്കപ്പെട്ട ലൈംഗികത എന്ന വസ്തുതയെത്തന്നെയാണ്. എന്തിനായിരുന്നു ഇത്?

ഇത് സമൂഹത്തിന്റെ സമീപനം തന്നെയാണ്. Heterosexuality യാണ് norm എന്നിരിക്കെ ഇതര ലൈംഗികതകളെല്ലാം അസാധാരണമാണെന്നും അതിനാല്‍ത്തന്നെ വിസ്മരിക്കപ്പെടേണ്ടതാണെന്നുമുള്ളത് heterosexual ലോകത്തിന്റെ ആവശ്യമാണ്. ഒരു സ്വവര്‍ഗ്ഗാനുരാഗി തന്റെ ലൈംഗികത വെളിപ്പെടുത്തുമ്പോള്‍ (coming out എന്നാണ് ഇംഗ്ലീഷില്‍. ഇരുട്ടുമൂടിയ ഇടങ്ങളില്‍ നിന്ന്. ക്ലോസറ്റ്, കബേര്‍ഡുകളില്‍ നിന്ന് പുറത്തുവരികയാണെന്ന് തോന്നിപ്പിക്കുന്നു) സ്വന്തം കുടുംബക്കാര്‍ അത് അസംഭവ്യമാണെന്ന് കരുതുകയും ഒരു 'സാധാരണ മനുഷ്യനാ'ക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍മാരെ സമീപിക്കുന്നതും സാധാരണമാണ്. എതിര്‍ലിംഗത്തിലുള്ള ഒരാളെ കല്യാണം കഴിച്ചതിനും വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവരുന്നവരെ സൃഷ്ടിക്കുന്നത് ഇതേ മനോഭാവമാണ്. ഇതിന് തുടര്‍ച്ചയായി എടുത്തു പറയേണ്ടതും അത്യധികം ഭീതിജനകമായി എനിക്കനുഭവപ്പെട്ടതുമായ ഒരു പ്രവണത ചിത്രത്തില്‍ കാണാന്‍ സാധിക്കും.
ജയസൂര്യയുടെ കഥാപാത്രം പൃഥ്വിരാജിന്റെ ലൈംഗികതയെക്കുറിച്ച് മനസ്സിലാക്കുന്ന രംഗത്തില്‍ അയാള്‍ പറയുന്ന വാചകം 'next time, close the door' എന്നാണ്. ശരിയായി ഓര്‍മ്മ കിട്ടുന്നില്ലെങ്കിലും Page 3 യിലോ Life in a Metro എന്ന സിനിമയിലോ കൊങ്കണ സെന്നിന്റെ കഥാപാത്രം ഇതേ വാചകം പറയുന്നുണ്ട്. ഇത് യാദൃശ്ചികമെന്ന് തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. കാരണം സമാനമായ ഒരു സാഹചര്യത്തിലാണ് അവരിത് പറയുന്നത്. സ്വന്തം കാമുകനെന്ന് വിചാരിച്ചിരുന്നയാള്‍/സുഹൃത്ത് സ്വവര്‍ഗ്ഗ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന് സാക്ഷ്യം വഹിച്ചതിനുശേഷം. അതെ. സെക്ഷന്‍ 377 സുപ്രീം കോടതിക്കും മുമ്പ് സിനിമകളിലൂടെ നടപ്പിലാക്കുകയായിരുന്നു നമ്മുടെ പൊതുബോധം. അടച്ചിട്ട മുറികള്‍ക്കും ഇരുട്ടുമൂലകള്‍ക്കും അവകാശപ്പെട്ട സ്വവര്‍ഗ്ഗരതിയെ അബദ്ധത്തില്‍പ്പോലും ഹെറ്ററോസെക്ഷ്വല്‍സ് എന്ന അധികാരികള്‍ക്കുമുമ്പില്‍ തുറന്നുകാണിക്കാന്‍ ഇടവരുത്തരുത് എന്നാണാജ്ഞ!
തുടര്‍ന്ന് ജയസൂര്യ ഒരു ശരാശരി ഹോമോഫോബിക്കിനെപ്പോലെയാണ് സംസാരിക്കുന്നത്. അയാളുടെ ആരോപണങ്ങള്‍ അത്യുച്ചത്തില്‍ തിരക്കഥയില്‍ എടുത്തുനില്‍ക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്യാനുദ്ദേശിച്ച് നിര്‍മ്മിക്കപ്പെടുന്ന സിനിമകളെല്ലാം തന്നെ പ്രേക്ഷകരുടെ വികാരങ്ങളെയും മാനിച്ചുകൊണ്ടാണ് ഏറിയപങ്കും വിഭാവനം ചെയ്യപ്പെടുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ. സ്ത്രൈണതയുള്ള സ്വവര്‍ഗ്ഗാനുരാഗി എന്നും പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയാണ്. ലൈംഗികത വ്യക്തമാക്കിയില്ലെങ്കില്‍പ്പോലും സ്ത്രൈണതയുള്ള പുരുഷനായി എപ്പോഴും അവതരിക്കുന്ന ഫാഷന്‍ ഡിസൈനര്‍, മേക്കപ് പേര്‍സണ്‍ എന്നീ പരിചിത റോളുകള്‍ ഈ ആവശ്യത്തിന് മാത്രമായി കാണാം പല സിനിമകളിലും. ഋതുവില്‍ ആസിഫ് അലി-വിനയ് ഫോര്‍ട്ട് കൊച്ചി രംഗങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. ആ നിലയ്ക്ക് പ്രവര്‍ത്തിക്കുന്നതാണ് പൃഥ്വിരാജിന്റെ സ്വവര്‍ഗ്ഗ പ്രേമ രംഗങ്ങളും. ഇയാളുടെ ലൈംഗികപങ്കാളിയെ ചിത്രീകരിച്ചിരിക്കുന്ന രീതി ഇതിനുതകുന്നതാണ്. നായകനായ പൃഥ്വിരാജിനെ ഇത്തരത്തില്‍ രചിക്കുക സാദ്ധ്യമല്ലല്ലോ. മുഴുനീള ചിരിപ്പടമായല്ല മുംബൈ പോലീസ് മാറേണ്ടതെന്ന് തിരക്കഥാകൃത്തുക്കള്‍ക്ക് അറിയാം. കോമിക് റിലീഫായി സ്ത്രൈണതയുള്ള ഗേ കുത്തിത്തിരുകുമ്പോള്‍ 'പൌരുഷ'മുള്ള ആണായി പൃഥ്വിരാജ് നായകസ്ഥാനത്ത് പരിഹാസ്യനാകാതെ നിലനില്‍ക്കുന്നു. എന്നാല്‍ സൂചനകള്‍ക്കപ്പുറം സ്വന്തം ലൈംഗികത സ്ഥിതീകരിക്കപ്പെടുന്നതോടെ ഇതേ പൌരുഷം ജയസൂര്യ പരിഹസിക്കുന്നു. അതിന്റെ ഇല്ലായ്മയെ മറികക്കാനുള്ള തന്ത്രങ്ങളായിരുന്നു കാക്കിക്കുപ്പായവും അയാളുടെ നിഷേധവും ക്രൂരതയുമെല്ലാം എന്ന് പറഞ്ഞ് ലൈംഗികവേഴ്ചയ്ക്കായുള്ള പ്രതിഫലമായി വച്ചു നീട്ടിയ ധീരത മെഡല്‍ തനിക്കാവശ്യമില്ലെന്നും തീര്‍ത്തുപറയുന്നു. ഇത്തരത്തില്‍ ആരോപണങ്ങളുന്നയിച്ച് ക്രുദ്ധനായി ഇറങ്ങിപ്പോകുന്ന സീനിലാണ് ജയസൂര്യയെ പ്രേക്ഷകര്‍ അവസാനമായി കാണുന്നത്.
അപ്പോള്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ് ജയസൂര്യ നടത്തുന്ന ക്ഷമാപണമോ? മൊബൈല്‍ സ്ക്രീനിലെ ജയസൂര്യ ഒരു രഹസ്യമായി തിരക്കഥയില്‍ ഒതുങ്ങുന്നു. സൌഹൃദം നിലനിര്‍ത്തണമെന്ന് ആഗ്രഹമുള്ള ഈ ജയസൂര്യ പ്രസംഗം പുറംലോകം കേള്‍ക്കുന്നതിനുമുമ്പുതന്നെ കൊല്ലപ്പെടുന്നു. അത് ചെയ്യുന്നതാകട്ടെ പൃഥ്വിരാജും. സമര്‍ത്ഥമെന്ന് പറയാതെ വയ്യ. സ്വവര്‍ഗ്ഗാനുരാഗിയെക്കൊണ്ടുതന്നെ ഈ കുറ്റകൃത്യം നടത്തുന്നത് പുരുഷാധിപത്യം സ്ത്രീകളെക്കൊണ്ട് സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതിനു തുല്യമാണ്. അത്രമേല്‍ ക്ലേശകരമാകുന്നു അതില്‍ നിന്നുള്ള വിടുതല്‍.
ആദ്യമായി ഒരു സ്വവര്‍ഗ്ഗാനുരാഗിയെ നായകനാക്കുമ്പോള്‍ അയാളുടെ നായകസ്ഥാനം തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്നതായി മുംബൈ പോലീസില്‍ കാണാം. നായകനായിരുന്ന പൃഥ്വിരാജ് കൊലയാളിയും ടൈറ്റിലായ 'മുംബൈ പോലീസ്' എന്ന സൌഹൃദസംഘത്തിലെ വില്ലനുമായിത്തീരുമ്പോള്‍ എല്ലാം ശുഭം. പ്രേക്ഷകര്‍ സന്തുഷ്ടരാണ്. മലയാളസിനിമയും.