Showing posts with label women. Show all posts
Showing posts with label women. Show all posts

Tuesday, 31 July 2018

സമരമുഖത്തിലെ സ്ത്രീവേഷങ്ങൾ | കുഞ്ഞില



പലപ്പോഴും ഞാൻ ആലോചിച്ചിട്ടുള്ള കാര്യമാണ് താലപ്പൊലിക്ക് സ്ത്രീകളെ അണിനിരത്തുന്ന വിചിത്രമായ ആചാരം എന്തിനുള്ളതാണെന്ന്.ഒരുങ്ങുകഎന്ന വാക്കുക തന്നെ പരിഹസിക്കാനോ ദേഷ്യം പിടിക്കാനോ ആണ് ആണത്തം ഉപയോഗിക്കുന്നത്. മീറ്റിങ്ങുകൾക്ക് പോകാൻ നിൽക്കുന്ന ഭർത്താവും അതിനു വേണ്ടി ഒരിക്കലും ഒരുങ്ങിത്തീരാത്ത സ്ത്രീയും സിനിമകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു വാർപ്പുമാതൃകയാണല്ലോ. അങ്ങനെയായിരിക്കുമ്പോൾത്തന്നെ ആൺകാഴ്ചയ്ക്കുവേണ്ടി, അതിന്റെ സുഖം, സംതൃപ്തി എന്നിവയ്ക്കുവേണ്ടി സ്ത്രീകൾഒരുങ്ങുകഎന്നത് സ്വീകാര്യമാണ് താനും. ഭർത്താവിന്റെ മേലുദ്യോഗസ്ഥനുവേണ്ടി അല്ലെങ്കിൽ ഓഫീസ് പാർട്ടിക്ക് വേണ്ടിയൊക്കെ ഒരുങ്ങുന്ന സ്ത്രീകൾ ഭർത്താക്കന്മാരുടെ അഭിമാനമാണ് സിനിമകളിൽ. ഓർമ്മയില്ലേ ഒരുക്കം കഴിഞ്ഞ സ്ത്രീകളെ ഭർത്താവിനോ കാമുകനോ മുന്നിൽ അവതരിപ്പിക്കാനായി മാത്രമുള്ള, മിക്കവാറും പടിയിറങ്ങിവരുന്നതായുള്ള, ഷോട്ടുകൾ?

ഈ സാഹചര്യത്തിലാണ് വസ്ത്രധാരണത്തിലെ രാഷ്ട്രീയം അല്ലെങ്കിൽ ആരുടെ കാഴ്ചയ്ക്ക് വേണ്ടിയുള്ളതാണ് സ്ത്രീയുടെ വസ്ത്രധാരണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്ന് കരുതുന്നു.

നമുക്ക് ചർച്ച ആണുങ്ങളിലേയ്ക്ക് തിരിച്ചാലോ?

സ്ത്രീകളുടെ വസ്ത്രധാരണം, അതിലെ അവരുടെ സ്വാതന്ത്ര്യം, അതിന്റെ ഇല്ലായ്മ എന്നിവയെക്കുറിച്ച് പറയുമ്പോൾ ആദ്യം ആൺനോട്ടങ്ങളിലേയ്ക്ക് പോകാം. കാരണം പൊതു ഇടം എന്നാൽ പ്രധാനമായും ആണിടവും ആൺകാഴ്ചയുമാണ്. സ്ത്രീയുടെ എല്ലാ തീരുമാനങ്ങളിലും തനിക്ക് അവകാശമുണ്ട് എന്ന് വിചാരിക്കുന്ന ആണത്തം അത് വസ്ത്രധാരണത്തിന്റെ കാര്യത്തിലും പിന്തുടരുന്നുണ്ട്. പൊതു ഇടങ്ങളിൽ മൂന്ന് തരം ആൺകാഴ്ചകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒന്ന്, സ്വന്തം അഭിരുചിക്ക് രസിക്കാത്ത, എന്നുവെച്ചാൽ സ്ത്രീയുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ കാണിക്കാം, പാടില്ല എന്ന സ്വന്തം ധാരണയ്ക്ക് ചേരാത്ത വിധത്തിൽ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന പുരുഷൻ. ഉദാഹരണത്തിന് ക്ലീവേജ് അഥവാ മുലയിടുക്ക് കാണുന്നു എന്നത് സ്ത്രീയ്ക്ക് യോജിച്ചതല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന പുരുഷൻ അത്തരത്തിൽ വസ്ത്രം ധരിച്ച സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്നു, കമന്റ് പാസ്സാക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു. ഇവയെല്ലാം അധിക്ഷേപിക്കാനുള്ള പലതരം മാർഗ്ഗങ്ങളാണ്. ലക്ഷ്യം ഒന്നു തന്നെ. നിയമം ലംഘിച്ച ഒരുമ്പെട്ടവൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്ന ആണത്തം. ഈ ആണത്തത്തിൽ പലപ്പോഴും സ്ത്രീകളും പങ്ക് ചേരാറുണ്ട്.

രണ്ടാമതായി കാണാൻ കഴിയുക ഒന്നാമത്തെ കൂട്ടം ആണുങ്ങൾ മേൽപറഞ്ഞ രീതിയിൽ പെരുമാറുമല്ലോ എന്ന സ്വന്തം ആവലാതി പരിഹരിക്കാൻ കഴിയാത്തതിനാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ അസന്തുഷ്ടനായ ആണത്തം. ഉദാഹരണത്തിന് കുട്ടിപ്പാവടയിട്ട സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്ന ആണുങ്ങളെ കണ്ട്, ഇത്തരത്തിൽ ആണുങ്ങൾ പെരുമാറും എന്നറിഞ്ഞിട്ടും ഇങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് എന്തിനാണ് സ്ത്രീകൾ ഇറങ്ങിനടക്കുന്നത് എന്ന് ദേഷ്യപ്പെടുന്ന ആളുകൾ.

ഇതേ ആവലാതി മൂലം സ്വന്തം മക്കളുടെ വസ്ത്രധാരണത്തിന് നിബന്ധനകൾ വയ്ക്കുന്ന മാതാപിതാക്കളുമുണ്ട്. പുരുഷാധിപത്യസമൂഹത്തിൽ സ്നേഹിക്കുന്നവരെ സംരക്ഷിക്കാൻ നടത്തുന്ന ചെറിയ അരാഷ്ട്രീയമായ യുദ്ധങ്ങളായാണ് ഞാൻ അവയെ കാണുന്നത്.  

പിന്നെയുള്ളത് ആണത്തം സ്ത്രീകൾക്കായി കൽപിച്ചു നൽകിയിട്ടുള്ള വസ്ത്രധാരണനിയമങ്ങളെ ലംഘിക്കുന്ന സ്ത്രീകളെ ആഘോഷിക്കുന്ന ആണത്തമാണ്. ഇക്കൂട്ടർക്ക് സ്ത്രീകൾ നിയമങ്ങളെ ലംഘിക്കുമ്പോൾ അതീവ സന്തോഷമാണ്. അത്തരം സ്ത്രീകളോട് ആദരവാണ്. ഇതിൽ ചിലർക്ക് സ്വന്തം ഭാര്യയോ കാമുകിയോ ഇത്തരത്തിൽ തന്റേടത്തോടെ തീരുമാനങ്ങളെടുക്കുന്നതും അവ പ്രദർശിപ്പിക്കുന്നതും വളരെ ഇഷ്ടമാണ്. അതിൽ അഹങ്കരിക്കാറുമുണ്ട്. സോഷ്യൽ മീഡിയ കാലത്ത് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ കുറെ ആൺ പ്രൊഫൈലുകൾ കാണാൻ കഴിയും. പരിചയത്തിലുള്ള സ്ത്രീകൾ കുട്ടിക്കുപ്പായമിട്ട ഫോട്ടോകൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ആണത്തം.

ഒന്നും രണ്ടും വിഭാഗത്തിൽപ്പെട്ടവർ എത്രത്തോളം അപകടകാരികളാണോ. അത്രത്തോളം അപകടകാരികളാണ് ലിബറൽ, പുരോഗമനവാദക്കാർ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മൂന്നാത്തെ കൂട്ടം എന്ന് ഞാൻ കരുതുന്നു.

ഈ മനോഭാവത്തെ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണവും തുറന്നു കാണിക്കുകയും ചെയ്യേണ്ടത് ഒരു സ്ത്രീപക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് പല തരം പ്രതിഷേധപരിപാടികളും നടക്കുന്ന, വളരെ ചെറിയ പ്രായത്തിൽത്തന്നെ ആക്ടിവിസത്തിലേയ്ക്ക് കടക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്.

ചുംബനസമരം

ചരിത്രപ്രാധാന്യമർഹിക്കുന്ന ഈ സമരം വിജയിച്ചത് ഇതിലെ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആണുങ്ങൾ പ്രതിഷേധകസൂചകമായി പരസ്പരം ഉമ്മവെച്ചാൽ വരാതിരിക്കുന്ന എന്ത് വിപ്ലവമാണ് സ്ത്രീകൾ ഉമ്മവയ്ക്കാൻ വന്നതോടെ ഉണ്ടായത് എന്ന് അതുകൊണ്ടാണ് ആലോചിക്കേണ്ടതായി വരുന്നത്.

കോഴിക്കോട്ടെ ചുംബനസമരത്തിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ഇവിടെ വെളിപ്പെടുത്തണം എന്ന് കരുതുന്നു. ഞാൻ ഒരു സ്ത്രീയെയാണ് ചുംബിച്ചത്. കോഴിക്കോട് പുതിയബസ്റ്റാന്റ് വെച്ച് നടന്ന ഈ ചുംബനം ചുറ്റും കൂടിയ ആണുങ്ങൾ ആർപ്പ് വിളിയോടെയാണ് സ്വീകരിച്ചത്. സ്ത്രീകൾ തമ്മിലുള്ള ചുംബനവും ലൈംഗികക്രീഡകളും ആണുങ്ങൾക്ക് ഇപ്പോഴും ഫാന്റസിയാണ് എന്നുള്ള പ്രധാനപ്പെട്ട വ്യത്യാസം ഇവിടെ കാണാതെപോകരുത്. ചുംബനത്തെ ലൈംഗികതയുമായി കൂട്ടിക്കെട്ടിയവർ തന്നെയാണ് അന്നും ഇന്നും കേരളത്തിലെ ചുംബനസമര കാഴ്ചക്കാർ എന്നും ഓർക്കണം.

തീർച്ചയായും സ്ത്രീകൾ സ്വകാര്യതയിൽ ചെയ്തിരുന്ന, അവരുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു കാര്യം പരസ്യമായും ചെയ്യുന്നു എന്ന വിശ്വാസമാണ് ആ സമരത്തിന്റെ വിജയത്തിനും അതുയർത്തിയ പ്രതിഷേധങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത്. ഭാര്യയും ഭർത്താവും അടച്ചമുറിക്കുള്ളിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുനിരത്തിൽ ചെയ്യരുത് എന്നാണല്ലോ സമരത്തെക്കുറിച്ച് വിപ്ലവപ്പാർട്ടിയുടെ പിണറായി വിജയനും പറഞ്ഞത്. പറഞ്ഞു വന്നത് ചുംബനസമരത്തിൽ നിന്ന് ഈയിടെ ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയയിൽ ചെയ്തുകണ്ട മാറ് തുറക്കൽ സമരം വരെ സ്ത്രീകളുടെ പങ്കാളിത്തം മാത്രം ആശ്രയിച്ച് നിലകൊണ്ടവയാണ്.

സത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തമുള്ളതുകൊണ്ട് മാത്രമാണ് ഈ സമരങ്ങളിലെല്ലാം തന്നെ ലൈംഗികത കടന്നുവരുന്നത്. കാരണം സ്ത്രീശരീരത്തെ ലൈംഗികമായല്ലാതെ സമീപിക്കാൻ സമൂഹം നാളിത്രയായിട്ടും പഠിച്ചിട്ടല്ല എന്നതുതന്നെ.

നഗ്നമുലകൾ ആരുടേത്

ഇവിടെയാണ്  നേരത്തെ പറഞ്ഞ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന ആണത്തം കടന്നുവരുന്നത്. ഈ ആണത്തത്തിന്റെ സംതൃപ്തിക്ക് (അതിന് ആഗ്രഹിച്ചില്ലെങ്കിൽപ്പോലും) കാരണമാകുന്നുവെന്നതുകൊണ്ടാണ് മാറ് തുറക്കൽ എന്ന സമരമുറയാകട്ടെ, സോഷ്യൽ മീഡിയയിൽ വളരെ ചെറിയ പ്രായത്തിൽത്തന്നെ (പ്രത്യേകിച്ച് 18-25 വയസ്സ് ) ലൈംഗികതയെക്കുറിച്ചെഴുതുന്നവരാകട്ടെ, ലൈംഗികതയുമായി ബന്ധപ്പെട്ട സ്വന്തം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നവരാകട്ടെ, ഇവരെ അഭിനന്ദിക്കാനും ആഘോഷിക്കാനും ഒരു കൂട്ടം ആണുങ്ങൾ ഏത് സമയത്തും തയ്യാറായി നിൽക്കുന്നത്.

ശ്രദ്ധിക്കണം പെണ്ണുങ്ങൾ ഇവയെല്ലാം ചെയ്യുന്നത് എന്ത് ലക്ഷ്യം വെച്ചാണെന്നുള്ളതുമായി ഇക്കൂട്ടരുടെ ഐക്യദാർഢ്യവുമായി യാതൊരു ബന്ധവുമില്ല. ഉദാഹരണത്തിന് പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടി കുട്ടിപ്പാവാടയിട്ട് ഫോട്ടോ പരസ്യപ്പെടുത്തി എന്ന് വയ്ക്കുക. സ്വന്തം ക്ലാസ്സിൽ കുട്ടിപ്പാവാടകളിടുന്ന സ്ത്രീകൾ ആരുടെകൂടെയും കിടക്കുന്നവരാണെന്ന് ഒരു അധ്യാപകൻ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് അത് ചെയ്തതെന്ന് വയ്ക്കുക. ഈ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് പ്രസംഗം നടത്തുന്ന ആണത്തത്തിൽ ഭൂരിഭാഗം പേരും സ്ത്രീശരീരത്തിന്റെ വസ്തുവത്കരണത്തെ അനുകൂലിച്ച് കൊണ്ടാണ് അത് ചെയ്യുന്നത് എന്നുള്ളതാണ് സത്യം. അത് പ്രത്യയശാസ്ത്രമല്ല, ഇനി ആണെങ്കിൽത്തന്നെ അത് പുരുഷമേധാവിത്വം എന്ന പ്രത്യയശാസ്ത്രം മാത്രംമാണ് മുന്നോട്ട് വയ്ക്കുന്നത്. എങ്ങനെയന്നല്ലേ.

വസ്ത്രം ഉപേക്ഷിച്ച് മാറിടം തുറന്നുകാണിച്ച് സ്ത്രീകളായാലും, കാമുകനോടൊപ്പമുള്ളതോ അല്ലാത്തതോ ആയ അർദ്ധനഗ്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുന്നവരായാലും ആണത്തം എപ്പോഴും പിന്താങ്ങുന്നത് യുവതികളെയാണ്. സുന്ദരികളെയാണ്. സ്വന്തം ഭാര്യമാരെയോ കാമുകിമാരെയോ ഇത്തരത്തിൽ പിന്താങ്ങുന്ന ആണത്തവും വ്യത്യസ്തമല്ല. ഭാര്യമാരും യുവതികളാണ്. ചിലപ്പോൾ മോഡലുകളാണ്. സത്യത്തിൽ ഈ സമരമുറകൾ രൂപകൽപന ചെയ്തിരിക്കുന്നതുതന്നെ ഇതേ ആണത്തത്തിലൂന്നിയാണ്.

ചുക്കിച്ചുളിഞ്ഞ ശരീരമുള്ള സ്വന്തം അമ്മമാരുടെ അർദ്ധനഗ്നമോ നഗ്നമോ ആയ ഫോട്ടോകൾ ആണുങ്ങൾ പ്രോൽസാഹിപ്പിച്ച് ഞാനിതുവരെ കണ്ടിട്ടില്ല. അമ്മ ബിക്കിനിയിട്ടു. ഞാൻ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ ഫോട്ടോകൾ ആൺമക്കളുടെ ടൈംലൈനുകളിൽ തെളിയാറില്ല. എന്തിന് പല രാജ്യങ്ങളിലും നടന്നിട്ടുള്ളതായ, സ്ട്രെച്ച് മാർക്കുകളുള്ള നഗ്ന സ്ത്രീശരീരങ്ങൾ അല്ലെങ്കിൽ തീയേറ്റ് പൊള്ളിയതിനാൽ വിരൂപംഎന്ന് ഇതേ ആണത്തം കരുതുന്ന ശരീരങ്ങൾ, വാർദ്ധക്യത്തിലെ നഗ്നത എന്നിവയൊന്നും മലയാളി ആണത്തം സ്വന്തം വീടുകളിലോ ആക്ടിവിസത്തിലോ എഴുന്നള്ളിച്ച് കണ്ടിട്ടില്ല. നേരത്തെ പറഞ്ഞ ഉമ്മസമരത്തിൽത്തന്നെ യുവതികളുള്ള ചുംബന ഫോട്ടോകളാണ് മാധ്യമങ്ങളും സോഷ്യൽ മാധ്യമങ്ങളും ആഘോഷിച്ചത്. മധ്യവയസ്കരായുള്ളവരും പങ്കെടുത്തിരുന്നുവെങ്കിലും അവരുടേത് ആഘോഷിക്കപ്പെട്ട ചുംബനങ്ങളായിരുന്നില്ല. വൃദ്ധർ പങ്കെടുത്തതായി അറിവുമില്ല.

സോഷ്യൽ മീഡിയയിൽത്തന്നെ കുട്ടിക്കുപ്പായമിടുമ്പോൾ തെറി വിളി കേൾക്കേണ്ടതായി വരുന്ന സ്ത്രീകളുമുണ്ട്. തടിച്ച ശരീരമുള്ളവർ, കറുത്തവർ എന്നിവർ ദിവസേന അവഹേളിക്കപ്പെടുന്നു. നമ്മുടെ സിനിമകളിലെ ഇത്തരം പ്രവണതകൾ മീമുകളായി വരുന്നത് സോഷ്യൽ മീഡിയയിൽത്തന്നെയാണല്ലോ. (ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.)

ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.


നഗ്നത എന്നത് ആൺ നോട്ടത്തെ അലോസരപ്പെടുത്താത്തതായിരിക്കുമ്പോൾ മാത്രമേ പിന്തുണയ്ക്കപ്പെടുന്നുള്ളു എന്നർത്ഥം. അലോസരപ്പെടുത്താതിരുന്നാൽ മാത്രം പോര, സുഖിപ്പിക്കുകയും വേണം എന്നിടത്താണ് അതിലെ ഹിംസ സുവ്യക്തമാകുന്നത്.

ആഘോഷിക്കപ്പെടുന്ന വസ്ത്രങ്ങൾ

എപ്പോഴും കൂടുതൽ നഗ്നത കാണിക്കുന്ന വസ്ത്രങ്ങൾ ആണത്തം ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീകളുടെ നോട്ടവും ആൺ നോട്ടവും വേർതിരിച്ച് തന്നെ കാണേണ്ടതായി വരും. ചെറിയ നിക്കറി (ഷോർട്ട്സ്) ട്ടു എന്ന കാരണത്താൽ ഒരു സ്ത്രീ അധിക്ഷേപിക്കപ്പെട്ടു എന്ന സാഹചര്യത്തിൽ മറ്റൊരു സ്ത്രീ പ്രതിഷേധസൂചകമായി ചെറിയ നിക്കറിട്ട് നിരത്തിലിറങ്ങാം എന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുന്നു എന്ന് കരുതുക. ഇതിനെ സ്ത്രീകൾ പിന്തുണയ്ക്കുന്നതും ആണത്തം പിന്തുണയ്ക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

ഒരു സ്ത്രീ ഈ പ്രതിഷേധ പരിപാടിയെ പിന്തുണയ്ക്കുന്നു. എന്നാൽ അവർ സ്വയം ഷോർട്ട്സ് ധരിച്ച് നിരത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനുംകൂടിയുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് ആൺകൂട്ടങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ ഫെമിനിസം പലപ്പോഴും എത്രത്തോളം ചെറിയ നിക്കറിട്ട സ്ത്രീശരീരങ്ങളെ നിരത്തിലിറക്കാം എന്നതുമാത്രമാണ്. കാരണം വീട്ടിലിരുന്നോ ജോലിക്കിടയിലോ സ്ത്രീശരീരത്തിന്റെ മുകളിൽ ആണധികാരം കാണിക്കുന്ന ഹിംസയെക്കുറിച്ച് ലേഖനം എഴുതുന്ന സ്ത്രീയേക്കാൾ, ഹിജാബ് ധരിച്ച് സ്ത്രീകളുടെ അവകാശത്തെപ്പറ്റി സംസാരിക്കുന്ന സ്ത്രീയേക്കാൾ, ഓട്ടോറിക്ഷയോടിക്കാനുള്ള തന്റെ അവകാശത്തിനുവേണ്ടി പൊരുതുന്ന സ്ത്രീയേക്കാൾ എന്തുകൊണ്ടും അവർക്ക്  പ്രിയം, കാണാവുന്ന, തൊട്ടടുത്ത വീട്ടിലെയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കുന്നതാണ്. ആ ബിക്കിനികളും നിക്കറുകളും തുറന്ന മുലകളുമാണ് വിറ്റ് പോകുന്നത്’.

ശരീരം പ്രദർശിപ്പിക്കാതെയുള്ള ഫെമിനിസം ഫെമിനിസമല്ല എന്ന അപകടകരവും അത്യന്തം സ്ത്രീവിരുദ്ധവുമായ ആശയം പോലും ഈ ആൺപിന്തുണ മുന്നോട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത, ശരീരം മുഴുവൻ പാടുകളുള്ള, പൊള്ളിയ ഒരു സ്ത്രീയ്ക്ക് പിന്തുണ ലഭിക്കാത്ത, എന്തിന് നിക്കറോ ബിക്കിനിയോ ഇടാൻ താത്പര്യപ്പെടാത്ത സ്ത്രീകൾക്ക് പിന്തുണ ലഭിക്കാത്ത സമരങ്ങൾ സ്ത്രീപക്ഷമാകുന്നതെങ്ങനെ?

അപ്പോൾ സമരമുഖത്തിലെ സ്ത്രീകൾ പിരിഞ്ഞ് പോകണമെന്നാണോ? ഇഷ്ടമുള്ള രീതിയിൽ പ്രതിഷേധിക്കാൻ പാടില്ലെന്നാണോ? ഇപ്പറഞ്ഞതനുസരിച്ച് ഒരു സ്ത്രീ ഇഷ്ടമുള്ള വസ്ത്രമിട്ട് നടക്കാനിറങ്ങിയാലും അത് ശരീരം പ്രദർശിപ്പിക്കുന്നതാണെങ്കിൽ അത് ആൺ നോട്ടങ്ങൾക്കുവേണ്ടി മാത്രമുള്ളതായിത്തീരുകയാണ് എന്നാണോ?

അല്ല. മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ച് വസ്ത്രധാരണത്തിന്റെ രാഷ്ട്രീയവും മാറുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി അവർ തീരുമാനിക്കുന്നതെന്തായാലും, അതിന് അതിന്റേതായ നിലനിൽപാണുള്ളത്. അവിടെ അതിനുള്ള രാഷ്ട്രീയവും സ്വന്തമായാണ് നിലനിൽക്കുന്നത്. എന്നാൽ ഈ വസ്ത്രധാരണരീതികൾ ആൺനോട്ടങ്ങളിലൂടെ സ്ത്രീവാദവുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നം.

സെറ്റ് സാരിയുടുത്താൽ തിരുവാതിരക്കളിയും താലപ്പൊലിയുമാണ് ചേരുക എന്നത് ആൺവായനയാണ്. അതുടുത്തുകൊണ്ട് തെങ്ങ് കയറുകയാണ് പെണ്ണുങ്ങൾക്കിഷ്ടമെങ്കിൽ അങ്ങനെയായിരിക്കണം. സെറ്റ് സാരിയുടുക്കേണ്ട ദിവസം പർദ്ദയിട്ടുകൊണ്ട് വരരുത് എന്ന് ഉത്തരവിറങ്ങിയാൽ ബിക്കിനിയിട്ടുകൊണ്ടല്ല, പർദ്ദയിട്ടുകൊണ്ടാണ് നിരത്തിലിറങ്ങേണ്ടത്. അതേസമയം പർദ്ദയിടാൻ മനസ്സില്ല എന്ന് പറയുന്ന പെണ്ണിനോട് എന്നാൽ ബിക്കിനിയിട്ട് സമരം ചെയ്യൂ എന്ന് പറയുന്ന ആണത്തത്തെ ചെറുക്കേണ്ടതുണ്ട്.

ബിക്കിനിയിട്ട സ്ത്രീയെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിരത്തിലിറങ്ങുമ്പോൾ ബിക്കിനി ഇട്ടുകൊണ്ടാകണം എന്നത് സ്ത്രീവാദമല്ല, അത് പുരുഷാധിപത്യമാണ്. വിനായകൻ എന്ന ദളിത് യുവാവിനെ മുടി നീട്ടി വളർത്തി എന്ന് പറഞ്ഞ പോലീസിനെതിരെ ശബ്ദമുയർത്താൻ ആണുങ്ങളെല്ലാം മുടിനീട്ടണം എന്നല്ല സമരങ്ങൾ പറഞ്ഞത്. ദളിത് വിരുദ്ധതയാണ് വിനായകനെ കൊന്നത് എന്നും അതിനെതിരെയാണ് സമരം എന്നും നമുക്കറിയാം. സ്ത്രീയുടെ ശരീരത്തിനുനേരെയുണ്ടാകുന്ന ആക്രമണം സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും മൂലമാണ്. ഒരു സ്ത്രീയുടെ വസ്ത്രം പോലും അതിനോടാണ് മല്ലിടുന്നത് എന്നതാണ് സത്യം.

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് സംഘടിത മാസികയിലാണ്.

Sunday, 11 December 2016

മെമ്മറീസ് ഓഫ്: കലാസ്വാദകരുടെ കപടവാദങ്ങൾ

മെമറീസ് ഓഫ് എ മെഷീൻ എന്ന ഹൃസ്വചിത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. കനി കുസൃതി എന്ന നടിയുമായി ഒരു ചിത്രം സംവിധാനം ചെയ്തതതിൽപ്പിന്നെ അവരുടെ വലിയൊരു ആരാധികയായിക്കഴിഞ്ഞിരുന്നു. ഷൈലജയുടെ ചിത്രത്തിന്റെ സ്വഭാവവും ഭാഷയുമെല്ലാം കാണാനും അതീവ ജിജ്ഞാസയായിരുന്നു. ഒടുവിൽ ചിത്രം യൂട്യൂബിൽ റിലീസ് ചെയപ്പെട്ടു. സിനിമ കണ്ടപ്പോൾ രണ്ടേ രണ്ട് വികാരങ്ങളാണ് തോന്നിയത്. കനിയുടെ അഭിനയം എന്ത് ഭംഗിയാണ് എന്നതിന്റെ സന്തോഷവും ലൈംഗിക പീഡനം, ബാല ലൈംഗിക പീഡനം എന്നിവയോട് സിനിമ പുലർത്തുന്ന സമീപനത്തോടുള്ള അമർഷവും വിയോജിപ്പും. സിനിമ:



പതിവുപോലെ, ഒരു സോഷ്യൽ മീഡിയ ചർച്ചയിൽ എന്റെ അഭിപ്രായം പങ്ക് വയ്ക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ മലയാളി ആണത്തത്തിന്റെ സഹായത്തോടെ എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി.
  • ഈ റോൾ ചെയ്തതിന് ആളുകൾ കനി കുസൃതിയെ വേട്ടയാടുന്നു. 
  • കനി കുസൃതി എന്ന നടിയുടെ സ്വന്തം കഥയാണിത് എന്ന് വാർത്ത പ്രചരിക്കുന്നു. 
  • ഈ സിനിമ യൂട്യൂബിൽ നിന്ന് എടുത്തു കളയണം എന്ന ആവശ്യം (കൂട്ടം ചേർന്നുള്ളതാണ് ഇവയെല്ലാം. മോബ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ) ഉയർന്ന് വരുന്നു. 
  • ഇതിനു പുറമെ മലയാളികൾക്ക് സുപരിചിതമായ തെറി വിളികൾ - രഞ്ജിനി ഹരിദാസ്, മറിയ ഷറപ്പോവ എന്നിവർക്കെല്ലാം ദാനം ചെയ്ത രീതിയിൽ - ഉയരുന്നു. ഇവ പ്രധാനമായും കനിക്ക് നേരെയാണ്. 
  • എല്ലാവരുടെയും വാദം ഈ സിനിമ ബാല ലൈംഗിക പീഡനത്തെ അനുകൂലിക്കുന്നു, പീഡകർക്ക് പ്രചോദനം നൽകുന്നു എന്നിവയെല്ലാമാണ്. 
ഇത്രയും മനസ്സിലായതോടെ എന്റെ കാര്യം കഷ്ടത്തിലായി. ബാല ലൈംഗിക പീഡനത്തെപ്പറ്റിയോ ലൈംഗിക പീഡനത്തെപ്പറ്റിയോ എനിക്ക് പോലും സംസാരിക്കാൻ വയ്യാതായി. പോലും എന്ന് പറയുന്നത് പലരെയും പോലെ ഞാനും ലൈംഗികപീഡനത്തിന്റെ ഇരയാണ് എന്നതുകൊണ്ടാണ്. അതായത് ഒരു വിക്റ്റിമിനു പോലും തന്റെ അഭിപ്രായം പങ്ക് വയ്ക്കാൻ കഴിയാത്ത രീതിയിലേയ്ക്ക് മോബിന്റെ ഇടപെടലും അക്രമവും വളർന്നു കഴിഞ്ഞിരുന്നു. ബാല ലൈംഗിക പീഡനത്തെ അനുകൂലിച്ച് കൊണ്ട് സംസാരിച്ച ഒരു യൂസറിനുനേരെ ഫേസ്ബുക്കിൽ അക്രമം പ്രചരിപ്പിക്കുകയായിരുന്ന ഒരു പോസ്റ്റിൽ മോബിലെ ഒരംഗം പറഞ്ഞത്, സൽമാൻ മുഹമ്മദ് എന്ന ആ യൂസർ തന്റെ നിലപാട് കാരണം ജയിലിലായില്ല എന്നതോർത്ത് സമാധാനിക്കണം എന്നാണ്. ഇത്തരം പോസ്റ്റുകളിൽ അതിവേഗം പ്രചരിക്കുകയായിരുന്ന ഹിംസ ആരും ചോദ്യം ചെയ്ക് കണ്ടില്ല. അധികം വൈകാതെ കനി കുസൃതിയുടെ ഫേസ്ബുക്ക് പേജ് മാസ് റിപ്പോർട്ട് ചെയ്യപ്പെടുകയും അത് ഫേസ്ബുക്ക് എടുത്തുകളയുകയും ചെയ്തു. എന്നാൽ മലയാളികളുടെ ആത്മരോഷം അടങ്ങിയിരുന്നില്ല.

കനിയുടെ പ്രൊഫൈൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിനെഴുതുകയും മണിക്കൂറുകൾക്കുള്ളിൽ അവർ വിലക്കെടുത്തുമാറ്റുകയും ചെയ്തു. ഇതിനുശേഷവും മലയാളി ആണത്തം തെളിവെടുക്കലിൽ വാപൃതരായിരുന്നു. കനി സ്വയം പ്രൊഫൈൽ ഡീആക്റ്റിവേറ്റ് ചെയ്തതല്ല എന്നുറപ്പിക്കാൻ തെളിവായി സ്ക്രീൻഷോട്ടുകൾ വേണം എന്നുപോലും അവർ ആവശ്യപ്പെട്ടു. ബലാൽസംഗം ചെയ്യപ്പെട്ടു എന്നതിന് തെളിവ് ചോദിച്ച് മടുത്തതുകൊണ്ടാണോ എന്നറിയില്ല ഇത്തവണ സൈബർ ഹരാസ്മെന്റിലേയ്ക്ക് ആളുകൾ തിരിഞ്ഞത്. ഇത്രയും ആയതോടെ ഒരു സിനിമാസംവിധായിക എന്ന നിലയിൽ എനിക്ക് വിമ്മിട്ടം തുടങ്ങി. ഒരു സിനിമ പിടിച്ചതിന്റെ പേരിൽ കലാകാർ ഇത്രയും വേട്ടയാടപ്പെടുന്നു എന്നുണ്ടെങ്കിൽ അതിന് മറുപടിയും സിനിമയിൽക്കൂടെയാവണം എന്നെനിക്ക് തോന്നി. അങ്ങനെയാണ് മെമറീസ് ഓഫ് എ മെഷീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ചിത്രം നിർമിക്കാൻ തുനിഞ്ഞത്. 2012 ലെ കോൽക്കത്ത വിന്ററിലാണ് ഞാൻ സിനിമ 'പഠിക്കണം' എന്ന ആഗ്രഹവുമായി സിനിമ സ്കൂളിൽ ചേരുന്നത്. എന്നാൽ എത്രയോ ക്ലാസ്സുകൾക്കും സിനിമകൾക്കുമെല്ലാം ശേഷം ഇപ്പോഴാണ് സിനിമ എന്ന അതി ശക്തമായ ഭാഷയെ ഉപയോഗിച്ച് ഞാൻ ഒരു പരീക്ഷണത്തിന് തുനിഞ്ഞത്. മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സീക്വൽ അങ്ങനെയാണ് ജനിക്കുന്നത്.
സിനിമ:




സംവിധായിക എന്ന നിലയിൽ ഷൈലജയുടെ ഭാഷയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാലും സീക്വൽ എന്ന് പറയുമ്പോൾ അതേ ഭാഷ തന്നെ ഉപയോഗിക്കണം എന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. എന്നാൽ ചില കാര്യങ്ങളിൽ എനിക്ക് എന്റെ നിലപാടുകളെ തിരുത്താനൊട്ടു തോന്നിയുമില്ല. അതിന്റെ ഫലമാണ് മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സിനിമയും അതിലൂടെ പുറത്ത് വന്ന പല സത്യങ്ങളും. എങ്ങനെയാണ് എന്റെ ചിത്രം ഷൈലജയുടേതിന് സീക്വലാകുന്നത് എന്നാദ്യം പറയാം.

  • ആദ്യം തന്നെ ഷൈലജയുടെ മെമറീസ് എന്ന ചിത്രം കാരണം ഉത്ഭവിച്ച മോബ് മെന്റാലിറ്റിക്ക് ഒരു മറുപടിയായും അതിനെ പരീക്ഷിക്കാനുമാണ് ഞാൻ ഈ പടം പിടിക്കുന്നത്. ആദ്യത്തേതില്ലാതെ രണ്ടാമത്തേതിന് നിലനിൽപില്ല. 
  • മനഃപ്പൂർവം വരുത്തിയ സമാനതകൾ: സെറ്റിങ്ങ്. ഒരു കിടക്കമേൽ നടക്കുന്ന സംഭാഷണം. കനി ധരിച്ചിരുന്ന വസ്ത്രം. ലാർസ് വോണ ട്രയറുടെ വാചകം പോലെ തുടക്കത്തിൽ ടോണി മോറിസന്റെ വാക്യങ്ങൾ. നിംഫോമാനിയാക്കിന്റെ ഡി വി ഡി കാണിക്കുംപോലെ 'ദി ട്രൂത്ത് എബൌട്ട് മി' എന്ന പുസ്തകം. ലോങ്ങ് ടേക്. 
  • മനഃപ്പൂർവം വരുത്തിയ വ്യത്യാസങ്ങൾ: ആദ്യത്തെ ഷോട്ട്. ഈ ഷോട്ട് ഒഴിച്ചു നിർത്തിയാൽ രണ്ട് സിനിമകളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. എന്റെ പരീക്ഷണം ആദ്യത്തെ ഷോട്ടിന്റെ കൂട്ടിച്ചേർക്കൽ തന്നെയാണ്.
    പീഡകൻ ഒരു അപരിചിതൻ/പുറത്തുള്ള ആൾ അല്ല. അത് കുടുംത്തിനുള്ളിലുള്ള വ്യക്തിയാണ്.
    കാമറ ഒരു പുരുഷന്റെ പോയിന്റ് ഓഫ് വ്യൂ അല്ല. അത് ഡയറക്ടറുടെ പോയിന്റ് ഓഫ് വ്യൂ ആണ്. അതുകൊണ്ടുതന്നെ കഥ കേൾക്കുന്ന കാമുകൻ/ഭർത്താവ് എന്നയാളുടെ ശരീരം സ്ക്രീനിൽ കാണാം.
    ബ്ലാക്ക് ആന്റ് വൈറ്റ്. ചില കഥകൾ പറയുമ്പോൾ സ്വാഭാവികമായും വന്നുചേരുന്ന തീരുമാനങ്ങളിലൊന്ന്.പരീക്ഷണവുമായി യാതൊരു ബന്ധവുമില്ല.
  • അറിയാതെ പറ്റിപ്പോയ അബദ്ധങ്ങൾ. കനിയുടെ അഭിനയത്തോട് പരമാവധി അടുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ആ കലയിൽ പ്രാവീണ്യമില്ലാത്തതുകൊണ്ട് സാധിച്ചില്ല. 
ഇനി ഈ പരീക്ഷണത്തിന്റെ ഫലം എന്താണെന്ന് നോക്കാം.

വിരലിലെണ്ണാവുന്ന തന്തയ്ക്ക് വിളികൾ ഒഴിച്ചാൽ ഞാൻ പ്രതീക്ഷിച്ചതുപോലെത്തന്നെ സംവിധാനം ചെയ്ത ആളെന്ന നിലയിലോ അഭിനയിച്ച ആളെന്ന് നിലയിലോ എനിക്കെതിരെ യാതൊരു എതിർപ്പും ഉണ്ടായില്ല. ഇത് അഭിനേത്രിയുടെ സ്വന്തം അനുഭവമാണെന്ന് ആരും അനുമാനിച്ചില്ല. ഇത് കണ്ട് പല അച്ഛന്മാരും സ്വന്തം പെൺകുട്ടികളെ ബലാൽസംഗം ചെയ്യും എന്ന് ആശങ്കപ്പെട്ടില്ല. എന്നെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആരും ആഹ്വാനം ചെയ്തില്ല. ഒരേയൊരു ഷോട്ട് കൊണ്ട് ആളുകളുടെ അഭിപ്രായം എത്ര പെട്ടന്ന് മാറി!

ഒരു പരീക്ഷണമാവുമ്പോൾ അതിന്റെ ഫലം കൃത്യമായി രേഖപ്പെടുത്തണം എന്നുള്ളതുകൊണ്ട്, എന്താണ്, എവിടെയാണ് മെർമെയ്ഡിനെ ആളുകൾ സ്വീകരിക്കുകയും, മെഷീനെതിരെ അതേ ആളുകൾ അക്രമാസക്തരാകുകയും ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഞാൻ (മെർമെയ്ഡിൽ അഭിനയിച്ച ഞാൻ) ഒരു അറിയപ്പെടുന്ന നടി അല്ല. അറിയപ്പെടുന്ന നടികളെല്ലാം അഭിമുഖീകരിക്കുന്ന ഒരു പ്രതിഭാസമാണ്, 'നമ്മുടെ കുട്ടി' സിന്റ്രോം. ബോളിവുഡിൽ ഇതുള്ളതായി എനിക്കറിവില്ല. എന്നാൽ മലയാളികൾക്ക് സ്വന്തമായി വരുമാനമുള്ള, ജോലിയുള്ള, അഭിപ്രായം പറയാൻ ഇടമുള്ള എല്ലാ സ്ത്രീകളെയും 'നമ്മുടെ' എന്ന ആഭാസത്തിൽ തളച്ചിടാൻ വലിയ ശുഷ്കാന്തിയാണ്. പല അഭിമുഖളങ്ങളിലും മലയാളികളായ നടികൾ നേരിടുന്ന ഒരു ചോദ്യമാണ്, നമ്മുടെ മലയാളത്തെ മറന്ന് തമിഴിലോ തെലുങ്കിലോ അഭിനയിക്കുന്നതെന്തിനാണ് എന്ന്. മിക്കവരും അവിടെ പ്രതിഫലം കൂടുതലാണ് എന്ന് പറയുന്നതിനോടൊപ്പം 'എന്നാലും വീട് പോലെ തോന്നുന്നത്' അല്ലെങ്കിൽ 'കുടുംബം പോലെ തോന്നുന്നത്' മലയാളത്തിലാണ് എന്ന് പല്ലവി പാടാറുമുണ്ട്.

അതേ സമയം നടന്മാർ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണ്. നമ്മുടെ കുടുംബമഹിമയും പാരമ്പര്യവും പുറംലോകത്തെത്തിക്കുക അവരുടെ കടമയത്രേ. മഞ്ജു വാര്യർ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുന്നത് ആഘോഷിച്ച മലയാളികളിൽ പലരും കുടുംബത്തെ കുട്ടിയുടെ മടക്കമായാണ് അതിനെ കണ്ടത്. അല്ലാതെ സ്വതന്ത്രമായി എടുത്ത ഒരു പെൺ തീരുമാനം എന്ന നിലയിലല്ല. അതുകൊണ്ടുതന്നെയാണ് അവർ വിവാഹമോചനത്തിനുശേഷം നഷ്ടപരിഹാരം വേണ്ടെന്ന് തീരുമാനിച്ചപ്പോൾ മലയാളികൾ അതൊരു ഉദാത്ത ഉത്തമഭാര്യ ഉദാഹരണമായി കൊണ്ടാടിയതും. നേരെ മറിച്ച് പെണ്ണുങ്ങൾ വഴക്കടിച്ച് വായിട്ടലച്ച് നേടിയെടുത്ത ആ അവകാശം അവർ ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ പണമില്ലാതെ എങ്ങനെ മുന്നോട്ട് പോകും എന്നാലോചിച്ച് മാത്രം വിവാഹമോചനം നേടാതിരിക്കുന്ന എത്രയോ സ്ത്രീകൾക്ക് പ്രചോദനമാകുമായിരുന്നു. ആ ഒരു തീരുമാനം ഏതെങ്കിലും നടി പരസ്യമായി പ്രഖ്യാപിച്ചെടുത്താൽ നമ്മുടെ ഈ സിനിമാ കുടുംബവും അതിലെ കാർന്നോമ്മാരും എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയാൻ വളരെ താൽപര്യമുണ്ട്. ഈ കുടുംബം എന്ന ഇടത്തിലാണ് കനി കുസൃതി എന്ന നടി തന്റെ ആദ്യ ലൈംഗികാനുഭവം പങ്ക് വയ്ക്കുന്നത് എന്ന് പറയുമ്പോൾ കാര്യം തെളിഞ്ഞ് വരുന്നില്ലേ. ഇല്ലത്തെ കുട്ടി രതിസുഖത്തെക്കുറിച്ച് സംസാരിക്കുകയോ? ശിവ ശിവ!

ഇനി ഈ അക്രമം അഴിച്ചുവിട്ടവരിൽ പലരും പറഞ്ഞിരുന്ന ന്യായം മെഷീൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുന്നു എന്നതാണ്. ചുരുക്കം ചില അഭിപ്രായപ്രകടനങ്ങളൊഴിച്ചാൽ ഈ വാദം പൊള്ളയാണ്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നു എന്ന വ്യാജേന സ്ത്രീവിദ്വേഷവും വല്യേട്ടൻ കളിയും വ്യാപിപ്പിക്കുകയാണ് മിക്കവരും ചെയ്തത്. ഇത് എങ്ങനെ പറയാൻ കഴിയും? ഒരാളുടെ അഭിപ്രായപ്രകടനം ആത്മാർത്ഥമാണെന്ന് തീരുമാനിക്കുകയും മറ്റൊരാളുടേത് പൊള്ളയാണ് എന്ന് പറയാൻ എനിക്കെന്തവകാശം, എന്നല്ലേ. പറയാം.
സത്യത്തിൽ ഇത് മനസ്സിലാക്കുക വളരെ എളുപ്പമാണ്. എന്റെ പരീക്ഷണം കാരണം ആദ്യം തന്നെ ഞാൻ സ്ഥാപിച്ചത് ഇത്തരം 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന' വാദങ്ങളുടെ പൊള്ളത്തരമാണ് എന്ന വസ്തുതയാണ്.
മെഷീനിൽ ബാലലൈംഗിക പീഡനത്തെ സ്തുതിക്കുന്നതുപോലെത്തന്നെയാണ് മെർമെയ്ഡിനെയും ആദ്യത്തെ കട്ടിനുശേഷം ഞാൻ ബലാൽസംഗത്തെ ന്യായീകരിക്കുന്നത്. കനി എന്ന നടി പറഞ്ഞ അതേ കാര്യങ്ങളാണ് ഞാൻ എന്ന നടിയും രണ്ടാം പകുതിയിൽ പറയുന്നത്. എന്നാൽ ആകെയുള്ള വ്യത്യാസം അതിനു മുന്നോടിയായി 'ഇത് സിനിമയാണ്' എന്ന് ഞാൻ സിനിമയ്ക്കുള്ളിൽത്തന്നെ പറഞ്ഞു എന്നുള്ളതാണ്. നടി കാമറയിൽ നോക്കി ഡയറക്ടറോട് അഭിപ്രായം ചോദിക്കുന്നതോടെ സിനിമ എന്ന മാധ്യമമാണ് തങ്ങൾ കാണുന്നത് എന്ന് ആളുകൾക്ക് മനസ്സിലാകുന്നു. പിന്നെ എന്ത് പറഞ്ഞാലും ആർക്കും ഒരു കുഴപ്പവുമില്ല. അച്ഛൻ തന്നെ ബലാൽസംഗം ചെയ്തപ്പോൾ സുഖം ലഭിച്ചു എന്ന് പറയുന്ന നായികയെ ആരും തെറി വിളിക്കുന്നില്ല. എവിടെപ്പോയി 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന?' പൊള്ളത്തരത്തിൽ പൂണ്ട് പോയി. അത്രതന്നെ.

അതേ സമയം കൌതുകകരമായ വേറൊരു കാര്യവും ഉണ്ട്. ഇതേ കാര്യം ആദ്യത്തെ ഷോട്ടിലും ഞാൻ പറയുന്നുണ്ട്. അച്ഛന്റെ സ്പർശം കൊണ്ട് അവൾക്ക് കാലുകൾക്കിടയിൽ സെൻസേഷൻ ഉണ്ടായി എന്ന് പറയുന്ന ഞാനും ആ ചേട്ടന് എങ്ങനെയാണ് എന്നെ തൊടണ്ടത് എന്നറിയാമായിരുന്നു എന്ന് പറയുന്ന കനിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പക്ഷെ എന്റെ കഥാപാത്രം കരയുന്നുണ്ട്. ആ കരച്ചിൽ ഒരു അംഗീകൃത വിക്റ്റിം കരച്ചിലാണ്. എന്നാൽ കനിയുടെ കഥാപാത്രം വിക്റ്റിമാണെങ്കിലും കരയുന്നില്ല എന്നു മാത്രമല്ല, ചിരിക്കുകയും ചെയ്യുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാൽ ഇരകൾ കരയുക മാത്രമേ പാടുള്ളു (അല്ലെങ്കിൽ ചാവണം) എന്ന നിലപാടിൽ അറിഞ്ഞോ അറിയാതെയോ നിലയുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ് എന്റെ സുഖം ആളുകൾക്ക് ബോധിക്കുകയും കനിയുടേതിനെ അതേ ആളുകൾ തെറി വിളിക്കുകയും ചെയ്യുന്നത്. ഇതേ കാരണം കൊണ്ടാണ് രണ്ടാമത്തെ ഷോട്ടിൽ ഞാൻ കാമറയിൽ നോക്കാതിരിക്കുകയും കരയുന്ന ഷോട്ടിൽത്തന്നെ നോക്കുകയും ചെയ്യുന്നത്. ആളുകൾക്ക് ബോധിക്കുന്ന കരച്ചിലും ഒരു നടിയുടെ ജോലി മാത്രമാണ്. കരയുന്നതിന് കുഴപ്പമില്ലെങ്കിൽ ചിരിക്കുന്നതിനെന്ത് കുഴപ്പം? കരഞ്ഞ് പറഞ്ഞാൽ പിഞ്ചുകുഞ്ഞുങ്ങളുടെ വേദനയ്ക്ക് ശമനം വരും. ചിരിച്ച് പറഞ്ഞാൽ ഇല്ല. ഇതെവിടുത്തെ ആത്മാർത്ഥതയാണ് സാർ?

പൊള്ളത്തരങ്ങളുടെ ഒരു വശം മാത്രമാണിത്. ഭീകരമായ മറ്റൊരു വശമുണ്ട്. നമ്മുടെ വിഷ്വൽ കൾച്ചർ മുഴുവൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന വിധത്തിലാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മോഡലുകൾ, അഭിനേത്രികൾ എന്നിവരെല്ലാം തന്നെ പിന്നെയും പിന്നെയും ചെറിയ കുട്ടികളുടെ ആകാരത്തിലേയ്ക്ക് വരുന്നതാണ് അംഗീകൃത നിയമം. സൂപ്പർസ്റ്റാറുകളും അവരുടെ നായികമാരും തമ്മിൽ നടക്കുന്നതായി നമ്മുടെ സിനിമകൾ കാണിക്കുന്നത് ബാലലൈംഗിക പീഡനം തന്നെയാണ്. പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾത്തന്നെ നായികമാരാകുന്ന കുട്ടികളെ അഭിമുഖങ്ങളിൽ വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ പോലും ആരും നിലവിളി ശബ്ദമിടുന്നത് കണ്ടിട്ടില്ല. കുട്ടി ആർട്ടിസ്റ്റുകൾ വലുതാവുമ്പോൾ അവരുടെ കുട്ടിക്കാല ഫോട്ടോയോടൊപ്പം ഇപ്പോഴത്തെ പടം കൊടുക്കുന്നതും ബാലപീഡനം തന്നെയാണ്. അത് യൂട്യൂബിൽ കിടക്കുന്നതിനോട് ആർക്കും വിയോജിപ്പില്ല. ഉദാഹരണത്തിന് ഈ വീഡിയോയിൽ അനു ഇമ്മാനുവേലിനെപ്പറ്റി പറയുന്നത് നോക്കുക. അവരുടെ വളർച്ചയിൽ ഇത്ര ഞെട്ടാനെന്തിരിക്കുന്നു. വളർച്ചയിലുള്ള ഞെട്ടൽ അവിടെ നിക്കട്ടെ. ചെറിയ പെൺകുട്ടികളെ കാസ്റ്റ് ചെയ്യുമ്പോൾ എപ്പോഴും കേൾക്കാറുണ്ട്, പതിനഞ്ച് വയസ്സാണെങ്കിലും ഇരുപത്തഞ്ചൊക്കെ അഭിനയിക്കാൻ വേണ്ട എല്ലാം കുട്ടിയുടെ ശരീരത്തിലുണ്ട് എന്നത്. ഇത് ലൈംഗിക പീഡനമല്ലേ. മെമറീസ് ഓഫ് എ മെഷീനിൽ ഇതിനപ്പുറം എന്താണുള്ളത്.

അപ്പോൾ ഇത്രയും കാലം തുടർന്ന് പോന്നിരുന്ന ബാലലൈംഗികപീഡനം സാഹിത്യത്തിലോ സിനിമയിലോ ആയാലും പ്രോൽസാഹനം മാത്രം ഏറ്റുവാങ്ങുകയായിരുന്നു. കലയിലെ സ്ത്രീവിരുദ്ധത പോലെ, ദളിത് വിരുദ്ധത പോലെ, മുസ്ലിം വിരുദ്ധത പോലെ എല്ലാം ആഴങ്ങളിൽ പതിഞ്ഞ് കിടക്കുന്ന ചിത്രപ്പണികളാണ്. മായ്ക്കുക എളുപ്പമല്ല. ഫിലിപ് ആന്റ് ദി മങ്കിപെൻ സിനിമയിൽ മോഹൻലാലിന്റെ തൊഴിക്കാൻ വേണ്ട പെണ്ണ് എന്ന ഡയലോഗിന്റെ ഒരു പാരഡി ഉണ്ടല്ലോ. പറയുന്നത് കുട്ടികളും. മോഹൻലാലിന്റെ ഡയലോഗിലെ സ്ത്രീവിരുദ്ധത അറിഞ്ഞുകൊണ്ടാണോ ആ കുട്ടി നടന്മാർ ആ വരികൾ പറഞ്ഞത്. പല പരസ്യങ്ങളിലും സ്ത്രീകളെ നോക്കി അവരുടെ ശരീരത്തെപ്പറ്റി അഭിപ്രായം പറയുകയോ അതിനെ വിലയിരുത്തുന്ന രീതിയിൽ നോക്കുകയോ ചെയ്യുന്ന കുട്ടികളെ കാണിക്കുന്നു. ഇതൊന്നും ആർക്കും ഒരു അവകാശലംഘനമായി തോന്നിക്കണ്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മാത്രം ഉയർന്നു വരുന്ന എതിർപ്പുകൾ കാമ്പില്ലാത്തതും മറ്റ് കാരണങ്ങൾ കൊണ്ടുള്ളതുമാണ്.

ലൈംഗികത എന്താണ് എന്ന് അറിയാൻ പാടില്ലാത്ത പ്രായത്തിൽ അറിഞ്ഞു എന്ന് പറയുന്നു എന്നതാണ് മെഷീനിൽ ചിലർ കണ്ടെത്തിയ കുഴപ്പം. സത്യത്തിൽ ഇവരെല്ലാം ഏത് ലോകത്തിലാണ് ജീവിക്കുന്നത്? ലൈംഗികത എന്താണെന്ന് അറിയാത്ത പ്രായം എന്നൊന്നുണ്ടോ. സുഖം എന്താണെന്ന് അറിയാത്ത പ്രായം ഉണ്ടോ. സ്വന്തം ലൈംഗിക അവയവങ്ങളെക്കുറിച്ച് ജിജ്ഞാസയുള്ളവരും അതിനെ അറിയാൻ ശ്രമിക്കുന്നതുമായ എത്രയോ കുട്ടികളുണ്ട്. കുട്ടികൾ തമ്മിൽ ലിംഗഭേദമെന്യേ എന്തൊക്കെത്തരം കളികൾ കളിക്കുന്നു. ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ട കളികൾ കളിക്കുന്ന എത്രയോ കുട്ടികളുണ്ട്. കൌമാരക്കാരുടെയിടയിൽ ലൈംഗികതയെക്കിറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ടുള്ള പലതരം ബന്ധങ്ങൾ നടക്കാറുണ്ട്. ഇനി ഇതൊന്നും ആർക്കും അറിയാത്ത കാര്യമാണ് എന്ന് കള്ളം പറയാനാണെങ്കിൽ കനിയുടെ കഥാപാത്രം അനുഭവിച്ചതും ഇത്തരത്തിലുള്ളൊരു 'അറിയാത്ത കാര്യമാ'യി കണക്കാക്കിയാൽ പോരേ. ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിക്കണോ. സച്ചിൻ തെന്റുൽക്കറെ അറിയില്ല എന്ന കുറ്റത്തിനായിരുന്നല്ലോ നമ്മുടെ മല്ലു റഷ്യൻ യുദ്ധം.

ഈ പരീക്ഷണം കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം സംഭവിച്ചു. ഒരു കാണി സിഗരറ്റ് തപ്പുന്ന ഷോട്ട് ഗ്ലിസറിൻ തേയ്ക്കാനാണോ ഉപയോഗിച്ചത് എന്ന് ചോദിച്ചു. അതേ സമയം കരച്ചിൽ നാച്വറലായി എന്ന് മറ്റൊരാൾ പറഞ്ഞു. ഇത്രയൊക്കെയേ അഭിനയം എന്നു വെച്ചാലുള്ളു. സിനിമ എന്ന് പറയുന്നത് തന്നെ പറ്റിക്കലാണ്. അതിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതുകൊണ്ട് ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമയിൽ ഒരു മലയാളി നടി കുട്ടിക്കാലത്ത് രതിസുഖം അനുഭവിച്ചിരുന്നു എന്ന് പറയുന്നാണ് പ്രശ്നമെങ്കിൽ അത് അങ്ങനെത്തന്നെ പറയേണ്ടി വരും. ബാലലൈംഗിക പീഡനത്തെക്കുറിച്ച് സംസാരിക്കാനായിരുന്നെങ്കൽ മെമറീസ് ഓഫ് എ മെഷീൻ വരെ കാത്തിരിക്കേണ്ട കാര്യമൊന്നും ആർക്കുമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കാൻ ഗവേഷണം വേണ്ട. അഭിപ്രായപ്രകടനങ്ങളുടെ ഭാഷയിൽത്തന്നെ എല്ലാം അടങ്ങിയിരിക്കും. നോക്കിയാൽ കാണാം. ഇക്കാരണങ്ങൾ കൊണ്ട് മെർമെയ്ഡ് പോലുള്ള സീക്വലുകൾ സ്ത്രീ സംവിധായകരുടെ ഭാഗത്തുനിന്നും ഇനിയും വരേണ്ടതുണ്ട്. പുരുഷന്മാരുടെ അനുഭവങ്ങൾ, മറ്റ് ലൈംഗിക സ്വത്വങ്ങളുടെ അനുഭവങ്ങൾ എന്നിവയെല്ലാം പല രീതിയിലും ഭാഷയിലും ഇനിയും ഒരുപാട് നാൾ പറഞ്ഞുകൊണ്ടേയിരിക്കണം. കാരണം ലൈംഗിക പീഡനത്തെക്കാളുപരി ലൈംഗികതയിലെ വൈവിധ്യത്തെപ്പറ്റിയും വിഷമതകളെപ്പറ്റിയുമുള്ള ചർച്ചയും അത് സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പറയുമ്പോഴുള്ള എതിർപ്പും എന്ന് വിഷയത്തിലേയ്ക്കാണ് മെമറീസ് ഓഫ് എ മെഷീൻ വിരൽ ചൂണ്ടുന്നത്. ഒരുപാട് ഓർമ്മകളുണ്ടാകട്ടെ.