Tuesday 13 September 2022

ഒ.വി. വിജയനെ വായിക്കുമ്പോൾ

 ഒ. വി. വിജയൻ 

കുറിപ്പുകൾ 

(കറന്റ് ബുക്സ്)

ഇറ്റാലിക്സിലുള്ളതെല്ലാം വിജയന്റേത്. അല്ലാത്തവ എന്റേത്

***

ബുദ്ധിജീവി ദന്തഗോപുരത്തിൽ അഭയം പ്രാപിക്കുന്നതും ആക്ടിവിസ്റ്റ് ബുദ്ധിയെ അപലപിയ്ക്കുന്നതും അസംബന്ധമാണ്. 

***

സാഹിത്യം വായിച്ചും സിനിമ കണ്ടും ചർച്ചയിൽ പങ്കെടുത്തും പ്രശ്നം പരിഹരിക്കാമെന്ന വ്യാമോഹം സൃഷ്ടിക്കാൻ സാമാന്യബുദ്ധിയുള്ള ആരും ശ്രമിക്കുകയില്ല. പക്ഷേ, മേല്പറഞ്ഞ പ്രക്രിയകൾ സംവേദനക്ഷമത വർദ്ധിപ്പിയ്ക്കുന്നുവെന്ന് നമുക്ക് സമ്മതിയ്ക്കേണ്ടിവരും. അങ്ങനെ വികസിച്ച ഒരു സംവേദനക്ഷമതയിൽനിന്നു മാത്രമേ അർത്ഥവത്തായ പ്രശ്നപരിഹാരം ഉണ്ടാകൂ. പ്രശ്നങ്ങളുടെ നിരവധി തലങ്ങളിലൂടെ വ്യാപരിച്ചിട്ടില്ലാത്ത മനസ്സിൽനിന്നു പുറപ്പെടുന്ന കർമപദ്ധതികൾ മുൻവിധികളേയും ഫോർമുലകളേയും ആശ്രയിക്കേണ്ടിവരും. അതും ഒരുതരം ആലസ്യമല്ലേ?

***

പ്രതികരണത്തിന് ആധാരം സാമൂഹ്യാനുഭവവും അനുഭവവിശദീകരണത്തിന് ആധാരം നീതിബോധവുമാണ്. 


എന്നെ  വളരെയേറെ അലട്ടുന്ന ഒരു പ്രശ്നത്തിനെപ്പറ്റി ഒ.വി.വിജയൻ ഇങ്ങനെ പറയുന്നു. ഏകാഗ്രതയും സമയവും കിട്ടണമെങ്കിൽ പ്രശ്നങ്ങളിൽ ഇടപെടുന്നത് നിർത്തേണ്ടി വരും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ശരിയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷെ എന്റെ ഡി.എൻ.എയിൽ എന്തോ ഒന്ന് അങ്ങനെ ചെയ്യാൻ എന്നെ അനുവദിക്കുന്നുമില്ല. ഇതാണ് ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതും, പണമില്ലായ്മയും. :)

 

അവനവൻ കൈകാര്യം ചെയ്യുന്ന മാദ്ധ്യമത്തിൽ പ്രാവീണ്യം നേടിയെങ്കിൽ മാത്രമേ ആ മാദ്ധ്യമത്തിന് ശക്തിയും ഫലവും ഉണ്ടാവൂ. പ്രാവീണ്യം നേടണമെങ്കിലോ സമയം ചെലവിടണം, ഏകാഗ്രത വേണം. സമരത്തിലും സംഘടനയിലും മുഴുകുന്ന ബുദ്ധിജീവി സിനിമയിലോ, സാഹിത്യത്തിലോ തന്റെ ശ്രദ്ധയുടെ പ്രധാന ഭാഗം തിരിച്ചുവിടുന്നത് എത്രമേൽ വിഫലകാരിയാണോ അത്രമേൽ വിഫലകാരിയായിരിയ്ക്കും സാഹിത്യകാരനും മറ്റും സംഘടനാമാർഗങ്ങളിൽ മുഴുകുന്നത്. ഒന്ന് മറ്റൊന്നിനെ നിഷിേധിയ്ക്കുകയല്ല; ഏകാഗ്രതയുടെ പ്രശ്നം പ്രധാനമാകുന്നു എന്ന് മാത്രം

 ***

പ്രകടനപരത പ്രതികരണത്തിന്റെ മുനയൊടിയ്ക്കുന്നു, ശരി തന്നെ. പ്ക്ഷേ, പ്രകടനത്തിന്രെ അഭാവവും അപ്രകാരംതന്നെ ചെയ്യുന്നു. 

***

ഉത്തരങ്ങളുടെ സാദ്ധ്യതിയല്ലാതെ ചോദ്യങ്ങൾ ചോദിയ്ക്കുന്നത്, ഭാഗികമായിട്ടെങ്കിലും പരിണാമപ്രക്രിയകളെ സംരക്ഷിച്ചേക്കും. 

    (ഒരു മെഡിക്കൽ കോളേജ് മാഗസിൻ പത്രാധിപർക്ക് അയച്ച മറുപടിയിൽ നിന്ന്)

ഇത് വളരെ ശരിയാണെന്നാണ് എന്റെ അഭിപ്രായം. ഇത്തരത്തിലാണ് സൈൻസ് ഫിക്ഷൻ പ്രവർത്തിക്കുന്നത്. അതാണ് സൈൻസ് ഫിക്ഷന്റെ ധർമ്മവും എന്ന് കരുതുന്നു. 

***

കാപ്പിറ്റലിസം, കമ്യൂണിസം, ശാസ്ത്രം

    ഇന്നുവരെയുള്ള ശാസ്ത്രത്തെ ഇന്നുതൊട്ടുള്ള ശാസ്ത്രം വെല്ലുവിളിക്കുന്നത് ഡയലക്ടിസ് ആണെന്നു സമാധാനിയ്ക്കാമെങ്കിലും പ്രയോഗത്തിൽ ഈ സമാധാനത്തിനുള്ള പ്രതിബന്ധങ്ങൾ പലവയാണ്. ഇന്നലെവരെയുള്ള ശാസ്ത്രം ബുദ്ധിയുടെയും യുക്തിയുടെയും പുരോഗതിയുടെയും കുത്തകസൂക്ഷിപ്പുകാരനായി സ്വയം സ്ഥാപനവത്കരിച്ചിരിക്കുകയാണ്. ഈ ബുദ്ധിയും യുക്തിയും പുരോഗതിയും തങ്ങളുടെ ഭാഗത്താണെന്നു ശഠിക്കുന്ന രണ്ടു വിരുദ്ധ സാമൂഹികസംവിധാനങ്ങളാണ് മുതലാളിത്തവും കമ്മ്യൂണിസവും. വെറും സമകാലികതയുടെ പശ്ചാത്തലത്തിൽ ഈ വൈരുദ്ധ്യം അപാരമായ ഒരു സംഘട്ടനമായി പെരുകിപ്പന്തലിച്ചുനില്ക്കുന്നുവെങ്കിലും, മനുഷ്യരാശിയുടെ ചരിത്രദൈർഘ്യങ്ങളിൽ ഇത് വിതരോണോപാധികളുടെ താരതമ്യേന നിസ്സാരമായ രൂപപ്പകർച്ചകളായി തരംതാഴുന്നു. 

***

 

ഭോപ്പാൽ ദുരന്തം, കമ്യൂണിസം, കോൺഗ്രസ്.

കീടനാശിനികൾ ശുക്ലധാരയിൽ സ്ഥലംപിടിക്കുന്നതിനേക്കാൾ ആപത്കരമാണ് അവ മാദ്ധ്യമങ്ങളിലും ബഹുജനസ്വീകാര്യതയിലും സ്ഥലം പിടിയ്ക്കുന്നത്. ഭോപ്പാലിൽ സ്ഫോടനമുണ്ടായപ്പോൾ അത് ഒരു ബഹുരാഷ്ട്രകുത്തകയുടെ കുറ്റമാകുന്ന പഴുതിൽ വെടിപ്പോടെ സ്ഥലം പറ്റി. ഇടതുപക്ഷസംഘടനകൾ യൂണിയൻ കൈർബൈഡിന്റെ ഉത്പന്നമായ എവറെഡി ബാറ്ററി ബഹിഷ്കരിയ്ക്കുന്നതിനുള്ള 'സാമ്രാജ്യവിരുദ്ധ' സമരം അഴിച്ചുവിട്ടു. മനസ്സാക്ഷികൾക്കു ശാന്തി കിട്ടി. ഭോപ്പാലിൽ വിഷബാധയേറ്റ രണ്ടു ലക്ഷം അഗതികൾ മലീമസമായ ഒരു കോടതിത്തർക്കത്തിൽ കുടുങ്ങി ജനിതകനാശത്തിലേയ്ക്കും മരണത്തിലേയ്ക്കും നീങ്ങുന്നു. മദ്ധ്യപ്രദേശത്തിലെ കോൺഗ്രസ് സർക്കാർ ഇവരുടെ എണ്ണത്തെ രണ്ടു ലക്ഷത്തിൽ നിന്നു രണ്ടായിരത്തിലേയ്ക്ക്, സ്ഥിതിവിവരക്കണക്കുകളുടെ സഹായത്തോടെ, ചുരുക്കാൻ ശ്രമിയ്ക്കുന്നു. രണ്ടായരമല്ലെന്നു പറയാനായി ഭോപ്പാലിലെത്തിയ ഡേവിഡ് ബെർഗ്മെൻ എന്ന സായിപ്പു പയ്യനെ സി.ഐ.എ ചാരനായി മുദ്രകുത്തി ലോക്കപ്പിലിട്ടു തല്ലിച്ചത്ചചു. ഭോപ്പാലിലെ ചെറുകിടപത്രങ്ങൾ ഈ സി.ഐ.എ. കഥ അതുപടി വിഴുങ്ങി. ഭോപ്പീലിന്റെ ദുരന്തകഥയിലെ പ്രതിനായകൻ സാമ്രാജ്യത്വമല്ല, കീടനാശിനിയാണ്.  

***

മനുഷ്യരാശിയുടെ ഗോത്രവൈവിദ്ധ്യം അതിന്റെ സമ്പൂർണതയുടെ 'കൊളാഷ്' ആണ്. ഈ വൈവിദ്ധ്യത്തെ സഹവർത്തിത്വത്തിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും സാക്ഷാത്കരിച്ചെങ്കിലേ ചരിത്രം ശാന്തമാകൂ.


ഇതിന്റെ മറ്റൊരു രൂപമാണ് ഞാൻ വിശ്വസിക്കുന്നത് എന്നുള്ളത് കൊണ്ട് ഈ വാചകം എന്നെ വല്ലാതെ ആകർഷിച്ചു. എന്തെങ്കിലും തരത്തിലുള്ള വിജയം ഈ കലുഷിതമായ കാലത്ത് സാധ്യമാകുമെങ്കിൽ അത് സ്നേഹത്തിലൂടെയായിരിക്കും എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. 


***

അന്ധതാപ്രതിരോധ ദേശീയസംഘടനയുടെ (നേഷനൽ സൊസൈറ്റി ഫോർ ദി പ്രിവെൻഷൻ ഓഫ് ബ്ലൈൻഡ്നെസ്) അദ്ധ്യക്ഷനായ ഡോക്ടർ മല്ലിക്കിന്റെ കത്ത്: തങ്ങളുടെ പ്രചരണശ്രമങ്ങളെ സഹായിയ്ക്കുന്ന ഒരു കാർട്ടൂൺ എന്റെ പത്രത്തിൽ വരയ്യക്ക്ണം. ഒരു ഹാസ്യചിത്രത്തിൽ ഒതുങ്ങിനില്ക്കാത്ത മാനങ്ങളുള്ള ദുരന്തകഥയാണ് അന്ധതയുടേത്. പട്ടിണി നടമാടുന്ന സിന്ധ്ുഗംഗാതടങ്ങളിൽ അസംഖ്യം കുട്ടികൾ കണ്ണില്ലാതെ പിറന്നുവീഴുന്നു. അവരുടെ അമ്മമാർക്ക് ഗർഭവേളയിൽ ഇത്തിരി ഭക്ഷണവും ആവശ്യമായ ജീവകങ്ങളും കൊടുക്കാൻ കഴിഞ്ഞെങ്കിൽ ഈ കുട്ടികൾ തെളികണ്ണുകളുമായി പിറവികൊള്ളുമായിരുന്നു. ഹാസ്യചിത്രത്തിനു വിധേയമാകേണ്ടത് അന്ധത എന്ന അന്യപ്രശ്നമല്ല, മറിച്ച് പ്രശ്നത്തിന്റെ ആദിഹേതുക്കളാണ്. സ്വന്തം പ്രജകൾക്കു കുടിനീരും കഞ്ഞിയും കൊടുക്കാൻ നാല്പതു കൊല്ലമായി മിനക്കെട്ടിട്ടില്ലാത്ത ഭാരതത്തിന്റെ ഭരണവർഗം ദേശീയസമ്പത്തിന്റെ സിംഹഭാഗം ആയുധകമ്പോളത്തിൽ ചെലവിടുന്നു. ആയുധശേഖരത്തെ നീതീകരിയ്ക്കാൻ ഉതകുന്ന ഹീന രാഷ്ട്രീയത്തെ അവർ സംവിധാനംചെയ്യുന്നു. എന്നിട്ട് ഓരോ കോളിലും വിഹിതം തട്ടിയെടുക്കുന്നു. ഈ തട്ടിപ്പു കാണാൻ കഴിയാത്തവിധം സാധാരണ ജനത്തിന്രെ കണ്ണുകളിൽ ദേശീയതയുടെ തിമിരം മൂടിക്കിടക്കുന്നു. ഇതിനേക്കാൾ ക്രൂരമായ ഒരു ഹാസ്യചിത്രം മറ്റെന്താണ്? 

ഇത്തരം അഭിപ്രായം ഞാൻ പറഞ്ഞിട്ടുള്ളപ്പോൾ ദേശീയതയുടെ തിമിരം ബാധിച്ചവർ ക്ലബ്ഹൌസിലും മറ്റും എന്നെ വല്ലാതെ ആക്രമിച്ചിട്ടുണ്ട്. ഇവിടെ പറഞ്ഞ കാർട്ടൂൺ വിജയൻ വരച്ചോ എന്ന് അറിയില്ല. ഗൂഗിളിൽ നോക്കിയിട്ട് ഒന്നും കിട്ടിയില്ല. ഈ കാർട്ടൂൺ ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കിൽ പങ്ക് വയ്ക്കാമോ? 

***

ഐസക് അസിമോവിന്റെ മനോഹരമായ ഒരു ശാസ്ത്രകഥ വായിച്ചത് ഓർക്കുന്നു. 'ഞാൻ, റോബോട്ട്'. മനുഷ്യരേക്കാൾ ബുദ്ധിയുള്ള യാന്ത്രിക മസ്തിഷ്കങ്ങൾ ഭൂമി ഭരിക്കുന്ന ഒരു കാലം. സാത്വികരായ ഈ യന്ത്രങ്ങക്ഷ മനുഷ്യനെ പ്രകൃതിയിലേയ്ക്കു വീണ്ടും നയിയ്ക്കുന്ന മനോഹരദർശനത്തിൽ കഥ അവസാനിയ്ക്കുന്നു. 

    ഇത്തരമൊരു സ്വാതന്ത്ര്യം മനുഷ്യന് തരാൻ സോവിയറ്റ് യൂണിയന്റെ ഈ കണ്ണാടികൾക്കു കഴിഞ്ഞെന്നുവരും. പക്ഷേ, മനുഷ്യനു സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നത് മനുഷ്യൻതന്നെയാണ്, വിഭാഗീയവീക്ഷണങ്ങളും സ്പർദ്ധയുടെ തത്ത്വശാസ്ത്രങ്ങളും. പടനിലം മനസ്സിലാണ്. 

 

'ഒരു കിലോമീറ്റർ വീതം വീതിയുളള് പന്ത്രണ്ട് പ്രതിഫലനികളെ സോവിയറ്റ് യീണിയൻ ബഹിരാകാശത്തിൽ സ്ഥാപിയ്ക്കാൻ പോകുന്നു. ഈ കണ്ണാടികൾ സൌരോർജത്തെ ശേഖരിച്ച് ലേസർ ബീമുകൾവഴി ഭൂമിയിലെ കേന്ദ്രങ്ങളിൽ എത്തിക്കും' എന്ന അക്കാലത്തെ വാർത്തയോട് ചേർത്താണ് വിജയൻ ഇത് പറഞ്ഞത്. ഞാൻ അസിമോവിനെ വായിക്കാൻ തുടങ്ങി. അസാമാന്യ കഥകൾ. കാലത്തിന് മുമ്പ് സഞ്ചരിച്ച മറ്റൊരെഴുത്തുകാരൻ, അസിമോവ്. 

***

മാർക്സിസത്തിന്റെ പ്രശ്നത്തെ ഇത്ര ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളെയും ഞാൻ വായിച്ചിട്ടില്ല. വായന കുറവായതുകൊണ്ടാവാം. ഇത് നോക്കൂ. 

'ഇന്നലെ ചെയ്തോരബദ്ധം-' എന്നാൽ, ഇന്നലത്തെ അബദ്ധങ്ങൾ മാത്രമല്ല, ഇന്നലത്തെ പ്രൌഢമായ സുബദ്ധങ്ങളും കാലഗതിയിൽ കീറാമുട്ടികളായിത്തീരുന്നു. പിറവിയെടുത്ത ഏതു വസ്തുവും, ആശയമാകട്ടെ, ഘനപദാർത്ഥമാകട്ടെ, അനിവാര്യമായ ജീർണ്ണതയിൽ ചെന്നടിഞ്ഞേ പറ്റൂ. ഇങ്ങനെ നശിക്കുന്നത് ഒരചേതനപദാർത്ഥമാണെങ്കിൽ പ്രശ്നമില്ല; അതു വിഘടിതമാകുകയും പരിണമിയ്ക്കുകയും ചെയ്യുന്നു. അതിന് അതിന്റെ പൂർവ്വരൂപത്തിലും പൂർവ്വസ്ഥായിയിലും തുടന്നുപോകുന്നതിൽ സ്ഥാപിതതാത്പര്യമുണ്ടാകാൻ തരമില്ലല്ലോ. ആശയങ്ങളും ഇപ്രകാരംതന്നെ, ദ്രോഹകാരികളാവാതെ സ്മൃതിപടലങ്ങളുടെ അപ്രസക്തമേഖലകളിലേക്കു നീങ്ങുന്നു. എന്നാൽ, താത്പര്യങ്ങളോടും സംഘടനകളോടും ബന്ധപ്പെട്ടുകിടക്കുന്ന ആശയങ്ങളുടെ സ്ഥിതി മറിച്ചാണ്. ഇവയ്ക്ക് അപചയം നേരിടുമ്പോൾ, അത് അവയിൽ ഊന്നി നിൽക്കുന്ന താത്പര്യങ്ങളുടെയും സംഘടനകളുടെയും ദൌർബല്യമായിത്തീരുന്നു. 

***

On nuclear weapons

1974-ൽ പൊഖ്റാൻസ്ഫോടനം സമാധാനപരമായിരുന്നില്ലെന്നും അത് ആണവ ആയുധിയുടെ ഒരു പരീക്ഷണമായിരുന്നുവെന്നും എഴുതിപ്പോയെങ്കിൽ അത് രാജ്യദ്രോഹമാകും. (പതിമ്മൂന്നു കൊല്ലം കഴിഞ്ഞെങ്കിലും ആ സ്ഫോടനത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെന്തെന്ന് ഇന്ത്യൻ ഭരണകൂടം ഇതുവരെ വെളിവാക്കിയിട്ടില്ല.) നാം 1974-ൽ ചെയ്തത് 1987-ൽ പാകിസ്ഥാൻ ചെയ്യാൻ തുനിയുന്നതിനെക്കുറിച്ചാണ് നമ്മുടെ ആവലാതി. 

***

വർഷങ്ങൾക്കുമുമ്പ്, ആണവഊർജത്തിനു ബദലായി, പരേതനായ മേഘനാദസാഹ ഒരു സൌരഊർജ ബ്ലൂ പ്രിന്റ് അവതരിപ്പിച്ചിരുന്നുവത്രേ. ഡോക്ടർ ഭാഭയുടെ നേതൃത്വത്തിലുള്ള ആണവലോബി മേഘനാദസാഹയുടെ ബ്ലൂ പ്രിന്റിനെ മാത്രമല്ല സാഹയെത്തന്നെ നീക്കം ചെയ്തുവെന്നു പറയപ്പെടുന്നു. 

മേഘ്നാദ് സാഹ

By Unknown author - http://www.rkmstudentshome.org/our-inspirations/, Public Domain, https://commons.wikimedia.org/w/index.php?curid=39500054
 

***

    ആറാം പഞ്ചവത്സരപദ്ധതി (1980-1985) സയൻസ് ആന്റ് ടെക്നോളജിയുടെ ഗവേഷണവികസന ബജറ്റിൽ താഴെപ്പറയുന്ന തുകകൾ വകവെച്ചിരുന്നു. 

1. ആണവഊർജം (ഗവേഷണവും വികസനവും മാത്രം, നിർമിതിയല്ല) - 533.57 കോടി

2. ബഹിരാകാശം (ശാസ്ത്രവും ടെക്നോളജിയും മാത്രം) 392.72 കോടി

3. കുടുംബാസൂത്രണം 2 കോടി

4. തൊഴിൽക്ഷേമം - 1.06 കോടി

5. ഗ്രാമീണപുനരുത്ഥാനം - 10.05 കോടി

6. ഭവനനിർമാണം - 5.80 കോടി

7. സൌരഊർജം മുതലയായ സൌമ്യ ഇനങ്ങൾക്ക് - 7.06 കോടി

 

കണക്കുകൾ സംസാരിക്കുന്നു!

***

    ഇന്ത്യയും അണുബോംബ് നിർമ്മിയ്ക്കണമെന്ന ആവശ്യം ഈയിടെയായി ഉയരാൻ തുടങ്ങിയിരിയ്ക്കയാണ്. ഈ അപസ്വരത്തിന്റെ ഏറ്റവും ശക്തനായ ഉടമ ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ശ്രീ സുബ്രഹ്മണ്യമാണ്. കണക്കുകൂട്ടി നിഗമനങ്ങളിലെത്തുന്ന ചാർട്ടേർഡ് എക്കൌണ്ടന്റ്, വൈദികബ്രാഹ്മണൻ കോഴിയെ കൊല്ലുന്നത് കണ്ടിരിയ്ക്കാനിടയില്ലാത്ത ഈ സസ്യഭോജി എന്തു പ്രസാദദാർഢ്യത്തോടുകൂടിയാണ് അണു ബോംബ് നിർമ്മിതിയ്ക്കുവേണ്ടി വാദിയ്ക്കുന്നത്!

സസ്യഭോജികൾ എന്തൊക്കെ കാര്യങ്ങൾക്ക് വേണ്ടിയാണ് പ്രസാദദാർഢ്യത്തോടുകൂടി വാദിക്കുന്നതെന്ന് ഇന്നും ഇന്ത്യ കാണുന്നു. 

***

നെഹ്റുവിനെപ്പറ്റി അധികമാരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു കഥ. 

    നെഹ്റുവിനെ സംബന്ധിയ്ക്കുന്ന ഒരു സംഭവവും ഓർമ്മവരുന്നു. ബോംബെയിലെ കൊക്കക്കോള ഫാക്ടറിയടുെ ഉദ്ഘാടനം നെഹ്റു ആദ്യത്തെ കുപ്പിയിൽനിന്ന് കുടിക്കാൻ തുടങ്ങിയതും ഫോട്ടോഗ്രാഫർമാരുടെ ഫ്ലാഷ് ബൾബുകൾ മിന്നി. എന്നാൽ, ഒരു പാവപ്പെട്ട ഫോട്ടോഗ്രാഫർക്ക് മുഹൂർത്തം നഷ്ടമായി. അയാൾ തന്രെ ക്യാമറ ശരിപ്പെടുത്തുകയായിരുന്നു. ഒരു കൊക്കക്കോള സമ്പാദിച്ചുകൊണ്ട് അയാൾ നെഹ്റുവിനെ സമീപിച്ചു. ചിത്രമെടുക്കാൻ! അയാൾ നെഹ്റുവിനോട് താൻ കൊണ്ടുവന്ന കൊക്കക്കോള കുടിയ്ക്കാനപേക്ഷിച്ചു...

...ആ സംഭവം ഒരസുഖസൂചനയായി ഇന്നും എന്നിൽ അവശേഷിയ്ക്കുന്നു. നെഹ്റു ഫോട്ടോഗ്രാഫറുടെ കൈയ്യിൽനിന്ന് കുപ്പി വാങ്ങി നിലത്തെറിഞ്ഞുടച്ചു. 

 

നെഹ്റു എന്തിനാണ് കൊക്കക്കോള ഫാക്ടറി ഉദ്ഘാടനം ചെയ്യാൻ നിന്നത്? 

***

    മാർക്സിന് ശുണ്ഠി വന്നതിനരെ കഥയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന് കുസൃതിക്കാരായ ചരിത്രകാരന്മാർ പറയുന്നു. പിയർ ജോസഫ് പ്രൂദോൺ (Pierre Joseph Proudhon) എന്ന ഫ്രഞ്ച് സോഷ്യലിസ്റ്റിനുനേരെ മാർക്സ് ശുണ്ഠിയെടുത്തെന്ന് ഐതിഹ്യം. മാനിറെസ്റ്റോവിന്രെ രചനയിൽ സഹകരിയ്ക്കാൻ മാർക്സ് പ്രൂദോണിനെ ക്ഷണിയ്ക്കുകയുണ്ടായത്രെ. മാർക്സിനു പറയാനുള്ള കാര്യങ്ങൾ വിപ്ലവാത്മകമായിരുന്നു. എന്നാൽ തൊഴിലാളിവർഗ്ഗ വിത്തശാസ്ത്രത്തിൽ ഒതുങ്ങിനില്ക്കാൻ പ്രൂദോൺ തയ്യാറായില്ല. എല്ലാത്തരത്തിലുള്ള സ്വത്തും മോഷണമെന്നായിരുന്നു പ്രൂദോണിന്റെ പ്രമാണം. (All property is theft) പില്ക്കാലങ്ങളിൽ, ഈ നിസ്സഹകരണത്തിന്, തന്റെ ഗ്രന്ഥങ്ങളൂടെ മാർക്സ് പ്രൂദോണിനെ ശിക്ഷിയ്ക്കുകയുണ്ടായി. 

***

On Kashmir 

    പാകിസ്ഥാനും നമുക്കുമിടിയിലുള്ള പ്രശ്നം ഉത്തരേന്ത്യൻ ഹിന്ദുവിന്റെ വർഗ്ഗീയതയുമായി ബന്ധപ്പെട്ടതാണ്. കാശ്മീരികളായ ഭരണകുടുംബത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ടു ഘടകങ്ങളും പ്രശ്നപരിഹാരത്തിനു മുമ്പിൽ വിലങ്ങുതടികളായിക്കിടക്കുന്നു. എന്നാൽ, സൌഹാർദ്ദത്തിനുള്ള ദാഹം ഇരുരാജ്യങ്ങൾക്കുമുണ്ടുതാനും. നേതാക്കന്മാർക്കല്ല, ജനങ്ങൾക്ക്. 

On Marxism, again.

    പത്തൊമ്പതാം നൂറ്റാണ്ടിന്റെ പരിമിതമായ ശാസ്ത്രവിജ്ഞാനവും, യൂറോപ്പിന്റെ, ജർമ്മനിയുടെ, ദർശനധാരകളുമായിരുന്നു മാർക്സിന്റെ നിഗമനങ്ങൾക്ക് ആധാരം. ഈ പരിമിതികൾ ഇന്ന് ഒരങ്കലാപ്പാണ്. എന്നാൽ, പരിമിതിയില്ലാത്ത ഒന്നുണ്ടായിരുന്നു മാർക്സിസത്തിനകത്ത്: സാമ്യവാദത്തിന്റെ നൈതികത, ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ വാഗ്ദാനം. പരിമിതിയെ ന്യായീകരിയ്ക്കുകയും ആ ന്യായീകരണത്തിലൂടെ വാഗ്ദാനത്തെ ദുർബലമാക്കുകയും ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റ് കക്ഷികളുടെ ദുർവിധി. 

ക്വിറ്റ് ഇന്ത്യ സമരത്തെ, കമ്യൂണിസ്റ്റുകാർ, ബ്രിട്ടിഷ് സാമ്രാജ്യത്വത്തോട് ചേർന്ന് നിന്ന് എതിർത്തത് പൊറുക്കാനാവത്ത അപരാധമായെന്ന് ഒ.വി. വിജയൻ പറയുന്നു. 

...കഥയായാലും കാച്ചിൽനടലായാലും കമ്മ്യൂണിസ്റ്റ് നാടുകളിൽ പാർട്ടിയും പാർട്ടിത്തലവനും പറയുന്ന അഭിപ്രായമാണു സത്യം; മറ്റെല്ലാം തെറ്റാണ്. കലയും കമ്മ്യൂണിസവും തമ്മിൽ ഇത്തരമൊരു ബന്ധമുണ്ട്. കല അധികാരത്തിലിരിക്കുന്ന കക്ഷിയുടേതാണ്. 

ഹിന്ദുത്വയെക്കുറിച്ച്

    ഇസ്ലാമിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കുമുള്ള മതപരിവർത്തനങ്ങൾ നമ്മെ ഭയപ്പെടുത്താന കാരണം വിഭജനത്തിന്റെ അനുഭവമാണ്. വിഭജനത്തിനുത്തരവാദികൾ ഇസ്ലാമിക മൌലികവാദവും ബ്രിട്ടീഷ സാമ്രാജ്യത്വവുമാണെന്നു സമാധാനിയ്ക്കുന്നതിലൂടെ നാം നമ്മുടെ ചുമതലയിൽ നിന്ന് ഒഴിയുന്നു. അസംഘടിതവും അസഹിഷ്ണുതയുടെ രൂപത്തിൽ പ്രകടമായതുമായ, സൌമ്യമെങ്കിലും കടുത്ത മുഷ്കുള്ള ഹിന്ദുമൌലികവാദം എത്രകണ്ട് ഇതിൽ പങ്കുവഹിച്ചു എന്നു പരിശോധിയ്ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിയ്ക്കുന്നു. 

ഇന്ന് ഈ ഹിന്ദുമൌലികവാദം അസംഘടിതമല്ല. സൌമ്യവുമല്ല. 

 

ഒ.വി. വിജയന്റെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പില്ല. ഇസ്രായേലിനെപ്പറ്റി, ശാസ്ത്രത്തെപ്പറ്റിയെല്ലാം പറഞ്ഞിട്ടുള്ള ചില കാര്യങ്ങളോട് കടുത്ത വിയോജിപ്പാണുള്ളത്. എന്നാൽ ഇവിടെ ഉദ്ധരിച്ചിട്ടുള്ളവയോട് പൂർണമായും യോജിക്കുന്നു. അവയെല്ലാം ഇന്നും പ്രസക്തമാണെന്ന് വിശ്വസിക്കുന്നു. നെഹ്രു Coca-Cola factory ഉൽഘാടനം ചെയ്യുന്നതിന്റെ ഒരു പടം പോലും കിട്ടിയില്ല. അന്ന് അത്രയും ഫോട്ടോഗ്രാഫർമാർ ക്ലിക്ക് ചെയ്തിട്ടും ഒരെണ്ണം പോലും നെറ്റിൽ കയറിക്കൂടാഞ്ഞത് യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ പ്രയാസം.   

No comments:

Post a Comment